Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിമാനത്താവളത്തിനെതിരേ സമരം നടത്താൻ സിപിഐ(എം) കുടിൽകെട്ടി കയറ്റി വിട്ടവർ തീരാദുരിതത്തിൽ; തെരഞ്ഞെടുപ്പായിട്ടും തിരിഞ്ഞു നോക്കാതെ നേതാക്കൾ; കൈയിൽ കിട്ടിയാൽ അടിക്കുമെന്ന് സമരഭൂമിയിലുള്ളവർ: ആറന്മുളയിൽ ആരും അറിയാത്ത ഒരു ദുരിതകഥ

വിമാനത്താവളത്തിനെതിരേ സമരം നടത്താൻ സിപിഐ(എം) കുടിൽകെട്ടി കയറ്റി വിട്ടവർ തീരാദുരിതത്തിൽ; തെരഞ്ഞെടുപ്പായിട്ടും തിരിഞ്ഞു നോക്കാതെ നേതാക്കൾ; കൈയിൽ കിട്ടിയാൽ അടിക്കുമെന്ന് സമരഭൂമിയിലുള്ളവർ: ആറന്മുളയിൽ ആരും അറിയാത്ത ഒരു ദുരിതകഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആറന്മുളയിൽ കെ.ജി.എസ് ഗ്രൂപ്പിനെതിരേ വിമാനത്താവള വിരുദ്ധസമരസമിതി നടത്തിയ സമരം ലോകശ്രദ്ധയാകർഷിച്ചതാണ്. എന്നാൽ, ഇതിനു പിന്നിൽ മറ്റാരും അറിയാതെ പോയ ഒരു കദനകഥയുണ്ട്. സിപിഐ(എം) നേതാക്കളുടെ വഞ്ചനയ്ക്ക് വിധേയരായി സമരഭൂമിയിൽ ദുരിതജീവിതം നയിക്കേണ്ടി വന്ന ഒരു പറ്റം പാവം മനുഷ്യരുടെ കഥ. ആറന്മുള വിമാനത്താവളം വിരുദ്ധസമരം വിജയിപ്പിക്കാൻ സിപിഎമ്മിന് ഇവരെ വേണമായിരുന്നു. സമരത്തിന്റെ തീച്ചൂളയിലേക്ക് ഇവരെ എറിഞ്ഞു കൊടുത്ത നേതാക്കന്മാർ അന്ന് ഇവർക്ക് ചെയ്ത് വാഗ്ദാനങ്ങൾ ഒരു പാടായിരുന്നു. അത് വിശ്വസിച്ച് സമരഭൂമിയിൽ തന്നെ കിടന്ന ഇവരിന്ന് പട്ടിണിയിലും ദുരിതത്തിലുമാണ്. അന്ന് പൊന്നേ തേനേ വിളിച്ച ഒരു നേതാവു പോലും ഇപ്പോൾ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല. കാരണം ഈ പാവങ്ങൾക്ക് വോട്ടില്ല. വോട്ടേഴ്‌സ് ലിസ്റ്റിൽ അവരുടെ പേരില്ല. പിന്നെന്തിന് തിരിഞ്ഞു നോക്കണം. മുൻപ് സിപിഐ(എം) നടത്തിയ പല സമരത്തിലും ഇതായിരുന്നു സ്ഥിതി.

സമരവും കഴിഞ്ഞ് നേതാക്കൾ പൊടിയും തട്ടിപ്പോയി. സമരഭൂമിയിൽ ഒറ്റപ്പെട്ട് കുറേ മനുഷ്യജീവിതങ്ങൾ മാത്രം ബാക്കി. ആറന്മുള സമരഭൂമി ഇപ്പോൾ വേനൽ വറുതിയിലാണ്. ഏക്കറ് കണക്കിന് വയൽ മണ്ണിട്ട് നികത്തിയ ഭൂമിയിൽ മുന്നൂറോളം കുടിലുകൾ കാണാം. വെള്ളവും വെളിച്ചവും ഇല്ലാത്ത മണ്ണിൽനിന്നും പലരും ഇതിനോടകം സ്ഥലം വിട്ടുകഴിഞ്ഞു. എന്നാൽ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് അറുപതിലധികം കുടുംബങ്ങൾ വാഗ്ദത്ത ഭൂമിയിൽ തന്നെ അഭയാർത്ഥികളായി കഴിയുന്നു.

ആറന്മുള വിമാനത്താവള വിരുദ്ധസമരത്തിന്റെ ഭാഗമായി സിപിഎമ്മാണ് നാലുവർഷം മുമ്പ് മുന്നൂറിൽ അധികം വരുന്ന ഭൂരഹിതരെ ഇവിടെ കുടിയിരുത്തിയത്. കുടിവെള്ളം പോലും ലഭിക്കാത്ത മണ്ണിൽ ഇവർ കുടിൽ കെട്ടി സമരം ആരംഭിച്ചു. ആദ്യനാളുകളിൽ ചില സിപിഐ(എം) പ്രവർത്തകർ ഇവിടെയെത്തി കുശലം അന്വേഷിച്ചിരുന്നു. പിന്നീട് ഇവിടേക്ക് ആരും എത്തിയില്ല. പ്രചാരണം ശക്തമായിട്ടും സിപിഐ(എം) സ്ഥാനാർത്ഥി പോലും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഇടപ്പരിയാരം സ്വദേശിയും സമരഭൂമിയിലെ താമസക്കാരനുമായ ഉത്തമൻ പറയുന്നു. എന്നാൽ പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ് ഇവിടെയെത്തി വോട്ട് ചോദിച്ചുവെന്നാണ് പറഞ്ഞത്. ഇവിടെ എത്ര പേർക്ക് വോട്ടുണ്ടെന്ന മറുചോദ്യത്തിന് വീണ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു. ഒരാളും ഇവിടേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന സത്യം പകൽ പോലെ വ്യക്തം.

ഏക്കറ് കണക്കിന് പരന്നു കിടക്കുന്ന സമരഭൂമി മരുഭൂമി പോലെ വരണ്ടുകിടക്കുകയാണ്. സൂര്യന്റെ തിളക്കുന്ന ചൂട് ഏറ്റുവാങ്ങി നരകയാതന അനുഭവിക്കുന്ന ജനങ്ങൾക്ക് ആരും കുടിവെള്ളം പോലും നൽകാൻ തയാറാകുന്നില്ല. സമരഭൂമിക്ക് സമീപം ജനവാസ മേഖലയാണെങ്കിലും അവരുടെ കിണറുകളിൽ നിന്നും വെള്ളം കോരാൻ പോലും അനുവാദമില്ല. സമരഭൂമിയിൽ ഒരു കിണർ ഉണ്ടെങ്കിലും അതിനുള്ളിൽ ചെളിവെള്ളം കെട്ടികിടക്കുകയാണ്. അതിനാൽ അര കിലോമീറ്ററോളം നടന്ന് കോമളക്കുഴിയിൽ നിന്നും തലച്ചുമടായി വെള്ളമെത്തിക്കുകയാണ് പതിവെന്ന് പുല്ലാട് സ്വദേശി ലൈസാമ്മ പറഞ്ഞു.

വേനൽ കാലത്ത് പകൽ സമയങ്ങളിൽ കുടിലുകൾക്കുള്ളിൽ കഴിയുന്നത് പ്രയാസമാണ്. ചൂട് അസഹനീയമായതിനാൽ സ്ത്രീകൾ മരത്തണലിൽ അഭയം തേടും. മഴയും കാറ്റും ശക്തമായാലും ഇതുതന്നെയാണ് അവസ്ഥ. പെയ്യുന്ന വെള്ളം കുടിലുകളിലേക്ക് ഒഴുകിയെത്തും. പോരാത്തതിന് ചോർച്ചയും. വെയിലായാലും ചൂടായാലും സമരഭൂമിയിലെ ജീവിതം നരകതുല്യമാണെന്ന് പുറമുറ്റം സ്വദേശി തങ്കമ്മ പറയുന്നു.
സമരരംഗത്തേക്ക് തള്ളിവിട്ട സിപിഐ(എം) ഇപ്പോൾ ഇവരെ ഉപേക്ഷിച്ച മട്ടാണ്. ഇവരുടെ വോട്ടുകളും പാർട്ടിക്ക് വേണ്ടാത്ത അവസ്ഥ. തെരഞ്ഞെടുപ്പിൽ ആറന്മുള വിമാനത്താവള വിഷയം വീണ്ടും എടുത്തിട്ടും യാതനകൾ സഹിച്ചു കഴിയുന്ന ഇവരുടെ കാര്യം ആരും ഓർക്കുന്നില്ല. ഈ രീതിയിൽ എത്രകാലം ഇവിടെ കഴിഞ്ഞു കൂടുമെന്ന് ഇവർക്കറിയില്ല. ഭൂമി നൽകാമെന്ന് വാഗ്ദാനം നൽകിയവരെ തേടി പോകേണ്ട അവസ്ഥയിലാണ് ഇവിടത്തുകാർ. വോട്ട് ചോദിച്ച് ഒരുത്തനും ഈ വഴി വന്നേക്കരുതെന്ന നിലപാടാണ് ഇവർക്ക്.

ആറന്മുള സമരത്തെ സിപിഐ(എം) പിന്തുണയ്ക്കാൻ കാരണമായത് പാർട്ടിയിലെ വിഭാഗീയതയായിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദനും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന ആറന്മുള എംഎ‍ൽഎ കെ.സി. രാജഗോപാലും ചേർന്നാണ് വിമാനത്താവളത്തിന് തുടക്കമിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ(എം) വോട്ട് തേടിയതും വിമാനത്താവളത്തിന്റെ പേര് പറഞ്ഞായിരുന്നു. അതിന് ശേഷം പിണറായി പക്ഷക്കാരനും പ്രദേശവാസിയുമായ ജില്ലാ സെക്രട്ടറിയേറ്റും എ. പത്മകുമാറാണ് സമരത്തിന് എതിരായി സിപിഎമ്മിനെ കൊണ്ടുവന്നത്. കെ.സി. രാജഗോപാലനെ ഈ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്.

തന്ത്രത്തിന്റെ ആദ്യ ഭാഗം പത്മകുമാർ വിജയിച്ചെങ്കിലും രണ്ടാം ഭാഗത്ത് തോറ്റു. അങ്ങനെയാണ് വീണാ ജോർജ് ഇവിടെ സ്ഥാനാർത്ഥിയായത്. സിപിഐ(എം) ഇപ്പോൾ പറയുന്നത് വിമാനത്താവളം ജില്ലയിൽ തന്നെ വേണമെന്നാണ്. അതിന് കാരണവുമുണ്ട്. ആറന്മുള വിമാനത്താവള വിരുദ്ധ വികാരം കഴിഞ്ഞ ലോക്‌സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഒട്ടും പ്രതിഫലിച്ചില്ല. വിമാനത്താവള ഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിൽ യു.ഡി.എഫിന് തന്നെയാണ് ഭൂരിപക്ഷം ലഭിച്ചത്. ഇതാണ് മാറി ചിന്തിക്കാൻ ഇപ്പോൾ സിപിഎമ്മിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP