Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലജ്ജിക്കുക പ്രിയ നാടേ; പെരിന്തൽമണ്ണയിൽ അറസ്റ്റിലായ സ്ത്രീ 13കാരിയായ സ്വന്തം മകളെ പണം വാങ്ങി അനാശാസ്യത്തിന് അയച്ചു; കൊച്ചിയിൽ പിടിയിലായത് ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിന് വിറ്റ ക്രൂരയായ മാതാവും

ലജ്ജിക്കുക പ്രിയ നാടേ; പെരിന്തൽമണ്ണയിൽ അറസ്റ്റിലായ സ്ത്രീ 13കാരിയായ സ്വന്തം മകളെ പണം വാങ്ങി അനാശാസ്യത്തിന് അയച്ചു; കൊച്ചിയിൽ പിടിയിലായത് ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിന് വിറ്റ ക്രൂരയായ മാതാവും

പെരിന്തൽമണ്ണ/കൊച്ചി: സാംസ്‌ക്കാര സമ്പന്നരെന്നും പ്രബുദ്ധരെന്നും സ്വയം അവകാശപ്പെടുന്ന മലയാളികൾ സ്വയം ലജ്ജിച്ചു തലതാഴ്‌ത്തേണ്ടുന്ന പീഡന സംഭവങ്ങൾ നിരവധി ഉണ്ടാകുന്നുണ്ട്. ബാല ലൈംഗിക പീഡനങ്ങളുടെ നാടായും കേരളം മാറിക്കൊണ്ടിരിക്കുന്നു. ഞെട്ടിക്കുന്ന ഇത്തരത്തിലുള്ള രണ്ട് വാർത്തകളാണ് പുറത്തുവന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാംസവ്യാപാരികൾക്ക് വിറ്റത് രണ്ട് മാതാക്കളാണെന്നാണ് ഞെട്ടിക്കുന്നത്. പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് പെരിന്തൽമണ്ണയിൽ അറസ്റ്റു ചെയ്തപ്പോൾ കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത, ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിനായി കൊണ്ടുവന്ന കേസിൽ അമ്മ ഉൾപ്പെടെ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെരിന്തൽമണ്ണ സംഭവത്തിൽ പെൺകുട്ടിയുടെ മാതാവ് ആയിശ(35), നിറമരുതൂർ സ്വദേശി ജെയ്‌സൽ(19), തിരൂർ സ്വദേശി സൽമാനുൽ ഫാരീസ്(19) എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ സിഐ എ.എം. സിദ്ദീഖ്, കൊളത്തൂർ എസ്‌ഐ പി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കേസിലുൾപ്പെട്ട പടപ്പറമ്പ് സ്വദേശി കുഞ്ഞാലൻ(54) ഒളിവിലാണ്. ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. പെരിന്തൽമണ്ണ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്) മുമ്പാകെ ബാലികയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

ചൈൽഡ് ലൈനിന്റെ ടോൾഫ്രീ നമ്പറിൽ ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ അൻവർ കാരക്കാടൻ, കൗൺസിലർമാരായ മുഹ്‌സിൻ! പരി, സീതാദേവി എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയുടെ വീട്ടിലും സ്‌കൂളിലും നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. പിതാവിന്റെ നാലാം ഭാര്യയായ മാതാവ് പണത്തിനുവേണ്ടി കുട്ടിയെ അനാശാസ്യത്തിന് നിർബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

കുട്ടി വീട്ടിലും പുറത്തുംവച്ച് പലതവണ പീഡനത്തിന് വിധേയയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ അനുജത്തിയും പീഡനത്തിനിരയായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

അതിനിടെ ഭിന്നശേഷിയുള്ള മകളെ ലൈംഗിക വ്യാപാരത്തിനായി കൊണ്ടുവന്ന കേസിൽ അമ്മ ഉൾപ്പെടെ മൂന്നു പേരെയാണ് കൊച്ചി സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മ ശോഭ (42), എറണാകുളം ചേരാനല്ലൂർ നിരപ്പിൽ പുത്തൻവീട്ടിൽ പുഷ്പ (37), പുഷ്പയുടെ ഭർത്താവ് ഹരിശങ്കർ (29) എന്നിവരാണ് അറസ്റ്റിലായത്.

വാഴക്കാലയിൽ ബ്യൂട്ടി പാർലർ നടത്തിപ്പുകാരികൂടിയായ പുഷ്പ 16 വയസുള്ള പെൺകുട്ടിയെ കൊണ്ടുനടക്കുന്നുവെന്നു വിവരം കിട്ടിയ ഡിസിപി അരുൾ ആർ.ബി. കൃഷ്ണയാണ് അന്വേഷണത്തിനു ഷാഡോ എസ്‌ഐ വി. ഗോപകുമാറിനെ ചുമതലപ്പെടുത്തിയത്. ആവശ്യക്കാരൻ എന്ന നിലയിൽ എസ്‌ഐ പുഷ്പയെ ഫോൺ ചെയ്തു. കോഴിക്കോട്ടെ ചെമ്മീൻ വ്യാപാരിയെന്നാണു പരിചയപ്പെടുത്തിയത്.

പെൺകുട്ടിയെ നൽകാൻ നാലു ലക്ഷം രൂപ പുഷ്പ ആവശ്യപ്പെട്ടു. ഒടുവിൽ മൂന്നരലക്ഷം രൂപയ്ക്കു സമ്മതിച്ച പുഷ്പ ഇന്നലെ രാവിലെ പതിനൊന്നോടെ കുട്ടിയുമായി മറൈൻ ഡ്രൈവിലെത്തുകയായിരുന്നു. മറൈൻ ഡ്രൈവിലെ ഒരു ഫ്‌ലാറ്റ് ഉടമയുടെ സഹായത്തോടെ ഫ്‌ലാറ്റിൽ കാത്തിരുന്ന പൊലീസ് സംഘം പ്രതികളെ അങ്ങോട്ടു വിളിച്ചുവരുത്തി. പുഷ്പയും ശോഭയും ചേർന്നാണു കുട്ടിയെ എത്തിച്ചത്. ഇരുവരെയും അറസ്റ്റു ചെയ്ത പൊലീസ് സംഘം പാർക്കിങ് ഏരിയയിൽ ഉണ്ടായിരുന്ന പുഷ്പയുടെ ഭർത്താവ് ഹരിശങ്കറിനെയും പിടികൂടി. പ്രതികൾ സഞ്ചരിക്കാനുപയോഗിച്ച കാറും പിടിച്ചെടുത്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്നതിനും ലൈംഗികവ്യാപാരത്തിന് ഉപയോഗിക്കാൻ ശ്രമിച്ചതിനുമാണു കേസ്. സ്‌പെഷൽ ബ്രാഞ്ച് എസി കെ.ജി. ബാബുകുമാറിന്റെ മേൽനോട്ടത്തിലുള്ള പൊലീസ് സംഘത്തിൽ സീനിയർ സിപിഒമാരായ ടി.എസ്. വാവ, സാനു, ഉമ്മർ, ആന്റണി, അനിൽ, യൂസഫ്, അനസ് എന്നിവരുമുണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP