Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; കേസെടുക്കാതെ പ്രതിഷേധക്കാരെ തല്ലിയോടിച്ച് പൊലീസും; ഒടുവിൽ ജയിച്ചത് നിശ്ചയദാർഢ്യവും; എസ്ഐ ഹബീബുള്ളയ്ക്ക് പണിയായി

അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; കേസെടുക്കാതെ പ്രതിഷേധക്കാരെ തല്ലിയോടിച്ച് പൊലീസും; ഒടുവിൽ ജയിച്ചത് നിശ്ചയദാർഢ്യവും; എസ്ഐ ഹബീബുള്ളയ്ക്ക് പണിയായി

കോഴിക്കോട്: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിയും പട്ടികജാതിക്കാരനുമായി അജയ്യെ മർദ്ധിച്ച എസ്ഐക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തിയേക്കും. ഇതോടെ എസ്ഐക്ക് സസ്പെൻഷനോ അറസ്റ്റോ നേരിടേണ്ടിവരും. സമരക്കാരുമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും അംഗീകരിച്ചതോടെ വിദ്യാർത്ഥിയുടെ കുടുംബം നടത്തിയ നിരാഹാരം അവസാനിപ്പിച്ചു.

സമീപ കാലത്ത് പൊലീസിന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവമായിരുന്നു കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ അജയ്യെ മർദ്ദിച്ച സംഭവം. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഹബീബുള്ള മർദ്ദിച്ചതായാണ് പരാതി. തുടക്കം മുതൽ ഈ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെയാണ് അജയ്യുടെ കുടുംബം നിരാഹാര സമരം ആരംഭിച്ചത്. ഇതോടെ പൊലീസ് പ്രതിരോധത്തിലായി. ഇതേ തുടർന്നാണ് കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷ്ണർ സമരക്കാരെ ചർച്ചയ്ക്ക് ക്ഷണിച്ചത്.

ചർച്ചയിൽ കുടുബവും സമരസമിതിയും ഉന്നയിച്ച ആവശ്യങ്ങളിൽ മിക്കതും പൊലീസ് അംഗീകരിക്കുകയായിരുന്നു. അജയ്യെ മർദ്ദിച്ച സംഭവം പുനരന്വേഷിക്കാൻ തീരുമാനിച്ചു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ട്രാഫിക് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ ആയിട്ടുള്ള വികെ രാജുവിന്റെ നേതൃത്വത്തിലാണ് കേസ് പുനരന്വേഷിക്കുക. നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ പ്രിഥിരാജിനെ അന്വേഷണ ചുമതല ഏൽപ്പിക്കാമെന്ന് കമ്മീഷ്ണർ നിർദ്ദേശിച്ചെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. തുടർന്ന് സമരക്കാർത്തന്നെയാണ് വികെ രാജുവിന്റെ പേര് നിർദ്ദേശിച്ചത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് തീരുമാനം. അജയ്യെ മർദ്ദിച്ച സംഭവവും നിരാഹാര സമരത്തിനിടെ നടന്ന പൊലീസ് അതിക്രമവും എല്ലാം അന്വേഷണ പരിധിയിൽ വരും.

എസ്ഐ ഹബീബുള്ളക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് മറ്റൊരു തീരുമാനം. നിലവിൽ ഐപിസി 323 പ്രകാരമാണ് എസ്ഐക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കൈക്കൊണ്ട് അടിച്ചു എന്നാണ് കേസ്. എന്നാൽ അജയ് പട്ടിക ജാതിക്കാരനാണെന്നും പ്രായപൂർത്തിയാവാത്ത ആളാണെന്നുമുള്ള കാര്യങ്ങൾ പൊലീസ് മനഃപൂർവ്വം മറച്ചു വെച്ചിരുന്നു. പുതിയ തീരുമാനപ്രകാരം പട്ടിക ജാതിക്കാരനെ മർദ്ദിച്ച വകുപ്പും പ്രായപൂർത്തിയാവാത്ത ആളെ മർദ്ദിച്ച വകുപ്പും എസ്ഐക്കെതിരെ ചുമത്തും. ഇതോടെ അറസ്റ്റിനോ സസ്പെൻഷനോ സാധ്യതയുണ്ട്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ചർച്ചയിൽ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ അവസാനം അന്വേഷണംനടത്തി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കാമെന്ന കമ്മീഷ്ണറുടെ നിർദ്ദേശം ആക്ഷൻ കമ്മിറ്റി അംഗകീരിക്കുകയായിരുന്നു.

വിദ്യാർത്ഥിയുടെ അച്ഛൻ, സഹോദരൻ എന്നിവർക്കെതിരെ എടുത്തിരുന്ന കേസ് പൊലീസ് പിൻവലിക്കും. എസ്ഐയുടെ ഭാവി വധു താമസിച്ചിരുന്ന ഹോസ്റ്റലും പൊലീസ് പരിശോധിക്കും. ഹോസ്റ്റൽ നിയമപരമായാണോ നടത്തുന്നതെന്നാണ് പരിശോധിക്കുന്നത്. നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഹോസ്റ്റൽ അടച്ചു പൂട്ടുമെന്ന് കമ്മീഷ്ണർ സമരസമിതി നേതാക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
ആവശ്യങ്ങളിൽ മിക്കതും അംഗീകരിച്ചതോടെ അജയ്യുടെ കുടുംബം നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നേരത്തെ അജയ്യുടെ അമ്മയും സഹോദരനും നിരിഹാര സമരം നടത്തിയിരുന്നു.

എന്നാൽ പൊലീസ് സമരപന്തലിൽ കയറുകയും അജയ്യുടെ അമ്മ ഉൽപ്പടെയുള്ളവരെ ബലമായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സാരമായി പരുക്കു പറ്റിയ അജയ്യുടെ അമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. അമ്മ ഇന്ന് ആശുപത്രി വിടും. അമ്മയെ അറസ്റ്റ് ചെയ്തതോടെ അവരുടെ സഹോദരിയും അജയ്യുടെ സഹോദരനും നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഒത്തു തീർപ്പു വ്യവസ്ഥകളിൽ എന്തെങ്കിലും അപാകതകളുണ്ടായാൽ വീണ്ടും ശക്തമായ സമരവുമായി രംഗത്തുവരുമെന്ന് സമരസമിതി കൺവീനർ കെപി വിജയകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. അതുക്കൊണ്ടുത്തന്നെ കുറ്റക്കാർക്കെതിരെ നടപടി ആവുന്നതുവരെ സമരസമിതി പിരിച്ചു വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബർ 26നാണ് പിതാവിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത അജയ്ക്ക് എസ്ഐയുടെ മർദ്ദനമേൽക്കുന്നത്. ഭാവിവധുവിനെ കാണാനായി അവർ താമസിക്കുന്ന ഹോസ്റ്റലിന് സമീപം എത്തിയതായിരുന്നു എസ്ഐ. മർദ്ദനമേറ്റ് അജയ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ കേസ് എടുക്കാൻ പോലും പൊലീസ് തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ എസ്ഐക്കെതിരെ നിസാര വകുപ്പ് ചുമത്തി കേസ് എടുക്കുകയായിരുന്നു പൊലീസ്. മാത്രമല്ല വനിതയെ അസഭ്യം പറഞ്ഞെന്ന് പറഞ്ഞ് അജയ്ക്കെതിരെയും പിതാവിനെതിരെയും കേസ് എടുത്ത് അവരെ സമ്മർദ്ദത്തിലാക്കാനും പൊലീസ് ശ്രമിച്ചു.

അജയ്യുടെ ജാതിയും പ്രായവും മറച്ചുവെച്ച് എസ്ഐയെ രക്ഷിക്കാനും പൊലീസ് പഠിച്ചപണി പതിനെട്ടും നോക്കി. എന്നാൽ കുറ്റക്കാർക്കെതിരെ നടപടി എടുത്തതിന് ശേഷമേ വിശ്രമമൊള്ളൂ എന്ന അജയ്യുടെ കുടുംബത്തിന്റ നിശ്ചയദാർഢ്യത്തിന് മുന്നിൽ പൊലീസിന് അവസാനം മുട്ട് മടക്കേണ്ടി വന്നു. എരഞ്ഞിപ്പാലം പാസ്‌പോർട്ട് ഓഫീസിന് സമീപത്താണ് സംഭവം. സംഭവത്തെ കുറിച്ച് വിദ്യാർത്ഥി പറയുന്നത് ഇങ്ങനെയാണ്: തന്റെ വീട്ടിലേക്കും തൊട്ടടുത്ത വനിതാ ഹോസ്റ്റലിലേക്കും ഒരേ വഴിയാണ്. ഈ ഹോസ്റ്റലിൽ താമസിക്കുന്ന ഭാവി വധുവിനെ കാണാൻ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഹബീബൂള്ള യൂണിഫോമിൽ സഹപ്രവർത്തകരോടൊപ്പം എത്തിയതായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. അസമയത്ത് ഹോസ്റ്റൽ ഗെയ്റ്റിന് അടുത്ത് ഒരാൾ പതുങ്ങി നൽക്കുന്നത് തൊട്ടടുത്ത വീട്ടുകാർ കണ്ടു. അസമയത്ത് വഴിയിൽ നിൽക്കുന്നതാരാണെന്ന് നോക്കുന്നതിനിടെ അച്ഛൻ പുരുഷോത്തമനെ എസ്‌ഐ അസഭ്യം പറഞ്ഞു.

'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നായിരുന്നു എസ്‌ഐയുടെ വാക്കുകൾ. വീട്ടിൽ നിൽക്കുന്ന തന്നെ അസഭ്യം പറഞ്ഞതോടെ പുരുഷോത്തമൻ എസ്‌ഐയുടെ അടുത്തേക്ക് ചെല്ലുകയും അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ എസ്‌ഐ കൂടുതൽ രൂക്ഷമായി അസഭ്യം പറയുകയായിരുന്നു. അച്ഛനെ അസഭ്യം പറയുന്നത് കേട്ട് വീട്ടിൽ പഠിച്ചുക്കൊണ്ടിരിക്കുകയായിരുന്ന താൻ അങ്ങോട്ട് ചെന്നു. യൂണിഫോമിലുള്ള ഉത്തരവാദിത്വമുള്ള പൊലീസുകാരൻ ഇങ്ങനെ പെരുമാറുന്നത് ശരിയാണോ എന്ന് ചോദിച്ചു. ഇതോടെ എസ്‌ഐ തന്റെ കഴുത്തിൽ പിടിക്കുകയും ഇടിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന പൊലീസുകാരും മർദ്ദിച്ചു. തുടർന്ന് തന്നെ ജീപ്പിലേക്ക് എടുത്തിട്ടു. സീറ്റിൽ നെഞ്ചിടിച്ചാണ് വീണതെന്നും വിദ്യാർത്ഥി പറയുന്നു.

ഇത് കണ്ട അമ്മ ബഹളം വെച്ച് കരയുകയും ശബ്ദം കേട്ട് നാട്ടുകാർ ഓടി കൂടുകയും ചെയ്തു. വിദ്യാർത്ഥിയുടെ സഹോദരനും യൂത്ത് കോൺഗ്രസ് എരഞ്ഞിപ്പാലം മണ്ഡലം പ്രസിഡന്റുമായ അതുൽ നടക്കാവ് പൊലീസിൽ ബന്ധപ്പെട്ടു. ഇതോടെ പൊലീസ് എത്തി എസ്‌ഐയേയും സംഘത്തേയും രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കുപറ്റിയ അതുൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ വിദ്യാർത്ഥിയുടെ ബന്ധുക്കൾ നക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നു. എന്നാൽ എസ്‌ഐക്കെതിരായ പരാതി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് പ്രതിഷേധം തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP