Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്‌സുമാർ വീണ്ടും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ സർക്കാർ അനങ്ങുന്നു; ഫെബ്രുവരി ഒന്നിന് നഴ്‌സുമാരുടെ സംഘടനകളുമായി ചർച്ച പ്രഖ്യാപിച്ച് തൊഴിൽമന്ത്രി; കെവി എം ആശുപത്രിയിലെ പ്രശ്‌നമുൾപ്പെടെ മറ്റു വിഷയങ്ങളിലും പരിഹാരം ഉണ്ടായേക്കും

നഴ്‌സുമാർ വീണ്ടും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ സർക്കാർ അനങ്ങുന്നു; ഫെബ്രുവരി ഒന്നിന് നഴ്‌സുമാരുടെ സംഘടനകളുമായി ചർച്ച പ്രഖ്യാപിച്ച് തൊഴിൽമന്ത്രി; കെവി എം ആശുപത്രിയിലെ പ്രശ്‌നമുൾപ്പെടെ മറ്റു വിഷയങ്ങളിലും പരിഹാരം ഉണ്ടായേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നഴ്‌സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ അത് ഒഴിവാക്കാൻ നീക്കവുമായി സർക്കാർ. ഇതിന്റെ ഭാഗമായി നഴ്‌സുമാരുടെ സംഘടനകളുമായി തൊഴിൽ മന്ത്രി ചർച്ച നടത്തും. ഫെബ്രുവരി ഒന്നിനാണ് ചർച്ച നടത്തുക. ഫെബ്രുവരി ആദ്യവാരം മുതൽ സമരം തുടങ്ങുമെന്നാണ് സംസ്ഥാന വ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചുകൊണ്ട് എൻഐഎ വ്യക്തമാക്കിയത്. ചേർത്തല കെവി എം ആശുപത്രിയിലെ സമരം ഒത്തുതീർപ്പിലെത്താതതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക സമരത്തിന് യുഎൻഎ തീരുമാനിച്ചത്. സമാനമായ പ്രശ്‌നങ്ങളിൽ ഉടൻ പരിഹാരമുണ്ടാക്കാതെ നീട്ടിക്കൊണ്ടുപോകുന്നത് വലിയ എതിർപ്പും ഉയർത്തുന്നുണ്ട്.

മന്ത്രിമാരും മറ്റ് നേതാക്കളു ഇടപെട്ടിട്ടും കെവി എം ആശുപത്രി സമരം തീർക്കാൻ തയ്യാറായിട്ടില്ല. ന്യായമായി ശമ്പളം വർദ്ധനവ് ആവശ്യം ഉന്നയിച്ചു നയത്തിയ സമരത്തെ തുടർന്ന് ആശുപത്രി മാനേജ്മെന്റ് കടുത്ത പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയും ഒടുവിൽ ആശുപത്രി അടച്ചിടുകയുമായിരുന്നു. അടച്ചിട്ട ആശുപത്രി തുറക്കാൻ വേണ്ടി യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇതോടെയാണ് നഴ്സുമാർ സമരം തുടങ്ങാൻ തീരുമാനിച്ചത്.

ഇതിനെല്ലാം പുറമെ ശക്തമായ പ്രക്ഷോഭത്തിന് ഒടുവിൽ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഉറപ്പു നൽകിയ ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. സർക്കാർ മുൻകൈയെടുത്ത് കാര്യങ്ങൾ നീക്കുന്നുണ്ടെങ്കിലും ഇതുവരെ മിക്ക ആശുപത്രിയിലും പുതുക്കിയ ശമ്പളം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ ക്ഷണിക്കുക കൂടിയാണ് നഴ്സിങ് സമരം വീണ്ടും തുടങ്ങാൻ നഴ്സിങ് സംഘടന തീരുമാനിച്ചതിന് പിന്നിൽ. മുഖ്യമന്ത്രിയുടെ വാക്കുകൾ വിശ്വസിച്ചാണ് യുഎൻഎ ഇപ്പോഴും മുന്നോട്ടു പോകുന്നത്. എന്നാൽ, പലർക്കും മുഖ്യമന്ത്രിയും പറ്റിക്കുകയാണോ എന്ന തോന്നൽ പോലും ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ 151 ദിവസങ്ങളായി ചേർത്തല കെവി എം ഹോസ്പിറ്റൽ നഴ്‌സിങ് ജീവനക്കാർ സമരത്തിലാണ്. എന്നാൽ നിലവിൽ മന്ത്രിമാരായ തോമസ് ഐസക്, തിലോത്തമൻ, സ്ഥലം എം എൽ എ ആരിഫ്, കളക്ടർ അനുപമ എന്നിവരുടെ മധ്യസ്ഥതയിൽ സമരം തീർക്കാൻ ഇടപെടൽ ഉണ്ടായെങ്കിലും ഒരു തരത്തിലും തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ആശുപത്രി മാനേജുമെന്റ്. ഈ നിലാപാട് തുടരുകയാണെങ്കിൽ ആശുപത്രി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ജാസ്മിൻഷാ പറയുന്നത്.

സർക്കാർ നിശ്ചയിച്ച മിനിമം വേതനം, പതിനാലും പതിനഞ്ചും മണിക്കൂറിന്റെ ജോലി ഭാരം കുറക്കാൻ ത്രീ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, ഇ എസ് ഐ, പി എഫ് ഭാഗികമല്ലാതെ എല്ലാവർക്കും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നൂറ്റമ്പതിലേറെ ദിവസങ്ങളായി നേഴ്സുമാർ സമരം നടത്തുന്നത്. ജനങ്ങളെ നേഴ്സിങ് സമൂഹത്തിനു എതിരാക്കാനും സമരം പൊളിക്കാനും ആശുപത്രി അടച്ചിട്ട മാനേജുമെന്റിനു അവസാനം കഴിഞ്ഞ ജനുവരി ഒന്നിന് വീണ്ടും തുറക്കേണ്ടി വന്നു. ഇതിനിടയിൽ സമരത്തെ വർഗീയ വൽക്കരിക്കാനും തൊഴിലാളികളെ ഭിന്നിപ്പിക്കാനും ഒക്കെ പലതരം ശ്രമം നടത്തിയെങ്കിലും അതൊക്കെ പൊളിഞ്ഞു പാളീസായി. സമര പന്തൽ പൊളിക്കാനും സമരം തകർക്കാനും ഹൈക്കോടതിയെ മാനേജുമെന്റ് സമീപിച്ചെങ്കിലും അവിടെയും വിജയം സമരം ചെയ്യുന്ന നേഴ്സുമാർക്കൊപ്പം ആയിരുന്നു.

എന്നാൽ ഇപ്പോഴും മേഖലയിലെ പ്രശ്‌നങ്ങൾ സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി തുടരുന്ന സ്ഥിതിയാണ്. ഇതിന് കൂടി പരിഹാരം തേടിയാണ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചത്. ഇതും മുൻകാലത്തുണ്ടായതുപോലെ സംസ്ഥാനത്ത് ഒട്ടാകെ ആരോഗ്യമേഖലയിലെ സ്തംഭനത്തിന് ഇടയാക്കുമെന്ന് വ്യക്തമായതോടെയാണ് ഇക്കുറി നേരത്തേ തന്നെ ചർച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച് സർക്കാർ രംഗത്തുവന്നിട്ടുള്ളതെന്നാണ് സൂചന. എന്നാൽ ഇക്കുറി ഒത്തുതീർപ്പിന് അപ്പുറം മുൻകാല വാഗ്ദാനങ്ങളിൽ ശക്തമായ നടപടികൾ ഉടൻ ഉണ്ടാകുമെന്ന ഉറപ്പും സർക്കാരിന് നൽകേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP