Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ: ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ

പച്ചയോ കത്തിയോ താടിയോ ?പാട്ടും പാടി നടന്ന തൃശൂരുകാരൻ താടിക്കാരൻ ലോകത്തിന്റെ കന്നിക്കുയിൽ:  ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ഡോക്ടർ കെ രാധാകൃഷ്ണന്റെ കലാ-ശാസ്ത്ര ജീവിതത്തിലൂടെ

മംഗൾയാൻ ചിരിത്രനേട്ടത്തിലെത്തുമ്പോൾ കെ. രാധാകൃഷ്ണന് ആശ്വാസമാണ്. വിമർശനങ്ങൾക്കിടയിൽ നിന്ന് ചൊവ്വാ ദൗത്യത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ചതിന്റെ ആഹ്ലാദവും ആ മുഖത്തുണ്ട്. ഇതേ മുഖത്ത് ഇനി നിറക്കൂട്ടുകൾ അണിഞ്ഞ് മറ്റൊരു ദൗത്യമാണ് രാധാകൃഷ്ണൻ ലക്ഷ്യമിടുന്നത്. ഒരു പക്ഷേ ചൊവ്വാ ദൗത്യത്തോളം വെല്ലുവിളി തന്നെയാണ് ഇതെന്ന ഉത്തമ ബോധ്യം രാധാകൃഷ്ണനുണ്ട്. തോൽക്കാനാകാത്ത മനസ്സുമായി പുതിയ വേഷപകർച്ചയ്ക്ക് ഒരുങ്ങുകയാണ് രാധാകൃഷ്ണൻ.

വാക്കുകളിലെ മിത്വമാണ് ഐ.എസ്.ആർ.ഒ ചെയർമാൻ രാധാകൃഷ്ണന്റെ പ്രവർത്തന ശൈലി. കർത്തവ്യ നിർവ്വഹണത്തിന് വാചലത ആവശ്യമില്ലെന്ന് ഉറച്ച് വിശ്വസിക്കുന്ന ശാസ്ത്രജ്ഞൻ. മുഖത്ത് ചമയവും നിറക്കൂട്ടുമായി രാധാകൃഷ്ണൻ മനസ്സിൽ താലോലിക്കുന്ന സ്വപ്‌നത്തിലും സംസാരിക്കേണ്ട ആവശ്യമില്ല. മുഖത്തെ ഭാവങ്ങളും കൈമുദ്രകളുമാണ് പ്രധാനം. ഇവ രണ്ടും മനസ്സിലേക്കാവാഹിക്കാനുള്ള തിരക്കുകളിലേക്കാകും രാധാകൃഷ്ണൻ ഇനി നീങ്ങുക.

കഥകളിയാണ് വിഷയം. തൃശൂരുകാരുടെ കലാപാരമ്പര്യത്തിനൊപ്പം തന്നെയാണ് കുട്ടിക്കാലം മുതലേ രാധാകൃഷ്ണന്റെ യാത്ര. കർണ്ണാടക സംഗീതത്തിനെയാണ് ആദ്യം മനസ്സിൽ കുടിയിരുത്തിയത്. കച്ചേരികളും നടത്തി. വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന്റെ ഡയറക്ടറായിരുനന്നപ്പോൾ സംഗീത പഠനം കൂടുതൽ ഗൗരവമായി. സദസുകളുടെ കൈയടി നേടി കച്ചേരികളും അവതരിപ്പിച്ചു. അപ്പോഴും മനസ്സിലെ പ്രണയം കഥകളിയോടായിരുന്നു. പച്ചയും കത്തിയും താടിയും-കഥകളി വേഷങ്ങൾ രാധാകൃഷ്ണനെ മോഹിപ്പിച്ചുകൊണ്ടിരുന്നു.

ഇതിനുമുമ്പ് വേഷപകർച്ച നടത്തി കഥകളി പദത്തിനൊപ്പം ഈ ശാസ്ത്രജ്ഞൻ ചുവടുവച്ചിട്ടുണ്ട്. 1995ൽ ബാഗ്ലൂരിലായിരുന്നു അരങ്ങേറ്റം. ശാസ്ത്ര ഉത്തരവാദിത്തവുമായി ഹൈദരാബാദിലേക്ക് നീങ്ങിയപ്പോൾ കഥകളി അഭ്യാസത്തിന് സാഹചര്യം നഷ്ടമായി. മലയാളിയുടെ മുഖമുദ്രയായ കഥകളിയെന്ന കലാരൂപത്തെ മനസ്സിൽ കുടിയിരുത്തി ശാസ്ത്ര ലോകത്തെ വലിയ ലക്ഷ്യത്തോടൊപ്പം അദ്ദേഹം നീങ്ങി. ഐഎസ്ആർഒയുടെ തലവനായി ബാഗ്ലൂരിലെത്തുമ്പോൾ കഥകളിയോടുള്ള ഭ്രമം വീണ്ടുമെത്തി. പഴയ ഗുരുകുലത്തിലേക്കുള്ള മടങ്ങിപ്പോക്ക്. ചൊവ്വാ ദൗത്യത്തിന്റെ ഉത്തരവാദിത്തങ്ങൾ മുന്നിലുള്ളതിനാൽ വേഷപകർച്ചയ്ക്ക് കാത്തിരിപ്പ് വേണ്ടി വരുമെന്ന് മനസ്സിലുറപ്പിച്ചു.

ഇനി കഥകളി അരങ്ങിലേക്കാണ്  യാത്ര. ചിട്ടയായ പരിശീലനം. അതിന് ശേഷം ഛായങ്ങൾ മുഖത്ത് തേച്ച് അവതരണം. മംഗൾയാനെ പോലെ അവിടേയും പിഴക്കില്ലെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് രാധാകൃഷ്ണനിലെ കലാകാരന്റേയും ശാസ്ത്രജ്ഞന്റേയും കരുത്ത്. ഒപ്പം കർണ്ണാടക സംഗീതത്തിലും കച്ചേരികൾ. കലാപ്രവർത്തനത്തിൽ സജീവതയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തലവൻ ഇനി ലക്ഷ്യമിടുന്നത്.

ഐഎസ്ആർഒയുടെ മേധാവിയാകുന്ന മൂന്നാമത്തെ മലയാളിയാണ് രാധാകൃഷ്ണൻ. രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശ്ശൂർ എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1970ൽ കേരള സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും 1976ൽ ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽനിന്ന് പി.ജി.ഡി.എം. ബിരുദവും സ്വന്തമാക്കി. ഖരഗ്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നാണ് ഡോക്ടറേറ്റ് നേടിയത്. 'ഇന്ത്യൻ ഭൗമനിരീക്ഷണ സംവിധാനം കൈകാര്യം ചെയ്യുന്നതിനുള്ള ചില സങ്കേതങ്ങൾ' എന്നതായിരുന്നു വിഷയം.

1971ൽ ഏവിയോണിക്‌സ് എൻജിനീയറായി ഐഎസ്ആർഒയിൽ എത്തിയ ഡോ. രാധാകൃഷ്ണന് നാല്പത് വർഷത്തെ സേവനപാരമ്പര്യമുണ്ട്. 2007 ഡിസംബർ നാലിന് വി എസ്.എസ്.സി. ഡയറക്ടറായി നിയമിതനായി. ഇതിനുമുമ്പ് റീജ്യണൽ റിമോട്ട് സെൻസിങ് സെന്റർ ഡയറക്ടർ, ഐഎസ്ആർഒയുടെ ബജറ്റ് ആൻഡ് ഇക്കണോമിക്‌സ് മാനേജ്‌മെന്റ് അനാലിസിസ് ഡയറക്ടർ തുടങ്ങിയ പദവികളും വഹിച്ചു. അന്താരാഷ്ട്രതലത്തിൽ 'യുനെസ്‌കോ'യുടെ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ വൈസ് ചെയർമാൻ, ഇന്ത്യൻ ഓഷ്യൻ ഗ്ലോബൽ ഓഷ്യൻ ഒബ്‌സർവിങ് സിസ്റ്റം സ്ഥാപക ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളും ഡോ. രാധാകൃഷ്ണൻ വഹിച്ചിട്ടുണ്ട്. 2014ൽ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

സമാധനാത്തിന് ബഹിരാകാശ സാങ്കിതക വിദ്യയെന്നതാണ് രാധാകൃഷ്ണൻ മുന്നോട്ട് വയ്ക്കുന്നത്. ആദ്യ ദൗത്യത്തിൽ തന്നെ ചൊവ്വയിൽ ലക്ഷ്യത്തിലെത്തുന്ന ശാസ്ത്ര കൂട്ടായ്മയുടെ തലവൻ ഇനി ചൈനയുമായുള്ള ശാസ്ത്ര സഹകരണത്തിനാണ് തയ്യാറെടുക്കുന്നത്. വികസനവും സമാധാനവും ലക്ഷ്യമിട്ട് ചൈനയുമായി ചേർന്ന് ബഹിരാകാശ പദ്ധതികൾക്ക് ഇന്ത്യ രൂപം നൽകും. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ത്യ നേടുന്ന വലിയ അംഗീകാരമാണ് ഇത്. സാമ്പത്തികമായി കരുത്തരാണ് ചൈന. സാങ്കേതികതയിലും മുന്നിൽ. പക്ഷേ ബഹിരാകാശത്ത് മുന്നേറണമെങ്കിൽ ഇന്ത്യയുടെ കൂട്ട് വേണം.

മംഗൾയാൻ ചൊവ്വയുടെ ഉപരിതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യൻ യൂണിയനുമൊപ്പം ചൊവ്വാ ക്ലബ്ബിൽ ഇന്ത്യ തല ഉയർത്തുന്നു. അപ്പോഴും മംഗൾയാന്റെ നായകൻ രാധാകൃഷ്ണന്റെ മുഖത്തുള്ളത് വിനയം മാത്രം. ആത്മവിശ്വാസം നിറയുന്ന പഞ്ചിരിയുമുണ്ട്. ഇതിനൊപ്പം മനസ്സുനിറയെ കഥകളി അരങ്ങിലെ വേഷപകർച്ചയെ കുറിച്ചുള്ള സ്വപ്‌നങ്ങളാണ്. ഇനി ശാസ്ത്രത്തിനൊപ്പം കലയുമായി മുന്നോട്ട് നീങ്ങാനാണ് ഐഎസ്ആർഒ ചെയർമാന്റെ തീരുമാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP