Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതി; ചെറുപ്പക്കാരുടെ മനസ്സിൽ തീകോരിയിട്ട ദാർശനികൻ; 2020ൽ ഇന്ത്യയെ ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമാക്കാൻ പദ്ധതി ഒരുക്കിയ കാൽപ്പനിക കവി

ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതി; ചെറുപ്പക്കാരുടെ മനസ്സിൽ തീകോരിയിട്ട ദാർശനികൻ; 2020ൽ ഇന്ത്യയെ ലോകത്തെ ഏറ്റവും സമ്പന്ന രാഷ്ട്രമാക്കാൻ പദ്ധതി ഒരുക്കിയ കാൽപ്പനിക കവി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയെ സ്വപ്‌നം കാണാൻ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു എപിജെ അബ്ദുൾകലാം. ദരിദ്ര്യരുടെ മൂന്നാംലോകരാജ്യമെന്ന പദവിയിൽ നിന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കണം എന്നതായിരുന്നു എപിജെ അബ്ദുൾകലാം കണ്ട സ്വപ്‌നം. അതിനുള്ള പദ്ധതികൾ തയ്യാറാക്കി ഭരണാധികാരികൾക്ക് മുന്നിൽ നൽകുകയും ചെയ്തിരുന്നു എപിജെ.

ഇന്ത്യയെന്ന രാജ്യത്തെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതലക്ഷ്യം. അത് ജീവിത നിയോഗം പോലെ ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവർത്തനങ്ങളും ജീവിതവും. സ്വപ്നം കാണാൻ വെറുതെ പറഞ്ഞു നടക്കുകയായിരുന്നില്ല അദേഹം. പകരം, കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് ആ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുകയെന്നതായിരുന്നു അദേഹത്തിന്റെ രീതി. അദേഹത്തിന്റെ ഉപദേശങ്ങളും ആ രീതിയിലുള്ളതായിരുന്നു. 2020 ഓടെ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിക്കുന്നുണ്ട്.

സാങ്കേതികവിദ്യാ വൈദഗ്ധ്യവും രാഷ്ട്ര തന്ത്രജ്ഞതയും ഒത്തുചേർന്ന പ്രതിഭാധനരായ അപൂർവം വ്യക്തികളിലൊരാളായിരുന്നു അദേഹം. രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു അദേഹത്തിന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് അദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്നു.

വിദ്യാർത്ഥികളെ ഏറെ പ്രചോദിപ്പിക്കുന്നതായിരുന്നു അദേഹത്തിന്റെ വാക്കുകളും പ്രസംഗങ്ങളും. അഴിമതി വിരുദ്ധ ഇന്ത്യ എന്ന ലക്ഷ്യവുമായി വിദ്യാർത്ഥികൾക്കിടയൽ ബോധൽക്കരണ പരിപാടികളും അദേഹം നടത്തിവരികയായിരുന്നു.

ഇന്ത്യയുടെ 11മത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ച മനുഷ്യനായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹം എത്തിയതിലെ വ്യത്യസ്തതയും കാണാതെ വയ്യ. ഇന്ത്യയിൽ എൻഡിഎ സർക്കാരിന്റെയും കോൺഗ്രസ്സിന്റെയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തിയാണ് കലാം.

യുവാക്കളുടെയും കുട്ടികളുടെയും പ്രിയങ്കരനായി വ്യക്തിത്വത്തമായിരുന്നു അബ്ദുൾകലാം. യുവാക്കളോട് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നത് മുന്നോട്ട് എന്ന ചിന്തയായിരുന്നു. നാളെയുടെ സ്വപ്‌നങ്ങളെ എത്തിപ്പിടിക്കാൻ അദ്ദേഹം യുവാക്കളോടായി പറഞ്ഞുകൊണ്ടിരുന്നു.

ദിവസേന മുന്നൂറിലേറെ ഇമെയിലുകളാണ് അദ്ദഹേത്തെ തേടിയത്തെിയിരുന്നത്. എവിടെയൊക്കെ ചെല്ലുന്നുവോ, അവിടെയൊക്കെ കുട്ടികളും ചെറുപ്പക്കാരും മുതിർന്ന തലമുറയും ഒരുപോലെ അദ്ദേഹത്തിൽ നിന്നു പ്രതീക്ഷിക്കുന്നത് ഒരേ ഒരു കാര്യം മാത്രം, പ്രചോദനം. ആരെയും നിരാശപ്പെടുത്താന് അദ്ദേഹം തയ്യാറായിരുന്നില്ല. ഒരു മുത്തശ്ശനെന്ന പോലെ എല്ലാവരുടെയും സംശയങ്ങൾക്ക് ശാസ്ത്രകഥകളിലൂടെ മറുപടി നൽകി അദ്ദേഹം.

സ്പന്ം കാണാൻ പറഞ്ഞിരുന്ന കലാം എല്ലാവരോടുമായി പറഞ്ഞിരുന്നത് നിങ്ങളുടെ പ്രതിഫയുള്ള മേഖലയിൽ മികവ് പുൽത്താനായിരുന്നു. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം. ഉറക്കം നഷ്ടപ്പെടുത്തുന്നതാണു യഥാർഥ സ്വപ്നം ഭാരതത്തിന്റെ രാഷ്ട്രപതി പദത്തിലിരുന്നപ്പോഴും ആ സ്ഥാനമൊഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞിട്ടും രാജ്യത്തെ പുതുതലമുറയ്ക്കാകെ പ്രചോദനത്തിന്റെ മാന്ത്രികദണ്ഡു കൊണ്ടു ഉണർവു നല്കുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ വാക്കുകളാണിവ.

എന്നും ഒരു അദ്ധ്യാപകൻ ആകാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ഇനിയുള്ള ജന്മത്തിൽ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് അദ്ദേഹം അദ്ധ്യാപകൻ എന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അദ്ധ്യാപനവും ഗവേഷണവുമാണ് എനിക്ക് എക്കാലവും ഇഷ്ടപ്പെട്ട മേഖലകൾ. ഞാൻ അദ്ധ്യാപകനായിരുന്നു. ഇപ്പോഴും അദ്ധ്യാപകനാണ്. അത് തുടരാൻ തന്നെയാണ് എനിക്കു താൽപര്യം. നമ്മൾ ഓരോരുത്തരുമാണ് അത് വിലയിരുത്തേണ്ടത്. വിഷൻ 2020യുടെ പൂർത്തീകരണത്തിനു ശ്രമിക്കേണ്ടതും ഒരോരുത്തരുമാണ്; കൂട്ടായാണ് അതിനു ശ്രമിക്കേണ്ടതെന്നും കലാം പറഞ്ഞിട്ടുണ്ട്.

പരാജയങ്ങളിൽ തളരാതിരിക്കാൻ എന്നും പ്രോത്സാഹിപ്പിക്കുമായിരുന്നു കലാം. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത ഇങ്ങനെയാണ്: 1979ൽ ഞങ്ങൾ നടത്തിയ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ത്രീ യജ്ഞം പരാജയപ്പെട്ടു. അന്ന് ഐഎസ്ആർഒയുടെ ചുമതല വഹിച്വിരുന്ന സതീഷ് ധവാൻ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു. പിന്നീട് പദ്ധതി വിജയിച്ചപ്പോൾ അദ്ദേഹം എന്നോട് പത്രക്കാരെ വിളിക്കാൻ പറഞ്ഞു. അവിടെ അദ്ദേഹം പറഞ്ഞത് ഇതൊരു ടീമിന്റെ വിജയമാണെന്നാണ്. വിജയവും പരാജയവും തമ്മിലുള്ള വ്യത്യാസമിതാണ്. വിജയം ടീംവർക്കിന്റേതായിരിക്കണം. പരാജയത്തിന്റെ കാരണം ആരുടെയും തലയിൽ കെട്ടിവയ്ക്കുകയുമരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP