Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുസരണയുള്ള കുഞ്ഞാടായി കൂടെ വന്നപ്പോൾ വിശ്വസിച്ചുപോയി; 'ഒന്നി'ന് പോകണമെന്ന് പറഞ്ഞപ്പോൾ കരുണയോടെ വിലങ്ങ് അയച്ചുകൊടുത്തു; പ്രതി ഓടി രക്ഷപെട്ടതോടെ പണി പാളിയല്ലോയെന്ന് അന്തിച്ച് പൊലീസുകാർ; വൈകിട്ട് പത്തനംതിട്ടയിലെ ബന്ധുവീട്ടിൽ നിന്ന് പിടികൂടുമ്പോൾ വിലങ്ങൊക്കെ അഴിച്ച് ഊണൊക്കെ കഴിച്ച് പ്രതി വിശ്രമത്തിൽ

അനുസരണയുള്ള കുഞ്ഞാടായി കൂടെ വന്നപ്പോൾ വിശ്വസിച്ചുപോയി; 'ഒന്നി'ന് പോകണമെന്ന് പറഞ്ഞപ്പോൾ കരുണയോടെ വിലങ്ങ് അയച്ചുകൊടുത്തു; പ്രതി ഓടി രക്ഷപെട്ടതോടെ പണി പാളിയല്ലോയെന്ന് അന്തിച്ച് പൊലീസുകാർ; വൈകിട്ട് പത്തനംതിട്ടയിലെ ബന്ധുവീട്ടിൽ നിന്ന് പിടികൂടുമ്പോൾ വിലങ്ങൊക്കെ അഴിച്ച് ഊണൊക്കെ കഴിച്ച് പ്രതി വിശ്രമത്തിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്ഥിരം മോഷ്ടാവിനെ അന്ധമായി വിശ്വസിച്ച പൊലീസുകാർക്ക് പണി കിട്ടി. അനുസരണയുള്ള കുഞ്ഞാടായി കൂടെ നടന്ന റിമാൻഡ് പ്രതിയെ വിശ്വാസത്തിലെടുത്ത് വിലങ്ങ് അയച്ചു കൊടുത്തു. മൂത്രമൊഴിക്കാനെന്ന വ്യാജേനെ പ്രതി ഓടിരക്ഷപ്പെട്ടു. വഴിയും സ്ഥലവും അറിയാത്ത അകമ്പടി പൊലീസുകാർ പെട്ടു. എവിടെപ്പോയാലും സ്വന്തം വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ മടങ്ങുന്നയാളാണ് പ്രതിയെന്ന് അറിയാവുന്ന പത്തനംതിട്ടയിലെ പൊലീസുകാർ മണിക്കൂറുകൾക്കുള്ളിൽ ഇയാളെ റാന്നിയിൽ നിന്ന് പൊക്കി.

ഇന്ന് രാവിലെ ഒമ്പതിന് അടൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലാണ് സംഭവം. മോഷണക്കേസിൽ പത്തനംതിട്ട കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പത്തനംതിട്ട കണ്ണങ്കര സ്വദേശി മണിയൻപിള്ളയാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.

കഴിഞ്ഞ മാസം പത്തനംതിട്ട അബാൻ ജങ്ഷനിലെ സൂപ്പർ മാർക്കറ്റിൽ നിന്ന് പട്ടാപ്പകൽ 12,000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാൾ അവസാനമായി പിടിയിലായത്. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ ആയിരുന്നു ഇയാളെ പാർപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഇന്നലെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കുന്നതിനായി എആർ ക്യാമ്പിലെ രണ്ടു പൊലീസുകാരാണ് മണിയൻപിള്ളയെ കൊണ്ടുവന്നത്.

അടൂരിൽ വന്ന് ബസ് ഇറങ്ങി, പത്തനംതിട്ട ബസ് കാത്തുനിൽക്കുമ്പോൾ തനിക്ക് മൂത്രമൊഴിക്കണമെന്ന് ഇയാൾ പൊലീസുകാരോട് ആവശ്യപ്പെട്ടു. ടോയ്ലറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അകമ്പടി പൊലീസുകാർ വിവരം അപ്പോൾ തന്നെ അടൂർ, പത്തനംതിട്ട സ്റ്റേഷനുകളിൽ അറിയിച്ചു.

പത്തനംതിട്ട സിഐ ടി ബിജുവിന്റെ നിർദ്ദേശപ്രകാരം എസ്ഐമാരായ യു. ബിജു, ഷെഫിക്ക്, സിപിഓമാരായ അജീർ, അനീസ്, രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മഫ്തി വേഷത്തിൽ മണിയൻപിള്ളയുടെ ബന്ധുവീടുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വൈകിട്ട് 5.15 ഓടെ റാന്നി മോതിരവയലിലുള്ള ബന്ധു വീട്ടിൽ നിന്ന് ഇയാളെ പൊലീസ് സംഘം പിടികൂടി. പൊലീസുകാർ ചെല്ലുമ്പോൾ ഊണൊക്കെ കഴിഞ്ഞ വിശ്രമിക്കുകയായിരുന്നു.

കൈയിൽ അണിഞ്ഞിരുന്ന വിലങ്ങ് ഇയാൾ വീട്ടിൽ ഊരി വച്ചിരുന്നു. കസ്റ്റഡിയിൽ എടുത്ത മണിയൻപിള്ളയെ പിന്നീട് അടൂർ പൊലീസിന് കൈമാറി. ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കേ രക്ഷപ്പെടാൻ ശ്രമിച്ചതിന് പുതിയ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസുകാരുടെ അലസതയാണ് പ്രതി രക്ഷപ്പെടാൻ കാരണമായതെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. വിലങ്ങ് അയച്ച് കെട്ടിയതും പ്രതിക്ക് തുണയായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP