Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് പ്രമുഖന്റെ രണ്ട് മക്കളും പ്രമുഖ സൂപ്പർസ്റ്റാറുമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് ചുക്കാൻ പിടിച്ചതെന്ന് ഡിഎൻഎ ദിനപത്രം; സൂപ്പർ സ്റ്റാറുമായി പിണങ്ങിയ ഭാര്യക്കൊപ്പം നിന്നത് ദേഷ്യത്തിന് കാരണമായെന്നും ഡിഎൻഎ; നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുമ്പോൾ

ഇടത് പ്രമുഖന്റെ രണ്ട് മക്കളും പ്രമുഖ സൂപ്പർസ്റ്റാറുമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് ചുക്കാൻ പിടിച്ചതെന്ന് ഡിഎൻഎ ദിനപത്രം; സൂപ്പർ സ്റ്റാറുമായി പിണങ്ങിയ ഭാര്യക്കൊപ്പം നിന്നത് ദേഷ്യത്തിന് കാരണമായെന്നും ഡിഎൻഎ; നടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച സംഭവം ദേശീയ ശ്രദ്ധ ആകർഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയത് കേരളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. തെന്നിന്ത്യയിലെ മുൻനിര താരമായ നടിയെ തട്ടിക്കൊണ്ട് പോയത് ദേശീയ മാദ്ധ്യമങ്ങളിലും വലിയ വാർത്തയാണ്. വെറും വാർത്തയ്ക്ക് അപ്പുറം എക്സ്‌ക്ലൂസീവ് റിപ്പോർട്ടുകളും കൊടുക്കാൻ മത്സരിക്കുന്നു. കേരളത്തിൽ പ്രചാരത്തിലുള്ള ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ മാത്രമല്ല ഇതിന് മുന്നിലുള്ളത്. നടിയുടെ തട്ടിക്കൊണ്ട് പോകലുമായി ബന്ധപ്പെട്ട് ഏറ്റവും വിലയ എക്സക്ലൂസീവ് നൽകിയിരിക്കുന്നത് ഡിഎൻഎ എന്ന മുംബൈ പത്രമാണ്. നടിയുടെ തട്ടിക്കൊണ്ട് പോകലിന് പിന്നിൽ ഇടതുപക്ഷ രാഷ്ട്രീയത്തിലെ പ്രമുഖന്റെ രണ്ട് മക്കളുമുണ്ടെന്ന് ഡിഎൻഎ ആരോപിക്കുന്നു. രാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല. ഇവർക്കൊപ്പം മലയാള സിനിമയിലെ സൂപ്പർസ്റ്റാറാണ് തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയതെന്നും ഡിഎൻഎ വിശദീകരിക്കുന്നു.

സിനിമയിലെ ഗ്ലാമർ ലോകത്തോട് താൽപ്പര്യമുള്ള രാഷ്ട്രീയക്കാരന്റെ പുത്രന്മാർക്ക് നേരെയാണ് വിരൽ ചൂണ്ടുന്നത്. മലയാളത്തിലെ പ്രമുഖ നടനും രാഷ്ട്രീയ പാർട്ടിയിലെ മുതിർന്ന നേതാവിന്റെ മക്കളുമാണ് ഇതിന് പിന്നിൽ. ഇടതുപക്ഷത്തെ പ്രമുഖ കക്ഷിയുടെ നേതാവാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരുടെ ഇടപെടലും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടെന്ന് ഡിഎൻഎ പറയുന്നു. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവർ ക്വട്ടേഷൻ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചന പൊലീസിന് കിട്ടിയെന്നാണ് മുംബൈ പത്രം പറയുന്നത്.

ഡിഎൻഎ വിശദീകരിക്കുന്നത് ഇങ്ങനെ-നടനും ഭാര്യയുമായി നടി അടുത്ത ബന്ധത്തിലായിരുന്നു. ഇവർ തമ്മിലെ തർക്കത്തിൽ ഭാര്യയ്ക്കൊപ്പമായിരുന്നു നടി നിലയുറപ്പിച്ചത്. തർക്കങ്ങൾ നടന്റെ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു. ഇതോടെ മലയാള സിനിമയിലെ സ്വാധീനം ഉപയോഗിച്ച് നടിയെ നടൻ ഒതുക്കി. പ്രമുഖ പ്രോജക്ടുകളൊന്നും പിന്നീട് നടിയെ തേടി എത്തിയില്ല. തിയേറ്റർ ഉടമകളുമായി സിനിമാക്കാർ തർക്കത്തിലായപ്പോഴാണ് രാഷ്ട്രീയക്കാരുടെ മക്കൾ കളത്തിലെത്തുന്നത്. നിർമ്മാതാക്കളും തിയേറ്റർ ഉടമകളുമായുള്ള മഞ്ഞുരുക്കലിക്ക് കാര്യങ്ങളെത്തിച്ചത് രാഷ്ട്രീയക്കാരന്റെ മക്കളായിരുന്നു. ഇതോടെ സിനിമാ മേഖലയിലേക്ക് നുഴഞ്ഞു കയറാൻ ഇവർക്കായി.

വിവാദത്തിലായ നടനുമായി ചേർന്ന് പുതിയ പ്രൊഡക്ഷൻ ഹൗസെന്ന ലക്ഷ്യമാണ് ഈ രാഷ്ട്രീയ പുത്രന്മാരുടെ പദ്ധതി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുന്നു. അറസ്റ്റിലായ ഒരാൾക്ക് ഈ രാഷ്ട്രീയ ബന്ധമുള്ള സഹോദരന്മാരുമായി ബന്ധമുണ്ടെന്നും പൊലീസിന് സൂചന ലഭിച്ചു കഴിഞ്ഞു. നടിക്ക് എതിരായ ആക്രമണത്തിൽ പ്രമുഖ നടനെതിരെ ആരോപണം ഉന്നയിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് വന്നിരുന്നു. അടുത്തിടെ ഷൂട്ടിങ് ആവശ്യത്തിനായി നടി പൾസർ സുനിക്കൊപ്പം ഗോവയിൽ പോയിരുന്നു. അവിടെ വച്ച് പൾസർ സുനിയും പ്രമുഖ നടനും തമ്മിലുള്ള ബന്ധം മനസിലാക്കിയതിനെ തുടർന്ന് ഇയാളെ ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ പശ്ചാത്തലമുള്ള മാർട്ടിൻ നടിയുടെ ഡ്രൈവറാകുന്നതെന്നായിരുന്നു ആക്ഷേപം.

മാർട്ടിന് സിനിമാ സംഘടനയായ ഫെഫ്കയിൽ അംഗത്വമില്ല. നടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായ മനോജ് കാരന്തൂർ അറിയാതെ ഒരു വണ്ടിയും ലൊക്കേഷനിൽ നിന്ന് പോകില്ല. അതിനാൽ മനോജ് കാരന്തൂറിനും ആക്രമണത്തിൽ പങ്കുണ്ടെന്നും മാക്ട സെക്രട്ടറി കൂടിയായ ബൈജു കൊട്ടാരക്കര പറഞ്ഞു. എന്നാൽ സംഭവത്തിലെ രാഷ്ട്രീയ ബന്ധം ആദ്യമായാണ് ചർച്ചയാകുന്നത്. ഇത് ദേശീയ മാദ്ധ്യമമാണ് ഉയർത്തുന്നത് എന്നതും പ്രശ്നത്തിന് എന്തുമാത്രം ഗൗരവം കിട്ടിയെന്നതിന് തെളിവാണ്. ഒരു സൂപ്പർ താരം തന്നെ മലയാള സിനിമയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതായി നടിയും നേരത്തെ ഒരു ചാനൽ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. ഈ നടനുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് പ്രൊഡക്ഷൻ കൺട്രോളറായ മനോജ് കാരന്തൂരെന്നും സൂചനയുണ്ട്. കളമശേരി മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും നടി ഈ നടന്റെ പേര് പറഞ്ഞുവെന്നാണ് സൂചന.

പൾസർ സുനി 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്ന് പിടിയിലായവർ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. കോയമ്പത്തൂരിൽനിന്നു പിടിയിലായ വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവരുടെ ബന്ധമാണ് പരിശോധിക്കുന്നത്. പൾസർ സുനിയുടെ നിർദ്ദേശപ്രകാരമാണ് തങ്ങൾ നടിയെ ആക്രമിച്ചതെന്നാണ് പിടിയിലായവർ പറയുന്നത്. നടിയെ ബ്ലാക്‌മെയിൽ ചെയ്ത് പണം വാങ്ങാമെന്നായിരുന്നു പൾസർ സുനിയുടെ വാഗ്ദാനം. 30 ലക്ഷം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പൾസർ സുനി ഇത് നല്കിയില്ലെന്നും പിടിയിലായവർ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പിടികൂടാനുള്ള മൂന്നു പ്രതികളെക്കുറിച്ചും വിവരം ലഭിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. ആക്രമണത്തിനു ശേഷം രണ്ടു സംഘങ്ങളാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇനി പിടികൂടപ്പെടാനുള്ളവർ കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

 

ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവർ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറിൽ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്.

വെള്ളിയാഴ്ചയാണ് നടി ആക്രമിക്കപ്പെട്ടത്. പകൽ നാല് മണിയോടെയാണ് കാക്കനാട്ടെ ലാൽ മീഡിയയിൽ നിന്ന് ഡബ്ബിങ്ങിനായി നടിയെ കൂട്ടിക്കൊണ്ടുവരാൻ മഹീന്ദ്ര എക്സ്യുവി കാറുമായി ഡ്രൈവർ മാർട്ടിൻ തൃശ്ശൂരിലേക്ക് പുറപ്പെടുന്നത്. തൃശ്ശൂരിൽ നിന്ന് ഏഴ് മണിയോടെ നടിയുമായി കൊച്ചിയിലേക്ക് വരുമ്പോഴാണ് പൾസർ സുനിയും സംഘവും നടിയുടെ കാറിനെ പിന്തുടർന്നത്. നെടുമ്പാശ്ശേരിക്ക് അടുത്തുള്ള കോട്ടായി എന്ന സ്ഥലത്തുവച്ചാണ് സംഭവങ്ങളുടെ തുടക്കം. പ്രതികൾ സഞ്ചരിച്ചിരുന്ന ട്രാവലർ നടി സഞ്ചരിച്ച കാറിന്റെ പിന്നിൽ ഇടിപ്പിച്ചു. ഇത് സംബന്ധിച്ച തർക്കത്തിനിടെയാണ് രണ്ട് പേർ നടിയുടെ കാറിനുള്ളിൽ കയറിയത്.

നടിയുമായി നഗരത്തിൽ മൂന്ന് മണിക്കൂറോളം കറങ്ങി ഇവർ ഉപദ്രവിക്കുകയായിരുന്നു. ഇതിനിടയിൽ ട്രാവലറിൽ സഞ്ചരിക്കുകയായിരുന്ന മറ്റുള്ളവരും കാറിൽ കയറിയതായും സൂചനകളുണ്ട്. ദൃശ്യങ്ങൾ പകർത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം രാത്രി 11.30 യോടെയാണ് പടമുകളിൽ കാറിൽ നടിയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ എത്തിയ ട്രാവലറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP