Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നലെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ വന്നിരുന്നു; വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല; ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല; അതുകൊണ്ട് ഇനി മുതൽ നാട്ടിലെ പാർട്ടിയിൽ പ്രവർത്തിച്ചോളാം; ഫേസ്‌ബുക്കിൽ ന്യായീകരണ രാഷ്ട്രീയം പറയാൻ ഇനി അനീഷ് ഷംസുദ്ദീനെ കിട്ടില്ല; രമയെ കളിയാക്കിയ കളി കാര്യമായപ്പോൾ പിണറായിയുടെ പൊലീസിനും ബെഹ്‌റയ്ക്കും പരിഹാസ നന്ദിയുമായി സൈബർ സഖാവ് കളം വിടുന്നു

ഇന്നലെ അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിൽ വന്നിരുന്നു; വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല; ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല; അതുകൊണ്ട് ഇനി മുതൽ നാട്ടിലെ പാർട്ടിയിൽ പ്രവർത്തിച്ചോളാം; ഫേസ്‌ബുക്കിൽ ന്യായീകരണ രാഷ്ട്രീയം പറയാൻ ഇനി അനീഷ് ഷംസുദ്ദീനെ കിട്ടില്ല; രമയെ കളിയാക്കിയ കളി കാര്യമായപ്പോൾ പിണറായിയുടെ പൊലീസിനും ബെഹ്‌റയ്ക്കും പരിഹാസ നന്ദിയുമായി സൈബർ സഖാവ് കളം വിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഒടുവിൽ സൈബർ സഖാവിനും പിണറായി ഭരണത്തിൽ പണി കിട്ടി! ഭരിക്കുന്ന സർക്കാരിൽ വിശ്വസിച്ച് സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ നിറഞ്ഞ അനീഷ് ഷംസുദ്ദീനാണ് തനിക്ക് കിട്ടിയ പണി തുറന്നു പറഞ്ഞ് ഫെയ്‌സ് ബുക്ക് പോസ്റ്റിടുന്നത്. അനീഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറെടുക്കുന്നു. പക്ഷേ സഹായിക്കാൻ ആരുമില്ല. അതുകൊണ്ട് ഇനി താൻ സൈബർ ഇടത്തിൽ ആർക്കുവേണ്ടിയും പ്രതികരണ തൊഴിലാളിയാകാൻ ഇല്ലെന്ന സൂചനയുമായാണ് അനീഷ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ഇട്ടത്. കേസിൽ കുടുങ്ങുമ്പോൾ സഹായിക്കാൻ സിപിഎമ്മുകാർ രംഗത്ത് വരാത്തതാണ് ഇതിന് കാരണം. സിപിഎമ്മിനായി സോഷ്യൽ മീഡിയയിൽ ന്യായീകരണവുമായി നിറയുന്നവരിൽ പ്രമുഖനാണ് അനീഷ് ഷംസുദ്ദീൻ. സിപിഎം വിരുദ്ധരെ കടന്നാക്രമിക്കാൻ ഏത് അറ്റം വരെ പോവുകയും ചെയ്യുമായിരുന്നു.

അത്തരത്തിലൊരു ന്യായീകരണ പോരാളിയാണ് പൊലീസ് നടപടിയുടെ സൂചന നൽകി ഈ മേഖലയിൽ നിന്ന് വിരമിക്കുമെന്ന പരോക്ഷ സൂചനയുമായി പോസ്റ്റ് ഇട്ടത്. ഫേസ്‌ബുക്കിൽ രാഷ്ട്രീയം പറയുന്നതിൽ നിന്ന് എന്നെ നിശബ്ദ്ധനാക്കാൻ പലരും പല തവണ ശ്രമിചിട്ടുണ്ട് , വിജയിച്ചട്ടില്ല . ഇപ്പോൾ അതിൽ വിജയിച സഖാവ് പിണറായിയുടെ പൊലീസിനും , ആഭ്യന്തര വകുപ്പിനും , ഡിജിപി ലോകനാഥ് ബഹ്‌റക്കും കേരള ഫയർ ഫോർസ്സിന്റെ പേരിലും എന്റെ പേരിലും ഒരായിരം നന്ദി അർപ്പിച്ചു കൊള്ളുന്നു- ഫെയ്‌സ് ബുക്കിൽ അനീഷ് ഷംസുദീൻ കുറിച്ചത് ഇങ്ങനെയാണ്. സോഷ്യൽ മീഡിയയിലെ കളിയാക്കലിൽ അതിശക്തമായ നടപടി കൂടിയേ തീരൂവെന്നാണ് ഡിജിപിയുടെ പക്ഷം. കണ്ണൂർ എസ് പിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതോടെയാണ് ഷംസിദീനെ സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ തിരിഞ്ഞു കൊത്തിയത്. ഇത് തന്നെയാണ് സൈബർ സഖാവ് ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്.

എന്റ നാട്ടിൽ ബ്രാഞ്ചുണ്ട് , പാർട്ടിയുണ്ട് , കാൻഡിഡേറ്റ് മെംബർഷിപ്പിൽ വന്നിട്ടുണ്ട് . ഞാൻ അവിടെ പ്രവർത്തിചോളാം . ഇന്നലെ അറസ്റ്റ് ചെയാൻ പൊലീസ് വീട്ടിൽ വന്നിരുന്നു . പലരോടും സഹയം അഭ്യർത്ഥിച്ചിരുന്നു . എന്നിട്ടും വീട്ടിൽ വരുന്നതിൽ നിന്നെങ്കിലും തടയാൻ ഒരാളും സഹായിച്ചില്ല . ആർക്കും വില ഇല്ലെങ്കിൽ വില ഇല്ലാത്തിടത്ത് തല ഇട്ട് പണി വാങ്ങി കൂട്ടേണ്ട കാര്യമില്ല . ഞാൻ അതുകൊണ്ട് നാട്ടിലെ പാർട്ടിയിൽ പ്രവർത്തിചോളാം ഇനി മുതൽ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ .. നിങ്ങൾ മുന്നോട്ട് പോകൂ-ഇങ്ങനേയും ഷംസുദീൻ കുറിക്കുന്നു. അതായത് സഹായിക്കാൻ ആരുമില്ലാത്തതു കൊണ്ട് ഇനി സോഷ്യൽ മീഡിയയിൽ ന്യായീകരിക്കാൻ ഇറങ്ങാൻ കഴിയില്ലെന്നാണ് ഷംസുദീൻ പറയാതെ പറയുന്നത്. പരിവാറുകാരുടെ സൈബർ യുദ്ധങ്ങളെ സിപിഎമ്മിന് വേണ്ടി മുന്നിൽ നിന്ന് നയിച്ച സഖാവാണ് മടുത്ത് പിന്മാറുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുമ്മനം അടക്കമുള്ള പ്രാദേശിക നേതാക്കളേയും സിപിഎം പക്ഷത്ത് നിന്ന് ട്രോൾ ചെയ്യുന്നവരിൽ പ്രമുഖനായിരുന്നു അനീഷ്.

ആർ എം പി നേതാവ് രമയുമായി ബന്ധപ്പെട്ട് പ്രചരിച്ച പോസ്റ്ററാണ് അനീഷിന് വിനയാകുന്നതെന്നാണ് സൂചന. കോൺഗ്രസ് നേതാക്കളുമായി കൂട്ടിച്ചേർത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട അശ്ലീല പോസ്റ്റുകൾ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെ.കെ രമ നേരത്തെ പ്രതികരിച്ചിരുന്നു. 2012 മുതൽ ഇത്തരം അനുഭവങ്ങളുണ്ട്. താൻ മാത്രമല്ല,പൊതു രംഗത്തിറങ്ങുകയും അനീതികളെ ചെറുക്കുകയും ചെയ്യുന്ന മുഴുവൻ സ്ത്രീകളും നേരിടുന്ന വിഷയമാണിതെന്നും രമ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ മനോവീര്യം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ലൈംഗികമായി അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റുകൾ ഇടുക എന്നത് സ്ഥിരം രീതിയാണ്. തന്നെ സംബന്ധിച്ചിടത്തോളം അതൊന്നും തെല്ലും മനോബലം തകർക്കില്ലെന്നും രമ വിശദീകരിച്ചിരുന്നു. അതിന് ശേഷമാണ് പരാതിയുമായെത്തിയത്. ഇതിൽ നടന്ന അന്വേഷണം എത്തിയത് അനീഷ് ഷംസുദീനിലേക്കാണെന്നാണ് സൂചന. കുമ്മനവും തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിരുന്നു.

പൊലീസ് നടപടി എടുത്തില്ലെങ്കിൽ ഇവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി വേഗത്തിലാക്കിയത്. രമയുടെ നിലപാട് കടുപ്പമേറിയതാണെന്നും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുകയും അവർ പൊതുരംഗത്ത് വരണം എന്ന് പറയുകയും ചെയ്യുന്ന പുരോഗമനവാദികളായ ആളുകളുള്ള സിപിഐ.എമ്മാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും രമ ആരോപിച്ചിരുന്നു. അവരുടെ സംഘടനയ്ക്കെതിരെ പറയുമ്പോൾ സ്ത്രീയും പുരുഷനുമില്ല. സ്ത്രീയാണെങ്കിലും അവർ ഒരു പരിഗണനയും നൽകുന്നില്ല എന്നതാണ് ഇത്തരം സംഭവങ്ങളിൽ നിന്ന് മനസിലാകുന്നത്. തങ്ങൾക്കെതിരെ പറഞ്ഞാൽ സ്ത്രീയെന്നോ പുരുഷനെന്നോ നോക്കാതെ ഏത് വിധേനെയും കായികമായും മാനസികമായും അടിച്ചമർത്തണമെന്നാണ് അവർ കരുതുന്നതെന്നും രമ ആരോപിച്ചിരുന്നു.

ആശയപരമായി നേരിടാതെ അശ്ലീല പരാമർശങ്ങളുമായി സൈബറിടം നിറയ്ക്കുകയായിരുന്നു സഖാക്കൾ. ടിപി ചന്ദ്രശേഖറിന്റെ ഭാര്യയോടുള്ള കലി അടങ്ങാതെ സിപിഐഎം സൈബർ സഖാക്കൾ അശ്ലീല കാമ്പയിൻ തുടങ്ങിയിരിക്കുകയാണ് . വടകരയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം ഉണ്ടായ സിപിഐഎം അക്രമ സംഭവങ്ങൾക്കെതിരെ നടന്ന ബഹുജന മാർച്ചിൽ പങ്കെടുത്തതിനു പിന്നാലെയാണ് രമയ്‌ക്കെതിരായുള്ള അശ്ലീല സൈബർ ആക്രമണം രൂക്ഷമായത്. യു.ഡി.എഫ്, ആർ.എംപി.ഐ, സിപിഐ(എം.എൽ)റെഡ്സ്റ്റാർ തുടങ്ങിയ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞദിവസം വടകരയിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നത്. ഇതിൽ യു.ഡി.എഫ് നേതാക്കൾക്കൊപ്പമുള്ള രമയുടെ ചിത്രങ്ങൾ സഹിതമാണ് കേട്ടാലറക്കുന്ന അശ്ലീല പദപ്രയോഗങ്ങളുമായി സൈബർ സഖാക്കൾ രംഗത്ത് വന്നത്.

വാലന്റെയിൻസ് ഡേയായായ കഴിഞ്ഞ 14 യു.ഡി.എഫ് നേതാക്കൾക്കൊപ്പം കറങ്ങുന്ന ആർ.എംപി.ഐ നേതാവെന്ന രീതിയിലാണ് പോസ്റ്റുകളും കമന്റുകളും ഫേസ്‌ബുക്കിലിട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുല്ലപ്പള്ളി രാമചന്ദ്രൻ എംപി, കെ.സി.വേണുഗോപാൽ എംപി, പാറക്കൽ അബ്ദുള്ള എംഎ‍ൽഎ, ഡി .സി.സി പ്രസിഡണ്ട് ടി .സിദ്ദിഖ്, ആർ.എംപി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.എസ് ഹരിഹരൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത മാർച്ചിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയാണ് സൈബർമീഡിയയിലൂടെ ടിപിയുടെ ഭാര്യയെ അപമാനിച്ചതും. ഇക്കാര്യത്തിലാണ് പൊലീസ് ഉറച്ച നിലപാടുകളെടുത്തത്.

ഇതോടെയാണ് അന്വേഷണം പ്രധാന സൈബർ സഖാവായ അനീഷ് ഷംസുദ്ദീനിലേക്ക് എത്തിയത്. സ്ത്രീയെ അപമാനിക്കലായതു കൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തേണ്ടിയും വരും. ഇതോടെയാണ് അനീഷ് ഷംസൂദ്ദീൻ പാർട്ടി സഹായിച്ചില്ലെന്ന ആരോപണുമായി ഫെയ്‌സ് ബുക്കിലെത്തിയത് എന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP