Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അറ്റ്‌ലസ് രാമചന്ദ്രന്റെ മകളെ അറസ്റ്റ് ചെയ്തതു കഴിഞ്ഞമാസം 18ന്; രാമചന്ദ്രനെ പിടികൂടിയത് 23നും: ജാമ്യാപേക്ഷ ദുബായ് കോടതി തള്ളി; പണം കെട്ടിവയ്ക്കാതെ ബാങ്കുകളും ഒത്തുതീർപ്പിനില്ല

അറ്റ്‌ലസ് രാമചന്ദ്രന്റെ മകളെ അറസ്റ്റ് ചെയ്തതു കഴിഞ്ഞമാസം 18ന്; രാമചന്ദ്രനെ പിടികൂടിയത് 23നും: ജാമ്യാപേക്ഷ ദുബായ് കോടതി തള്ളി; പണം കെട്ടിവയ്ക്കാതെ ബാങ്കുകളും ഒത്തുതീർപ്പിനില്ല

ബി രഘുരാജ്‌

ദുബായ്: കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ദുബായിൽ അറസ്റ്റിലായ മലയാൡസ്വർണ്ണ വ്യാപാരി അറ്റ്‌ലസ് രാമചന്ദ്രന് മേൽ സമ്മർദ്ദം മുറുകുന്നു. കുടിശ്ശിക വരുത്തിയ തുക തിരിച്ചടയ്ക്കാതെ വിട്ടുവീഴ്‌ച്ച വേണ്ടെന്ന നിലപാടിൽ ബാങ്കുകളും എത്തിയതോടെ പ്രതിസന്ധിയിൽ നിന്നും എളുപ്പത്തിൽ കരകയറാൻ സാധിക്കില്ലെന്നാണ് പൊതുവിലയിരുത്തൽ. അതിനിടെ അറസ്റ്റിലായ ഇരുവരുടെയും ജാമ്യാപേക്ഷയും കോടതി തള്ളി. അറ്റ്‌ലസ് രാമചന്ദ്രന്റെയും മകൾ ഡോ. മഞ്ജുവിന്റെയും ജാമ്യാപേക്ഷ ദുബായ് പബ്ലിക് പ്രോസിക്യൂട്ടറാണ് തള്ളിയത്.

ഇവരുടെ സ്ഥാപനങ്ങളുടെ പേരിൽ നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്ന് ദുബായിലെ റിഫ, ബർദുബായ്, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതിയെത്തുടർന്നാണ് കഴിഞ്ഞ മാസം 18 ന് മഞ്ജുവിനെയും 23 ന് രാമചന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 600 ദശലക്ഷം ദിർഹ (1100 കോടി രൂപ) മാണ് ഈ ജൂവലറി ഗ്രൂപ്പ് 20 ബാങ്കുകൾക്കായി നൽകാനുണ്ടായിരുന്നത്. ബാങ്കുകളുമായുള്ള ഒത്തുതീർപ്പ് ചർച്ച പരാജയപ്പെടുകയായിരുന്നു.

ഇപ്പോഴത്തെ സ്ഥിതിയിൽ തിരച്ചടവിനുള്ള സ്വർണം അറ്റല്‌സ് ഗ്രൂപ്പിന്റെ കൈയിലില്ലെന്ന് ബാങ്കുകൾക്ക് അറിയാം. അതുകൊണ്ടാണ് കടുംപിടത്തത്തിലേക്ക് കാര്യങ്ങളെത്തിയത്. ദുബായ് പൊലീസിന്റെ കസ്റ്റഡിയിലുള്ള രാമചന്ദ്രനെ ജാമ്യത്തിലിറക്കാൻ നടപടികളും തുടങ്ങിയെങ്കിലും അത് പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായിരിക്കയാണ്. ബാങ്കുകളിൽ നിന്ന് ലോണെടുത്ത ആയിരം കോടി രൂപ മനപ്പൂർവ്വം മുക്കിയെന്നാണ് രാമചന്ദ്രനെതിരായ ആരോപണം. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പരിധിയിൽ ഇതു വരും. സ്വർണ്ണ കച്ചവടത്തിനായെന്ന് തെറ്റിധരിപ്പിച്ച് ലോൺ എടുത്തുവെന്നാണ് ആക്ഷേപം. റിയൽ എസ്റ്റേറ്റിലും ഓഹരി വിപണിയിലും നിക്ഷേപിച്ചത് പണം തട്ടാനാണെന്നാണ് ഇവരുടെ വാദം. ഈ സാഹചര്യത്തിൽ രാമചന്ദ്രനും മകൾക്കും ജാമ്യം കിട്ടാൻ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ആയിരം കോടി രൂപയ്ക്ക് തതുല്യമായ ജാമ്യ തുക ഇതിനായി കെട്ടിവയ്‌ക്കേണ്ടി വരും. ഇത് എങ്ങനെയും സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് അറ്റ്‌ലസ് ഗ്രൂപ്പിലെ ജീവനക്കാർ.

അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഗൾഫിലെ ജ്യൂലറിയുടെ ബാലൻസ് ഷീറ്റെല്ലാം ലാഭമാണ് കാണിച്ചിരുന്നത്. കോടികളുടെ ലാഭത്തിൽ കണ്ണുവച്ചാണ് ബാങ്കുകൾ ലോൺ നൽകിയതും. എന്നാൽ ഗൾഫിൽ മുതൽ മുടക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് രാമചന്ദ്രൻ ആയിരം കോടി ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ആരോപണം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിൽപ്പെടുത്തി ഗുരുതര ക്രിമിനൽ കുറ്റമാക്കാനാണ് നീക്കം നടക്കുന്നത്. പണം കെട്ടിവയ്ക്കാതെ വിട്ടിവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ബാങ്കുകൾ ഉറച്ചു നിൽക്കുന്നു. ഇതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആയിരം കോടി കിട്ടാതെ വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നാണ് ബാങ്കുകളുടെ നിലപാട്. ഓഹരിവിപണിയിലെ വിലത്തകർച്ചയും ആറ്റ്‌ലസിന് കൂടുതൽ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. അതിനിടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അറ്റ്‌ലസ് ഗ്രൂപ്പ് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്ന വിലയിരുത്തലുകളും സജീവമാണ്.

അതിനിടെ രാമചന്ദ്രന്റെ ഗൾഫിലെ ആശുപത്രികളെല്ലാം നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. സാധാരണക്കാർക്ക് താങ്ങായി നിൽക്കുന്ന ഈ ആശുപത്രികളിലൊന്ന് ആർക്കെങ്കിലും നൽകുന്നതും പരിഗണനയിലുണ്ട്. എന്നാൽ പൊലീസ് കസ്റ്റഡിയിലുള്ള രാമചന്ദ്രനുമായി ആശയ വിനമയത്തിന് ചെറിയ സാധ്യത മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം തീരുമാനങ്ങളെടുക്കാൻ കഴിയുന്നുമില്ല. രാമചന്ദ്രന്റെ കാരുണ്യത്തിന് ഇവവന്നിട്ടുള്ള ഗൾഫിലെ മലയാളികളെല്ലാം ഈ വ്യവസായിയെ സഹായിക്കാൻ സന്നദ്ധരുമാണ്. എന്നാൽ ആയിരം കോടിയുടെ ബാധ്യത ഏറ്റെടുക്കാൻ മലയാളി സമൂഹം ഒന്നായി വിചാരിച്ചാലും നടക്കാത്ത അവസ്ഥയാണ്. പ്രശ്‌ന പരിഹാരത്തിന് ദുബായിലെ സ്വർണ്ണ മുതലാളിമാരുടെ സംഘടന തയ്യാറായിട്ടുണ്ട്. അവർക്കും ആയിരം കോടിയുടെ ബാധ്യത എങ്ങനെ രാമചന്ദ്രൻ വീട്ടുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല. രാമചന്ദ്രന്റെ സാമൂഹികസേവന പ്രവർത്തനങ്ങൾ ഉയർത്തി മോചനം സാധ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

15 ബാങ്കുകളിൽ നിന്നാണ് ആയിരം കോടി രൂപ രാമചന്ദ്രൻ കടമെടുത്തത്. ഇവരുടെ സംയുക്ത യോഗമാണ് രാമചന്ദ്രനെതിരായ നിയമനടപടികൾക്ക് തുടക്കമിട്ടത്. രാമചന്ദ്രന്റെ അറസ്റ്റിന്റെ സാഹചര്യത്തിൽ ബാങ്കുകൾ വീണ്ടും യോഗം ചേരുന്നുണ്ട്. എന്ത് നിലപാടാണ് ഇനിയെടുക്കേണ്ടതെന്ന് യോഗം തീരുമാനിക്കും. അതിനിടെ രാമചന്ദ്രനോട് ബിസിനസ് വൈര്യാഗ്യമുള്ള പലരും സ്വാധീനം ചെലുത്തി തീരുമാനം അനുകൂലമാകാതിരിക്കാനുള്ള ഇടപെടലുകൾ സജീവമാക്കിയിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തുവരാനുള്ള രാമചന്ദ്രന്റെ നീക്കത്തിന് ഇത് തിരിച്ചടിയാണ്. സാമ്പത്തിക കുറ്റകൃത്യമായതിനാൽ ബാങ്കുകളുടെ പക്കൽ കൃത്യമായ തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഇന്ത്യൻ എംബസി വഴി രാമചന്ദ്രന്റെ അറസ്റ്റ് വിഷയത്തിൽ ഇടപെടാനും കഴിയുന്നില്ല.

ദുബായിൽ തന്നെ പന്ത്രണ്ടോളം ജുവല്ലറി ഷോറൂമുകളാണ് അറ്റ്‌ലസ് ജുവല്ലറിക്ക് ഉള്ളത്. പല ഷോറുമുകളിലും ജ്വലറി പേരിനു മാത്രമാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. രണ്ടു മൂന്നുമാസമായി ജൂവലറി പൂട്ടിയതായും ഉടമ മുങ്ങിയതായും ഊഹോപോഹങ്ങളുണ്ടായിരുന്നു. ഷാർജ, അബുദാബി, റാസ് അൽ ഖൈമ, അൽ ഐൻ, അജ്മാൻ എന്നിവടങ്ങിലും ഇവർക്ക് ഷോറുമകളുണ്ട്. 30 വർഷം മുമ്പ് കുവൈറ്റിലാണ് ജ്വലറി ഗ്രൂപ്പ് തങ്ങളുടെ ആദ്യ ഷോറും തുടങ്ങിയത്. സന്ദർശകരിൽ നിന്നും അകന്നു നിൽക്കുകയാണ് ജുവലറി ഉടമയെന്ന സൂചനകൾ കഴിഞ്ഞ ഒരു മാസമായി പുറത്തു വന്നിരുന്നു . ബാങ്ക് പ്രതിനിധികൾ ഏതാനും മാസങ്ങളായി ഇദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും കണ്ടു കിട്ടാനില്ലാതെ വന്നതോടെയാണ് പരാതി നൽകിയത്.

അതിനിടെ ബോംബെ സ്‌റ്റോക് എക്‌സ്‌ഞ്ചേഞ്ചിൽ പേരുവരാനുള്ള നീക്കമാണ് അറ്റ്‌ലസ് രാമചന്ദ്രനെ പ്രതിസന്ധിയിൽ ആക്കിയതെന്നാണ് സൂചനകൾ. ഇതിനായി പൊളിഞ്ഞു കിടന്ന ജിഇഇ ഇഎൽ വൂളൻസ് കമ്പനിയുടെ അമ്പത്തിയൊന്ന് ശതമാനം ഓഹരികൾ അറ്റ്‌ലസ് ഗ്രൂപ്പ് ഏറ്റെടുത്തു. അതിന് ശേഷം ജിഇഇ ഇഎൽ വൂളൻസിന്റെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് അറ്റ്‌ലസ് ഇന്ത്യാ ലിമിറ്റഡ് എന്ന് മാറ്റുകയായിരുന്നു. ഇന്ത്യൻ ഓഹരിയിലെ സ്വർണ്ണ കച്ചവട കമ്പനികളിൽ ഒന്നാമനാവുകയായിരുന്നു ലക്ഷ്യം. നേരിട്ട് ഓഹരി വിപണയിൽ കടക്കുന്നതിന്റെ നൂലാമാലകൾ ഒഴിവാക്കാനായിരുന്നു നീക്കം. എന്നാൽ സ്വർണ്ണത്തിന് ആഗോള വിപണിയിൽ വില ഇടിയുന്നത് സ്ഥിരമായതോടെ ഓഹരികൾക്ക് മുന്നോട്ട് കുതിക്കാനായില്ല. ഇതോടെ ഓഹരി വിപണിയിൽ മുതൽമുടക്കിയ തുടയുടെ മൂല്യം ഇടിയാനും തുടങ്ങി. ഇതിൽ നിന്ന് കരകയറാനുള്ള കരുത്ത് രാമചന്ദ്രന് ഉണ്ടായില്ല. ഇതു തന്നെയാണ് ജനങ്ങളുടെ വിശ്വസ്ത സ്വർണ്ണ വിൽപ്പന കേന്ദ്രത്തെ തകർച്ചിയിലേക്ക് നയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP