Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുകമറകൾ സൃഷ്ടിച്ച് ബാറുടമകൾ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതി വിധിയെ; ബാറുടമകളുടെ കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചു തന്നെ നീക്കങ്ങൾ; ചരട് വലികളുമായി രണ്ട് മന്ത്രിമാർ

പുകമറകൾ സൃഷ്ടിച്ച് ബാറുടമകൾ സ്വാധീനിക്കാൻ ശ്രമിക്കുന്നത് കോടതി വിധിയെ; ബാറുടമകളുടെ കേസിൽ അനുകൂല വിധി പ്രതീക്ഷിച്ചു തന്നെ നീക്കങ്ങൾ; ചരട് വലികളുമായി രണ്ട് മന്ത്രിമാർ

ബി രഘുരാജ്

കൊച്ചി: അഴിമതി ആരോപണം ഉന്നയിക്കുകയും തെളിവ് നൽകാതെ മുങ്ങുകയും ചെയ്യുന്ന ബാറുടമകളുടെ യഥാർത്ഥ ലക്ഷ്യം എന്ത്? കെഎം മാണിയെ മുന്നിൽ നിർത്തി ബിജു രമേശും കൂട്ടരും കളിച്ചത് മുഴുവൻ ബാറുടമകളായ മന്ത്രിമാരുടെ നിർദ്ദേശാനുസരണം കോടതി വിധിയെ മറികടക്കാൻ ആണ് എന്നാണ് ഇപ്പോൾ അണിയറ സംഭാഷണം സജീവമായിരിക്കുന്നത്. ബാർ വിഷയത്തിൽ സുധീരനും സർക്കാരിനും അനുകൂലമായ ജനവികാരത്തെ മറികടക്കാൻ കോടതികൾക്ക് കഴിയില്ല എന്ന അവസ്ഥയിൽ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് ജനപിന്തുണ ഇല്ലാതാക്കാനായിരുന്നു ലക്ഷ്യം. ഈ പുകമറ സൃഷ്ടിക്കലിന്റെ വിജയമായിരുന്നു ഇടയ്ക്കും മുറയ്ക്കും ചില ബാറുകൾക്ക് അനുമതി ലഭിച്ചതും.

പിണറായി വിജയന്റെ കേസ് വന്നപ്പോൾ വാദിക്കാൻ മടിച്ച ഏഴ് ജഡ്ജിമാർ ബഞ്ച് ഒഴിഞ്ഞ സാഹചര്യം ഉള്ളപ്പോൾ ജഡ്ജിമാരുടെ നീതിബോധത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല എന്നു ബാർ ലോബിക്ക് ഉപദേശം നൽകിയത് ബാർ പൂട്ടുന്നത് അരിപ്രശ്‌നമായി മാറിയ ഒരു മന്ത്രിയാണെന്നാണ് തലസ്ഥാനത്ത് നിന്നും കേൾക്കുന്ന റിപ്പോർട്ട്. പാർട്ടികൾക്കോ, ബാറിലോ തന്നെ പോയി മദ്യപിക്കാത്ത ജഡ്ജിമാർ എത്ര പേർ ഉണ്ടാകുമെന്നും അവർക്കെങ്ങനെ ബാർ വേണ്ട എന്നു തറപ്പിച്ച് പറയാൻ സാധിക്കുമെന്നും ചോദ്യം ഉന്നയിച്ചാണ് ഈ മന്ത്രി ബാറുടമയ്ക്ക് ആവേശം പകർന്നത്. എന്നാൽ ജനവികാരം എതിരാകാൻ വേണ്ടത് ചെയ്‌തേ മതിയാകൂ എന്ന നിലപാടിൽ ബാർകോഴ വിവാദം ഉടലെടുക്കുകയായിരുന്നത്രേ.

സർക്കാരിന്റെ കേസ് കൂടാതെ ബാറുടമകളുടെ കേസുകളും വരും ദിവസങ്ങളിൽ കോടതിയുടെ പരിഗണനയിൽ വരും. പിടിവള്ളിയായി ഒരു ബാറുടമ പ്രത്യേകം നൽകിയ കേസ് വേറെയും ഉണ്ട്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും അനുമതി നൽകിയില്ല എന്നു പറഞ്ഞാണ് ആ ബാറുടമയുടെ കേസ്. ഈ കേസും ബാറുടമകളുടെ കേസുമായി ചേർന്ന് വാദിക്കാൻ കോടതി ശ്രമിച്ചപ്പോൾ ഉടമകളുടെ വക്കീൽ തന്നെ അത് നിഷേധിച്ചത് രണ്ട് കേസ് കിടക്കാൻ വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ കേസ് കൂടാതെ ബാറുടമകളുടെ കേസുകൂടി ആകുമ്പോഴേക്കും മദ്യനിരോധനം അഴിമതിപ്പണത്തിന്റെ പേരിൽ നടന്ന ഏർപ്പാടാണ് എന്ന അന്തരീക്ഷം സൃഷ്ടിച്ചാൽ കോടതിയിൽ നിന്നും അനുമതി വാങ്ങിയെടുത്ത് ബാർ പ്രവർത്തിക്കാം എന്ന പ്രതീക്ഷയിലാണ് ഇവർ. ബാറുടമകൾ കോടികൾ മുടക്കിയാണ് അഭിഭാഷകരെ ഇറക്കുമതി ചെയ്യുന്നത്.

ഈ സാഹചര്യത്തിലാണ് വിജിലൻസ് കേസിന് യാതൊരു പ്രാധാന്യവും ബാറുടമകൾ നൽകാതിരുന്നത്. തെളിവെടുപ്പിന് പോലും പോകാതെ ബാറുടമകൾ മുങ്ങുകയായിരുന്നു, 20 കോടിയുടെ അഴിമതിയിലേക്ക് അന്വേഷണം നീണ്ടാലുള്ള പ്രശ്‌നമാണ് ബാറുടമകളെ അലട്ടിയ പ്രധാന വിഷയം. അഴിമതിയുടെ ചുക്കാൻ പിടിച്ച രണ്ട് മന്ത്രിമാർ തന്നെ ബാറുടമകളുടെ ഉപദേശകരായി ഒപ്പം ചേർന്നപ്പോൾ വിജിലൻസ് കേസ് അവസാനിപ്പിക്കേണ്ടത് അവരുടെ തന്നെ ആവശ്യമായി. എന്തെങ്കിലും നയത്തിന്റെ പേരിലല്ല അഴിമതിപ്പണം കുറഞ്ഞു പോയതുകൊണ്ടാണ് ബാറുകൾ അടച്ച പൂട്ടുന്നത് എന്ന തോന്നൽ ഇതിനോടകം ജനങ്ങൾക്കിടയിൽ ഉണ്ടാക്കാൻ കഴിഞ്ഞു എന്ന ആവേശത്തിലാണ് ബാറുടമകളും അവരുടെ ഉപദേശകരായ മന്ത്രിമാരും.

ബാർ തുറക്കുന്നതിനോട് സത്യത്തിൽ വി എം സുധീരനെതിരെ ആർക്കും എതിർപ്പില്ല എന്നതാണ് വാസ്തവം. ബാറുടമകളുടെ ശത്രുവായിമാറിയ കെ എം മാണി പോലും ബാറുകൾ തുറക്കുന്നതിന് അനുകൂലമാണ്. മന്ത്രിയുടെ ബന്ധുക്കളും മരുമക്കളും വരെ ബാറുടമ ആയതിനാൽ തലവേദനകൾ ഒഴിഞ്ഞ് ബാറുകൾ തുറക്കുന്ന കാലമാണ് എല്ലാവരുടെയും സ്വപ്നം. രണ്ട് മന്ത്രിമാരും മുഖ്യമന്ത്രിയും പ്രശ്‌നം രൂക്ഷമാകുന്നതിന് മുമ്പ് ബാറുടമകൾക്ക് ഉടൻ തുറന്നു പ്രവർത്തിക്കുമെന്ന് വാക്ക് നൽകിയതായി എല്ലാവരും സമ്മതിക്കുന്നുണ്ട്. അതിനിടയിൽ വി എം സുധീരൻ നടത്തിയ ഇടപടെലിനെ മറികടക്കാൻ ഉമ്മൻ ചാണ്ടി കണ്ടെത്തിയ മറുതന്ത്രം ആയിരുന്നു ബാറുകളുടെ പൂട്ടലിൽ കലാശിച്ചത്.

കോടതി വിധി അനുകൂലമാക്കി ബാറുകൾ തുറക്കാമെന്ന പ്രതീക്ഷയാണ് ഉടമകൾക്കുള്ളത്. അതിന് സർക്കാരിന്റെ മൗനപിന്തുണയും വേണം. ബാർക്കോഴയിലിൽ ബാറുടമകൾ മൗനം തുടരുന്നതും ഈ സാഹചര്യത്തിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP