Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സാമിനെ വിഷംകൊടുത്തുകൊന്ന സോഫിയുടെയും കാമുകന്റെയും കഥ മറക്കുംമുമ്പ് സമാനമായ മറ്റൊരു കൊലപാതകം; ഡ്രൈവറായ ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് വിഷംനൽകി തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം കാർകയറ്റി ചതച്ചരച്ചു; ഒന്നുമറിയില്ലെന്ന മട്ടിൽ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ബർഖയുടെ കഥ ഇങ്ങനെ

സാമിനെ വിഷംകൊടുത്തുകൊന്ന സോഫിയുടെയും കാമുകന്റെയും കഥ മറക്കുംമുമ്പ് സമാനമായ മറ്റൊരു കൊലപാതകം; ഡ്രൈവറായ ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് വിഷംനൽകി തലയ്ക്കടിച്ചു വീഴ്‌ത്തിയശേഷം കാർകയറ്റി ചതച്ചരച്ചു; ഒന്നുമറിയില്ലെന്ന മട്ടിൽ ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ബർഖയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മെൽബണിൽ വച്ച് ഭർത്താവ് സാം എബ്രഹാമിന് കൊടിയ വിഷം നൽകി കൊലപ്പെടുത്തിയശേഷം ഭാര്യ സോഫിയും കാമുകൻ അരുൺ കമൽഹാസനും ഒന്നുമറിയില്ലെന്ന മട്ടിൽ നടക്കുന്നതിനിടെ പൊലീസ് പിടിയിലായ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്തുവന്നിട്ട് അധികം നാളായില്ല. സമാനമായൊരു സംഭവത്തിൽ നമ്മുടെ നാട്ടിൽ തന്നെ യുവതിയും കാമുകനും പിടിയിലായി. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ കയറിയിറങ്ങിയ യുവതി കാമുകനോടൊത്തുചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

വിഷം നൽകുകയും തലയ്ക്കടിച്ച് വീഴ്‌ത്തുകയും ചെയ്തശേഷം റോഡിൽ കൊണ്ടുപോയിട്ട് വാഹനംനിരവധി തവണ കയറ്റിയിറക്കി അതിക്രൂരമായാണ് യുവതിയും കാമുകനും ചേർന്ന് കൊലപാതകം നടത്തിയത്. വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതായി വരുത്തിതീർക്കാനുള്ള യുവതിയുടേയും കാമുകന്റെയും പെരുമാറ്റങ്ങളിൽ സംശയംതോന്നിയ പൊലീസ് ഈ വഴിക്ക് അന്വേഷണം നടത്തുകയായിരുന്നു.

സെപ്റ്റംബർ ഏഴിന് ബർഖയെന്ന യുവതി ഡൽഹി സരോജിനി നഗർ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭർത്താവ് അമിതിനെ ആരോ തട്ടിക്കൊണ്ടുപോയെന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് തന്നെ വിളിച്ചെന്നുമായിരുന്നു പരാതി. ന്യൂഡൽഹി മുനിസിപ്പൽ പരിധിയിൽ ഡ്രൈവറായി പ്രവർത്തിക്കുകയായിരുന്നു ബർഖയുടെ ഭർത്താവ് അമിത് കുമാർ. സരോജിനി നഗർ പ്രദേശത്ത് ഭാര്യയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ഇയാൾ. പരാതി കിട്ടിയതോടെ പൊലീസ് വീട്ടുകാരെ ഉൾപ്പെടെ ചോദ്യം ചെയ്തു.

ഇതിനിടെ, ഇവർ പരാതി നൽകിയ അതേ ദിവസം രാത്രി ബഹാദർഗയിൽ കാർ കയറി മരിച്ചനിലയിൽ അമിതിനെ കണ്ടെത്തി. മൃതദേഹം അമിതിന്റേതാണെന്ന് സ്ഥിരീകരിച്ച പൊലീസ് പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബർഖയ്ക്കും കുടുംബത്തിനും വിട്ടുനൽകി. ഡ്രൈവറായ അമിത് കുമാർ മെട്രോയിൽ മുണ്ടക മെട്രോ സ്റ്റേഷനിൽ ഇറങ്ങി ബൈക്കിൽ ജോലി സ്ഥലത്തേക്ക് പോകുകയാണ് പതിവ്.

എന്നാൽ ബർഖയുടെ പരാതിയിൽ പറയുന്ന സെപ്റ്റംബർ ഒമ്പതാം തീയതി മുഴുവൻ സമയവും മുണ്ടക മെട്രോസ്റ്റേഷനിൽ അമിതിന്റെ ബൈക്ക് ഉണ്ടായിരുന്നതായി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസ് മനസിലാക്കി. ഇതോടെ ബർഖയുടെ കഥയിൽ പൊലീസിന് സംശയം ഉണ്ടാവുകയായിരുന്നു. തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇവർക്ക് അമിതിന്റെ സുഹൃത്തായ സത്‌വീർ സിങ് എന്നയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുന്നത്.

മൂന്നു വർഷം മുമ്പാണ് സത്‌വീർ അമിതിനെ പരിചയപ്പെടുന്നത്. പിന്നീട് ഇയാൾ അമിതിന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറി. അടുത്തിടയ്ക്കാണ് സത്‌വീറുമായി ഭാര്യ പ്രണയത്തിലാണെന്ന വിവരം അമിത് അറിയുന്നത്. ഇതേചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവാകുകയും ചെയ്തു. സത്‌വീറുമായും വഴക്കുണ്ടായി. ഇതോടെ അമിതിനെ ഇല്ലാതാക്കാൻ ഇരുവരും പദ്ധതി മെനയുകയായിരുന്നു. വിവാഹ വാർഷിക ദിവസമാണ് ഭർത്താവിനെ ഇല്ലാതാക്കാൻ ബർഖ തെരഞ്ഞെടുത്തത്.

ആഘോഷത്തിൽ പങ്കുചേരാൻ സത്‌വീറും എത്തി. ആഘോഷത്തിനിടെ അമിതിനെ അയാൾ അറിയാതെ സത്‌വീർ വിഷം കുടിപ്പിച്ചു. പിന്നീട് കമിതാക്കളും ബർകയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീണും ചേർന്ന് അമിതിന്റെ തലയ്ക്കടിച്ചു. അബോധാവസ്ഥയിലായ അമിതിനെ സത്‌വീറിന്റെ കാറിൽ കയറ്റി ബഹാദുർഗയിൽ എത്തിച്ചു. ഇവിടെയെത്തിയ ശേഷം ബർക ഭർത്താവിനെ വഴിയിൽ എറിഞ്ഞു. പിന്നീട് സത്‌വീറിന്റെ കാർ അമിതിന്റെ ശരീരത്തിലൂടെ കയറ്റിയിറക്കി.

സംഭവത്തിനു ശേഷം തിരിച്ചെത്തിയ ബർഖ പൊലീസ് സ്റ്റേഷനിൽ എത്തി അമിതിനെ കാണാനില്ലെന്ന് പരാതി നൽകി. ഇവരും കാമുകനും ഭർത്താവിനെ കണ്ടെത്തിയോ എന്നുംമറ്റും തിരക്കി സ്‌റ്റേഷനിലെത്തിയപ്പോൾ നടത്തിയ അമിതാഭിനയവും പൊലീസിൽ സംശയം ജനിപ്പിച്ചു. ഇതിനു പിന്നാലെയാണ് മെട്രോ സ്റ്റേഷനിലെ ബൈക്കിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നത്. കേസിൽ സത്‌വീറിനെയും ബർഖയെയും പൊലീസ് അറസ്റ്റ് ചെയ്തു. സത്‌വീറിന്റെ വീട്ടിൽനിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റചെയ്തത്. സംഭവത്തിൽ ബർഖയുടെ അമ്മ ഉഷയും സുഹൃത്ത് പ്രവീൺ എന്നിവരും അറസ്റ്റിലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP