Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെയും മകനെയും വച്ചു സർക്കാരിനെതിരെ കേസ് വാദിച്ചു ജയിക്കുന്ന അഡ്വക്കേറ്റ് ജനറൽ; മുല്ലപ്പെരിയാറിലും കളമശേരിയിലും എജി നടത്തിയ കള്ളക്കളികളും പൊതുജനം അറിഞ്ഞു; മുഖ്യമന്ത്രി പറയുന്നതു പോലെ മിടുക്കനാണോ ദണ്ഡപാണി?

ഭാര്യയെയും മകനെയും വച്ചു സർക്കാരിനെതിരെ കേസ് വാദിച്ചു ജയിക്കുന്ന അഡ്വക്കേറ്റ് ജനറൽ; മുല്ലപ്പെരിയാറിലും കളമശേരിയിലും എജി നടത്തിയ കള്ളക്കളികളും പൊതുജനം അറിഞ്ഞു; മുഖ്യമന്ത്രി പറയുന്നതു പോലെ മിടുക്കനാണോ ദണ്ഡപാണി?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബാർ കേസിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹാജരാജത് അറ്റോർണി ജനറലാണ്. ഭരണഘടനാ പദവിയിലുള്ള ഈ ഉദ്യോഗസ്ഥൻ സർക്കാരിനെതിരെ ഹാജരായത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് യോജിക്കാനാവുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെ വിമർശനവുമായി രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറ്റോർണി ജനറലിനെതിരെ പരാതിയും നൽകി. ഇതേ മുഖ്യമന്ത്രി, തന്റെ കീഴിലെ അഡ്വക്കേറ്റ് ജനറൽ ചെയ്യുന്നത് എന്താണെന്ന് അറിഞ്ഞിട്ടും തിരുത്തിക്കുന്നില്ല. ഇതിന്റെ അനന്തര ഫലമായിരുന്നു ഹൈക്കോടതിയിലെ ഇന്നലത്തെ പരമാർശങ്ങൾ.

നീതി പീഠം കാര്യങ്ങൾ നിരക്ക് സത്യം തുറന്നുകാട്ടുമ്പോൾ അവർക്കും മുഖ്യമന്ത്രിയുടെ വക വിമർശനം. അഡ്വക്കേറ്റ് ജനറലിന് കൈയടിയും. കെപി ദണ്ഡപാണിയെന്ന അഡ്വക്കേറ്റ് ജനറലിന് കീഴിൽ എല്ലാ കേസും ജയിച്ചുവെന്നാണ് നിയമസഭയിൽ ഉമ്മൻ ചാണ്ടി പറഞ്ഞത്. സർക്കാരിന് പൂർണ്ണ വിശ്വാസവുമാണ്. എന്നാൽ അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരായ ഹൈക്കോടതി പരാമർശം യഥാർഥത്തിൽ ചോദ്യംചെയ്യുന്നത് എജി കെ പി ദണ്ഡപാണിയുടെ വിശ്വാസ്യതയെ തന്നെയാണെന്നാണ് ചോദ്യം ചെയ്യുന്നത്. അതിൽ അടിസ്ഥാനമുണ്ടെന്ന് തന്നെയാണ് നിയമവിദഗ്ധരുടെ വാദം.

സംസ്ഥാന സർക്കാരിനു വേണ്ടി കേസ് വാദിക്കാനായാണ് ഭരണകൂടം അഡ്വക്കറ്റ് ജനറലിനെ നിയമിക്കുന്നത്. നിയമിതനായാൽ പിന്നെ സംസ്ഥാന താത്പര്യം നോക്കി മാത്രമേ പ്രവർത്തിക്കാവൂ. എന്നാൽ അഡ്വക്കറ്റ് ജനറലിന്റെ പേരിലുള്ള നിയമോപദേശകസ്ഥാപനം സർക്കാരിനെതിരെ നിരന്തരം കേസ് നടത്തുന്നതും അനുകൂല വിധി സമ്പാദിക്കുന്നതും വാർത്തകളിൽ നേരത്തെ തന്നെ നിറഞ്ഞിരുന്നു. മറുനാടൻ ഉയർത്തിക്കാട്ടിയ ഈ വിഷയത്തെ ശരിയവയ്ക്കുന്നത് കൂടിയാണ് ഇന്നലെത്തെ കോടതി വിധി. സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായ അഡ്വ: കെ.പി ദണ്ഡപാണിയുടെ നിയമോപദേശകസ്ഥാപനമായ ദണ്ഡപാണി അസോസിയേറ്റ്‌സ് ആണ് ഇപ്പോൾ സർക്കാരിനുതന്നെ പുലിവാലായിരിക്കുന്നത്. എറണാകുളത്തെ പ്രമുഖ അഭിഭാഷക ഗ്രൂപ്പ് ആയ ദണ്ഡപാണി അസോസിയേറ്റ്‌സിനു മുൻപ് നേതൃത്വം നൽകിയിരുന്നത് കെ.പി ദണ്ഡപാണി തന്നെയായിരുന്നു.

അഡ്വക്കറ്റ് ജനറലായതിനുശേഷം ഇതിന്റെ ചുമതല ഭാര്യ സുമതി ദണ്ഡപാണിക്കും മകൻ മില്ലു ദണ്ഡപാണിക്കുമായി സാങ്കേതികമായി വീതിച്ചുനല്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാർ എതിർകക്ഷിയായി വരുന്ന പല കേസുകളിലും ദണ്ഡപാണി അസോസിയേറ്റ്‌സ് ഹാജരാവുകയും പലപ്പോഴും അനുകൂലവിധി നേടിയെടുക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ്് ഇപ്പോൾ വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ബാർ കൗൺസിൽ ദണ്ഡപാണിക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകി്. സർക്കാരിനെതിരായ കേസുകളിൽ ദണ്ഡപാണിയുടെ പത്‌നിയും മകനും ഹാജരാകുന്നതിനെപ്പറ്റി വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണു ബാർ കൗൺസിൽ അഡ്വ. ജനറൽ ദണ്ഡപാണിക്കു നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ സാങ്കേതികമായി ഈ വിഷയത്തിൽ ദണ്ഡപാണിയെ നേരിട്ട് കുരുക്കാൻ കഴയില്ല.

ഇതേ സാഹചര്യമാണ് അറ്റോർണി ജനറൽ ബാർ കേസിൽ ചെയ്തതും. സർക്കാരുകളെ സഹായിക്കേണ്ട അറ്റോർണി ജനറൽ ബാറുടമകളുടെ വക്കാലത്ത് ഏറ്റെടുത്തു. ദണ്ഡപാണിയും കുടുംബാഗങ്ങളെ കേസ് വാദിക്കാനയച്ച് ചെയ്യുന്നത് ഇത് തന്നെയാണെന്നാണ് ആക്ഷേപം. സംസ്ഥാനത്തെ ഒരു മന്ത്രിയും കോൺഗ്രസിലെ ഒരു ഉന്നതനും തന്നെയാണു ദണ്ഡപാണിക്കെതിരായ ഈ പരാതിയുടെ പിന്നിലെന്നാണു സൂചന. എന്നിട്ടും മുഖ്യമന്ത്രി നടപടിയൊന്നും എടുത്തില്ല. അത്രയ്ക്ക് സ്വാധീനമാണ് ദണ്ഡപാണിക്ക് മുഖ്യമന്ത്രിയുള്ളത്. അതിന്റെ തുടർച്ചയാണ് കാര്യകാരണങ്ങൾ നിരത്ത് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനെ വിമർശിച്ച ജഡ്ജിയെ പരോക്ഷമായി മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്.

നിരോധിതമേഖലയിലെ ക്വാറി പ്രവർത്തനത്തിനെതിരായി റവന്യുവകുപ്പ് നേരത്തെ നടപടിയെടുത്തപ്പോൾ ദണ്ഡപാണി അസോസിയേറ്റ്‌സാണു ക്വാറി ഉടമകൾക്കുവേണ്ടി കോടതിയിൽ ഹാജരായതും അവർക്കനുകൂലമായി താത്കാലിക പ്രവർത്തനാനുമതി നേടിയെടുത്തതും. അന്നു റവന്യൂ വകുപ്പ് മുഖ്യമന്ത്രിയെ വിവരം പരാതിയായും ധരിപ്പിച്ചു. ഇതുകൂടാതെ കോർപ്പറേഷനുകൾക്കെതിരായും, സർക്കാരിന്റെ വിവിധ ബോർഡുകൾക്കെതിരായും ദണ്ഡപാണി അസോസിയേറ്റ്‌സ് സ്ഥിരമായി കോടതി കയറാറുണ്ട്. തന്റെ സ്ഥാപനം എതിരായി വാദിക്കുമ്പോൾ ദണ്്ഡപാണി സർക്കാരിനായി ഹാജരാകുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും ചെയ്യും. നിരന്തരമായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ദണ്ഡപാണിയോട് വിശദീകരണം ആവശ്യപ്പെടാൻ ബാർ കൗൺസിൽ തീരുമാനിച്ചത്.

സംസ്ഥാന സർക്കാരുമായി യാതൊരുരു ബന്ധവുമില്ലാത്ത വിഷയമായിരുന്നിട്ടുപോലും ഗൺമാൻ സലീം രാജിനെ നുണപരിശോധനയ്ക്കു ഹാജരാക്കരുതെന്നാവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറൽ നേരിട്ടു ഹാജരായതും ഈ അടുപ്പത്തിന്റെ ഭാഗമായാണ്. ബാർ കോഴക്കേസിലും മുല്ലപ്പെരിയാറിലുമെല്ലാം കേരളത്തിന്റെ വാദങ്ങൾ കോടതികളിൽ വിലപോയില്ല. മുല്ലപ്പെരിയാറിൽ കേരളത്തിന് നിയമപോരാട്ടങ്ങളിലുണ്ടായിരുന്ന മേൽകൈ അഡ്വക്കേറ്റ് ദണ്ഡപാണിയുടെ കാലത്ത് നഷ്ടമായി. ഇതൊക്കെ തന്നെയാണ് ഹൈക്കോടതിയുടെ വിമർശനത്തിലേക്കും കാര്യങ്ങളെത്തിച്ചത്. എന്നാൽ കേൾക്കേണ്ടവർ ഒന്നും കേൾക്കാതിരിക്കുമ്പോൾ ദണ്ഡപാണിക്ക് തുണയാകും.

ആദ്യമായല്ല ഹൈക്കോടതി എജിയുടെ ഓഫീസിന്റെയും മറ്റ് സർക്കാർ അഭിഭാഷകരുടെയും കഴിവുകേടിനെ വിമർശിക്കുന്നത്. ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് സർക്കാർ അഭിഭാഷകരുടെ പിടിപ്പില്ലായ്മയെക്കുറിച്ച് കോടതി ഉത്തരവിൽപ്പോലും പരാമർശിച്ചു. ഒരു കേസിൽ അപ്പീൽ നൽകാൻ 451 ദിവസത്തെ കാലതാമസം വരുത്തിയതാണ് അന്ന് ഹൈക്കോടതിയെ പ്രകോപിച്ചത്. വിധിയിൽനിന്ന് ഈ പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. ഡാറ്റാ സെന്റർ കേസിൽ സത്യവാങ്മൂലം നൽകാൻ വൈകിയതിന് സുപ്രീം കോടതിയും കേരള അഡ്വക്കറ്റ് ജനറൽ ഓഫീസിന്റെ കാര്യക്ഷമതയില്ലായ്മയെ രൂക്ഷമായി വിമർശിച്ചു. ഇക്കണക്കിനുപോയാൽ എജിയെ കോടതിയിലേക്ക് വിളിച്ചുവരുത്തേണ്ടിവരുമെന്നും സുപ്രീം കോടതി അന്ന് പറഞ്ഞു.

കളമശേരി ഭൂമി തട്ടിപ്പ്് കേസിൽ സലീം രാജിനുവേണ്ടി വാദിച്ചതും സർക്കാർ അഭിഭാഷകനെതിരായ രൂക്ഷപരാമർശം വിളിച്ചുവരുത്തി. കോടതികൾ മാത്രമല്ല അഭിഭാഷകരും അഭിഭാഷക സംഘടനകളും എജിയുടെയും ഓഫീസിന്റെയും കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് നിരവധി പരാതി ഉന്നയിച്ചിട്ടുണ്ട്. മുമ്പ് ഏതെങ്കിലും ഒരു കേസിന്റെ കാര്യത്തിലാണ് കോടതികൾ പരാമർശം നടത്തിയതെങ്കിൽ വ്യാഴാഴ്ച എജി ഓഫീസിന്റെ പ്രവർത്തനംതന്നെ വിലയിരുത്തിയാണ് പരാമർശം നടത്തിയത്. ഇത് വിമർശത്തിന്റെ രൂക്ഷത കൂട്ടി. കോടതിയുടെ പുതിയ പരാമർശത്തിലൂടെ അഡ്വക്കറ്റ് ജനറലിന്റെ ആത്മാർഥതില്ലായ്മയെ ആവർത്തിച്ച് തുറന്നുകാട്ടിയിരിക്കുകയാണെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP