Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാരുടെ ചെലവിൽ നടത്തിയ വരട്ടാർ പുനരുദ്ധാരണം തിരിച്ചടിക്കുന്നു; വീണ്ടെടുത്ത വരട്ടാർ മഴ നിലച്ചതോടെ പഴയപടിയായി; പൊളിച്ചു കളഞ്ഞ ചപ്പാത്ത് പുനർനിർമ്മിച്ച് നീരൊഴുക്ക് തടഞ്ഞ് ഇടതു കൗൺസിലർ; മഴയിൽ നടക്കാനും പുനരുദ്ധാരണത്തിന്റെ പിതൃത്വം ഏറ്റെടുക്കാനും നടന്ന മന്ത്രിമാരെയും കാണാനില്ല; കൊട്ടിഘോഷിച്ച നദീ പുനരുജ്ജീവനം വെറും പടം മാത്രമോ?

നാട്ടുകാരുടെ ചെലവിൽ നടത്തിയ വരട്ടാർ പുനരുദ്ധാരണം തിരിച്ചടിക്കുന്നു; വീണ്ടെടുത്ത വരട്ടാർ മഴ നിലച്ചതോടെ പഴയപടിയായി; പൊളിച്ചു കളഞ്ഞ ചപ്പാത്ത് പുനർനിർമ്മിച്ച് നീരൊഴുക്ക് തടഞ്ഞ് ഇടതു കൗൺസിലർ; മഴയിൽ നടക്കാനും പുനരുദ്ധാരണത്തിന്റെ പിതൃത്വം ഏറ്റെടുക്കാനും നടന്ന മന്ത്രിമാരെയും കാണാനില്ല; കൊട്ടിഘോഷിച്ച നദീ പുനരുജ്ജീവനം വെറും പടം മാത്രമോ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എന്തൊക്കെ പുകിലായിരുന്നു? മഴ നടത്തം, ചപ്പാത്ത് പൊളിക്കൽ, ജലോത്സവം, കൂട്ടായ്മ, നദീ പുനരുജ്ജീവനം, ഫേസ്‌ബുക്ക് പോസ്റ്റ്...ഒടുക്കം വരട്ടാർ വീണ്ടും വരണ്ടു. നാട്ടുകാരുടെ ചെലവിൽ സർക്കാർ ആളായ, കൊട്ടിഘോഷിച്ച വരട്ടാർ പുനരുജ്ജീവനം തുടക്കത്തിലേ മരിച്ചു. പുനരുദ്ധാരണത്തിന്റെ ഭാഗമായി പൊളിച്ച് നീക്കിയ ചപ്പാത്ത് ഇടതു കൗൺസിലർ വീണ്ടും നിർമ്മിച്ചതോടെ നദിയുടെ ശവമടക്കും കഴിഞ്ഞു. ഇതിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഹരിതകേരളം മിഷൻ ഡയറക്ടർ ടിഎൻ സീമയും ഇട്ട ഫേസ്‌ബുക്ക് പോസ്റ്റുകൾ സ്മാരകശിലകളായി നില കൊള്ളും.

പമ്പയുടെ കൈവഴിയായ വരട്ടാറിലൂടെ ജലം ഒഴുകിയപ്പോൾ മുതലെടുപ്പുമായി രംഗത്തെത്തിയ സർക്കാർ, ഇടതു ജനപ്രതിനിധിയുടെ നേതൃത്വത്തിൽ നദിക്ക് കുറുകെ ചപ്പാത്ത് നിർമ്മിച്ചപ്പോൾ കൈയും കെട്ടി നോക്കി നിൽക്കുകയാണ്. അര നൂറ്റാണ്ടിലേറെയായി വരണ്ടുണങ്ങി കിടന്ന വരട്ടാറിലെ ചപ്പാത്തുകൾ മൂന്നുമാസം മുമ്പ് പൊളിച്ചതോടെയാണ് ഇതുവഴി വീണ്ടും ജലപ്രവാഹം ആരംഭിച്ചത്. മഴ കുറഞ്ഞപ്പോൾ വരട്ടാറിലെ ജലമൊഴുക്കും നിലച്ചു. ഇതോടെ സർക്കാർ ചെലവിൽ ഇവിടെ വീണ്ടും ചപ്പാത്ത് നിർമ്മിക്കാനുള്ള നീക്കവും ആരംഭിച്ചു. അധികൃതരുടെ തലതിരിഞ്ഞ നിലപാട് വാർത്തയായതോടെ മന്ത്രി മാത്യു ടി. തോമസ് ചപ്പാത്ത് നിർമ്മാണത്തിൽ നിന്നും പിന്മാറി.

ഇതോടെയാണ് നാട്ടുകാരിൽ നിന്നും ഒരുലക്ഷം രൂപ സ്വരൂപിച്ച് ചപ്പാത്ത് നിർമ്മിക്കാൻ ചെങ്ങന്നൂർ നഗരസഭ ഏഴാം വാർഡ് കൗൺസിലർ സജൻ സാമുവേൽ രംഗത്തെത്തിയത്. പിന്നീടുള്ള നീക്കങ്ങൾ ധൃതഗതിയിലായിരുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഒരുമീറ്റർ വ്യാസമുള്ള രണ്ട് പൈപ്പുകൾ ഇട്ട് കല്ലും സിമന്റും ഉപയോഗിച്ച് വരട്ടാറിന് കുറുകെ ദിവസങ്ങൾക്കുള്ളിൽ ചപ്പാത്ത് നിർമ്മാണം പൂർത്തിയാക്കി. വരട്ടാർ പുനരുദ്ധാരണത്തിന് നേതൃത്വം നൽകിയ നാട്ടുകാരോ പദ്ധതി കൊണ്ട് മുതലെടുപ്പ് നടത്തിയ സർക്കാരോ ചെറുവിരൽ അനക്കിയില്ല. നാട്ടുകാരുടെ കൂട്ടായ്മയിൽ മാസങ്ങൾക്ക് മുമ്പ് വരട്ടാർ പുനർജനിച്ചപ്പോൾ അത് സർക്കാരിന്റെ വിജയമായി കൊട്ടിഘോഷിച്ചത് എന്തിനു വേണ്ടിയായിരുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ ഇപ്പോൾ ഉന്നയിക്കുന്ന ചോദ്യം.

സർക്കാർ ഖജനാവിൽ നിന്നും ചില്ലി കാശ് പോലും ചെലവില്ലാതെ നാട്ടുകാർ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് മൂന്നുമാസം മുമ്പ് പമ്പയുടെ കൈവഴിയായ ആദിപമ്പയും വരട്ടാറും പുനരുജ്ജീവിപ്പിക്കാൻ നടപടി ആരംഭിച്ചത്. ഇക്കാര്യത്തിൽ സർക്കാരിന് കാര്യമായ യാതൊരു പങ്കും ഉണ്ടായിരുന്നില്ല. എന്നാൽ നാട്ടുകാരുടെ പദ്ധതിക്ക് പിന്തുണ നൽകിയാൽ അത് ഇമേജ് വർധിപ്പിക്കുമെന്ന് മനസിലായതോടെ മന്ത്രിമാരും ജനപ്രതിനിധികളും എട്ടുകാലി മമ്മൂഞ്ഞുകളാകാൻ രംഗത്തെത്തി. കഴിഞ്ഞ മെയ് ഒന്നിന് മന്ത്രി തോമസ് ഐസക്ക് നടത്തിയ വരട്ടാർ സന്ദർശനവും നദി പുനരുജ്ജീവിപ്പിക്കുമെന്ന പ്രഖ്യാപനവും പദ്ധതിക്ക് അഖിലേന്ത്യാ തലത്തിൽ വൻ വാർത്താ പ്രാധാന്യം നേടികൊടുത്തു.

മെയ് 29 ന് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുഴ നടത്തത്തിൽ മന്ത്രി മാത്യു ടി തോമസും മറ്റ് ഇടത് ജനപ്രതിനിധികളും മത്സരിച്ച് പങ്കെടുത്തു. ജൂൺ എഴിന് നദിയുടെ ആഴവും വീതിയും കൂട്ടാൻ മണ്ണുമാന്തി യന്ത്രം ഇറങ്ങി. ആദിപമ്പയിലും വരട്ടാറിലും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ചപ്പാത്തുകൾ ജലപ്രവാഹത്തിന് തടസമായി നിൽക്കുന്നതിനാൽ അത് പൊളിച്ചു മാറ്റാനുള്ള നീക്കവും തുടങ്ങി. ജൂൺ 19ന് വഞ്ചിപോട്ടിൽ കടവിലെ ചപ്പാത്ത് പൊളിച്ചു മാറ്റിയതോടെ ജലം ആദിപമ്പയിലേക്ക് ഇരച്ചു കയറി. ഓഗസ്റ്റ് 24ന് പൊളിച്ച ഓതറ പുതുക്കുളങ്ങരയിലെ ചപ്പാത്താണ് ഇപ്പോൾ ഒരു ലക്ഷത്തോളം രൂപ ചെലവിൽ പുതുക്കി നിർമ്മിച്ച് ജലപ്രവാഹം തടുത്തത്.

വരട്ടാർ പദ്ധതി സർക്കാരിന്റേത് ആണെന്ന രീതിയിലായിരുന്നു തുടക്കം മുതലുള്ള പ്രചാരണം. ജൂലൈ നാലിന് നാല് മന്ത്രിമാർ പങ്കെടുത്ത പുഴയോര നാട്ടുകൂട്ടങ്ങൾ നടന്നു. സെപ്റ്റംബർ രണ്ടിന് വരട്ടാർ പുനർജീവന പദ്ധതിയുടെ രണ്ടാം ഘട്ടം സർക്കാർ ഏറ്റെടുത്തതായി ഓതറയിൽ നടന്ന ജലമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും ഉണ്ടായി.  പൊളിച്ചുമാറ്റിയ ചപ്പാത്തുകൾക്ക് പകരം ഏഴ് മഴവിൽ പാലങ്ങൾ നിർമ്മിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. പക്ഷേ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP