Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് വർഷത്തെ ശിക്ഷ കിട്ടി ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന് ഇനി ഒരിക്കലെങ്കിലും പുറത്തു വരാമെന്ന പ്രതീക്ഷ അസ്ഥാനത്തായി; വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് അറിഞ്ഞ് തളർന്ന ജ്യൂവലറി ഉടമ ആകെ തകർന്ന നിലയിലെന്ന് പുറത്തിറങ്ങിയ സഹതടവുകാരൻ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ

മൂന്ന് വർഷത്തെ ശിക്ഷ കിട്ടി ജയിലിലായ അറ്റ്‌ലസ് രാമചന്ദ്രന് ഇനി ഒരിക്കലെങ്കിലും പുറത്തു വരാമെന്ന പ്രതീക്ഷ അസ്ഥാനത്തായി; വിചാരണ നടക്കുന്ന കേസുകളിൽ 40 വർഷം വരെ തടവ് കിട്ടുമെന്ന് അറിഞ്ഞ് തളർന്ന ജ്യൂവലറി ഉടമ ആകെ തകർന്ന നിലയിലെന്ന് പുറത്തിറങ്ങിയ സഹതടവുകാരൻ; അനുമതി ഉണ്ടായിട്ടും പുറത്തുനിന്നുള്ള ഭക്ഷണം വാങ്ങാൻ പോലും പണമില്ലാതെ വലഞ്ഞ് ശതകോടീശ്വരൻ

മറുനാടൻ മലയാളി ബ്യൂറോ

ദൂബായ്: അറ്റ്ലസ് ജൂവലറി, ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം' - ഈ പരസ്യ ഡയലോഗ് കേട്ടാണ് മലയാളികൾക്ക് അറ്റ്ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ കൂടുതൽ പരിചയം. കേരളത്തിലെ പ്രമുഖ പ്രവാസി വ്യവസായികളിൽ ഒരാളായിരുന്ന രാമചന്ദ്രൻ ആയിരം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായെന്നത് മലയാളികളെ ഞെട്ടിച്ചിരുന്നു. അതിനും അപ്പുറത്തേക്ക് വേദനിപ്പിക്കുന്ന വാർത്തകളാണ് ദുബായിലെ ജയിലിൽ നിന്ന് പുറത്തുവരുന്നത്. സാധാരണക്കാരനായ പ്രവാസി മലയാളിയായിരുന്ന രാമചന്ദ്രൻ നായർ അറ്റ്ലസ് രാമചന്ദ്രനായി വളർന്നത് അതിവേഗമായിരുന്നു. എന്നാൽ, അതുപോലെ തന്നെ അവിശ്വസനീയമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തകർച്ചയും ഉണ്ടായിരിക്കുന്നത്. എല്ലാ പ്രതീക്ഷയും അസ്തമിച്ച അവസ്ഥയിലുള്ള അറ്റ്‌ലസ് രാമചന്ദ്രന് ഇനി ജയിലിൽ നിന്ന് പുറത്തുവരാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.

ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിൽ യുഎഇയിലെ ജയിലിലുള്ള അറ്റ്‌ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലിൽ തന്നെ അവസാന നാളുകൾ സ്വർണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് സൂചന. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ അറ്റ്‌ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയി. അറ്റ്‌ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളർത്തുകയാണ്.

രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവിൽ കഴിഞ്ഞ ശേഷം ജയിൽ മോചിതനായ അഫ്ഗാൻ സ്വദേശി അസ്ഖർ ഭായ് പറഞ്ഞത്. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായി. നാൽപ്പതുകൊല്ലം അകത്ത് കിടക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിന് കാരണം. വളരെ ദയനീയമാണ് രാമചന്ദ്രന്റെ സ്ഥിതിയെന്നും ആരോഗ്യ പ്രശ്‌നങ്ങൾ തളർത്തിയെന്ന് വേണം മനസ്സിലാക്കാനെന്നും അസ്ഖർ ഭായ് പറയുന്നു. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാൻ പണമില്ലാതെ ജയിൽ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി എന്നതാണ് യാഥാർത്ഥ്യം.

കൈവശം പണമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാർക്ക് ദുബായ് ജയിലധികൃതർ അനുവദിക്കാറുണ്ട്. അതിനാൽ സാമ്പത്തിക കുറ്റവാളികളും അല്പം ചുറ്റുപാടുള്ളവരുമൊക്കെ പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാറാണ് പതിവ്. സന്ദർശിക്കാനെത്തുന്നവർ ഇതിനുള്ള പണം നൽകും. എന്നാൽ രാമചന്ദ്രന് സന്ദർശകരുമില്ല, പണവുമില്ല എന്നതാണവസ്ഥ. കടുത്ത പ്രമേഹം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ലെന്നതാണ് വസ്തുത. ഭർത്താവും മകളും ജയിലിലായതോടെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ഒന്നും ചെയ്യാനാകുന്നില്ല. ദുബായിലേക്ക് വരാനാകാത്ത മകനും രാമചന്ദ്രനെ സഹായിക്കാനാവുന്നില്ല. രാമചന്ദ്രൻ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ല.

ഇപ്പോഴും കോടികൾ വിലമതിക്കുന്ന സ്ഥാപരജംഗമസ്വത്തുക്കൾ അറ്റ് ലസ് രാമചന്ദ്രന് ദുബായിലും നാട്ടിലുമായി സ്വന്തമായുണ്ട്. വായ്പാ കുടിശിഖയുള്ള ബാങ്കുകളുമായി ചർച്ച നടത്തി ഈ വസ്തുക്കൾ വിൽപ്പന നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്താനും ആരും മുന്നിട്ടിറങ്ങിയിട്ടില്ല. പ്രവാസി മലയാളി സംഘടനകളും രാമചന്ദ്രന്റെ കാര്യത്തിൽ ഇപ്പോൾ ഒന്നും ചെയ്യുന്നില്ല. കുവൈത്തിൽ ഒരു ബാങ്ക് ഉദ്യോഗസ്ഥനായിട്ടായിരുന്നു എംഎം രാമചന്ദ്രൻ നായരുടെ പ്രവാസ ജീവിതം തുടങ്ങുന്നത്. അവിടെ നിന്നാണ് അദ്ദേഹം അറ്റ്ലസ് രാമചന്ദ്രൻ നായരായി ഉയർന്ന് വന്നത്. കുവൈത്തിലായിരുന്നു അദ്ദേഹം ആദ്യമായി ജുവല്ലറി തുറന്നത്. പലരിൽ നിന്നുമായി മൂലധനം സമാഹരിച്ചുകൊണ്ടായിരുന്നു ഇത്. കുവൈത്തിൽ നിന്നും യുഎഇയിലേക്ക് ജുവല്ലറി ശൃംഖല വ്യാപിപ്പിച്ചതോടെ പിന്നീട് വളർച്ചയുടെ പടവുകളായിരുന്നു രാമചന്ദ്രനെ കാത്തിരുന്നത്. 1980 കളുടെ അവസാനത്തോടെ ആയിരുന്നു ഇത്. പിന്നീട് ദുബായ് തന്നെയായി അറ്റ്ലസ് ജുവല്ലറിയുടെ പ്രധാന കേന്ദ്രം.

ഗൾഫിൽ മാത്രമായി അറ്റ്ലസ് ജൂവലറിക്ക് 48 ഷോറൂമുകളാണ് ഉണ്ടായിരുന്നത്. ഇതിന് പുറമേ ഇന്ത്യയിലും നിരവധി ശാഖകൾ ജുവല്ലറിക്ക് ഉണ്ടായിരുന്നു. മറ്റ് പല പ്രമുഖ ജൂവലറിക്കാരും കച്ചവടത്തിൽ അനീതി കാട്ടിയപ്പോഴും വിവാദങ്ങളിൽ പെട്ടപ്പോഴും തല ഉയർത്തി പരിശുദ്ധ സ്വർണ്ണവും തങ്കവും വിറ്റ ആളായിരുന്നു അറ്റ്ലസ് രാമചന്ദ്രൻ. തന്റെ ബുദ്ധിയിലും കഠിന പരിശ്രമത്തിലും ആരെയും ഉപദ്രവിക്കാതെ നന്മയുടേയും, നീതിപൂർവ്വമായും വഴിയിലൂടെ നടന്ന് ബിസിനസ് വളർത്തിയ മനുഷ്യൻ എന്നാണ് അദ്ദേഹത്തെക്കുറിച്ച് ഏവർക്കും പറയാനുള്ളത്. സംശുദ്ധ ബിസിനസ്സുകാരനായിട്ടാണു അറ്റ്ലസ് രാമചന്ദ്രൻ അറിയപ്പെട്ടിരുന്നത്. മറ്റൂ പ്രമുഖ ജൂവലറികാർക്കെതിരെയും അനവധി ആരോപണങ്ങളുയർന്നപ്പോഴും അറ്റ്ലസിനെക്കുറിച്ച് ഒരു ആരോപണവും ആരും ഉന്നയിച്ചിരുന്നില്ല. എല്ലാവർക്കും താങ്ങും തണലുമായി. മലയാളികളെ കൈയയച്ചു സഹായിച്ചു. അങ്ങനെയുള്ള രാമചന്ദ്രനാണ് ജയിലിൽ ദുരവസ്ഥ. കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഒന്നും ചെയ്യുന്നില്ല.

സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി.

ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമുണ്ടായിരുന്നില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താത്പര്യമായിരുന്നുവെന്നും ആരോപണമുണ്ട്.

റിയൽ എസ്റ്റേറ്റിലുള്ള താൽപ്പര്യമാണ് രാമചന്ദ്രന് വിനയായത്. റിയിൽ എസ്റ്റേറ്റിലെ തകർച്ചയോടെ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെയായി. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ. കമലാകര മേനോൻ ആണ് പിതാവ്. ശ്രീകാന്ത് മകനും മഞ്ജു മകളുമാണ്. രാമചന്ദ്രന്റെ മകളും കേസിൽപെട്ട് ജയിലിൽ കഴിയുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP