Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണക്കു കൂട്ടിയതിനേക്കാൾ കടുത്ത എതിർപ്പും മന്ത്രി സുനിൽകുമാറിന്റെ തുറന്നടിച്ച നിലപാടും സിപിഎമ്മിനെ കുഴപ്പത്തിലാക്കി; അതിരപ്പള്ളി പദ്ധതിയിൽ നിന്ന് എൽഡിഎഫ് പിന്മാറുന്നു; അനുനയ ചർച്ചയ്ക്ക് ശേഷം മാത്രം തുടർനടപടി

കണക്കു കൂട്ടിയതിനേക്കാൾ കടുത്ത എതിർപ്പും മന്ത്രി സുനിൽകുമാറിന്റെ തുറന്നടിച്ച നിലപാടും സിപിഎമ്മിനെ കുഴപ്പത്തിലാക്കി; അതിരപ്പള്ളി പദ്ധതിയിൽ നിന്ന് എൽഡിഎഫ് പിന്മാറുന്നു; അനുനയ ചർച്ചയ്ക്ക് ശേഷം മാത്രം തുടർനടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു അതിരപ്പള്ളിയിൽ ഉയർന്ന എതിർപ്പുകൾ. ഈ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പിണറായി സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ദോഷമാകുമെന്ന് സിപിഐ(എം) വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ഒഴിവാക്കാൻ സിപിഐ(എം) തീരുമാനിച്ചു. ഇടതുപക്ഷത്തെ ഘടകകക്ഷികളെങ്കിലും അനുകൂലിച്ചാൽ മാത്രമേ അതിരപ്പള്ളിയുമായി മുന്നോട്ട് പോകൂ. എന്നാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാമിന് തമിഴ്‌നാടുമായുള്ള ചർച്ചയെന്ന മുഖ്യമന്ത്രിയുടെ നിലപാട് യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണെന്നും സിപിഐ(എം) വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന നിലപാടിൽനിന്ന് തൽക്കാലം സർക്കാർ പിൻവാങ്ങും.

അതിരപ്പള്ളി പദ്ധതിയിൽ പരിസ്ഥിതി ആഘാതമില്ലെന്ന പഠന റിപ്പോർട്ടുകൾ മുന്നിൽ വച്ച് ഘടക കക്ഷികളെ ബോധ്യപ്പെടുത്തി സമയമെടുത്ത് മുന്നോട്ട് പോകാനും തീരുമാനമുണ്ട്. അതിരപ്പള്ളിയെ പരിസ്ഥിതിക്ക് കോട്ടം വരാതെ പ്രയോജനപ്പെടുത്തണമെന്ന നിലക്കാണ് വിഷയം പിണറായി മുന്നിലത്തെിച്ചത്. ഇതാകട്ടെ മുൻ എൽ.ഡി.എഫ് സർക്കാറിന്റെ അവസാന കാലത്തുണ്ടായ നയം മാറ്റത്തിന്റെ വെളിച്ചത്തിലുമായിരുന്നു. സിപിഐ അടക്കമുള്ള പാർട്ടികൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ജലവൈദ്യുത പദ്ധതിയെന്ന ആശയത്തെ പിന്തുണയ്ക്കുമെന്ന് കരുതി. എന്നാൽ ശാസ്ത്ര സാഹിത്യ പരിഷത്തിനെ പോലെ സിപിഎമ്മുമായി ചേർന്ന് നിൽക്കുന്ന സംഘടനകൾ പോലും എതിർത്തു. വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായെത്തി. വിവാദം കത്തിപ്പടരുന്നത് പദ്ധതി ഒരിക്കലും നടപ്പാകാത്ത സ്ഥിതി വരുത്തുമെന്നത് കണക്കിലെടുത്താണ് താൽക്കാലിക പിന്മാറ്റം.

കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂല നിലപാട് മാത്രമേ എടുക്കുവെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. അതിനാൽ ബിജെപി ഈ വിഷയത്തിൽ വലിയ എതിർപ്പുയർത്തില്ല. പരിസ്ഥിതി നാശം വരുത്താതെ പദ്ധതിയെന്ന ആശയം കോൺഗ്രസ് പലപ്പോഴും ചർച്ചയാക്കിയിട്ടുണ്ട്. അതിനാൽ അവരേയും പേടിക്കേണ്ടതില്ല. എന്നാൽ സിപിഐ മന്ത്രിമാരുടെ നിലപാട് മന്ത്രിസഭയിൽ പോലും വിഷയം ചർച്ചയാക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. തൃശൂരിൽ നിന്നുള്ള കൃഷിമന്ത്രി വി എസ് സുനിൽകുമാർ ഒരു തരത്തിലും പദ്ധതി അനുവദിക്കില്ലെന്ന് തുറന്നടിച്ചു. ഇതിനൊപ്പം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും ഉറച്ചു നിൽക്കുന്നു. അതുകൊണ്ട് തന്നെ സർക്കാരിലോ മുന്നണിയിലോ തൽകാലം അതിരപ്പള്ളി സിപിഐ(എം) ചർച്ചയാക്കില്ല.

അതിരപ്പള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന നിലപാടിൽ സിപിഐ ഉറച്ചുനിൽക്കുന്നുവെന്ന് വി എസ് സുനിൽകുമാർ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം 200ഓളം വരുന്നചെറുകിട വൈദ്യുതപദ്ധതികളാണ്. അതിരപ്പള്ളിയെ പോലുള്ള വൻകിട പദ്ധതികളല്ല. കോടികൾ ചെലവ് വരുന്ന ഈ പദ്ധതിയിൽനിന്നും വൻതോതിൽ വൈദ്യുതി ലഭിക്കില്ല. മുടക്കുമുതലിന് അനുസരിച്ച ഗുണം ലഭിക്കില്ല. പരിസ്ഥിതിക്ക് ഈ പദ്ധതി ഗുണകരവുമല്ല. അതിനാലാണ് സിപിഐ അതിരപ്പള്ളി വേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം.

എന്നാൽ പിണറായിക്കും എ.കെ. ബാലനും അടക്കം പദ്ധതി നടപ്പാക്കണമെന്ന നിലപാടിൽ ഇപ്പോഴും അയവില്ല. ബാലൻ മന്ത്രിയായിരിക്കെ അതിരപ്പിള്ളി അനുകൂല നിലപാടെടുക്കുകയും ഇതിനെതിരെനിന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ സംഘടനകളെ വിമർശിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാനായിരുന്നു വൈദ്യുതമന്ത്രി കടകംപള്ളിയുടെ തീരുമാനം. എന്നാൽ വിഷയത്തിൽ വി എസ് അച്യുതാനന്ദൻ എടുക്കാൻ ഇടയുള്ള നിലപാടും സിപിഐ(എം) കരുതലായെടുത്തു. പദ്ധതിയെ വി എസ് എതിർത്താൽ കാര്യങ്ങൾ കൈവിട്ടു പോകും. വിഎസും സിപിഐയുടെ സമര രംഗത്ത് എത്തിയാൽ സർക്കാരിന് വലിയ തിരിച്ചടിയുമാകും. അതിനാൽ കൂടിയാണ് പിന്മാറ്റം.

ഇതേ തുടർന്നാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പാക്കണമെന്ന് നിർബന്ധമില്‌ളെന്ന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൊവ്വാഴ്ചത്തെ നിലപാട് മാറ്റം. ജനങ്ങൾക്ക് വേണമെങ്കിൽ മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളു. സമവായം ഉണ്ടാക്കിയശേഷമേ വൻകിട പദ്ധതികളുമായി മുന്നോട്ടു പോകൂവെന്നും കടകംപള്ളി വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. വിഎസിനെ സർക്കാരിന്റെ ഉപദേഷ്ടാവായി നിയമിക്കാൻ സാധ്യതയുണ്ട്. അതിനാൽ കരുതലോടെ മുന്നോട്ട് പോയാൽ മതിയെന്നാണ് തീരുമാനം. മാറ്റങ്ങളോടെ പദ്ധതി പുനരവതരിപ്പിക്കാനും നീക്കം നടത്തും.

അതിരപ്പിള്ളി പദ്ധതിക്കെതിരെ രംഗത്തുവന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെ പരിസ്ഥിതി സംഘടനകളെ നിശ്ശബ്ദമാക്കാൻ ഉതകുന്ന ചില്ലറ ഭേദഗതികൾ കൂടി കൊണ്ടുവന്നാകും അടുത്ത നീക്കം. മലമുഴക്കി വേഴാമ്പൽ, സിംഹവാലൻ കുരങ്ങ് തുടങ്ങി വംശനാശം നേരിടുന്ന നിരവധി ജീവികൾ കാണപ്പെടുന്ന മേഖലയാണിത്. ആഗോളതാപനം ചെറുക്കാൻ നിലവിലെ വനം സംരക്ഷിക്കുക മാത്രമാണ് പോംവഴി. ഈ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണ്. സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ പദ്ധതി ചെറുതാക്കി നടപ്പാക്കിയാൽ പോലും പുഴയിലെ നീരൊഴുക്ക് പകുതിയാകുമെന്നും പരിസ്ഥിതി വാദികൾ പറയുന്നു.

അതിരപ്പള്ളി-ചീമേനി വൈദ്യുതപദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചതോടെയാണ് വിവാദത്തിന് തുടക്കമായത്. ഇതോടെ ഇടതുപക്ഷത്തും ഭിന്നത രൂക്ഷമായി. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കൃഷിമന്ത്രി സുനിൽകുമാർ പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കുന്നത് മുന്നണിയിൽ ചർച്ച ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ആവശ്യപ്പെട്ടു. എന്നാൽ കടകംപള്ളിയെ പിന്തുണച്ചും കാനത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നു. പദ്ധതി നടപ്പാക്കുമെന്നും എൽഡിഎഫിൽ ചർച്ചചെയ്യേണ്ടത് അവിടെ ചർച്ചചെയ്യുമെന്നും മന്ത്രിസഭയിൽ ചർച്ച ചെയ്യേണ്ടത് അവിടെ തീരുമാനിക്കുമെന്നും പിണറായി തുറന്നടിച്ചു. ഇതോടെ കക്ഷികൾ തമ്മിൽ യുദ്ധത്തിന് വഴിതുറന്നു. എന്നാൽ സർക്കാരിന്റെ തുടക്കത്തിൽ തന്നെ ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത് ഗുണകരമല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ സിപിഎമ്മിനുള്ളത്.

അതിനിടെ സിപിഐ നിലപാടിനെ പിന്തുണച്ചും പദ്ധതിയോട് വിയോജിച്ചും വി എസ്. അച്യുതാനന്ദനും രംഗത്തുവന്നിട്ടുണ്ട്. ജനങ്ങൾക്ക് ഒരു ആശങ്കയും വേണ്ട. ജനങ്ങളുടെ അഭിലാഷത്തിനു വിരുദ്ധമായി ഒന്നും സംഭവിക്കില്ലെന്നും വി എസ് പറഞ്ഞു. സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. എന്നാൽ സംസ്ഥാനം നേരിടുന്ന ഗുരുതരമായ വൈദ്യുതി പ്രതിസന്ധി അതിജീവിക്കാൻ പുതിയ പദ്ധതികൾ ആവശ്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP