മദ്യപിച്ചെത്തിയ യുവാവ് അടൂരിൽ മുസ്ലിം പള്ളി ആക്രമിച്ചു; പള്ളിയുടെ ജനൽ ഗ്ലാസ് അടിച്ച് തകർത്ത ശേഷം അകത്ത് കടന്ന യുവാവ് ഇമാമിനെ ആക്രമിക്കാൻ ശ്രമിച്ചു: നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
അടൂർ: മദ്യപിച്ചെത്തിയ യുവാവ് അടൂരിൽ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം അഴിച്ചു വിട്ടു. അടൂർ ടൗൺ ജമാഅത്ത് പള്ളിയുടെ ജനൽ ഗ്ലാസുകൾ തകർത്ത യുവാവ് പള്ളിയിലുണ്ടായിരുന്ന ഇമാം ഫറാഫത്ത് അലിയേയും ആക്രമിക്കാൻ ശ്രമിച്ചു. ഇമാമിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടിയ യുവാവിനെ പൊലീസിൽ ഏൽപ്പിച്ചു. കെപ്പട്ടൂർ പുത്തൻകുരിശ്, കല്ലുവിള പടിഞ്ഞാറ്റതിൽ അഖിൽ (25) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ 3.30ന് ആണ് സംഭവം.
മദ്യലഹരിയിൽ അടിവസ്ത്രം മാത്രം ധരിച്ചെത്തിയ യുവാവ് പള്ളിയുടെ ജനൽ ഗ്ലാസ് അടിച്ചു തകർത്തു. പിന്നീട് ഗോവണി വഴി മുകളിലത്തെ നിലയിലെത്തി ഇമാം താമസിക്കുന്ന മുറിയുടെ വാതിലിൽ കല്ലുകൊണ്ടു ഇടിച്ചു. ബഹളം കേട്ട് ഇറങ്ങി വന്ന ഇമാമിനെ ഓടുകഷണം കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ഇമാമിന്റെ ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇയാൾ കെഎസ്ആർടിസി ജംക്ഷനിലേക്ക് ഓടി. തുടർന്ന് ഇമാമും നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി.
സംഭവത്തെ തുടർന്ന് ജമാഅത്തിന്റെ നേതൃത്വത്തിൽ അടൂരിൽ പ്രതിഷേധ പ്രകടനം നടത്തി. അറസ്റ്റിലായ അഖിൽ വെൽഡറാണ്. ജോലി കഴിഞ്ഞ് അടൂരിലെ ബാറിൽ എത്തി മദ്യപിച്ചശേഷമാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ബാറിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തി.
പള്ളിയിൽ അതിക്രമിച്ച് കടന്നതിനും മതസ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനത്തിനും പള്ളിക്ക് കേടുപാടു വരുത്തിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് വിരലടയാള വിദഗ്ദ്ധർ എത്തി തെളിവെടുപ്പ് നടത്തി.
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍