Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിനക്കുള്ള വഴി ഞാൻ കാണിച്ചു തരുമെന്ന അശരീരിയും കൽപനയും കേട്ടതോടെ ബാബ വീട്ടിന് പുറത്ത് പന്തലൊരുക്കി കിടന്നുറങ്ങാൻ തുടങ്ങി; അകത്തുകിടന്നാലും ആരോ പന്തലിൽ കൊണ്ടുകിടത്തുമെന്ന് ബാവ ; ദൈവത്തെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ ശീൽക്കാരംമുഴക്കി ബാവ ബാധയേറ്റതുപോലെ വിറച്ചു: സോഷ്യൽമീഡിയയിൽ ദിവ്യത്വം കൽപിക്കപ്പെട്ട കരീംബാവ സത്യത്തിൽ സ്വയം ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് മായിക ലോകത്ത് കഴിയുന്നൊരു പാവം ഗ്രാമീണൻ

നിനക്കുള്ള വഴി ഞാൻ കാണിച്ചു തരുമെന്ന അശരീരിയും കൽപനയും കേട്ടതോടെ ബാബ വീട്ടിന് പുറത്ത് പന്തലൊരുക്കി കിടന്നുറങ്ങാൻ തുടങ്ങി; അകത്തുകിടന്നാലും ആരോ പന്തലിൽ കൊണ്ടുകിടത്തുമെന്ന് ബാവ ; ദൈവത്തെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ ശീൽക്കാരംമുഴക്കി ബാവ ബാധയേറ്റതുപോലെ വിറച്ചു: സോഷ്യൽമീഡിയയിൽ ദിവ്യത്വം കൽപിക്കപ്പെട്ട കരീംബാവ സത്യത്തിൽ സ്വയം ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് മായിക ലോകത്ത് കഴിയുന്നൊരു പാവം ഗ്രാമീണൻ

രഞ്ജിത് ബാബു

കാസർഗോഡ്: വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവ എന്ന സിദ്ധന്റെ ബോർഡും അദ്ദേഹം പച്ചവെള്ളംകൊണ്ട് നൽകുന്ന ചികിത്സകളും സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെയാണ് മറുനാടൻ ഇദ്ദേഹത്തെ പറ്റി അന്വേഷണം നടത്തുന്നത്. സ്വന്തം നാട്ടിൽ പോലും ആർക്കും ഇത്തരമൊരു സിദ്ധനെ പറ്റി അറിവോ വിശ്വാസമോ ഇല്ല. കാസർകോട്ട് മധൂർ പഞ്ചായത്തിലെ പട്‌ളയിലെ സിദ്ധനെ അന്വേഷിച്ചുചെന്നപ്പോൾ പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകളുടെ രണ്ടാം ഭാഗം വായിക്കാം:

കരിം ബാവയുടെ വീട്ടുമുറ്റത്ത് വടക്കു ഭാഗത്തായി രോഗികൾക്ക് വെള്ളം ജപിച്ചു നൽകാൻ ഒരു പന്തൽ കെട്ടിയിട്ടുണ്ട്. മജ്ലിസ് എന്നാണ് അദ്ദേഹം അതിന് കൽപ്പിച്ചു നൽകിയ പേര്. താമസിക്കുന്നതും നിസ്‌കരിക്കുന്നതും ഈ പന്തലിൽ വെച്ചു തന്നെ വേണമെന്നാണ് നബീസത്തുൽ മിസ്രയുടെ അശരീരി.

ആര് പറയുന്നതും നീ കേൾക്കേണ്ടതില്ല. നിനക്കുള്ള വഴി ഞാൻ കാണിച്ചു തരും. ഒന്നിനേയും നീ ഭയക്കേണ്ടതുമില്ല. ദൈവം അങ്ങിനെ അരുളിചെയ്തെന്നാണ് കരിം ബാവ പറയുന്നത്. വീടിനകത്ത് കിടന്ന് ഉറങ്ങരുതെന്നാണ് നിർദ്ദേശം. അഥവാ കിടന്നാലും തനിയെ ഞാൻ പന്തലിലെത്തും. എന്നെ ആരോ എടുത്തു കൊണ്ടു വരുന്നതാണ്. ഒരു മുറി കണക്കേ തുണികൊണ്ട് മനോഹരമായി കെട്ടിയുണ്ടാക്കിയതാണ് മജ്ലിസ്. കട്ടിലും മെത്തയുമെല്ലാം ഇതിലുണ്ട്. മെത്തയിലിരുന്നാണ് രോഗികളുമായി കരിം ബാവ സംവദിക്കുന്നത്.

___________________________________

പരമ്പരയുടെ ആദ്യഭാഗം: 

വീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ

___________________________________

ഖുർ-ആൻ സൂക്തങ്ങളെഴുതിയ പച്ച ബാനറുകളും അത്യാവശ്യം ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഭൗതിക സൗകര്യങ്ങളും മുറയിലൊരുക്കിയിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയതിനു ശേഷം അതു വരെ ലുങ്കി മാത്രം ഉടുത്ത കരിം ബാവയോട് സിദ്ധന്റെ വേഷമണിയാൻ ഞാൻ ആവശ്യപ്പെട്ടു. അയാൾ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അനുസരിക്കുകയായിരുന്നു.

അറബികളുടേതിന് സമാനമായി വസ്ത്രം ധരിച്ചു. പിന്നീട് തളങ്കര തൊപ്പി വച്ചു. കഴുത്തിൽ രണ്ട് ഷാളുകളും കയ്യിൽ ഒരു വലിയ വടിയും. ഒടുവിൽ മെതിയടിയും ധരിച്ചു. തനി ആത്മീയ വേഷത്തിൽ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

പിന്നീട് ഞാൻ ദൈവത്തെ വിളിക്കാൻ ആശ്യപ്പെട്ടു. കരിം ബാവ കണ്ണുകൾ മുകളിലോട്ട് ചലിപ്പിച്ചു. നിമിഷങ്ങൾക്കകം പെട്ടെന്ന് ശീൽക്കാരത്തോടെയുള്ള വിറയൽ. ഞാൻ ഞെട്ടി വിറച്ചു പോയി. മൂന്ന് തവണ കരിം ബാവ ബാധയേറ്റതു പോലെ വിറച്ചു. ശരീരത്തിൽ ദൈവ സാന്നിധ്യമുണ്ടായതായി അയാൾ പറയുന്നു.

മജ്ലിസിൽ നബി വചനങ്ങൾ എഴുതിയ പച്ചക്കൊടിക്കൂറകൾ തൂക്കിയിട്ടുണ്ട്. എല്ലാം അറബിയിലാണ്. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള കരിം ബാവക്ക് അറബി ഭാഷ വശമില്ലെന്നും അയാൾ പറഞ്ഞു. വീണ്ടും ഞങ്ങൾ മജ്ലിസിൽ നിന്നും വീട്ടു വരാന്തയിലെത്തി. അതോടെ രണ്ടാം ഭാര്യ കുഞ്ഞിനേയുമെടുത്ത് വരാന്തയിൽ വന്നു. അവർ എന്നോടായി പറഞ്ഞു. നിങ്ങളെ തടയാൻ കുറച്ച് പേർ റോഡിൽ നിൽക്കുന്നുണ്ട്. ശ്രദ്ധിക്കണം. എന്നു പറഞ്ഞ് അവർ വീടിനകത്തേക്ക് പോയി.

അതോടെ കരിം ബാവയുടെ മുഖത്ത് ആശങ്ക വളർന്നു. പിന്നീട് അയാൾക്ക് സംസാരിക്കാൻ വിഷമം നേരിടുന്നതും കണ്ടു. നിങ്ങൾക്ക് ഇനി മടങ്ങാം. എല്ലാം ഞാൻ ദൈവത്തോട് പറയുന്നുണ്ട്. ആരെങ്കിലും നിങ്ങളെ തടഞ്ഞാൽ അവർക്ക് ദൈവം കൊടുത്തോളും. എന്നാൽ കരിം ബാവയിൽ നിന്നും കുറച്ചു കൂടി വിവരങ്ങൾ എനിക്ക് ശേഖരിക്കേണ്ടതുണ്ടായിരുന്നു.

മുറ്റത്ത് പ്രദർശിപ്പിക്കപ്പെട്ട വലിയ ബോർഡിൽ എഴുതി വച്ച കാര്യങ്ങൾ എന്റെ ശ്രദ്ധയിൽ വന്നു. 'ഫാത്തിന സൂറത്ത് ഓതി ഒരു ഗ്ലാസ് വെള്ളം കുടിച്ചാൽ കാൻസർ രോഗം സുഖപ്പെടുന്നു. ഒറ്റ മൂലി നൽകി പ്രമേഹരോഗം മാറ്റുന്നു. സൂചിയും മരുന്നുകളും വലിച്ചെറിഞ്ഞ് കരിം ബാവയെ നേരിൽ കാണുക.

മരുന്ന് കഴിക്കുമ്പോൾ മധുരം കഴിക്കാം. ബിരിയാണിയും കഴിക്കാം. മരുന്ന് നൽകാൻ ജാതി മത ഭേദമില്ലെന്നും ബാവ ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്. പിന്നേയുമുണ്ട് കരിം ബാവയുടെ വിശേഷങ്ങൾ. കിണർ കുഴിക്കുന്നവർക്ക് വെള്ളത്തിന്റെ സാന്നിധ്യം കാട്ടികൊടുക്കുമെന്നും കരിംബാവ വാഗ്ദാനം ചെയ്യുന്നു. അതിന് സഹായിക്കാൻ കരിം ബാവക്ക് ഇസ്മായിൽ നബിയും കിളർ നബിയും അലി സലാമും തുണയുണ്ടെന്ന് അയാൾ വിശ്വസിക്കുന്നു. ജലസാന്നിധ്യമുള്ളിടത്ത് അവർ മൂന്ന് പരും തന്നെ കൂട്ടിക്കൊണ്ടു പോവുകയാണെന്ന് ബാവ പറയുന്നു.

സത്യത്തിൽ കരിം ബാവ അറിഞ്ഞുകൊണ്ട് ആളുകളെ വഞ്ചിക്കുന്ന വ്യക്തിയല്ല. സ്വയം ദൈവവിളിയുണ്ടെന്ന് വിശ്വസിച്ച് മായാലോകത്ത് കഴിയുന്ന ഒരു പാവം ഗ്രാമീണനാണ്. കൃഷിപ്പണിയെടുത്ത് മക്കളെ വളർത്തുകയും നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്ത ഗൃഹനാഥനായിരുന്നു ഇയാൾ. ആദ്യ ഭാര്യയുടെ ആകസ്മിക മരണം അയാളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോയി.

അതോടെയാണ് കരിംബാവക്ക് സ്വപ്ന ദർശനമുണ്ടായത്. ഇന്ന് രണ്ടാം ഭാര്യ മാത്രമാണ് കരിം ബാവയുടെ ഇപ്പോഴത്തെ സിദ്ധനെന്ന പദവിക്ക് പിൻതുണ നൽകുന്നത്. രണ്ടര മണിക്കൂറോളം കരിം ബാവയുടെ വീട്ടിൽ ഞാൻ ഉണ്ടായിട്ടും ഒരാൾ പോലും രോഗ ചികിത്സക്കെത്തിയിരുന്നില്ല. മുൻ ദിവസങ്ങളിലും ഇത് തന്നെയായിരുന്നു അനുഭവമെന്ന് അയാൾ പറഞ്ഞു. കരിം ബാവയുടെ മജ്ലിസിനകത്തെ ചെറിയ ഭണ്ഡാരത്തിൽ അടുത്ത കാലത്തൊന്നും ഒരു രൂപ പോലും വീണിട്ടില്ല. നേരിട്ട് കൈകൊണ്ട് പ്രതിഫലം വാങ്ങരുതെന്ന് ദൈവ നിർദ്ദേശവുമുണ്ട്.. അതെല്ലാം പാലിച്ചിട്ടും കരിംബാവയുടെ ഭണ്ഡാരം കാലിയാണ്. പ്രചരണം കൊഴുത്തിട്ടും കരിം ബാവയെ കാണാൻ ആരും വരുന്നില്ല.

കരിം ബാവയോട് വിട പറഞ്ഞ് പുറത്തിറങ്ങി. അപ്പോഴും നിങ്ങളെ തടയാൻ കുറച്ചു പേർ റോഡിൽ നിൽക്കുന്നുണ്ടെന്ന് അയാലുടെ ഭാര്യ മുന്നറിയിപ്പ് നൽകി. റോഡിൽ എത്തിയ ഉടൻ ഒരു കൂട്ടം യുവാക്കൾ എന്നോട് കാര്യങ്ങൾ ആരാഞ്ഞ് തടഞ്ഞു നിർത്തി. നിങ്ങൾ വീഡിയോ റിക്കാർഡ് ചെയ്തതും ഫോട്ടോ ഓടുത്തതും ആരോട് ചോദിച്ചിട്ടാണ് ? അവർക്ക് മാനസികമായി കുഴപ്പമുണ്ട്. ഞങ്ങൾ ചികിത്സിച്ചതാണ്. എന്നാൽ മരുന്ന് കഴിക്കില്ല. മൂന്ന് പേരും കൂടി പറഞ്ഞു.

നിങ്ങളെ അപകീർത്തിപ്പെടുത്താൻ വന്നതല്ലെന്നും നിജസ്ഥിതി മാത്രമേ നൽകുമെന്നും പറഞ്ഞെങ്കിലും അവർ തൃപ്തരായില്ല. അതിലൊരാൾ കരിം ബാവയുടെ മകൻ ബഷീർ ആയിരുന്നു. ബികോം ഫൈനലിയർ വിദ്യാർത്ഥി. മറ്റൊരാൾ കരിം ബാവയുടെ സഹോദര പുത്രൻ. എല്ലാവരും വിദ്യാസമ്പന്നർ.

അര മണിക്കൂറോളം അവരുമായി തർക്കിച്ചും സ്നേഹിച്ചും അവിടുന്ന് സ്ഥലം വിടുകയായിരുന്നു. എങ്കിലും മകൻ ബഷീറിന് തന്റെ ഉപ്പ ഇത്തരമൊരു പ്രവർത്തിക്ക് മുതിരുന്നത് അങ്ങേയറ്റം ദുഃഖമുണ്ട്. എന്നാൽ കരിം ബാവയെ കുറിച്ച് ഇല്ലാത്ത കഥകൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നവർക്ക് മറ്റെന്തോ ഉദ്ദേശമുണ്ടെന്ന് ബഷീർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP