Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്പീക്കറും സർക്കാരും ഒരുപോലെ പറയുന്നു; 'അതെല്ലാം മറന്നേക്കൂ' എന്ന്; ബജറ്റ് ദിനത്തിൽ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തകർത്തെറിഞ്ഞ കേസ് കോംപ്രമൈസ് ആക്കി; കയ്യാങ്കളി കേസ് പിൻവലിച്ച് സർക്കാർ; കസേര എടുത്തെറിയാൻ ഒപ്പം നിന്ന പി ശ്രീരാമകൃഷ്ണൻ യുഡിഎഫ് എംഎൽഎമാർ ബാനർ ഉയർത്തിപ്പിടിച്ചപ്പോൾ പറയുന്നു ഓർഡർ.. ഓർഡർ.. സീറ്റിൽ പോയി ഇരിക്കൂവെന്ന്: സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ

സ്പീക്കറും സർക്കാരും ഒരുപോലെ പറയുന്നു; 'അതെല്ലാം മറന്നേക്കൂ' എന്ന്; ബജറ്റ് ദിനത്തിൽ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും തകർത്തെറിഞ്ഞ കേസ് കോംപ്രമൈസ് ആക്കി; കയ്യാങ്കളി കേസ് പിൻവലിച്ച് സർക്കാർ; കസേര എടുത്തെറിയാൻ ഒപ്പം നിന്ന പി ശ്രീരാമകൃഷ്ണൻ യുഡിഎഫ് എംഎൽഎമാർ ബാനർ ഉയർത്തിപ്പിടിച്ചപ്പോൾ പറയുന്നു ഓർഡർ.. ഓർഡർ.. സീറ്റിൽ പോയി ഇരിക്കൂവെന്ന്: സോഷ്യൽ മീഡിയയിൽ പരിഹാസ ശരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഷുഹൈബിന്റെ കൊലപാതകത്തിലെ അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം രണ്ട് ദിവസമായി നിയമസഭ സ്തംഭിപ്പിക്കുകയാണ്. നിയമസഭയുടെ നടുത്തളത്തിൽ ഇറങ്ങിയും പ്ലക്കാർഡും ബാനറുകളും ഏന്തിയാണ് പ്രതിപക്ഷം സമരത്തിന് ഇറങ്ങിയത്. ഇതിനിടെ സമരം ചെയ്യുന്ന എംഎൽഎമാർക്കെതിരെ റൂളിങ് നൽകി സ്പീക്കർ പി ശ്രീരാമകൃഷ്ണനും രംഗത്തുണ്ടായിരുന്നു. ഇതോടെ പ്രതിപക്ഷത്തെ ചില എംഎൽഎമാർ ഒരു ചിത്രം ഉയർത്തിക്കാണിച്ചു. മറ്റൊന്നുമായിരുന്നില്ല, മുൻപ് ബാർകോഴ കേസിന്റെ വേളയിൽ കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ അന്ന് എംഎൽഎ ആയിരുന്ന പി ശ്രീരാമകൃഷ്ണൻ നടത്തിയ ആക്രമങ്ങളുടെ ചിത്രമായിരുന്നു.

ഓർഡർ.. ഓർഡർ പോയി കസേരയിൽ ഇരിക്കൂവെന്ന് ഇപ്പോൾ എംഎൽഎമാരോടെ പി ശ്രീരാമകൃഷ്ണൻ പറയുമ്പോൾ പലരുടെയും മനസിൽ തെളിയുന്നത് ആ പഴയ ചിത്രമാണ്. ഇതിനിടെ സർക്കാറിൽ നിന്നും മറ്റൊരു നീക്കവുമുണ്ടായി. സഭയിൽ എംഎൽഎമാർ നടത്തി അക്രമത്തിന് കേസെടുത്തിരുന്നത് പിൻവലിച്ചു. ബജറ്റ് ദിനത്തിലെ കയ്യാങ്കളി കേസാണ് സർക്കാർ പിൻവലിച്ചത്. 2015ൽ കെ.എം മാണിയുടെ ബജറ്റ് അവതരണത്തോടനുബന്ധിച്ച് നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറ് എൽ.ഡി.എഫ് എംഎൽഎ മാർക്കെതിരായ കേസാണ് പിൻവലിച്ചത്. കേസിൽ പ്രതിയായ വി. ശിവൻകുട്ടിയുടെ അപേക്ഷ പ്രകാരമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്.

പ്രതിയായ ആളുടെ അപേക്ഷ പരിഗണിച്ച് കേസ് പിൻവലിക്കുന്നതിനെതിരെ നേരത്തെതന്നെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കേസ് പിൻവലിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയായിരുന്നു. സംഭവത്തെക്കുറിച്ച് മാപ്പ് പറഞ്ഞ സാഹചര്യത്തിൽ കേസുമായി മുന്നോട്ടുപോകുന്നതിന് പ്രസക്തിയില്ലെന്ന് അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് കേസ് പിൻവലിക്കുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.

2015 മാർച്ച് 13ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ഇത് തടസ്സപ്പെടുത്താനായി ഇടത് എംഎൽഎമാർ സഭയിൽ കൈയാങ്കളി നടത്തിയെന്നാണ് കേസ്. സംഘർഷത്തിന്റെ ഫലമായി രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടങ്ങൾ സഭയ്ക്കുള്ളിൽ ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചിരുന്നതാണ്. വി. ശിവൻകുട്ടി ഉൾപ്പെടെ അന്നത്തെ ആറ് ഇടത് എംഎൽഎമാരായിരുന്നു കേസിലെ പ്രതികൾ. നിയമസഭയുടെ ചരിത്രത്തിൽ ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.

ഇപ്പോൾ ഷുഹൈബ് വധത്തിൽ നിയമസഭ സ്തംഭിപ്പിക്കുമ്പോഴും ബജറ്റ് ദിവത്തിൽ അന്നത്തെ ഇടത് എംഎൽഎമാർ കാട്ടിക്കൂട്ടിയ അക്രമത്തിന്റെ അത്രയ്ക്ക് വരികയല്ല. അതുകൊണ്ട് തന്നെ തങ്ങളെ വിമർശിച്ച പി ശ്രീരാമകൃഷ്ണനെ പ്രതിപക്ഷ എംഎൽഎമാർ തിരിച്ചും വിമർശിക്കുന്നു. സ്പീക്കർ ഭരണപക്ഷത്തിന്റെ ഏറാന്മൂളിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിച്ചു. സഭ മാന്യമായി നടത്തികൊണ്ടു പോകാനുള്ള സാഹചര്യമില്ലെന്ന് കാണിച്ച് സ്പീക്കർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ്, ആദിവാസി യുവാവ് മധു, മണ്ണാർക്കാട് യൂത്ത് ലീഗ് പ്രവർത്തകൻ സഫീർ എന്നിവരുടെ കൊലപാതകങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രിതപക്ഷം സഭയിൽ പ്രതിഷേധം ആരംഭിച്ചത്. വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ തുടങ്ങിയപ്പോൾ മുതൽ കടുത്ത പ്രതിഷേധമാണ് നടത്തിയത്.

ചോദ്യോത്തരവേളയോട് സഹകരിക്കാതെ മുദ്രാവാക്യം വിളികളുമായി സ്പീക്കറുടെ ഡയസ് വളഞ്ഞ പ്രതിപക്ഷാംഗങ്ങൾ ബാനറുകളും പ്ലാക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധം അറിയിച്ചത്. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പലയാവർത്തി പറഞ്ഞെങ്കിലും ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല.

ഇതിനിടെ ചോദ്യോത്തരവേള തുടങ്ങിയെങ്കിലും വൈദ്യുതി മന്ത്രി എംഎം മണി ചോദ്യങ്ങൾക്ക് മറുപടി പറയാൻ ആരംഭിച്ചു. ഈ വർഷം പവർ കട്ട് ഉണ്ടാകില്ലെന്നും അതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും മുടങ്ങി കിടക്കുന്ന പദ്ധതികൾ പൂർത്തീകരിക്കുമെന്നും പ്രതിപക്ഷ പ്രതിഷേധത്തിനിടെ വൈദ്യുതി മന്ത്രി എംഎം മണി ചോദ്യോത്തരവേളയിൽ പറഞ്ഞു.

ഇതോടെ പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ മുഖം മറച്ച് ബാനർ പൊക്കിപ്പിടിച്ച് മുദ്രാവാക്യം വിളിച്ചു. സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിപക്ഷ പ്രതിഷേധം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ജനാധിപത്യത്തോടും സഭയോടും ബഹുമാനമുണ്ടെങ്കിൽ ഇത് അവസാനിപ്പിക്കണമെന്നുമുള്‌ല സ്പീക്കറുടെ ആവർത്തിച്ചുള്ള അഭ്യർത്ഥന പ്രതിപക്ഷം നിരസിച്ചു. ഇത് കീഴ്‌വഴക്കമില്ലാത്ത പ്രതിഷേധമാണെന്നും പിരിഞ്ഞു പോകണമെന്നും സ്പീക്കർ റൂളിങ് നടത്തിയിട്ടും പ്രതിപക്ഷം പിന്തിരിഞ്ഞില്ല.

ഒടുവിൽ 8.40-ഓടെ ചോദ്യോത്തരവേള താത്കാലികമായി നിർത്തിവച്ച് സ്പീക്കർ ഡയസ് വിട്ടു. ഇതോടെ പ്രതിപക്ഷ എംഎൽഎമാർ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. പ്രതിപക്ഷ നേതാവുമായി സ്പീക്കർ നടത്തിയ ചർച്ചയെ തുടർന്ന് സഭ വീണ്ടും ആരംഭിച്ചു.

ചോദ്യോത്തരവേള തുടങ്ങിയതോടെ വീണ്ടും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം ബഹളം തുടർന്നതോടെ ശ്രദ്ധ ക്ഷണിക്കലിലേക്ക് സഭ നടപടികൾ കടന്നു. മറുപടികൾ മന്ത്രിമാർ മേശപ്പുറത്ത് വച്ചു. 2018ലെ ധനവിനിയോഗ ബിൽ ചർച്ചകൂടാതെ പാസാക്കി. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിച്ചു. അടിയന്തിര പ്രമേയത്തിനും അനുമതി ലഭിച്ചില്ല. ഇതോയെ സ്പീക്കർക്കെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP