Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കൊല്ലം പൊലീസിനെ നയിച്ച സെൻകുമാറിന് ഇനി മേസ്തിരിപ്പണിയുടെ മേൽനോട്ടം; അഴിമതികൾ മൂടിവെക്കാൻ വിജിലൻസ് ഡയറക്ടറാക്കിയ ശങ്കർ റെഡ്ഡിക്ക് ഫയർഫോഴ്സ്; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ മൂലക്കിരുത്തിയ ജേക്കബ് തോമസ് ഇനി അഴിമതിക്കാർക്ക് പണി കൊടുക്കും: കാർക്കശ്യക്കാരനായ ബഹ്റ പുതിയ പൊലീസ് തലവൻ

ഒരു കൊല്ലം പൊലീസിനെ നയിച്ച സെൻകുമാറിന് ഇനി മേസ്തിരിപ്പണിയുടെ മേൽനോട്ടം; അഴിമതികൾ മൂടിവെക്കാൻ വിജിലൻസ് ഡയറക്ടറാക്കിയ ശങ്കർ റെഡ്ഡിക്ക് ഫയർഫോഴ്സ്; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ മൂലക്കിരുത്തിയ ജേക്കബ് തോമസ് ഇനി അഴിമതിക്കാർക്ക് പണി കൊടുക്കും: കാർക്കശ്യക്കാരനായ ബഹ്റ പുതിയ പൊലീസ് തലവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ കുളിച്ച മുൻസർക്കാർ മാറി പുതിയ സർക്കാർ അധികാരമേറ്റപ്പോൾ പൊലീസിനും പുതിയ മുഖം. നിരവധി ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്ന ഉന്നത ഉദ്യോഗസ്ഥരെ മാറ്റി അഴിമതി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ മുൻ സർക്കാർ നടപടി സ്വീകരിച്ചവരെ ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു കൊണ്ട് പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. രണ്ടു ഡിജിപിമാരെ മാറ്റി നിയമിച്ചാണ് എൽഡിഎഫ് സർക്കാർ പൊലീസ് തലപ്പത്ത് മാറ്റം വരുത്തിയത്. സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിനെ മാറ്റി ഫയർഫോഴ്സ് മേധാവി ലോക്നാഥ് ബഹ്റയെ തൽസ്ഥാനത്തു നിയമിച്ചതാണ് ഇതിൽ സുപ്രധാനമായ മാറ്റം.

കുറ്റാന്വേഷണരംഗത്തും ക്രമസമാധാന പാലന രംഗത്തും മികവു പ്രകടിപ്പിച്ചതാണ് ലോക്നാഥ് ബഹ്റ കേരളാ പൊലീസ് സേനയുടെ തലപ്പത്ത് എത്താൻ കാരണം. വിജിലൻസ് ഡിജിപിയായി ജേക്കബ് തോമസിനെ നിയമിച്ചു. പാറ്റൂർ ഭൂമിയിടപാടിലെ അഴിമതിയടക്കം മുൻസർക്കാരിന്റെ അഴിമതിക്കെതിരേ ജേക്കബ് തോമസ് എടുത്ത കർക്കശ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ഇതിന്റെ പേരിൽ പൊലീസ് കൺസ്ട്രക്ഷൻ മേധാവിയാക്കി മൂലക്കിരുത്തി ഉദ്യോഗസ്ഥനെയാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാറിന് പുതിയ മുഖം കൊണ്ടുവരാൻ വേണ്ടി കൈപിടിച്ചുയർത്തിയിരിക്കുന്നത്.

മുൻ വിജിലൻസ് എ.ഡി.ജി.പി. കൂടിയാണ് പൊലീസ് ഹൗസിങ് കോർപ്പറേഷൻ ഡയറക്ടറായ ജേക്കബ് തോമസ്. ലോക്നാഥ് ബഹ്റയും ജേക്കബ് തോമസും 1985 ബാച്ച് ഐ.പി.എസുകാരാണ്. ഇതു സംബന്ധിച്ച ഉത്തരവിൽ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. സെൻകുമാർ പൊലീസ് ഹൗസിങ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടറാകും.

അവധിയിലായ ശങ്കർ റെഡ്ഡിക്ക് പകരംചുമതല നൽകിയിട്ടില്ല. വിജിലൻസ് ഡയറക്ടർ പദവിയിൽനിന്ന് നീക്കം ചെയ്ത എൻ. ശങ്കർ റെഡ്ഡിയെ ഫയർഫോഴ്സ് മേധാവിയായി നിയമിച്ചേക്കും. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥ പദവിയിൽ നിന്നും കാര്യമായ പണിയൊന്നുമില്ലാത്ത പൊലീസ് കൺസ്ട്രക്ഷൻ തസ്തികയിലേക്കാണെ ടി പി സെൻകുമാറിനെ മാറ്റിയിരിക്കുന്നത്. വിരമിക്കാൻ ഒരുവർഷം ശേഷിക്കെയാണ് സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കുന്നത്. മന്ത്രിസഭ അധികാരമേറ്റയുടനെ ദക്ഷിണ മേഖല എ.ഡി.ജി.പി കെ. പത്മകുമാറിനെ മാറ്റി ബി. സന്ധ്യയെ നിയമിച്ചിരുന്നു. എന്നാൽ, ഈ അന്വേഷണ സംഘത്തെ മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളിൽ ഡിജിപിക്ക് വ്യത്യസ്ത അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്.

ഉന്നതപദവികളിലിരിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് കൃത്യമായ ചട്ടങ്ങളുണ്ടെന്നിരിക്കെ സെൻകുമാറിന്റെ സ്ഥാനചലനം വലിയ വിവാദങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. സെൻകുമാറിനെ തുടരാൻ അനുവദിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഇതിന് വഴങ്ങിയില്ല. പുതിയ സർക്കാർ അധികാരമേറ്റ് ഒരാഴ്ച പിന്നിടും മുൻപേയാണ് സംസ്ഥാന പൊലീസ് മേധാവിയെ അടക്കം മാറ്റിക്കൊണ്ടുള്ള അഴിച്ചു പണി പൊലീസ് തലപ്പത്ത് നടന്നിരിക്കുന്നത്. നേരത്തെ ഉത്തരമേഖല എഡിജിപി പത്മകുമാറിനേയും എറണാകുളം റൂറൽ എസ്‌പി യതീഷ് ചന്ദ്രയേയും സർക്കാർ സ്ഥലം മാറ്റിയിരുന്നു. ഇവർക്ക് ആർക്കും ഇതുവരെ പകരം നിയമനം നൽകിയിട്ടില്ല.

തിങ്കളാഴ്ച രാത്രിയോടെയാണ് ഇത് സംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചത്. ചൊവ്വാഴ്ചയേ ഇത് സംബന്ധിച്ച് ഉത്തരവിറങ്ങൂ. ജേക്കബ് തോമസും ബെഹ്‌റയും 1986 ബാച്ചിലെ ഐ.പി.എസ് ഓഫിസർമാരാണ്. ആലപ്പുഴ എ.എസ്‌പിയായാണ് ബെഹ്‌റയുടെ തുടക്കം. ആലപ്പുഴ, കണ്ണൂർ എസ്‌പി ചുമതലകൾ വഹിച്ചു. എൻ.ഐ.എ അഡീഷനൽ ഡയറക്ടറായിരുന്നു. മുംബൈ സ്‌ഫോടനക്കേസിലെ ഡേവിഡ് കോൾ മാൻ ഹെഡ്‌ലിയുടെ അറസ്റ്റ്, കാലിത്തീറ്റ കുംഭകോണക്കേസിലെ ലാലു പ്രസാദിന്റെ അറസ്റ്റ് എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളിൽ അന്വേഷണചുമതല വഹിച്ചിട്ടുണ്ട്.

അതേസമയം വിജലൻസ് ഡയറക്ടറായി ജേക്കബ് തോമസ് ഐപിഎസിനെ  നിയമിക്കാനുള്ള തീരുമാനം പൊതുസമൂഹം വലിയ തോതിൽ കൈയടികളോടെ സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. മുൻ സർക്കാറിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് രണ്ട് പേരെയും അപ്രധാനമായ തസ്തികകളിൽ നിയമിച്ചത്. ജേക്കബ് തോമസിന് വിജിലൻസ് തലപ്പത്തേക്ക് കൊണ്ടുവന്നാൽ അത് സർക്കാറിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുമെന്ന കാര്യം നേരത്തെ മറുനാടൻ മലയാളി എഡിറ്റോറിയലിലും അഭിപ്രായപ്പെട്ടിരുന്നു.

ക്രമസമാധാന നിലയുടെ ചുമതല വഹിക്കുന്ന ഡിജിപി സെൻകുമാർ കഴിഞ്ഞാൽ കേരള പൊലീസിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥനാണ് ശ്രീ ജേക്കബ് തോമസ്. ഡിജിപി റാങ്ക് നൽകിയ ശേഷം പൊലീസ് കൺസ്ട്രക്ഷൻ കോപ്പറേഷൻ എന്ന മേസ്തിരി പണി ചെയ്യുന്ന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഒതുക്കിയിരുന്ന അദ്ദേഹത്തെ തിരികെ പ്രധാന്യമുള്ള വകുപ്പിൽ നിയമിക്കണമെന്നാണ് മറുനാടൻ എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടിയിരുന്നത്.

അിജിലൻസിൽ അഡീഷണൽ ഡിജിപി ആയിരുന്നപ്പോൾ ബാർ കോഴ അടക്കമുള്ള അഴിമതി ആരോപണങ്ങളിൽ നിയമം നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴാണ് ജേക്കബ് തോമസിന് ആദ്യം സ്ഥാനഭ്രംശം ഉണ്ടാകുന്നത്. വിജിലൻസിൽ നിന്നും ഫയർ ഫോഴ്സ് ചുമതലയിലേക്ക് മാറ്റിയ ജേക്കബ് തോമസ് ബഹുനില കെട്ടിടങ്ങൾ നിയമനം ലംഘിച്ച് നിർമ്മിക്കുന്നത് തടഞ്ഞതോടെ അവിടെ നിന്നും നേരെ അയച്ചത് പൊലീസ് കൺസ്ട്രക്ഷൻ വകുപ്പിന്റെ മേധാവിയാക്കുകയായിരുന്നു.

ആദ്യം മുതലെ ഉറച്ച നിലപാട് എടുക്കുന്ന ഈ ഉദ്യോഗസ്ഥനെ വർഷങ്ങളായി ഇങ്ങനെ അപ്രധാന തസ്തികകളിൽ ഇട്ടു വട്ടം കറക്കുകയാണ്. എന്നിട്ടും നട്ടെല്ല് വളക്കാതെ നിമയം നടപ്പിലാക്കണം എന്ന് ആഗ്രഹിച്ചു പ്രവർത്തിക്കുന്ന ജേക്കബ് തോമസിന് അർഹിക്കുന്ന സ്ഥാനം നൽകിയിരിക്കയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ. യുഡിഎഫ് സർക്കാർ കട്ടുമുടിച്ചതൊക്കെ തിരിച്ചുപിടിക്കാനും അഴിമതിക്കാരെ ഒക്കെ ജയിലിൽ അടയ്ക്കാനും ഉത്തരവാദിത്തം സർക്കാരിന് ഉള്ളതുകൊണ്ട് അതിന് പറ്റിയ നിയമനം തന്നെ ആണ് വിജിലൻസ് തലപ്പത്തെത്തുന്നത്.

ക്രമസമാധാന നിലയുടെ ചുമതല കഴിഞ്ഞാൽ അടുത്ത പദവി വിജിലൻസ് ഡയറക്ടറുടേതാണ്. ജേക്കബ് തോമസ് അടക്കം നിരവധി സീനിയർ ഡിജിപിമാർ ഒരു പണിയും ഇല്ലാതെ നടന്നപ്പോൾ ഡിജിപി ആയിരുന്ന ശങ്കർ റെഡ്ഡിയെ ആണ് ഡിജിപി പദവിയുള്ള വിജിലൻസ് ഡയറക്ടർ തസ്തികയിലേക്ക് ചെന്നിത്തല നിമയിച്ചത്. പിന്നീട് അതു കുഴപ്പമാകുമെന്ന് അറിഞ്ഞപ്പോൾ ആണ് ശങ്കർ റെഡ്ഡിക്ക് പ്രൊമോഷൻ നൽകാൻ വേണ്ടി മറ്റ് ചിലർ കൂടി ഡിജിപിമാരിക്കി മാറ്റി ഡിജിപിമാരുടെ എണ്ണം ഒൻപതാക്കിയത്. ബാർ കോഴ വിവാദത്തിൽ സർക്കാരിനെ രക്ഷിച്ചതിനുള്ള പ്രതിഫലനം ആയിരുന്നു ഈ സ്ഥാനക്കയറ്റവും ചട്ട ലംഘനവും.

വിജിലൻസ് ഡയറക്ടറായി നിയമനം ലഭിക്കേണ്ടിയിരുന്ന ലോക്നാഥ് ബെഹ്റയെ ഫയർഫോഴ്സിൽ നിയമിച്ചതിൽ നേരത്തെ അദ്ദേഹം തന്നെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എഡിജിപി റാങ്കിലുള്ള ശങ്കർ റെഡ്ഡിയെ ചട്ടംമറികടന്നു വിജിലൻസ് ഡയറക്ടറായി നിയമിക്കുകയായിരുന്നു. ഇതേത്തുടർന്ന് ബഹ്‌റ അവധിയിൽ പ്രവേശിക്കുകയും ഉണ്ടായി. ഡിജിപി ഇരിക്കേണ്ട വിജിലൻസ് ഡയറക്ടറുടെ കേഡർ തസ്തിക ഒഴിച്ചിട്ട് തന്നെ ഫയർഫോഴ്സ് മേധാവി ആക്കിയതിനെതിരെ ഡിജിപി ലോകനാഥ് ബഹ്റ ശക്തമായ പ്രതിഷേധത്തിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP