Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം കുത്തേറ്റ ഞാൻ അഭിമന്യു കുത്തേറ്റു വീഴുന്നത് കണ്ടു; അവന്റെ ഹൃദയം തുളച്ച കത്തി അയാൾ വലിച്ചൂരുന്നത് അർധബോധാവസ്ഥയിൽ ഞാൻ കണ്ടു; രണ്ടു ബൈക്കിലായി അവരെത്തിയപ്പോൾ ഞങ്ങൾ ചുവരെഴുത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്; ആദ്യം ബൈക്കിൽ എത്തിയ തടിച്ചു പൊക്കം കുറഞ്ഞയാൾ എന്നെ കുത്തിയപ്പോൾ അഭിമന്യുവിനെ കുത്തിയത് രണ്ടാമത്തെ ബൈക്കിലെത്തിയ ആൾ; അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയിലായിരുന്ന അർജുൻ മനസു തുറക്കുമ്പോൾ

ആദ്യം കുത്തേറ്റ ഞാൻ അഭിമന്യു കുത്തേറ്റു വീഴുന്നത് കണ്ടു; അവന്റെ ഹൃദയം തുളച്ച കത്തി അയാൾ വലിച്ചൂരുന്നത് അർധബോധാവസ്ഥയിൽ ഞാൻ കണ്ടു; രണ്ടു ബൈക്കിലായി അവരെത്തിയപ്പോൾ ഞങ്ങൾ ചുവരെഴുത്തിൽ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്; ആദ്യം ബൈക്കിൽ എത്തിയ തടിച്ചു പൊക്കം കുറഞ്ഞയാൾ എന്നെ കുത്തിയപ്പോൾ അഭിമന്യുവിനെ കുത്തിയത് രണ്ടാമത്തെ ബൈക്കിലെത്തിയ ആൾ; അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയിലായിരുന്ന അർജുൻ മനസു തുറക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് രണ്ട് ബൈക്കിലെത്തിയ സംഘത്തിലുള്ള ഒരാളാണെന്ന് അർജുൻ. അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അർജുൻ സുഹൃത്ത് പോയ കടുത്ത വേദനയോടെയാണ് കൊലപാതകത്തെ കുറിച്ച് മനസു തുറന്നത്. അഭിമന്യുവിനെ കൊലപ്പെടുത്തിയത് നെഞ്ചു പിളർന്നുള്ള ഒറ്റക്കുത്തിലായിരുന്നു. തന്നെയാണ് ആദ്യം അക്രമി സംഘം കുത്തിയതെന്നും രണ്ടാമതാണ് അഭിമന്യുവിനെ കുത്തിയതെന്നും അർജുൻ പറഞ്ഞു.

'ഒറ്റക്കുത്തിനു വീണുപോയി ഞാൻ. എട്ടടിയോളം മുന്നിലായിരുന്നു അപ്പോൾ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാൾ വലിച്ചൂരിയപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു-'അർജുൻ ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് നാല് പേരായിരുന്നുവെന്നും യുവാവ് പറയുന്നു.

'അക്രമികൾ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങൾ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കിൽ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല'- അർജുൻ പറഞ്ഞു.

കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയൽ കഴിഞ്ഞ അർജുൻ ഇല്ലനെ ഉച്ചകഴിഞ്ഞാണ് ആശുപത്രിവിട്ടത്. ശസ്ത്രക്രിയട അടക്കം നടത്തേണ്ടി വന്നു അർജുന് സുഖപ്പെടാൻ. ആശുപത്രി വിട്ടങ്കിലും കുറച്ചു കാലം കൂടി കഴിഞ്ഞാൽ മാത്രമേ അർജുന് വീണ്ടും കോലേജിൽ പഠിക്കാൻ പോകാൻ സാധിക്കുകയുള്ളൂ. വേദനസംഹാരികൾ ഉപയോഗിക്കുന്നതിന്റെ ക്ഷീണമുണ്ട്; സംസാരിക്കാൻ ഡോക്ടർമാരുടെ വിലക്കും. കരളിനും ആഗ്നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകൾ അർജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാൻ.

ഒരുമാസം നിർബന്ധിതവിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അണുബാധയേൽക്കാതിരിക്കാൻ സന്ദർശകരെ ഒഴിവാക്കണം. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്ണപ്രയാഗിൽ മനോജ്-ജെമിനി ദമ്പതികളുടെ മകനാണ് അർജുൻ. അർജുനും അഭിമന്യുവും മഹാരാജാസ് ഹോസ്റ്റലിലായിരുന്നു താമസം. ഉറ്റസുഹൃത്തിന്റെ മരണം അർജുൻ അറിഞ്ഞത് ആശുപത്രിയിലെ നാലാംദിനമാണ്-മൊഴിയെടുക്കാൻ പൊലീസ് എത്തിയപ്പോൾ. തുടർന്ന് എത്രയും വേഗം അഭിമന്യുവിന്റെ വീട്ടിൽ പോകാൻ വീട്ടുകാരെ അർജുൻ നിർബന്ധിച്ചു. ആശുപത്രിച്ചെലവായ അഞ്ചുലക്ഷത്തോളം രൂപ സിപിഎമ്മാണു വഹിച്ചത്.

അഭിമന്യുവും അർജുനും കോളേജിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. അഭിമന്യു കോളേജ് എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറിയായിരുന്നെങ്കിൽ അർജുൻ കുറച്ചുകൂടി വലിയ ഉത്തരവാദിത്വമായിരുന്നു വഹിച്ചിരുന്നത്. എസ്.എഫ്.ഐയുടെ ബ്ലഡ് ഡോണേഴ്സ് സെല്ലിന്റെ ചുമതല അർജുനായിരുന്നു. ക്ലാസ്സ് കട്ട് ചെയ്തും, വെയിലും മഴയും കൊണ്ട് ഓടി നടന്നും, ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ദിവസവും നിരവധി രോഗികൾക്കായി നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് രക്തം എത്തിച്ചുകൊടുക്കാൻ അർജുനായിരുന്നു മുൻകൈ എടുത്തിരുന്നത്. രാഷ്ട്രീയം നോക്കിയായിരുന്നില്ല, ഇതൊന്നും ചെയ്തിരുന്നത്. ആർക്കാണോ എത്ര യൂണിറ്റാണോ രക്തം ആവശ്യം അത് നമുക്ക് എത്തിച്ചുകൊടുക്കാൻ കഴിയണം. ഒരു ജീവൻ നിലനിർത്താൻ നമ്മുടെ രക്തം ആവശ്യമെങ്കിൽ അതുകൊടുക്കുന്നതല്ലേ എറ്റവും വലിയ സാമൂഹ്യ സേവനം. ഇതായിരുന്നു യൂണിറ്റ് കമ്മിറ്റി അംഗം കൂടിയായ അർജുൻ എസ്.എഫ്.ഐ കമ്മിറ്റിയിൽ ഒരിക്കൽ പറഞ്ഞത്.

അഭിമന്യൂവും അർജുനും സമാനമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് വന്നവരാണ്. പട്ടിണിയും വിഷമതകളും നിറഞ്ഞ ജീവിത ചുറ്റുപാട്. കൊട്ടാരക്കര സ്വദേശിയായ അർജുൻ അഭിമന്യൂവിനെപ്പോലെ തന്നെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ഇരുവരും കോളേജിൽ എത്തിയത് മുതൽ നല്ല കൂട്ടാണ്. ഏകദേശം ഒരേ സ്വഭാവക്കാരാണ് അവർ. രാഷ്ട്രീയത്തിന് അപ്പുറം സൗഹൃദത്തെ, സ്നേഹിക്കുന്നവർ. രണ്ടാളും, ഏത് സംഘടനയിൽ ഉള്ള വിദ്യാർത്ഥികളാണെന്ന് നോക്കിയല്ല ആരേയും പരിചയപ്പെട്ടിരുന്നത്. അഭിമന്യു മരിക്കുന്നതിന് തലേ ദിവസമാണ് അർജുന്റെ അച്ഛൻ മനോജ് ജോലി സംബന്ധമായ ആവശ്യത്തിനായി ഉത്തർ പ്രദേശിലേക്ക് പോയത്.

വൈകിട്ട് റെയിൽവെ സ്റ്റേഷനിൽ പോയി അച്ഛനെ ട്രെയിനിൽ അർജുനും മുസ്തഫയും ചേർന്നാണ് കണ്ടത്. അച്ഛൻ കുറച്ച് കാശും അർജുന് കൊടുത്തിരുന്നു. ബന്ധുക്കളും സ്വന്തക്കാരും മറ്റ് വിദ്യാർത്ഥികളുമെല്ലാം ഇപ്പോൾ, ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. പക്ഷെ ഇപ്പോൾ ആരേയും കാണിക്കുന്നില്ല. അമ്മയും അടുത്ത ഒരു ബന്ധുവുമാണ് തീവ്ര പരിചരണ വിഭാഗത്തിന് മുന്നിൽ കൂട്ടായി ഉള്ളത്. അച്ഛന് ഇന്ന് രാവിലെ വരെ ആശുപത്രിയിലേക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല. അതും അമ്മയുടെ മനസ്സിന്റെ വേദന വർധിപ്പിക്കുന്നുണ്ട്.

ജൂലൈ രണ്ടിന് പുലർച്ചെ 12.15 ഓടെയാണ് എൻ.ഡി.എഫ് അക്രമി സംഘം, കോളേജിന്റെ പിൻവശത്തെ, ഗെയിറ്റിന്റെ വലത് വശത്തുള്ള ചാമ്പമരത്തിന്റെ ചുവട്ടിൽ വെച്ച് അഭിമന്യുവിനെ കൈകൾ പിന്നിലേക്ക് പിടിച്ചുവെച്ച്, നെഞ്ചിലേക്ക് പ്രത്യേകതരം കത്തി കുത്തിയിറക്കിയത്. കുത്ത് കിട്ടിയ അഭിമന്യു ഗെയിറ്റിന് ഇടത് വശത്ത്, 25 മീറ്ററോളം ഓടി നിലത്ത് കമഴ്ന്ന് വീഴുകയായിരുന്നു. തുടർന്ന് കൂട്ടുകാർ കൈയിൽ കോരിയെടുത്ത് മൂപ്പത് അമ്പത് മീറ്ററോളം ഓടുന്നതിനിടയിൽ തന്നെ അഭിമന്യൂ മരണത്തിന് കീഴ്പ്പെടുകയിയിരുന്നു.

അർജുന് കുത്തേറ്റത് വയറിനായിരുന്നു കരളിനും, രക്തധമനികൾക്കും അടിയന്തര ശസ്ത്രക്രിയ നൽകാൻ കഴിഞ്ഞതുകൊണ്ടാണ് ജീവൻ നിലനിർത്താനായത്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് ഹയർ സെക്കന്ററി സ്‌കൂളിലാണ് അർജുൻ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മഹാരാജാസിലേക്ക് എത്തിയത്. മഹാരാജാസിൽ പഠിക്കുക അവന്റെ സ്വപ്നമായിരുന്നു. അതുകൊണ്ട് അർജുൻ ഇനിയും ഇവിടെതന്നെ പഠിക്കണം. അമ്മ ജമിനി സുഹൃത്തുക്കളോട് പറഞ്ഞു. ബിഎ ഫിലോസഫി വിദ്യാർത്ഥിയായ അർജുൻ, ഇ.എ സ്പോഴ്സ് ഫിഫയുടെ കമ്പൂട്ടർ ഗെയിമർ കൂടിയാണ്.

ആത്മകഥ എഴുതുന്നതിനായി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളാണ് സൈമൺ ബ്രിട്ടോയെ സഹായിച്ചിരുന്നത്. മുസ്തഫയാണ് അർജുനെ ആദ്യമായി സൈമൺ ബ്രിട്ടോയെ പരിചയപ്പെടുത്തുന്നത്. എന്നാൽ എഴുത്ത് അധികം വഴങ്ങാത്തതിനാൽ ഒരു ദിവസം മാത്രമെ, അർജുൻ സൈമൺ ബ്രിട്ടോയുടെ വീട്ടിൽ പോയിട്ടുള്ളു. പിന്നീട് അർജുനാണ് അഭിമന്യൂവിനെ ബ്രിട്ടോയ്ക്ക് പരിചയപ്പെടുത്തുന്നത്. സൈമൺ ബ്രിട്ടോയുടെ വീട്ടിൽ താമസിച്ചായിരുന്നു അഭിമന്യൂ കുറേ അധികം എഴുത്തുകൾ പൂർത്തിയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP