Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

5000 കോടി കണ്ടിട്ടും കണ്ണു മഞ്ഞളിക്കാതെ സത്യപക്ഷത്തു നിന്ന് നിസാമിനെ അഴിക്കുള്ളിലാക്കിയ അഡ്വ. സി പി ഉദയഭാനുവിൽ വിശ്വാസമർപ്പിച്ച് ജിഷ്ണുവിന്റെ കുടുംബം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഉദയഭാനുവെത്തുമ്പോൾ ഭയപ്പാടോടെ പി കൃഷ്ണദാസ്; നീതിക്കായുള്ള ജിഷ്ണുവിന്റെ മാതാവിന്റെ കാത്തിരിപ്പ് വെറുതേയാകില്ലെന്ന് സോഷ്യൽ മീഡിയയും

5000 കോടി കണ്ടിട്ടും കണ്ണു മഞ്ഞളിക്കാതെ സത്യപക്ഷത്തു നിന്ന് നിസാമിനെ അഴിക്കുള്ളിലാക്കിയ അഡ്വ. സി പി ഉദയഭാനുവിൽ വിശ്വാസമർപ്പിച്ച് ജിഷ്ണുവിന്റെ കുടുംബം; സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഉദയഭാനുവെത്തുമ്പോൾ ഭയപ്പാടോടെ പി കൃഷ്ണദാസ്; നീതിക്കായുള്ള ജിഷ്ണുവിന്റെ മാതാവിന്റെ കാത്തിരിപ്പ് വെറുതേയാകില്ലെന്ന് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാറിനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയ കേസാണ് പാമ്പാടി നെഹ്രു കോളേജിലെ വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണം. ഈ കേസിന്റെ അന്വേഷണ ഘട്ടത്തിൽ പല സമയത്തും പൊലീസാണ് പ്രതിക്കൂട്ടിലായത്. ഉന്നതരായ നെഹ്രു ഗ്രൂപ്പ് മാനേജ്‌മെന്റിനെ രക്ഷിക്കാൻ വേണ്ടി സർക്കാറും പൊലീസും ശ്രമിക്കുന്നു എന്ന ആക്ഷേപമായിരുന്നു തുടക്കം മുതൽ സജീവമായിരുന്നത്. ഇതിന്റെ പേരിൽ മുഖ്യമന്ത്രിയും ഒരുപാട് പഴികേട്ടു. എന്നാൽ, ഇപ്പോൾ എല്ലാ വിമർശകരുടെയും വായടപ്പിക്കുന്ന വിധത്തിലുള്ള തീരുമാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടിരിക്കുന്നത്. ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ സി.പി ഉദയഭാനുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു കൊണ്ടാണ് മുഖ്യമന്ത്രി സർക്കാർ വിമർശകരുടെ മുഖമടച്ചത്.

കേസ് അന്വേഷണത്തിലും നടത്തിപ്പിലും സർക്കാർ കൃത്യമായ ജാഗ്രത പുലർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉദയഭാനുവിനെ സ്‌പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു കൂടിയാണ് സർക്കാർ നടപടി. ഇതോടെ കുടുംബം പ്രതീക്ഷയിലുമാണ്. ഉന്നതരായ പ്രതികളോട് അനുരജ്ജനത്തിന് നിൽക്കാതെ കൃത്യമായി മുന്നോട്ടു പോകുക എന്നതാണ് അഡ്വ. സി പി ഉദയഭാനുവിന്റെ ശൈലി. ഈ ശൈലിയിൽ തന്നെയാണ് ആളുകൾക്ക് പ്രതീക്ഷയും.

കേസിൽ പ്രതികളെ ചേർത്തും നേരത്തെ നൽകിയ എഫ്ഐആറിൽ ആത്മഹത്യ പ്രേരണാകുറ്റം ഉൾപ്പെടുത്തി ഭേദഗതി വരുത്തിയും കോടതിയിൽ റിപ്പോർട്ട് നൽകി ഒന്നരയാഴ്‌ച്ച് കഴിയുമ്പോഴും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല്. മുൻകൂർ ജാമ്യാപേക്ഷ നൽകി കൃഷ്ണദാസിന് അനുകൂലമായ വിധിയാണ് കോടതിയിൽ നിന്നും ഉണ്ടായതും. കൃഷ്ണദാസും പിആർഒയെയും കൂടാതെ വൈസ് പ്രിൻസിപ്പൽ എൻ കെ ശക്തിവേൽ, ഇൻവിജിലേറ്റർ സി പി പ്രവീൺ, പരീക്ഷാ സെൽ അംഗം ദിപിൻ എന്നിവരാണ് കേസിലെ ആരോപണ വിധേയർ. കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പൊലീസ് പല തവണ ആവശ്യപ്പെട്ടിരുന്നു.

അഡ്വ. ഉദയഭാനുവിന്റെ നിയമനത്തെ പ്രസംശിച്ച് സോഷ്യൽ മീഡിയയും രംഗത്തെത്തിയിട്ടുണ്ട്. ഉദയഭാനുവിന്റെ കണിശതയാണ് ചന്ദ്രബോസ് വധക്കേസിൽ നിസാമിനെ അഴിക്കുള്ളിലാക്കിയത്. കേസിൽ കോടികൾ കൊണ്ടു അമ്മാനമാടുന്ന പ്രതി സർക്കാർ അഭിഭാഷകനെ സ്വാധീനിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ, ഈ കേസിൽ യാതൊരു വിട്ടുവീഴ്‌ച്ചക്കും അദ്ദേഹം തയ്യാറായില്ല. സമാനമായ വിധത്തിൽ ഏറെ സ്വാധീനങ്ങളുള്ളവാണ് ജിഷ്ണു വധക്കേസിലെയും പ്രതികൾ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയായ പി കൃഷ്ണദാസിന് വേണ്ടിയാണ് പൊലീസ് തന്നെ ഈ വിഷയത്തിൽ അലംബാംവം കാണിച്ചത്.

നിസാം കേസിൽ 5000 കോടിയുടെ ആസ്തിയുള്ള പണക്കൊഴുപ്പിന് മുന്നിൽ നട്ടെല്ല് വളയാത്ത സിപി ഉദയഭാനുവാണ് നിസാമിന് ശിക്ഷ ഉറപ്പാക്കുന്നത്. പല പ്രലോഭനങ്ങൾ ഉണ്ടായി. കേസ് അന്വേഷണത്തിൽ മുതലാളിക്ക് അനുകൂലമായുള്ള ഇടപടലും. ഇതെല്ലാം കരുതലോടെ കണ്ട് ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചാണ് ഉദയഭാനുവെന്ന അഭിഭാഷകൻ താരമാമായത്. നിസാമിന്റെ കൊലക്കുറ്റത്തെ വെറുമൊരു വാഹനാപടകമാക്കി മാറ്റാനുള്ള സാധ്യതയെല്ലാം ഉണ്ടായിരുന്നു. നിസാമിനെ വിഷാദ രോഗിയായി ചിത്രീകരിക്കാനും നീക്കമുണ്ടായി. ഇതിനെല്ലാം പൊലീസ് തലപ്പത്തുള്ളവരുടെ ഒത്തശയുമുണ്ടായിരുന്നു. ചികിൽസാ പിഴവായി മരണത്തെ ചിത്രീകരിക്കാനും ശ്രമിച്ചു. അതെല്ലാം പ്രോസിക്യൂട്ടറുടെ ശക്തമായ നീക്കമാണ് പൊളിച്ചത്. വധശിക്ഷയ്ക്കായി ശക്തമായി വാദിച്ചെങ്കിലും അന്വേഷണത്തിന്റെ തുടക്കത്തിൽ വന്ന പിഴവുകൾ വിനായാകുകയായിരുന്നു. അപ്പോഴും വെറുമൊരു വാഹനാപകടമാക്കി മാറ്റാതിരിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കാൻ ഉദയഭാനുവിനായി.

വിചാരണ തുടങ്ങി ആദ്യദിനം തന്നെ ദൃക്സാക്ഷി കൂറുമാറിയ കേസായിരുന്നു ചന്ദ്രബോസ് കൊലക്കേസ്. അതുകൊണ്ട് തന്നെ എല്ലാം തകർന്നടിയുമെന്ന് കരുതിയവരുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ നിസമാന്റെ പണക്കരുത്ത് സജീവമായുണ്ടായിരുന്നു. ആദ്യ ദിനം പ്രോസിക്യൂഷന് എതിരായി മൊഴി കൊടുത്ത അനൂപ് അടുത്ത ദിവസം സത്യം പറഞ്ഞു. മുഖ്യസാക്ഷി കൂറുമാറിയെന്ന് ആദ്യ ദിനം പ്രഖ്യാപിച്ച അതേ കോടതിയിൽ അനൂപ് കണ്ടെതെല്ലാം തുറന്നു പറഞ്ഞു. ആദ്യം ദിനം മൊഴിമാറ്റിയ സാക്ഷിയുടെ വിസ്താരം രണ്ടാം ദിനത്തിലേക്ക് നീട്ടിയെടുത്ത പ്രോസിക്യൂട്ടറുടെ തന്ത്രമാണ് ഫലം കണ്ടത്. ചന്ദ്രബോസിനെ ക്രൂരമായി കൊന്ന നിസാമിനെ രക്ഷിക്കാൻ മൊഴി കൊടുത്ത അനൂപിനെതിരെ സമൂഹ മനസാക്ഷി ഉണർന്നു. അനൂപിന്റെ ഭാര്യയും മക്കളും പോലും തള്ളിപ്പറഞ്ഞു. ഇതോടെ അടുത്ത ദിവസം സത്യം പറയുകയായിരുന്നു.

കുറൂമാറിയ സാക്ഷിക്കെതിരെ അതി ശക്തമായ വാദവും ഉദയഭാനു നടത്തി. അനൂപിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്നായിരുന്നു ആവശ്യം. ഇത് ഏതാണ്ട് കോടതിയും അംഗീകരിച്ചു. എന്നാൽ മകളേയും കൊണ്ട് ആശുപത്രിയിൽ പോകണമെന്ന ആവശ്യം അനൂപ് ഉന്നയിച്ചപ്പോൾ ഉദയഭാനും വഴങ്ങി. പിന്നീടൊരിക്കലും സാക്ഷികൾ കള്ളം പറഞ്ഞില്ല. നിസാം ഹാജരാക്കിയ സാക്ഷികൾ പോലും പ്രോസിക്യൂഷന് അനുകൂലമായാണ് മൊഴി കൊടുത്തത്. നിസാമന്റെ ഭാരയുടെ മൊഴിമാറ്റം കേസിനെ സ്വാധീനിക്കില്ലെന്ന് ഉറപ്പാക്കാനും കഴിഞ്ഞു. ശാസ്ത്രീയ തെളിവുകൾ തീരെ അവശേഷിക്കാത്ത കേസായിരുന്നു ഇത്. ഹമ്മർ മാത്രമായിരുന്നു തൊണ്ടി മുതൽ. ചന്ദ്രബോസിന്റെ വസ്ത്രം പോലും നശിപ്പിക്കപ്പെട്ടു. ഇതൊന്നും വിവാദമാക്കാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ മെനക്കെട്ടില്ല. സാക്ഷി മൊഴികളുടെ കരുത്തിൽ നിസാമിന്റെ കൊലക്കുറ്റം സ്ഥാപിക്കാൻ പ്രോസിക്യൂട്ടർക്കായി.

സാധാരണ പ്രധാന കേസുകളിലെല്ലാം പ്രതികൾ ശിക്ഷിക്കപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരാണ് താരമാവുക. എന്നാൽ നിസാമിന് ശിക്ഷ എത്തുമ്പോൾ പ്രോസിക്യൂട്ടറും. കള്ളക്കളികൾ കാരണം സിബിഐ അന്വേഷണത്തിന് പോലും മുറവിളി ഉയർന്ന കേസാണ് ഇത്. നേര് പുറത്തെത്തുന്നതിനോട് കേരളാ പൊലീസിന് ഒട്ടും താൽപ്പര്യമില്ലാതിരുന്ന കൊലപാതകം. മുതലാളിയായ നിസാമിന് മുന്നിൽ താണ് വണങ്ങി നിൽക്കുന്ന രാഷ്ട്രീയ നേതൃത്വവും. അതുകൊണ്ട് തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയായിരുന്നു ഉദയഭാനുവിന്റെ ഇടപെൽ. സിബിഐ സ്‌റ്റൈലിൽ പൊലീസ് ഉദ്യോഗസ്ഥരുടെ വീഴ്ചകളെ ഉദയഭാനും സ്വന്തം നിലയിൽ മറികടന്നു. ഇത് തന്നെയാണ് ചന്ദ്രബോസ് വധക്കേസിലെ വിധിന്യായത്തിലും തെളിയുന്നത്.

നിസാമിന്റെ കേസിൽ അന്വേഷണം തുടങ്ങിയതു മുതൽ കള്ളക്കളികൾ വ്യക്തമായിരുന്നു. തൃശൂർ എസ്‌പി ജേക്കബ് ജോബിന്റെ ഇടപെടലും ചർച്ചയായി. തുടക്കത്തിൽ തന്നെ പ്രോസിക്യൂട്ടറെ സ്വാധീനിച്ച് ജാമ്യം ഉറപ്പാക്കാൻ നിസാമും കള്ളക്കളി തുടങ്ങി. വെറുമൊരു അപകടമരണമായി കണ്ട് എല്ലാം ഒതുക്കാനുള്ള പഴുതുകൾ ഏറെയുണ്ടായിരുന്നു. ചന്ദ്രബോസിന്റെ ഭാര്യ മന്ത്രിയെ കാശുകൊടുത്ത് സ്വാധീനിക്കാനുള്ള നീക്കം പൊളിഞ്ഞപ്പോഴായിരുന്നു ഇത്. പ്രോസിക്യൂട്ടർ പിടിവിട്ടാൽ നിസാം പുല്ലുപോലെ ഊരുമെന്ന് ഏവരും ഉറപ്പിച്ച നിമിഷം. അവിടെയാണ് സിപി ഉദയഭാനുവിന്റെ പേര് ഉയർന്നു വന്നത്. കോൺ്ഗ്രസ് എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനെ അട്ടിമറിക്കാൻ നീക്കം സജീവമായി. ഒരു ഇടതുപക്ഷക്കാരൻ എങ്ങനെ വലത് സർക്കാരിന്റെ കാലത്ത് പ്രത്യേക പ്രോസിക്യൂട്ടറാകുമെന്നായിരുന്നു ചോദ്യം.

എന്നാൽ ഉദയഭാനുവെന്ന അഭിഭാഷകനെ കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് നന്നായി അറിയാമായിരുന്നു. കേസ് ഏറ്റെടുത്താൽ ആ പക്ഷത്ത് നിന്ന് നിയമപോരാട്ടം നടത്തും. വാദിയുടെ പക്ഷത്തിന് നിന്ന് പ്രതിയേയും പ്രതിക്കൊപ്പം നിന്ന് വാദിയേയും സഹായിക്കാത്ത അഭിഭാഷകനായി മാദ്ധ്യമങ്ങളും രംഗത്തു വന്നു. ശോഭാ സിറ്റിയിലെ സെക്യൂരിറ്റിക്കാരനെ ഹമ്മർ ഇടിച്ചു കൊന്ന നിസാമിന്റെ ക്രൂരതകളെ തുറന്നുകാണിച്ച അതേ ജാഗ്രത പ്രോസിക്യൂട്ടർക്കായും പുലർത്തി. ചന്ദ്രബോസിന്റെ കുടുംബവും ഉദയഭാനുവെന്ന പേരിൽ വിശ്വാസം അർപ്പിച്ചു. സിപിഐ എംഎൽഎ വി എസ് സുനിൽകുമാറായിരുന്നു ഉദയഭാനുവെന്ന പ്രോസിക്യൂട്ടറെ അന്ന് ഉയർത്തിക്കാട്ടിയത്. ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ ചന്ദ്രബോസ് വധക്കേസിൽ അഡ്വ സി പി ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി ആഭ്യന്തര  വകുപ്പ് നിയമിച്ചു.

നിസാം കേസുമായി ഏറെ സാമ്യങ്ങളാണ് ജിഷ്ണു വധക്കേസിനുള്ളത്. ഉന്നതരുടെ സ്വാധീനത്തിന് വഴങ്ങാത്ത അഭിഭാഷകനെയാണ് ജിഷ്ണുവിന്റെ കുടുംബവും ആഗ്രഹിച്ചത്. ഇതനുസരിച്ചാണ് ഇപ്പോൾ സർക്കാർ അഡ്വ. സി പി ഉദയഭാനുവിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP