Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പാതാ ഭൂമിയേറ്റെടുപ്പ്: സ്വാഗത മാട്-പാലച്ചിറ മാട് ബൈപാസ് യാഥാർഥ്യമായാൽ ഇല്ലാതാകുന്നത് ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്: ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയെ കുഴിച്ചു മൂടുന്ന ബൈപ്പാസിനെതിരെ സാമൂഹ്യ പ്രവർത്തക അഡ്വ.സബിന നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസം പിന്നിടുന്നു

ദേശീയ പാതാ ഭൂമിയേറ്റെടുപ്പ്: സ്വാഗത മാട്-പാലച്ചിറ മാട് ബൈപാസ് യാഥാർഥ്യമായാൽ ഇല്ലാതാകുന്നത് ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്: ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയെ കുഴിച്ചു മൂടുന്ന ബൈപ്പാസിനെതിരെ സാമൂഹ്യ പ്രവർത്തക അഡ്വ.സബിന നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസം പിന്നിടുന്നു

എം പി റാഫി

മലപ്പുറം: ദേശീയ പാത ഭൂമിയേറ്റടുപ്പിനെതിരെ സാമൂഹ്യ പ്രവർത്തക അഡ്വ.സബിന നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസം. സ്വാഗതമാട്-പാലച്ചിറമാട് ബൈപ്പാസിനെതിരെയാണ് സമരം നടന്നു വരുന്നത്. പിന്തുണയുമായി രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവർ എത്തിയതോടെ സമരത്തിന് ചൂടേറി. സബിനയുടെ സമര പന്തലിൽ ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സന്ദർശിച്ചിരുന്നു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സ്വാഗതമാട്-പാലച്ചിറ മാട് ബൈപ്പാസിനെതിരെ പാടശേഖര സമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. അഡ്വ.സബിനയുടെ നിരാഹാര സമരത്തിന് സുരേഷ് കീഴാറ്റൂർ അടക്കമുള്ളവരും എത്തിയിരുന്നു. സമരപന്തലിൽ പ്രദേശത്തെ സ്ത്രീകളാണധികവും എത്തുന്നത്. സബിനയുടെ നിരാഹാരത്തിന് അഭിവാദ്യവുമായി സ്ത്രീകളും, കുട്ടികളുമാണ് അധികവും. ഈ ബൈപ്പാസിന്റെ സർവെക്കെത്തിയപ്പോൾ തന്നെ ശക്തമായി ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.28 ഏക്കർ നെൽവയലുകളും, 68 ലധികം വീടുകളും, ജലനിധി കുടിവെള്ള പദ്ധതിയുടെ കിണറുകളും മണ്ണിട്ട് മൂടും. കൂടാതെ ഒരു കുടുംബശ്മശാനവും, പാലച്ചിറ മാട് മസ്ജിദും നഷ്ടപ്പെടും. ആദ്യമുണ്ടായിരുന്ന അലൈന്മെന്റ് പ്രകാരമാണെങ്കിൽ ഇത്രയും നഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.

അലൈമെന്റ് മാറ്റിയതിൽ ദുരൂഹതയുണ്ട്. വൻ സമ്പന്നർക്ക് വേണ്ടി സർക്കാർ അലൈമെന്റ് മാറ്റുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. ബാങ്ക് ലോണും, മറ്റു കടങ്ങളും വാങ്ങി വീട് പൂർത്തിയാക്കിയവരും, അടുത്തിടെ താമസം തുടങ്ങിയവരുടെയും ഹൃദയം പൊട്ടി നിലവിളിക്കുകയാണിവിടെ. നിലവിലെ ദേശീയപാതയിലെ കയ്യേറ്റ സ്ഥലങ്ങൾ ഉപയോഗിച്ചാൽ തന്നെ പാവപ്പെട്ടവരുടെ പ്രയാസങ്ങൾ ഒഴിവാക്കാൻ സാധിക്കും. എന്നാൽ ഹൈവേ അഥോറിറ്റിയോ സർക്കാറോ ഇതിന് തയ്യാറായിട്ടില്ല.

സ്വാഗത മാട്-പാലച്ചിറ മാട് ബൈപാസ് യാഥാർഥ്യമായാൽ ആയിരങ്ങളുടെ കുടിവെള്ള സ്രോതസാണ് ഇല്ലാതാകുന്നത്. ദേശീയപാത വികസത്തോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്വാഗതമാട്-പാലച്ചിറ മാട് ബൈപ്പാസ് യാഥാർഥ്യമായാൽ ജില്ലയുടെ തന്നെ വലിയ ജലസ്രോതസ് എന്നന്നേക്കുമായി ഇല്ലാതാകുമെന്നാണ് വിദഗ്ദർ പറയുന്നത്. പരിസ്ഥിതിക്ക് വൻ ആഘാതമായി മാറുകയും ചെയ്യും.4.41 കിലോമീറ്റർ ദൂരത്തിൽ 30 ഏക്കർ നെൽവയൽ, ആറ് ജലനിധി കിണറുകൾ, 12 ജലാശയങ്ങൾ നിറഞ്ഞ ചിറകൾ, രണ്ട് തോടുകൾ,84 വീടുകൾ എന്നിവ പൂർണമായും ഇല്ലാതാകും. നെൽവയലുകളും, നീർച്ചാലുകളും, ജലനിധി കിണറുകളും ഇല്ലാതാകുന്നതോടെ ഉണ്ടാകുന്ന പ്രത്യാഘാതം അതിഗുരുതരമായിരിക്കുമെന്നാണ് നാട്ടുകാർ ചുണ്ടിക്കാട്ടുന്നത്.


ഒരു ചെറിയ പ്രദേശം മാത്രമല്ല സമീപ പ്രദേശങ്ങളും ജലക്ഷാമം കൊണ്ട് പൊറുതികേടിലാകും. ദേശീയപാതയോരത്ത് സമ്പൽസമൃദ്ദമായി നിൽക്കുന്ന നെൽവയൽ പൂർണമായും ഇല്ലാതാകുന്ന അവസ്ഥയിലാകും.എടരിക്കോട് ഗ്രാമപഞ്ചായത്തിന്റെ നിരവധി കാർഷിക പ്രൊജക്ടുകൾ നടപ്പാക്കാൻ ഈ വയലുകളെയാണ് ഉപയോഗിക്കുന്നത്.പരിസ്ഥിതി പ്രത്യാഘാതം ആലോചിക്കാതെയുള്ള വികസനത്തിലൂടെ വരാനിരിക്കുന്നതലമുറയെയാണ് ഇല്ലാതാക്കുന്നു. എത്ര കോടികൾ നഷ്ടപരിഹാരങ്ങൾ ലഭിച്ചാലും ഇന്നത്തെ ഈ ജലലഭ്യത തിരിച്ചെടുക്കാൻ കഴിയില്ല. പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രചാരണം നൽകിയിരുന്ന സിപിഎം തന്നെ കോർപറേറ്റുകൾക്ക് വേണ്ടി പരിസ്ഥിതിയെ കൊല്ലുകയാണ് ചെയ്യുന്നത്.2008 ൽ നിയമമായ നീർത്തട സംരക്ഷണ നിയമം ഇവിടെ ബാധകമാക്കണമെന്നും സമര നായിക അഡ്വ.സബിന പറഞ്ഞു.

കൂടാതെ ഈ പ്രദേശത്തുള്ളവർ ബഹു ഭൂരിഭാഗവും വളരെ പാവപ്പെട്ടവരാണ്. ഇവിടെ വീട് നിർമ്മിച്ചവരിൽ ബാങ്ക് ലോണും, കടങ്ങളുമായി പ്രയാസപ്പെടുന്നവരാണ്.കുടുംബശ്മശാനവും ഇല്ലാതാകുന്നത് ഹൃദയ വേദനയോടെയാണ് പ്രദേശവാസികൾ നോക്കി നിൽക്കുന്നത്.നിലവിലെ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സ്ഥലങ്ങൾ ഏഴര മീറ്റർ വീതം ഏറ്റെടുത്താൽ തന്നെ 45 മീറ്ററിലധികം റോഡ് വികസനം നടപ്പാക്കാൻ കഴിയും. വൻകിട സമ്പന്നർക്ക് വേണ്ടി, സർക്കാർ സ്ഥലം പോലും ഏറ്റെടുക്കാതെ പാവപ്പെട്ടവരെ കുടിയിറക്കാനും, പരിസ്ഥിതിയെ നശിപ്പിക്കാനുമുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇന്ന് നിരവധി ജനനേതാക്കളും പരിസ്ഥിതി പ്രവർത്തകരും സമരപന്തലിൽ എത്തി അഡ്വ.സബിനക്ക് ഐക്യദാർഢ്യം അർപ്പിച്ചു.



മെട്രോ റെയിൽ, കണ്ണൂർ വിമാനത്താവളം, അനേകം റോഡുകൾ തുടങ്ങി ഒട്ടനവധി വികസന പദ്ധതികൾ ജനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കിയിട്ടുണ്ട്. ആ മാതൃക പിൻപറ്റാൻ സർക്കാർ തയ്യാറാകണം. മുതലാളിമാർക്കു വേണ്ടി സാധാരണക്കാരുടെ വീടും, സ്ഥലവും, കൃഷിയിടങ്ങളും , കുടുവെള്ള സ്രോതസ്സുകളും നസിപ്പിച്ചു കൊണ്ടല്ല വികസനങ്ങൾ നടപ്പാക്കേണ്ടതെന്നും
വിഷയം യു.ഡി.എഫ് ഗൗരവമായെടുക്കുമെന്നും സബിനയെ സമരപ്പന്തലിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP