Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ

2000 രൂപയുമായി ആദ്യം എസ് ഐ എത്തി; പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎവരെ പണവുമായി പിന്നാലെ എത്തി; ആശ്വസിപ്പിക്കാൻ ആശുപത്രിയിലേക്ക് പ്രവഹിച്ചത് ആയിരങ്ങൾ; സഹായം ഒഴുക്കി പ്രവാസികൾ; എല്ലാ സൗകര്യങ്ങളും ഉള്ള വീട് നൽകുമെന്ന് കൊല്ലത്തെ റോട്ടറി ക്ലബ്; പത്തനംതിട്ടയിൽ ഭൂമിയും വീടും നൽകാൻ ഡിസിസി നേതാവ്; നിയമപീഠം കണ്ണടച്ചപ്പോൾ കരുണ ചൊരിഞ്ഞ് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി : കോടതി ഉത്തരവിനെത്തുടർന്ന് വീട്ടിൽനിന്നിറക്കിവിട്ട ബബിതയ്ക്കും മകൾ സൈബയ്ക്കും താങ്ങും തണലുമാകാൻ സുമനസ്സുകളുടെ സഹായപ്രവാഹം. ബബിതയുടെ ദുരിത കഥ സോഷ്യൽ മീഡിയയുടെ കരുത്തിൽ വലിയ ചർച്ചയായിരുന്നു. ഇന്നലെ രാവിലെ മുതൽ ബബിതയെ കാണാനും സഹായം നൽകാനുമായി നൂറുകണക്കിന് ആളുകളാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിയത്.

അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടർന്നു പൊലീസി ഒഴിപ്പിക്കേണ്ടി വന്നതാണ് ദുരവസ്ഥയ്ക്ക് കാരണം. കുടുംബസ്വത്തു സംബന്ധിച്ച തർക്കമാണ് വിനയായത്. വില്ലാനായി എത്തിയത് ഭർതൃസഹോദരൻ നൽകിയ കേസും. പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവർക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി. മൂന്നുവർഷം മുൻപാണു ബബിതയുടെ ഭർത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയം സാമുഹിക മാധ്യമങ്ങളിലൂടെ വലിയ ചർച്ചയായത്. ഇതോടെ ഇവരുടെ സംരക്ഷണത്തിന് സമൂഹം മുന്നിട്ടിറങ്ങുകയായിരുന്ന.ു ഇതോടെ ബിബിതയ്ക്കും മകൾക്കും ആശ്വാസവുമെത്തി.

ആദ്യം കാഞ്ഞിരപ്പള്ളി പൊലീസ് എസ്‌ഐ എ.എസ്.അൻസിൽ 2000 രൂപ ബബിതയ്ക്ക് നൽകി. ഡോ.എൻ.ജയരാജ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ.ഷെമീർ, സൈബ പഠിക്കുന്ന സെന്റ് ഇഫ്രേംസ് സ്‌കൂൾ പ്രിൻസിപ്പൽ ലൗലി ആന്റണി, ക്ലാസ് ടീച്ചർ പ്രവീൺ കുമാർ എന്നിവരും സഹായങ്ങളുമായി ആശുപത്രിയിലെത്തി. പിന്നീട് സഹായങ്ങളുടെ പ്രവാഹമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയം ജില്ലാ കലക്ടറെ ഫോണിൽ വിളിച്ച് അടിയന്തര ധനസഹായം നൽകാൻ നിർദ്ദേശം നൽകി. തഹസിൽദാർ ജോസ് ജോർജ്, വില്ലേജ് ഓഫിസർ ജയപ്രകാശ് എന്നിവർ ആശുപത്രിയിലെത്തി പതിനായിരം രൂപ ബബിതയ്ക്ക് കൈമാറി. ബബിതയ്ക്കും മകൾക്കും വീടുവയ്ക്കാൻ താൽപര്യമുണ്ടെങ്കിൽ മല്ലപ്പള്ളി ചെങ്ങരൂരിൽ മൂന്നു സെന്റ് സ്ഥലം നൽകാൻ തയാറാണെന്ന് പത്തനംതിട്ട ഡിസിസി അംഗം കൂടിയായ ചെങ്ങരൂർ വലിയകണ്ടത്തിൽ ചെറിയാൻ വർഗീസ് അറിയിച്ചു.

സ്ഥലം സ്വീകരിക്കുന്നുവെങ്കിൽ അവിടെ വീട് വയ്ക്കുന്നതിന് ഡിസിസി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. കൊല്ലം പുത്തൂർ റോട്ടറി ക്ലബ് പവിത്രേശ്വരം പഞ്ചായത്തിലെ വേലംമുഴി കടവിനോടു ചേർന്നു നിർമ്മിക്കുന്ന റോട്ടറി വില്ലേജിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് ഇവർക്കു നൽകാമെന്ന് പ്രസിഡന്റ് വിനോദ്കുമാർ, സെക്രട്ടറി മാത്യൂസ് തോമസ് മുള്ളിക്കാട്ടിൽ എന്നിവരറിയിച്ചു. കാഞ്ഞിരപ്പള്ളിയിലോ ഈരാറ്റുപേട്ടയിലോ ബബിതയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്ഥലത്ത് വീട് വച്ചു നൽകാനും റോട്ടറി തയാറാണെന്ന് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയൽ പറഞ്ഞു. അങ്ങനെ ബന്ധുക്കളും നിയമപീഠവും കൈവിട്ട കുടുംബത്തിന് വാർത്തയുടെ കരുത്തിൽ ലോകമെങ്ങുമുള്ള സുമനസ്സുകൾ സഹായം ഒഴുക്കുകയാണ്.

'ടേക്ക് ഓഫ്' സിനിമ അണിയറ പ്രവർത്തകരും താരങ്ങളും സഹായം നൽകും. സംവിധായകൻ മഹേഷ് നാരായണൻ, നിർമ്മാതാവ് ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി എന്നിവരാണ് സഹായ വാഗ്ദാനം നൽകിയത്. സിനിമയുടെ റിലീസിങ് തീയതിയായ 24ന് നടൻ കുഞ്ചാക്കോ ബോബൻ, നടി പാർവതി എന്നിവർക്കൊപ്പം കാഞ്ഞിരപ്പള്ളിയിൽ എത്തി പണം നൽകുമെന്ന് ആന്റോ ജോസഫ് അറിയിച്ചു. വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നും സുമനസ്സുകളും വിവിധ സാമൂഹിക സന്നദ്ധ സംഘടനകളും ഇവരെ സഹായിക്കാനായി മുന്നോട്ടുവരുന്നുണ്ട്.

എറണാകുളം ജനസേവാ ശിശുഭവൻ, കോട്ടയം നവജീവൻ, കണ്ണൂർ കേന്ദ്രമായി മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്‌മെന്റിന്റെ കീഴിലുള്ള അത്താണി സംഘടന, പാലാ കേന്ദ്രമായി പ്രവർത്തിക്കുന്ന പീറ്റർ ഫൗണ്ടേഷൻ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെ സംഘടനകൾ ഇവരെ ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചു. അതിനിടെ ബബിതയ്ക്കു വീടൊരുക്കാനും മകളുടെ തുടർ വിദ്യാഭ്യാസത്തിനും കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് നടപടികൾ ആരംഭിച്ചു. താൽക്കാലികമായി താമസിക്കാൻ ജമാ അത്ത് വാടക വീട് കണ്ടെത്തി. ആശുപത്രി വിടുന്ന മുറയ്ക്ക് ബബിതയും മകളും ഇവിടേക്ക് താമസം മാറ്റും.

ജമാ അത്തിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ സ്ഥലം വാങ്ങി വീടുനിർമ്മിച്ചു നൽകുമെന്നും ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാറയ്ക്കൽ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു. ഇന്ത്യൻ ബാങ്ക് കാഞ്ഞിരപ്പള്ളി ശാഖയിൽ ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ സലാം പാറയ്ക്കലിന്റെയും ബബിതയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും തുറന്നു. നമ്പർ- 6514011290. ഐഎഫ്എസ് കോഡ്-IDIB000K277

ബബിതയ്ക്ക് സ്ഥിര വരുമാന മാർഗത്തിനുള്ള പദ്ധതിയും ആലോചനയിലുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള യൂത്ത് ഫ്രണ്ട്(എം) സൈബയുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആശുപത്രിയിലെത്തി ബബിതയെ അറിയിച്ചു.

ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവുമാണ് ഇവർക്ക് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബബിത. വീട്ടിൽനിന്നിറങ്ങിയപ്പോൾ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബബിതയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലകകളും തുണിയും ഉപയോഗിച്ച് മറച്ചതായിരുന്നു പഴയ വീട്. വൈദ്യുതിയും ഇവിടെയുണ്ടായിരുന്നില്ല. ഒൻപതാം ക്‌ളാസുകാരിക്ക് ഇരുന്ന് പഠിക്കാൻ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. പഠനത്തിൽ മിടുക്കിയായ സൈബ തെരുവുവെളിച്ചത്തിലിരുന്നാണ് പഠിച്ചിരുന്നത്.

ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി. താമസിക്കാൻ വേറെ വീടോ സ്ഥലമോ ഇല്ലെന്നു ബബിത പറയുന്നു. വീടൊഴിയാൻ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.

പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാൾക്കുമാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ലാസുകാരിക്ക് ഇരുന്നുപഠിക്കാൻ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്ഐയെ കോടതിയിൽ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുൻപ് ഉത്തരവു നടപ്പാക്കാൻ കർശനനിർദ്ദേശം നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇതോടെ പൊലീസും ഉത്തരവ് അനുസരിക്കാൻ നിർബന്ധിതരായി.

വീടും ഒരുസെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടർന്നാണു കേസുവന്നത്. ബബിതയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ബബിതയ്ക്ക് 3,90,000 രൂപ ഭർത്താവിന്റെ കുടുംബക്കാർ നൽകാനും ഏറ്റുമാനൂർ കുടുംബകോടതി 2010ൽ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ ഈ കേസ് നടന്നുവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP