Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണ നിറത്തിലുള്ള ഡിസൈനർ സാരിയിൽ വധുവായി മാറി മലയാളത്തിന്റെ പ്രിയ നടി; പരമ്പരാഗത ശൈലിയിലെ ആഭരണങ്ങളും; വരനെത്തിയത് മുണ്ടും മേൽമുണ്ടും അണിഞ്ഞ് തനി മലയാളിയായി; കേരളീയ ശൈലിയിൽ സുഹൃത്തിനെ മിന്നുകെട്ടി കന്നട നിർമ്മാതാവ്; ക്ഷേത്രത്തിലെ താലികെട്ടിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; മലയാളത്തിന്റെ സൂപ്പർ നടി ഭാവനയുടെ വിവാഹം ആഘോഷമാക്കി തൃശൂരുകാർ; സഫലമായത് ആറു കൊല്ലത്തെ പ്രണയം

സ്വർണ്ണ നിറത്തിലുള്ള ഡിസൈനർ സാരിയിൽ വധുവായി മാറി മലയാളത്തിന്റെ പ്രിയ നടി; പരമ്പരാഗത ശൈലിയിലെ ആഭരണങ്ങളും; വരനെത്തിയത് മുണ്ടും മേൽമുണ്ടും അണിഞ്ഞ് തനി മലയാളിയായി; കേരളീയ ശൈലിയിൽ സുഹൃത്തിനെ മിന്നുകെട്ടി കന്നട നിർമ്മാതാവ്; ക്ഷേത്രത്തിലെ താലികെട്ടിന് എത്തിയത് അടുത്ത ബന്ധുക്കൾ മാത്രം; മലയാളത്തിന്റെ സൂപ്പർ നടി ഭാവനയുടെ വിവാഹം ആഘോഷമാക്കി തൃശൂരുകാർ; സഫലമായത് ആറു കൊല്ലത്തെ പ്രണയം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഭാവനയുടെ വിവാഹം കഴിഞ്ഞു. തൃശൂരിലെ തിരുവമ്പാടി ക്ഷേത്രത്തിൽ നക്ഷത്രത്തിളക്കത്തോടെ നടിയെത്തിയപ്പോൾ പഴുതുകളടച്ചുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ആരാധകരും ശത്രുക്കളും ഏറെയുള്ള നടിയുടെ വിവാഹം തൃശൂർ ആഘോഷത്തോടെ ഏറ്റെടുത്തു. മഞ്ജു വാര്യരും രമ്യാ നമ്പീശനും അടക്കമുള്ള സുഹൃത്തുക്കളും ക്ഷേത്രത്തിലെത്തി. അതിനപ്പുറം ബന്ധുക്കൾ മാത്രമാണ് ഭാവനയുടെ താലികെട്ടിന് സാക്ഷ്യം വഹിക്കാനെത്തിയത്. സുരക്ഷാകാരണങ്ങളാൽ കഴിയുന്നതും വേണ്ടപ്പെട്ടവരെ മാത്രമേ താലികെട്ടിന് പങ്കെടുപ്പിക്കാവൂവെന്ന നിർദ്ദേശം പൊലീസ് ഭാവനയുടെ ബന്ധുക്കൾക്ക് നൽകിയിരുന്നു. ഇത് പാലിച്ചായിരുന്നു വിവാഹം.

കന്നട നിർമ്മാതാവ് നവീനാണ് വരൻ, ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. സ്വർണ നിറത്തിലുള്ള ഡിസൈനർ സാരിയാണ് വിവാഹത്തിനായി ഭാവന ധരിച്ചിരിക്കുന്നത്. ഒപ്പം ട്രഡീഷണൽ ശൈലിയിലുള്ള ആഭരണങ്ങളും. കടുംചുവപ്പു നിറത്തിലുള്ള ലിപ്സ്റ്റിക്കും ചുവപ്പു കല്ലുകളോടു കൂടിയ നെറ്റിചുട്ടിയും ഭാവനയെ അതിസുന്ദരിയാക്കി. മുടി പിറകിൽ വട്ടത്തിൽ കെട്ടി മുഴുവനായും മുല്ലപ്പൂ ചുറ്റിവെച്ച് വധു ക്ഷേത്രത്തിലെത്തി. നവീനാകട്ടെ പരമ്പരാഗത വേഷവും. മുണ്ടും മേൽമുണ്ടും അണിഞ്ഞായിരുന്നു നവീൻ എത്തിയത്. കേരളീയ ശൈലിയിലായിരുന്നു ചടങ്ങുകളെല്ലാം. ഏറെ നാളായി ഭാവനയുടെ വിവാഹവുമായി ബന്ധപ്പെട്ട പലതരം അഭ്യൂഹങ്ങളും പരന്നിരുന്നു. സിനിമയിലെ ശത്രുക്കളായിരുന്നു ഇതിന് കാരണം. അതുകൊണ്ട് തന്നെ കനത്ത സുരക്ഷ പൊലീസ് ഒരുക്കി.

രാവിലെ 9.30നു തിരുവമ്പാടി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലാണ് നവീൻ ഭാവനയുടെ കഴുത്തിൽ മിന്നുകെട്ടിയത്. നവീനുമായുള്ള അഞ്ച് വർഷം നീണ്ട ഭാവനയുടെ പ്രണയമാണ് ഇന്ന് പൂവണിഞ്ഞത്. ഇഷ്ട ദേവനായ തിരുവമ്പാടിക്കണ്ണനു മുന്നിലാണ് മലയാളത്തിന്റെ പ്രിയ നായിക സുമംഗലിയായത്. രണ്ടായിരത്തി പന്ത്രണ്ടിൽ പുറത്തിറങ്ങിയ റോമിയോ എന്ന കന്നഡ ചിത്രത്തിലൂടെയാണ് ഭാവനയും നിർമ്മാതാവായ നവീനും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. തുടർന്നു ബന്ധുക്കൾക്കുള്ള വിരുന്ന് ജവഹർലാൽ കൺവെൻഷൻ സെന്ററിലും ചലച്ചിത്രമേഖലയിലുള്ളവർക്കുള്ള വിരുന്ന് വൈകിട്ട് ലുലു കൺവൻഷൻ സെന്ററിലും നടക്കും. വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലിൽ നടന്ന മൈലാഞ്ചിയിടൽ ചടങ്ങിൽ രമ്യ നമ്പീശൻ, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.

വൈകിട്ട് ലുലു കൺവെൻഷൻ സെന്ററിലാണ് സിനിമാതാരങ്ങൾക്കും മറ്റ് സഹപ്രവർത്തകർക്കുമുള്ള വിരുന്ന് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഇരു ചടങ്ങുകളിലേക്കും മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്നാണ് വിവരം. ഇന്നലെ രമ്യാ നമ്പീശന്റെ നേതൃത്വത്തിൽ സിനിമ മേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തിയിരുന്നു. ഇവരാണ് മൈലാഞ്ചിയിടൽ ചടങ്ങ് നടത്തിയത്. ആറ് വർഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വർഷം മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വർഷം തികയാൻ കാത്തിരുന്നതിനാലാണ് വിവാഹം അൽപ്പം നീട്ടിവെച്ചത്. ഇതോടെ അഭ്യൂഹങ്ങൾ പലത് പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉൾപ്പെടെ നിരവധി പേർ ഭാവനക്ക് വിവാഹ ആശംസകൾ നേർന്നിരുന്നു.

2002ൽ കന്നട ചിത്രമായ റോമിയോയുടെ ഷൂട്ടിങ്ങിനിടെയാണ് ഭാവന നവീനെ പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമായി വളരുകയായിരുന്നു. 2014ൽ വിവാഹിതരാകാനായിരുന്നു പദ്ധതിയെങ്കിലും വളരെ മുൻപ് പല സിനിമകൾക്കും ഡേറ്റ് നൽകിയതിനാൽ തിരക്കുമൂലം കഴിഞ്ഞില്ല. 2015 സെപ്റ്റംബറിൽ ഭാവനയുടെ അച്ഛന്റെ ആകസ്മികമായ വിയോഗവും വിവാഹം നീണ്ടുപോകാൻ കാരണമായി. ഭാവനയുടെ കുടുംബാംഗങ്ങൾക്കെല്ലാം സുപരിചിതനായിരുന്നു നവീൻ. ഇടയ്ക്കിടെ തൃശൂരിൽ സന്ദർശനം നടത്താറുള്ള ഇദ്ദേഹവുമായി നല്ല ബന്ധമാണ് എല്ലാവർക്കുമുള്ളത്.

2002ൽ സംവിധായകൻ കമലിന്റെ നമ്മളിലൂടെ മലയാള സിനിമയിലെത്തിയ ഭാവന 15 വർഷം നീണ്ട സിനിമ ജീവിതത്തിനിടയിൽ ദക്ഷിണേന്ത്യയിലെ നാലുഭാഷകളിലായി 65 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യ സിനിമയിൽ തന്നെ കേരള സംസ്ഥാനസർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം കരസ്ഥമക്കി. നമ്മളും ഭാവനയുടെ പരിമളവും കേരളത്തിൽ വൻ ഹിറ്റായപ്പോൾ നിരവധി ഓഫറുകളാണ് ലഭിച്ചത്. ശ്യാമപ്രസാദിന്റെ ഇവിടെ, ഒഴിമുറി തുടങ്ങിയ വ്യത്യസ്തമായ സിനിമകളിൽ പങ്കാളിയാകുമ്പോഴും ഹണിബിയും ഏഴാമത്തെ രാവുമെല്ലാം ചെയ്തിരുന്നു. ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെ 2005ൽ കേരള സംസ്ഥാനസർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു.

നവീൻ നിർമ്മിച്ച റോമിയോ എന്ന ചിത്രത്തിലെ നായിക ഭാവനയായിരുന്നു. അന്ന് മുതൽ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പരന്നിരുന്നു. താൻ ഡേറ്റിങിലാണെന്ന് ഭാവന സമ്മതിച്ചെങ്കിലും അങ്ങനെ ഒന്നില്ലെന്നായിരുന്നു നവീനിന്റെ പ്രതികരണം. പിന്നീട് വിവാഹത്തിലേക്ക് കാര്യങ്ങളെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP