Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്മ പറഞ്ഞു തന്ന പുരാണകഥകൾ കേട്ടു വളർന്നു; ഇഷ്ടകഥാപാത്രമായ കണ്ണനെത്തേടി അച്ഛനമ്മമാർക്കൊപ്പം യാത്രകൾ നടത്തി: പതിമൂന്നു വയസിനുള്ളിൽ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സംഘമിത്ര ഇനി എഴുതുന്നതു കണ്ണന്റെ പ്രിയ രാധയെക്കുറിച്ച്

അമ്മ പറഞ്ഞു തന്ന പുരാണകഥകൾ കേട്ടു വളർന്നു; ഇഷ്ടകഥാപാത്രമായ കണ്ണനെത്തേടി അച്ഛനമ്മമാർക്കൊപ്പം യാത്രകൾ നടത്തി: പതിമൂന്നു വയസിനുള്ളിൽ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച സംഘമിത്ര ഇനി എഴുതുന്നതു കണ്ണന്റെ പ്രിയ രാധയെക്കുറിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഘമിത്ര വീണ്ടും എഴുതുകയാണ്. ഇഷ്ടകഥാപാത്രമായ കണ്ണനെക്കുറിച്ച്. കണ്ണന്റെ രാധയെക്കുറിച്ച്. അമ്മ പറഞ്ഞു തന്ന പുരാണകഥകൾ കേട്ടു വളർന്ന സംഘമിത്രയിപ്പോൾ തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. 

ശ്രീകൃഷ്ണന്റെ വൃന്ദാവനത്തെക്കുറിച്ചായിരുന്നു ആദ്യ പുസ്തകം. രണ്ടാമത്തെ പുസ്തകം കൃഷ്ണനോടുള്ള പ്രേമാഗ്‌നിയിൽ തന്റെ ജീവിതം ഹോമിച്ച മീരാബായിയെക്കുറിച്ചും. ഇനി സംഘമിത്രയുടെ മനസിലുള്ളതു രാധയാണ്. പ്രാണനേക്കാൾ അധികമായി സ്‌നേഹിച്ചിട്ടും ലോകരക്ഷാർഥം ശ്രീകൃഷ്ണൻ തന്നെ വിട്ടുപോകട്ടെ എന്നു തീരുമാനിച്ച രാധ. വേർപാടിന്റെ വേദന സഹിച്ചു ജീവിച്ച രാധയാണു സംഘമിത്രയുടെ പുതിയ പുസ്തകത്തിന് ആധാരമാകുന്നത്.

പതിമൂന്നാം വയസിനുള്ളിൽ രണ്ടു പുസ്തകങ്ങൾ രചിച്ച ഈ എട്ടാം ക്ലാസുകാരിക്ക് പൂർണ പിന്തുണയുമായി അച്ഛൻ മാത്യൂസും അമ്മ നിഖിലയും എന്നും കൂടെയുണ്ട്. നന്നേ ചെറുപ്പത്തിലെ അമ്മ പറഞ്ഞുതന്ന കഥകളാണ് എഴുത്തിലേക്കുള്ള സംഘമിത്രയുടെ മാർഗദീപം. കേട്ടുവളർന്ന കഥകൾ മനസിലെ തോന്നലുകൾ കൂടിച്ചേർത്ത് എഴുതാൻ തുടങ്ങി പനമ്പള്ളി നഗറിൽ താമസിക്കുന്ന ഈ കൊച്ചുമിടുക്കി.

വൈറ്റില ടോക് എച്ച് സ്‌കൂളിലാണ് സംഘമിത്ര ഇപ്പോൾ പഠിക്കുന്നത്. സംഘമിത്രയുടെ രണ്ടാമത്തെ പുസ്തകമായ 'The Mysterious Love of Meerabai' ഫെബ്രുവരി ആറിന് പ്രശസ്ത എഴുത്തുകാരി ലളിതാംബിക അന്തർജനത്തിന്റെ ഓർമദിവസത്തിൽ പ്രകാശനം ചെയ്തു.

മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് കുഞ്ഞു സംഘമിത്ര കഥകൾ എഴുതാൻ തുടങ്ങിയത്. സ്‌കൂൾ മാഗസിനിൽ കഥകൾ അച്ചടിച്ചുവരികയും ചെയ്തു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് 'Krishna in Vrindavan' എന്ന പുസ്തകത്തിന്റെ പിറവി. തുടർന്നു കണ്ണൻ ജനിച്ചു വളർന്ന സ്ഥലങ്ങൾ കാണണമെന്ന മോഹം മനസിലുദിച്ചു.

സംഘമിത്രയുടെ മനസറിഞ്ഞ മാതാപിതാക്കൾ കഴിഞ്ഞ വേനലവധിക്കാലത്തു വൃന്ദാവനത്തിലും മഥുരയിലും കൊണ്ടുപോയി. കണ്ണൻ ഓടിക്കളിച്ച നാടുകണ്ടു മടങ്ങിയ സംഘമിത്ര കണ്ണനെ അഗാധമായി സ്‌നേഹിച്ച മീരാബായിയുടെ വേദന മനസിൽ ഏറ്റെടുത്തു. രാജകുമാരിയായിരിക്കെ എല്ലാ സുഖങ്ങളും ഉണ്ടായിരുന്നിട്ടും കൃഷ്ണനോടുള്ള പ്രേമാഗ്‌നിയിൽ ജീവിതം ഹോമിച്ച മീരാബായി സംഘമിത്രയുടെയും സ്വന്തമായി. പിന്നീടാണ് മീരാബായിയുടെ കഥ എഴുതിയത്. ഇതിനായി കിട്ടാവുന്നത്രയും പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു. ഇന്റർനെറ്റുൾപ്പെടെയുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി.

സാഹിത്യകാരൻ കെ എൽ മോഹനവർമയാണു സംഘമിത്രയുടെ പുസ്തകം പ്രകാശനം ചെയ്തത്. സുതാര്യമായ ഭാഷാശൈലിയാണു സംഘമിത്രയുടേതെന്ന് പുസ്തകം പ്രകാശനം ചെയ്ത് മോഹനവർമ പറയുകയും ചെയ്തു. വിഷയത്തിൽ ആഴമായി ലയിച്ചു നിന്നുകൊണ്ടുള്ള ആഖ്യാനരീതിയും ജന്മസിദ്ധമാണ്. കൃത്രിമമായി സൃഷ്ടിക്കാവുന്നതല്ല. ലളിതാംബിക അന്തർജനം പറയാൻ ബാക്കിവച്ചതു സംഘമിത്ര പറയുമെന്ന് ലളിതാംബികാമ്മയുടെ അനുസ്മരണദിനത്തിൽ ഉറപ്പു പറയാനാകുമെന്നും മോഹനവർമ പറഞ്ഞു.

പഠനത്തിലും മിടുക്കിയാണ് സംഘമിത്ര. നല്ല പ്രാസംഗികയും ചിത്രകാരിയും നർത്തകിയുമൊക്കെയാണ് ഈ മിടുക്കി. അദ്ധ്യാപകർക്കും സഹപാഠികൾക്കും സംഘമിത്രയെക്കുറിച്ചു പറയാൻ ഏറെ അഭിമാനമാണ്. സംഘമിത്രയ്ക്കുവേണ്ട പ്രോത്സാഹനവുമായി അദ്ധ്യാപകരും കൂട്ടുകാരും ഒപ്പമുണ്ട്. ഇനിയുമേറെ ദൂരം ഈ കുരുന്നിനു മുന്നോട്ടു പോകാനാകുമെന്നു തന്നെയാണ് അദ്ധ്യാപകരും സംഘമിത്രയെക്കുറിച്ചു പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP