Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുറത്തിറങ്ങാൻ കഴിയുമെന്ന് ഉറപ്പില്ലാതെ അറ്റ്‌ലസ് രാമചന്ദ്രൻ ഇരുമ്പഴിക്കുള്ളിൽ കഴിയുമ്പോൾ എല്ലാ സ്വത്തുക്കളും ഒന്നിനുമേൽ ഒന്നായി നഷ്ടമാകുന്നു; സൗത്ത് ഇന്ത്യൻ ബാങ്ക് അറ്റ് ലസിന്റെ കെട്ടിടം ലേലം ചെയ്യുന്നത് കിട്ടാനുള്ള 284 കോടി രൂപയ്ക്കു വേണ്ടി; ഇനി പുറത്തിറങ്ങിയിട്ടും കാര്യമില്ലെന്ന് ജുവലറി ഉടമ

പുറത്തിറങ്ങാൻ കഴിയുമെന്ന് ഉറപ്പില്ലാതെ അറ്റ്‌ലസ് രാമചന്ദ്രൻ ഇരുമ്പഴിക്കുള്ളിൽ കഴിയുമ്പോൾ എല്ലാ സ്വത്തുക്കളും ഒന്നിനുമേൽ ഒന്നായി നഷ്ടമാകുന്നു; സൗത്ത് ഇന്ത്യൻ ബാങ്ക് അറ്റ് ലസിന്റെ കെട്ടിടം ലേലം ചെയ്യുന്നത് കിട്ടാനുള്ള 284 കോടി രൂപയ്ക്കു വേണ്ടി; ഇനി പുറത്തിറങ്ങിയിട്ടും കാര്യമില്ലെന്ന് ജുവലറി ഉടമ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുമ്പഴിക്കുള്ളിൽ നിന്ന് അടുത്തൊന്നും പുറത്തിറങ്ങാനാകുമെന്ന പ്രതീക്ഷയില്ലാതെ ദുബായ് ജയിലിൽ കഴിയുന്ന പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് ജൂവലറി ഉടമ രാമചന്ദ്രന് ഇരുട്ടടിയായി നാട്ടിലെ സ്വത്തുക്കളും ഒന്നൊന്നായി നഷ്ടപ്പെടുന്നു. വായ്പാ കുടിശ്ശികകൾ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്ക് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ജൂവലറിയുടെ ബഹുനില കെട്ടിടം ലേലത്തിന് വച്ചിരിക്കുകയാണ്. അറ്റ്ലസ് ജൂവലറിയുടെ പേരിൽ രാമചന്ദ്രൻ വായ്പയെടുത്ത തുക മുതലും പലിശയുമായി 284 കോടിയിൽപ്പരം രൂപയായിക്കഴിഞ്ഞതോടെയാണ് ബാങ്ക് ലേലത്തിന് ഒരുങ്ങുന്നത്. ഇതിനായി പത്രങ്ങളിൽ പരസ്യവും നൽകിക്കഴിഞ്ഞു.

നോട്ടീസുകൾ അയച്ചിട്ടും പണം അടയ്ക്കാതിരുന്നതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ ബാങ്ക് അറ്റാച്ച് ചെയ്ത വസ്തുക്കളാണ് ലേലം ചെയ്യുന്നത്. വഞ്ചിയൂർ വില്ലേജിൽപ്പെട്ട 14 സെന്റ് സ്ഥലവും കെട്ടിടവുമുൾപ്പെടെ മാർച്ച് ഒമ്പതിന് ലേലം ചെയ്യുമെന്ന് പരസ്യത്തിൽ വ്യക്തമാക്കുന്നു. 13 കോടിയിൽപ്പരം രൂപയാണ് അടിസ്ഥാന തുകയായി നിശ്ചയിച്ചിട്ടുള്ളത്. ബാങ്കിന് മൊത്തത്തിൽ ലഭിക്കാനുള്ള തുക ഈടാക്കുന്നതിനായി തിരുവനന്തപുരത്തേതിന് പുറമെ നെടുമ്പാശ്ശേരി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ വസ്തുവകകളും ബാങ്ക് ലേലം ചെയ്യും. തിരുവനന്തപുരത്ത് കണ്ണായ സ്ഥലത്തുള്ള കെട്ടിടമാണ് അറ്റ്ലസിന് ഇതോടെ നഷ്ടപ്പെടുന്നത്. ശ്രീപത്മനാഭ ക്ഷേത്ര പരിസരത്ത് പത്മതീർത്ഥം വടക്കേക്കരയിൽ നിന്നും ശ്രീപാദം ബിൽഡിംഗിലേക്കുള്ള വഴിയിലെ കെട്ടിടമാണിത്. ഇത്തരത്തിൽ കേരളത്തിലെ മറ്റ് സ്വത്തുക്കളും അറ്റാച്ച് ചെയ്യാൻ ലോണെടുത്ത ബാങ്കുകൾ നടപടി തുടങ്ങിയിട്ടുണ്ട്.

അതേസമയം, ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിൽ യുഎഇയിലെ ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ അവസ്ഥ അതിദയനീയമെന്ന് സൂചനയാണ് പുറത്തു വരുന്നത്. അറ്റ് ലസ് രാമചന്ദ്രന്റെ ജയിൽവാസം 40 വർഷം വരെ നീണ്ടേക്കുമെന്നാണ് സൂചന. അതായത് ജയിലിൽ തന്നെ അവസാന നാളുകൾ സ്വർണ്ണക്കട മുതലാളിക്ക് കഴിയേണ്ടി വരുമെന്നാണ് വിവരം. നിലവിൽ ഒരു കേസിൽ മാത്രം മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടാണ് അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായത്. എന്നാൽ ആരോപിക്കപ്പെട്ട എല്ലാ ശിക്ഷകളിലും വിധി വരുമ്പോൾ തടവ് ശിക്ഷയുടെ കാലം നാൽപ്പതുകൊല്ലം കഴിയുമെന്നാണ് വിലയിരുത്തൽ. ഇതറിഞ്ഞതോടെ അറ്റ്ലസ് രാമചന്ദ്രൻ ആകെ തളർന്നു പോയി. അറ്റ്ലസ് രാമചന്ദ്രനെതിരായ കേസുകളിൽ പലതും ഇപ്പോൾ കോടതിയുടെ പരിഗണനയിലും വിചാരണാ ഘട്ടത്തിലുമാണ്. ഇതെല്ലാം മലയാളിയെ മാനസികമായ തളർത്തുകയാണ്.

രാമചന്ദ്രൻ ജയിലിൽ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നാണ് അടുത്തിടെ സാമ്പത്തിക കുറ്റവാളി തടവിൽ കഴിഞ്ഞ ശേഷം ജയിൽ മോചിതനായ അഫ്ഗാൻ സ്വദേശി അസ്ഖർ ഭായ് കഴിഞ്ഞദിവസം വ്യക്തമാക്കിയതായ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ജയിൽവാസത്തിന്റെ ആദ്യ 6 മാസക്കാലം വരെ ജയിലിൽ രാമചന്ദ്രൻ ഉന്മേഷവാനായിരുന്നു.. അന്നൊക്കെ സഹതടവുകാർക്കൊപ്പം പാട്ടും കഥകളും തമാശയുമായി കഴിഞ്ഞുകൂടിയിരുന്ന രാമചന്ദ്രൻ പുതിയ കേസുകളുടെ കാര്യം കൂടി അറിഞ്ഞതോടെ മൗനത്തിലായി. നാൽപ്പതുകൊല്ലം അകത്ത് കിടക്കേണ്ടി വരുന്ന സാഹചര്യമാണ് ഇതിന് കാരണം. വളരെ ദയനീയമാണ് രാമചന്ദ്രന്റെ സ്ഥിതിയെന്നും ആരോഗ്യ പ്രശ്നങ്ങൾ തളർത്തിയെന്ന് വേണം മനസ്സിലാക്കാനെന്നും അസ്ഖർ ഭായ് പറഞ്ഞിരുന്നു. പുറത്തുനിന്നും ഭക്ഷണം വാങ്ങിപ്പിക്കാൻ പണമില്ലാതെ ജയിൽ ആഹാരം മാത്രം കഴിക്കുകയാണ് ശത കോടീശ്വരനായിരുന്ന മലയാളി ഇപ്പോൾ.

കൈവശം പണമുള്ള തടവുകാർക്ക് പുറത്തുനിന്ന് ഭക്ഷണം വാങ്ങിപ്പിച്ച് കഴിക്കാനുള്ള അനുവാദം തടവുകാർക്ക് ദുബായ് ജയിലധികൃതർ അനുവദിക്കാറുണ്ട്. കടുത്ത പ്രമേഹം ഉൾപ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടെങ്കിലും അതിനാവശ്യമായ ചികിത്സയോ ഭക്ഷണ നിയന്ത്രണമോ ഒന്നും സാധ്യമാകുന്നില്ലെന്നതാണ് വസ്തുത. ഭർത്താവും മകളും ജയിലിലായതോടെ ഒറ്റപ്പെട്ടുപോയ ഭാര്യയ്ക്കും ഒന്നും ചെയ്യാനാകുന്നില്ല. ദുബായിലേക്ക് വരാനാകാത്ത മകനും രാമചന്ദ്രനെ സഹായിക്കാനാവുന്നില്ല. രാമചന്ദ്രൻ സഹായിച്ച സുഹൃത്തുക്കളോ അദ്ദേഹം വഴി വിദേശത്തെത്തി രക്ഷപെട്ട പ്രവാസി മലയാളികളോ പഴയ ജീവനക്കാരോ ഒന്നും തിരിഞ്ഞു നോക്കുന്നില്ലെന്നതും രാമചന്ദ്രനെ തളർത്തിയിരിക്കുകയാണ്. ജയിലിലായ രാമചന്ദ്രനെ രക്ഷിക്കാൻ ആദ്യഘട്ടത്തിൽ പ്രവാസി വ്യവസായി സമൂഹവും ശ്രമം നടത്തിയിരുന്നെങ്കിലും ആയിരം കോടിയിൽപ്പരം രൂപയുടെ കടബാധ്യത തീർക്കാനാവില്ലെന്ന് വന്നതോടെ അവരും പിൻവാങ്ങിയിരുന്നു. ഈ ദുരവസ്ഥകൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ കേരളത്തിലെ ആസ്തികളും ഇപ്പോൾ ലേലത്തിലേക്ക് നീങ്ങുന്നത്.

അറ്റ്ലസ് സ്ഥാപനങ്ങളുടെ പേരിൽ നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് ദുബായിലെ റിഫ, ബർദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന് മകൾ ഡോ. മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിർഹമാണ് (1100 കോടി രൂപ) ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകൾക്കായി നൽകാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഗൾഫിൽ നിയമനടപടി നേരിട്ട ഇരുവരും നവംബറിൽ ജയിലഴിക്കുള്ളിലായി.

ഗൾഫിലെ കേസുകൾക്കു പുറമെ കേരളത്തിലും വായ്പാകുടിശ്ശികയുടെ പേരിൽ അറ്റ്ലസ് ഗ്രൂപ്പ് നടപടികൾ നേരിട്ടുതുടങ്ങുന്നതോടെ ഒരുകാലത്ത് സ്വർണം, ആശുപത്രി, റിയൽഎസ്റ്റേറ്റ്, സിനിമ തുടങ്ങി നിരവധി മേഖലകളിലേക്ക് വളർന്നു പന്തലിച്ച വലിയൊരു ബിസിനസ് സാമ്രാജ്യം ഇല്ലാതാവുകയാണ്. കേരളത്തിലേതിന് പുറമെ ഗൾഫിൽ അമ്പതിലധികം ഷോറൂമുകളും നിരവധി ആശുപത്രികളും ഉണ്ടായിരുന്ന ഗ്രൂപ്പാണ് അറ്റ്ലസ്. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ച അറ്റ്ലസ് രാമചന്ദ്രൻ ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡ്ഡിങ്സ്, 2 ഹരിഹർ നഗർ, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനമെന്ന കാപ്ഷനോടെ അദ്ദേഹംതന്നെ സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതും അക്കാലത്ത് വലിയ ചർച്ചയായി.

ആരെയും അമ്പരപ്പിക്കുന്ന രീതിയിൽ വളർന്ന സ്ഥാപനമായിരുന്നു അറ്റ്ലസ്. കനറാ ബാങ്ക് ജീവനക്കാരനായിരുന്ന രാമചന്ദ്രൻ എസ്‌ബിറ്റിയിലും ജോലി ചെയ്തിരുന്നു. പിന്നീടാണ് ജൂവലറി ബിസിനസിലേക്ക് തിരിയുന്നത്. കുവൈറ്റ് കൊമേർസ്യൽ ബാങ്കിൽ 1974 മുതൽ 87 വരെ ജോലി ചെയ്ത കാലയളവിലായിരുന്നു കുവൈറ്റിൽ അറ്റ്ലസ് ജൂവലറി തുടങ്ങിയത്. 30 വർഷം മുമ്പായിരുന്നു ഇത്. പിന്നീട് പടിപടിയായി ഗൾഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വളർന്നുപടർന്നു. ഇതിനിടെയാണ് സിനിമാ നിർമ്മാണ രംഗത്തും അഭിനയ രംഗത്തുമെല്ലാം എത്തിയത്.

അസൂയാവഹമായ വളർച്ച പൊടുന്നനെ പതനത്തിലേക്ക് കൂപ്പുകുത്തിയത് ഓഹരി വിപണിയിലേക്ക് കൂടി പണം നിക്ഷേപിച്ചതോടെയായിരുന്നു. സ്വർണവില കുത്തനെ ഇടിയുകയും ഓഹരിവിപണിയിലെ നിക്ഷേപത്തിൽ നിന്ന് പ്രതീക്ഷിച്ച ലാഭം കിട്ടാതാവുകയും ചെയ്തതോടെ പതനം വേഗത്തിലായി. റിയൽ എസ്റ്റേറ്റ് മേഖലയിൽ മുടക്കിയ കോടികളും നഷ്ടപ്പെട്ടു. ഇതിനിടെയാണ് സ്വർണം വാങ്ങാനെന്ന പേരിലും മറ്റും ഗൾഫിലെയും കേരളത്തിലേയും ബാങ്കുകളിൽ നിന്ന് വാങ്ങിയ വായ്പകളുടെ തിരിച്ചടവ് മുടങ്ങിത്തുടങ്ങിയത്. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മറ്റു സ്ഥാപനങ്ങളും വിറ്റ് കടം തീർക്കുമെന്ന് പറഞ്ഞെങ്കിലും അതു നടക്കുംമുമ്പുതന്നെ നിയമനടപടി നേരിട്ട് രാമചന്ദ്രനും മകളും ജയിലഴിക്കുള്ളിലാവുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP