Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാർബിളും ഗ്രാനൈറ്റും ഇറക്കാൻ സുധീർ കരമനയുടെ കൈയിൽ നിന്ന് 25,000 രൂപ നോക്കുകൂലി വാങ്ങിയവർക്ക് പണി കിട്ടി; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവർത്തകർക്ക് സസ്‌പെൻഷൻ; ഏഴ് പ്രവർത്തകരെ പുറത്താക്കി ഐഎൻടിയുസി; നടനിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ നിർദ്ദേശം; തൊഴിലാളികൾ തെറ്റുസമ്മതിച്ചെന്നും നേതൃത്വം

മാർബിളും ഗ്രാനൈറ്റും ഇറക്കാൻ സുധീർ കരമനയുടെ കൈയിൽ നിന്ന് 25,000 രൂപ നോക്കുകൂലി വാങ്ങിയവർക്ക് പണി കിട്ടി; തിരുവനന്തപുരം അരശുമൂട് യൂണിറ്റിലെ 14 സിഐടിയു പ്രവർത്തകർക്ക് സസ്‌പെൻഷൻ; ഏഴ് പ്രവർത്തകരെ പുറത്താക്കി ഐഎൻടിയുസി; നടനിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ നിർദ്ദേശം; തൊഴിലാളികൾ തെറ്റുസമ്മതിച്ചെന്നും നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ നോക്കുകൂലി വാങ്ങിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവർത്തകരെ സസ്‌പെൻഡ് ചെയ്തു. നടനിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനും നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിലുൾപ്പെട്ട ഏഴ് പ്രവർത്തകരെ പുറത്താക്കുന്നതായി ഐ.എൻ.ടി.യു.സി നേതൃത്വവും അറിയിച്ചു.

തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകൾ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് പിന്നാലെയാണ് വിവാദ സംഭവമുണ്ടായത്. 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇടപെടുകയായിരുന്നു. ആരോപണ വിധേയരായ തൊഴിലാളികളിൽ നിന്ന് വിശദീകരണം തേടിയ ശേഷമാണ് നടപടി. തങ്ങളുടെ തെറ്റ് മനസിലായതായി തൊഴിലാളികൾ സമ്മതിച്ചതായി വിവരമുണ്ട്.

ചാക്ക ബൈപ്പാസിന് സമീപം സുധീർ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാർബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകൾ തടഞ്ഞത്. മാർബിളും ഗ്രാനൈറ്റും വാങ്ങിയ കന്പനിയിൽ നിന്നുള്ള തൊഴിലാളികൾ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കന്പനി സുധീറിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിൽ എത്തിയപ്പോൾ യൂണിയൻകാർ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിതുകൊടുക്കാൻ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവിൽ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, തുക വാങ്ങിയ യൂണിയൻകാർ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.


800രൂപ വിലയുള്ള സാധനം ഇറക്കാൻ 800 രൂപയാണ് ഈടാക്കിയത്. ആദ്യം ഒരു ലക്ഷം രൂപ ചോദിച്ചു. പിന്നീട് അത് 50,000 രൂപയായി. ഒടുവിൽ യുണിയൻകാർക്ക് 20000രൂപ കൊടുത്തു. ഇതോടെ സാധനം ഇറക്കാൻ അനുമതി നൽകി യൂണിയനുകാർ പോവുകയായിരുന്നു. സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളുടെ ആളുകളും തർക്കത്തിനെത്തി. നടൻ സുധീർ കരമന സ്ഥലത്തില്ലായിരുന്നു. കരാർ എടുത്ത ആളിൽ നിന്നാണ് ഈ തുക യൂണിയനുകാർ ഈടാക്കിയത്.

താൻ തൊടുപുഴയിൽ ഷൂട്ടിംഗിലായിരുന്നു. കരാറുകാരൻ തന്നെ സാധനം ഇറക്കാമെന്ന വ്യവസ്ഥയിലാണ് ഗ്രനൈറ്റും മാർബിളും കൊണ്ടു വന്നത്. 16000 രൂപ കൊടുക്കാമെന്നായിരുന്നു കരാർ. സാധനം ഇറക്കാൻ എത്തിയതോടെ യൂണിയനുകാർ എത്തി. തങ്ങൾക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചെറിയ തർക്കവും ഇതു സംബന്ധിച്ചുണ്ടായി. സാധനം ഇറക്കിയവർക്ക് 16000രൂപയും നോക്കി നിന്നവർക്ക് 25000രൂപയും കിട്ടി. ഒരു ടൺ ഗ്രാനൈറ്റ് ഇറക്കാൻ 1000രൂപയിൽ താഴെ മാത്രമേ വാങ്ങാൻ തൊഴിലാളികൾക്ക് അധികാരമുള്ളൂ. ഈ സാഹചര്യത്തിലാണ് സുധീർ കരമന പരാതിയുമായി വന്നത്.

ചാക്കയിൽ ബൈപാസിനോട് ചേർന്നാണ് സുധീർ പുതിയ വീട് വയ്ക്കുന്നത്. സാധനങ്ങൾ ഇറക്കാൻ കമ്പനി തന്നെ കരാറുകാരെ കൊണ്ടുവന്നിരുന്നു. അവർ തന്നെ കയറ്റിറക്ക് നടത്തുമെന്നായിരുന്നു പറഞ്ഞത്. അവർ ഇറക്കിയതിന് 16000 രൂപ കൂലിയും നൽകി. വീടുപണി നടക്കുന്നിടത്ത് ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനിടെയാണ് യൂണിയൻകാർ എത്തിയത്. ഇവർ വീട്ടിനകത്ത് കയറി പരിശോധന നടത്തി. സംഭവ സമയത്ത് തൊടുപുഴയിൽ ഷൂട്ടിങ് തിരക്കിലായിരുന്നു നടൻ.

സാധനങ്ങൾ ഇറക്കാൻ എന്ന പേരിൽ പറഞ്ഞ് അവർ പണം വാങ്ങി പോയി. കാൽ ലക്ഷം വാങ്ങിയെങ്കിലും സാധനം ഇറക്കാതെ അവർ പോയി. യൂണിയൻകാർ മോശമായാണ് സംസാരിച്ചത്. ഒരു ലക്ഷം തന്നാലേ സാധനം ഇറക്കൂ എന്നാണ് പറഞ്ഞതെന്ന് കരാറുകാരൻ സുനിൽ പറയുന്നു. നാലഞ്ചു മണിക്കൂർ വരെ തർക്കം തുടർന്നു. ഇതിനിടെ ജോലിക്കാരുമായി തർക്കമായി. ഒരുലക്ഷം പിന്നെ എഴുപത്തയ്യായിരവും അമ്പതിനായിരവും ആയി കുറച്ചു പറഞ്ഞ് തർക്കം മുന്നോട്ടുപോയി. ഇതിനിടെ അവിടെ ഉണ്ടായിരുന്ന ജോലിക്കാരെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ഒരു ഷീറ്റ് ഗ്രാനൈറ്റ് ഇറക്കാൻ ആവശ്യപ്പെട്ടത് 800 രൂപയാണ്. ഷീറ്റിന്റെ വില അത്രയും ഇല്ലെന്നും കരാറുകാരൻ പറയുന്നു. ഏതു നേതാവ് വന്ന് സംസാരിച്ചിട്ടും കാര്യമില്ലെന്നും ഞങ്ങൾ പറയുന്നതാണ് തരേണ്ടതെന്നുമായിരുന്നു ഭീഷണി. ഇല്ലെങ്കിൽ ഇവിടെ ഇനി പണി നടക്കില്ലെന്നും ഭീഷണി മുഴക്കി. മുപ്പതോളം പേരടങ്ങുന്ന സംഘമാണ് ഇത്തരമൊരു ഭീഷണിയുമായി എത്തിയതെന്നും സുനിൽ പറയുന്നു. മൂന്ന് പാർട്ടികളുടെ യൂണിയൻ പ്രതിനിധികളും ഉണ്ടായിരുന്നു എന്നാണ് സുനിൽ വ്യക്തമാക്കുന്നത്.

നിങ്ങൾ ലേബർ ഓഫീസറോട് പരാതി പറഞ്ഞാൽ പിന്നെ ഇവിടെ പണി നടക്കില്ലെന്നായിരുന്നു ഭീഷണിയെന്നാണ് യൂണിയനുകൾ ഉന്നയിച്ചത്. പിന്നീട് 25000 രൂപ വാങ്ങി പോയി. ഇനി നിങ്ങൾ ഇറക്കിക്കോ എന്നായിരുന്നു അവർ പറഞ്ഞതെന്ന് സുധീർ പറയുന്നു. ഇതുവരെ വിഷയത്തിൽ പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഈ വിഷയം സമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്നതെന്നും സുധീർ പറയുന്നു. ഈ ചീത്തവിളിയും ബഹളവും ഒഴിവാക്കാമായിരുന്നു എന്നും കാശുവാങ്ങി അവർക്കുതന്നെ ഇറക്കാമായിരുന്നു എന്നും സുധീർ പറയുന്നു.

അതിനിടെ സംഭവത്തിൽ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി അറിയിച്ചു. പ്രശ്നത്തിൽ സുധീർ കരമന പൊലീസിൽ പരാതി നൽകണം. പൊലീസ് ക്രിമിനൽ നടപടികൾ എടുക്കുമെന്നും ശിവൻകുട്ടി വിശദീകരിച്ചു. നോക്ക് കൂലി വാങ്ങിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഐഎൻടിയുസിയും വിശദീകരിച്ചു. മെയ് 1 മുതൽ സംസ്ഥാനത്ത് നോക്ക് കൂലി ഉണ്ടാകില്ലെന്ന് പിണറായി സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് നിരന്തരം ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്.

കഴിഞ്ഞ സർക്കാർ വിവിധ ജില്ലകളിൽ നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലായില്ല. മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി അവസാനിപ്പിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ ഇതിനെ പിന്തുണച്ച് ട്രേഡ് യൂണിയനുകളും രംഗത്ത് വന്നിരുന്നു. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സംസ്ഥാനതല യോഗത്തിന്റെ തുടർച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടർമാർ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേർക്കാനും തീരുമാനിച്ചു. ഇതിനിടെയാണ് സുധീർ കരമന പരാതിയുമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP