Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെതിരെ ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി; ജേക്കബ് തോമസിന്റെ നീക്കം തന്നെ ഭയപ്പെടുത്താൻ; വീട് പരിശോധിച്ച ഉദ്യോഗസ്ഥരുടെ പക്കൽ വാറണ്ട് ഉണ്ടായിരുന്നില്ലെന്നും കെ എം എബ്രഹാം; ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് സർക്കാറിന് തലവേദനയാകുന്നു

വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയതിനെതിരെ ഡോ.കെ.എം എബ്രഹാം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകി; ജേക്കബ് തോമസിന്റെ നീക്കം തന്നെ ഭയപ്പെടുത്താൻ; വീട് പരിശോധിച്ച ഉദ്യോഗസ്ഥരുടെ പക്കൽ വാറണ്ട് ഉണ്ടായിരുന്നില്ലെന്നും കെ എം എബ്രഹാം; ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് സർക്കാറിന് തലവേദനയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോര് പിണറായി വിജയൻ സർക്കാറിന് കടുത്ത തലവേദനയാകുന്നു. അഡീഷൻ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തിയതോടെ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയുമായി രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് കെ എം എബ്രഹാം പരാതി നൽകിയത്. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

തന്നെപോലുള്ള മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ പരിശോധന നടത്തുമ്പോൾ ചില നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഒരു കൂട്ടം വിജിലൻസ് ഉദ്യോഗസ്ഥർ തന്റെ വീട്ടിൽ പരിശോധന നടത്തിയതെന്നും മൂന്ന് പേജുള്ള പരാതിയിൽ കെ.എം എബ്രഹാം പറയുന്നു. വീട് പരിശോധിക്കാനുള്ള വാറണ്ട് ഉദ്യോഗസ്ഥരുടെ കയ്യിലുണ്ടായിരുന്നില്ല. ഇത് ചോദിച്ച തന്റെ ഭാര്യയോട് മുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് പരിശോധനയെന്ന് അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി ഉത്തരവ് പ്രകാരമാണ് കെ.എം എബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ജഗതിയിലെ വീട്ടിൽ വിജിലൻസ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. എന്നാൽ വീടിന്റെ അളവെടുക്കുക മാത്രമാണ് ചെയ്തതെന്നും പരിശോധന നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസ് അറിയിച്ചത്.

വിജിലൻസ് ഡയറക്ടറുടെ ഏകപക്ഷീയമായ നിലപാടുകൾ മൂലം തങ്ങൾക്ക് സംസ്ഥാനത്ത് ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതാവുന്നുവെന്ന് പരാതിപ്പെട്ടുകൊണ്ട് ഒരു കൂട്ടം മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും ജേക്കബ് തോമസിനെതിരെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ.എം എബ്രഹാം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

അതേസമയെ റെയ്ഡിൽ അതൃപ്തിയുള്ള ഉദ്യോഗസ്ഥർ ജേക്കബ് തോമസിന്റെ നടപടികൾ ആത്മവീര്യം കെടുത്തുന്നു എന്നാണ് മുഖ്യമന്ത്രിയെ പരാതി ബോധിപ്പിച്ചത്. ഇതേ പരാതിയുമായി ഇവർ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ പ്രതികരണം ലഭിക്കാത്തതിനെ തുടർന്നാണ് സംഘം ചീഫ് സെക്രട്ടറിയെ കണ്ടത്. വിജിലൻസ് മേധാവിയുടെ നടപടികൾ ആത്മവീര്യം കെടുത്തുന്നു. ഏകപക്ഷീയമായ തീരുമാനങ്ങൾ ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. പ്രാഥമിക പരിശോധന പോലുമില്ലാതെയാണ് നടപടികളിലേക്ക് കടക്കുന്നത് എന്നീ ആരോപണങ്ങളാണ് ജേക്കബ് തോമസിനെതിരെ ഐ.എ.എസ്. ഉദ്യോഗസ്ഥർ ഉന്നയിച്ചിരിക്കുന്നത്.

ഏഴംഗ വിജിലൻസ് സംഘമാണ് കെ എം എബ്രഹാമിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്. വീടിന്റെ വിസ്തീർണം അളന്നു 1400 ചതുരശ്രഅടിയെന്നു കണ്ടെത്തി രേഖപ്പെടുത്തി. ഇതിന്റെ രേഖകളും പരിശോധിച്ചു. പരിശോധനാസമയത്ത് കെ.എം.ഏബ്രഹാം സെക്രട്ടേറിയറ്റിലെ ഓഫിസിലായിരുന്നു. ഭാര്യയുടെ സാന്നിധ്യത്തിലാണ് ഫ്‌ലാറ്റിലെ പരിശോധന നടത്തിയത്. നവംബർ ഏഴിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടർക്ക് കോടതി നിർദ്ദേശവും നൽകിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. മുംബൈയിലെ കോഹിനൂർ ഫേസ് 3 അപ്പാർട്ട്‌മെന്റിൽ 1.10 കോടി വിലവരുന്ന ആഡംബര ഫ്ളാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വർഷം തോറും നൽകുന്ന ആസ്തി വിവര പത്രികയിൽ സമ്മതിക്കുന്നുണ്ട്.

ഇതിനു പുറമെ കൊല്ലം ജില്ലയിൽ കടപ്പാക്കടയിൽ നിർമ്മാണം പൂർത്തിയാക്കിയ മൂന്നുനില ഷോപ്പിങ് കോംപഌ്‌സിന്റെ നിർമ്മാണച്ചെലവ് കണക്ക് ചീഫ് സെക്രട്ടറിക്ക് നൽകിയ ആസ്തി വിവര പത്രികയിൽ ഉൾപ്പെടുത്താത്തത് അഴിമതിയാണെന്നാണ് ഹരജിയിലെ ആരോപണം. സിവിൽ സർവിസിലെ പെരുമാറ്റച്ചട്ട പ്രകാരം 15,000 രൂപയിൽ കൂടുതലായുള്ള ആശ്രിതരുടെ ആസ്തി വിവരം ചീഫ് സെക്രട്ടറിക്ക് വർഷം തോറും നൽകണമെന്ന നിയമം നിലനിൽക്കെ, കെ.എം. എബ്രഹാമിന്റെ ഭാര്യയുടെയും ഏകമകളുടെയും ആസ്തി വിവരം 33 വർഷത്തെ സർവിസിനിടെ ഒരിക്കൽ പോലും നൽകിയിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം സർക്കാർ മറുപടി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP