Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ആദ്യം പ്രതി ചേർക്കപ്പെട്ടത്‌ റേഷൻ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ; കയറിന്റെ പേര് പറഞ്ഞ് വനിതാ സെക്രട്ടറിയുമായി ഉലകം ചുറ്റിയ വകുപ്പിൽ അടുത്ത കേസ്; ഇഷ്ടക്കാർക്ക് ഭൂമി പതിച്ചു നൽകിയതിന് ഒടുവിൽ: അനേകം ആരോപണങ്ങൾ നേരിട്ടിട്ടും കുലുക്കമില്ലാതെ അടൂർ പ്രകാശ്

ആദ്യം പ്രതി ചേർക്കപ്പെട്ടത്‌ റേഷൻ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ; കയറിന്റെ പേര് പറഞ്ഞ് വനിതാ സെക്രട്ടറിയുമായി ഉലകം ചുറ്റിയ വകുപ്പിൽ അടുത്ത കേസ്; ഇഷ്ടക്കാർക്ക് ഭൂമി പതിച്ചു നൽകിയതിന് ഒടുവിൽ: അനേകം ആരോപണങ്ങൾ നേരിട്ടിട്ടും കുലുക്കമില്ലാതെ അടൂർ പ്രകാശ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് ഏറ്റവും മോശം പ്രതിച്ഛായ ഉണ്ടാക്കിയ മന്ത്രിമാരിൽ ഒരാളാണ് അടൂർ പ്രകാശ്. ആദ്യതവണ മന്ത്രിയായപ്പോൾ തന്നെ അഴിമതി കേസിൽ കുടുങ്ങി വിജിലൻസ് അന്വേഷണം നേരിട്ടു. ഒരു തവണ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും എന്ന കഥ പ്രകാശിന്റെ കാര്യത്തിൽ വ്യത്യസ്തമാണ്. രണ്ടാമതും മന്ത്രിയായ ശേഷവും നിരവധി അഴിമതി ആരോപണങ്ങളാണ് അടൂർ പ്രകാശ് നേരിട്ടത്. കാശുവാങ്ങി വൻകിടക്കാർക്ക് വേണ്ടി ഉത്തരവുകൾ പുറപ്പെടുവിക്കുകയും സർക്കാർ പണം ചിലവഴിച്ചു ഉലകും ചുറ്റുകയും ചെയ്തത് അടക്കമുള്ള ആരോപണങ്ങൾ പതിവായി. ഇതിനിടെ കെപിസിസി അധ്യക്ഷനുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു അടൂർ പ്രകാശ്. ഇതോടെ കോന്നിയിൽ നിന്നം സുധീരന്റെ പേര് വെട്ടാൻ സുധീരൻ ശക്തമായ ശ്രമവും തുടങ്ങി.

കോടികളുടെ സർക്കാർഭൂമി മാഫിയകൾക്ക് ഇഷ്ടദാനം നൽകിയതിന് വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് കഴിഞ്ഞ ദിവസമാണ് കോടതി ഉത്തരവിട്ടത്. എന്നാൽ വിജിലൻസ് കേസുകളെ പുല്ലുവില കൽപ്പിക്കുന്ന മന്ത്രിക്ക് ഇത് പുതിയ കാര്യവുമല്ല. നിലവിൽ റേഷൻ മൊത്തവ്യാപാര ഡിപ്പോകൾ അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിലും കയർവികസനത്തിന്റെ മറവിൽ വിദേശയാത്രകൾക്കായി കോടികൾ പൊടിച്ച കേസിലും വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വിജിലൻസ് മൂവാറ്റുപുഴ കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.

അടൂർ പ്രകാശ് നേരത്തെ ഭക്ഷ്യമന്ത്രിയായിരിക്കെ കോഴിക്കോട് ഓമശേരിയിൽ റേഷൻ മൊത്തവിതരണ ഡിപ്പോ അനുവദിച്ചതിന് 25 ലക്ഷം രൂപ വാങ്ങിയ കേസിൽ മന്ത്രിക്കെതിരെ വിജിലൻസിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും കെപിസിസി സെക്രട്ടറിയായിരുന്ന എൻ കെ അബ്ദുറഹ്മാനോടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. അദ്ദേഹംതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജിലൻസ് ഉത്തരമേഖലാ ഡിവൈഎസ്‌പി പി പി ഉണ്ണിക്കൃഷ്ണന്റെ പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാൽ കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ കേസ് രജിസ്റ്റർചെയ്തു.

ഈ കേസിൽ അടൂർ പ്രകാശ് ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെ അദ്ദേഹം വീണ്ടും മന്ത്രിയായതോടെ കേസിൽനിന്ന് തടിയൂരാൻ തുടരന്വേഷണം നടത്തിച്ചു. ഇതോടെ മന്ത്രിക്കെതിരെ തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി വിജിലൻസ് ഡിവൈഎസ്‌പി റിപ്പോർട്ട് നൽകി. എന്നാൽ, നിയമോപദേശത്തെതുടർന്ന് അത് തള്ളി കേസ് മുന്നോട്ട് കൊണ്ടുപോകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു.

കയർ യാത്രയുടെ പേരിൽ വിദേശത്ത് ചുറ്റി 70 കോടി രൂപ ധൂർത്തടിച്ച കേസിൽ അന്വേഷണം ശരിയായ നിലയിൽ നടന്നാൽ അടൂർ പ്രകാശ് കുടുങ്ങും. മന്ത്രിക്കു പുറമെ കയർ സെക്രട്ടറി റാണി ജോർജ്, കയർ ഡയറക്ടർമാരായ കെ മദനൻ, കെ ആർ അനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിവാദയാത്രകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണത്തിന് കോടതിയാണ് ഉത്തരവിട്ടത്. മന്ത്രിക്കെതിരെ ധനവകുപ്പും ശക്തമായ നിലപാട് സ്വീകരിച്ചു. വിദേശയാത്രകളുടെ വിശദാംശങ്ങൾ, ഫണ്ടിന്റെ ദുരുപയോഗം, കയർ മാർക്കറ്റിങ് കൺസോർഷ്യത്തിന്റെ പ്രവർത്തനങ്ങൾ എന്നിവയാണ് മുഖ്യമായും വിജിലൻസ് അന്വേഷിക്കുന്നത്.

വിവാദ സന്യാസി സന്തോഷ് മാധവന് പങ്കുള്ള കമ്പനിക്ക് 128 ഏക്കർ ഭൂമി കൈമാറാനുള്ള തീരുമാനത്തിൽ അടൂർ പ്രകാശിന് വ്യക്തമായ പങ്കുണ്ട്. ഇതിനു പുറമെ അടുത്തായി 2500 ഏക്കറോളം ഭൂമിയാണ് കോർപറേറ്റുകൾക്കും സമുദായ സംഘടനകൾക്കും സമ്പന്നരുടെ വിനോദകേന്ദ്രങ്ങൾക്കുമെല്ലാം കൈമാറാൻ തീരുമാനിച്ചത്. ഇതിലെല്ലാം അടൂർ പ്രകാശിന്റെ കരങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് അടൂർ പ്രകാശിന് സീറ്റ് നിഷേധിക്കാൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ ഒരുങ്ങുന്നത്. മന്ത്രിക്കെതിരായ ആരോപണങ്ങൾ സുധീരൻ ഹൈക്കമാൻഡിനെയും ധരിപ്പിച്ചിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ വാദത്തിന് ശക്തിപകരുന്നതാണ് കഴിഞ്ഞ ദിവസത്തെ കോടതി വിധിയും. മെത്രാൻകായൽ വിവാദം അടക്കമുള്ള ഉത്തരവുകൾ പുറപ്പെടുവിച്ച അടൂർ പ്രകാശ് കോന്നിയിൽ മത്സരിച്ചാൽ സംസ്ഥാന വ്യാപകമായി കോൺഗ്രസിനു തിരിച്ചടിയാകുമെന്നാണ് സുധീരന്റെ നിലപാട്. പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി മോഹൻ രാജിനെയാണ് കോന്നിയിൽ പകരം പരിഗണിക്കുന്നത്.

യുഡിഎഫ് മന്ത്രിസഭയുടെ അവസാനസമയത്ത് ഭൂമിനികത്തലടക്കം വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച റവന്യൂ മന്ത്രി അടൂർ പ്രകാശിനെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു. സുധീരന് എതിരെ അടൂർ പ്രകാശ് ഫെയ്‌സ് ബുക്ക് പോസ്‌റ്‌റിലൂടെ പരോക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതും ഒരു കാരണായി മാറും.

വലിയ വിവാദങ്ങൾ ഉണ്ടാക്കിയ മന്ത്രിയെ വീണ്ടും സ്ഥാനാർത്ഥിയാക്കിയാൽ സംസ്ഥാന വ്യാപകമായി കോൺഗ്രസിനും യുഡിഎഫിനും തിരിച്ചടി ഉണ്ടാകുമെന്ന് വി എം സുധീരൻ എഐസിസിയെ അറിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ സ്‌ക്രീനിങ് കമ്മിറ്റിയിലും അടൂർ പ്രകാശിന് വേണ്ടി ശക്തമായി വാദിക്കാൻ ആരും തയ്യാറായില്ല. കോന്നിയിൽ ഡിസിസി പ്രസിഡന്റ് പി മോഹൻ രാജ് മത്സരിക്കണമെന്നാണ് സുധീരൻ നിർദ്ദേശിച്ചത്. പ്രൊഫ. പിജെ കുര്യനും മോഹൻ രാജിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടൂർ പ്രകാശിന് ലഭിക്കില്ലെന്ന കാര്യം ഏതാണ്ട് വ്യക്തമായിട്ടുണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP