Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ച് വർഷമായി താമസിക്കുന്ന ഇവിടെ സിസിടിവി വെക്കേണ്ട ആവശ്യമുണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല; സ്ഥലത്തെ ബിജെപി കൗൺസിലറുമായി പോലും സൂക്ഷിക്കുന്നത് നല്ല സൗഹൃദം; അക്രമമുണ്ടായത് പെട്ടന്നുള്ള രോഷത്തിന്റെ പുറത്താകാം; എല്ലാ പാർട്ടിയിലുമുണ്ടല്ലോ പ്രശ്നക്കാരൊക്കെ, ഇതിനെ അങ്ങനെ കണ്ടാൽ മതി: ബിനീഷ് കോടിയേരി മറുനാടൻ മലയാളിയോട്

അഞ്ച് വർഷമായി താമസിക്കുന്ന ഇവിടെ സിസിടിവി വെക്കേണ്ട ആവശ്യമുണ്ടെന്ന് ഇത് വരെ തോന്നിയിട്ടില്ല; സ്ഥലത്തെ ബിജെപി കൗൺസിലറുമായി പോലും സൂക്ഷിക്കുന്നത് നല്ല സൗഹൃദം; അക്രമമുണ്ടായത് പെട്ടന്നുള്ള രോഷത്തിന്റെ പുറത്താകാം; എല്ലാ പാർട്ടിയിലുമുണ്ടല്ലോ പ്രശ്നക്കാരൊക്കെ, ഇതിനെ അങ്ങനെ കണ്ടാൽ മതി: ബിനീഷ് കോടിയേരി മറുനാടൻ മലയാളിയോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാഴാഴ്ച രാത്രി തുടങ്ങിയ ബിജെപി സി.പി.എം പോര് വെള്ളിയാഴ്ച പുലർച്ച വരെ നീണ്ടുനിന്നു. ബിജെപിയുടെ സംസ്ഥാന സമിതി ഓഫീസ് സി.പി.എം കൗൺസിലറുടെ നേതൃത്വത്തിൽ അടിച്ചുതകർക്കുകയും സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ വാഹനമുൾപ്പടെ നശിപ്പിക്കുകയും ചെയ്തപ്പോൾ ബിജെപി തിരിച്ചടിച്ചത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീടിന് നേരെ കല്ലെറിഞ്ഞും വാഹനങ്ങളുടെ ചില്ലെറിഞ്ഞ് തകർത്തുമാണ്. ഇരുവിഭാഗത്ത് നിന്നും അക്രമം കാണിച്ച 11 പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെ തലസ്ഥാനം ശാന്തത കൈവരിച്ചിരിക്കുകയാണ്.

സ്വന്തം വീടിന് നേരെയുണ്ടായ അക്രമത്തിനെ കുറിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെയാണ്: അഞ്ച് വർഷത്തോളമായി ഇവിടെ താമസിക്കാൻ തുടങ്ങിയിട്ട്. ഇന്ന് വരെ ഇത്തരമൊരു അനുഭവം തനിക്കോ കുടുംബത്തിനോ ഉണ്ടായിട്ടില്ല. അയൽക്കാരുമായെല്ലാം തന്നെ വളരെ നല്ല ബന്ധമാണുള്ളത്. ഒരു സിസി ടിവി വെയ്ക്കേണ്ട ആവശ്യമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല. അക്രമം ഉണ്ടാകില്ലെന്നും അത്തരക്കാരല്ല ഇവിടെ പരിസരത്ത് ഉള്ളതെന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് അത് ചെയ്യാതിരുന്നതും. എന്നാൽ ഇനിയിപ്പോ അക്രമം ഉണ്ടായ പശ്ചാത്തലത്തിൽ പൊലീസിന്റെയൊക്കെ നിർദ്ദേശമനുസരിച്ച് സിസി ടിവി ഫിറ്റ് ചെയ്യാനാണ് തീരുമാനം.

ഈ അക്രമത്തെ അങ്ങനെ വലിയ ഒരു കാര്യമായി ഒന്നും കാണുന്നില്ല. ഇതൊക്കെ സ്വാഭാവികമാണ്. എല്ലാ പാർട്ടിയിലും ഉണ്ടല്ലോ പ്രശ്നക്കാരായ ആളുകൾ എന്നു കരുതി ഈ വിഷയം മുൻനിർത്തി ബിജെപിക്കാരോട് ശത്രുത വെച്ച് പുലർത്തേണ്ട കാര്യമൊന്നുമില്ല. ഈ പ്രദേശത്ത് നിരവധി ആർഎസ്എസ് ബിജെപി പ്രവർത്തകരുണ്ട്. പലരേയും സ്ഥിരം കാണുന്നതുമാണ്. ആരും അങ്ങനെ നോട്ടത്തിൽ പോലും ശത്രുത പുലർത്തുന്നതായി തോന്നിയിട്ടില്ല. പിന്നെ പ്രശ്നക്കാരൊക്കെ എല്ലാ പാർട്ടിയിലും ഉണ്ടല്ലോ. അന്ന് മുഴുവൻ പ്രശ്നമായിരുന്നല്ലോ അതിന്റെ രോഷത്തിൽ ഏതെങ്കിലും പ്രവർത്തകർ ചെയ്തതായിരിക്കും.

ഈ പ്രദേശത്ത് ബിജെപി പരിപാടികൾക്ക് ഉൾപ്പടെ പിരിവിന് വരുമ്പോൾ സംഭാവന നൽകുന്ന വീടാണ് തന്റേതെന്നും ബിനീഷ് കോടിയേരി പറഞ്ഞു. മരുതംകുഴി കൂട്ടാംവിള റസിഡൻസ് അസോസിയേഷൻ മൂന്നാം അവന്യുവിലെ 240 നമ്പർ വയലിൽ വീട്ടിലാണ് ബിനീഷും കുടുംബവും താമസിക്കുന്നത്. നഗരസഭയിലെ 39ാം വാർഡായ പാങ്ങോടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അഞ്ച് വർഷങ്ങൾക്ക് മുൻപ് ഡിജിപി വിആർ രാജീവിൽ നിന്നാണ് ബിനീഷിന്റെ കുടുംബം ഈ വീട് വാങ്ങിയത്.

പാങ്ങോട് വാർഡ് കൗൺസിലറായ മധുസൂധനൻ ബിജെപി അംഗമാണ്. സ്ഥലം കൗൺസിലറുമായും ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. അത്കൊണ്ട് തന്നെ ഈ അക്രമം പെട്ടന്നുള്ള രോഷത്തിന്റെ അടിസ്ഥാനത്തിൽ സംഭവിച്ചതാകാമെന്ന് തന്നെയാണ് ബിനീഷ് പറയുന്നത്. ഇതിൽ കൂടുതൽ പരാതിയില്ലെന്നും പ്രശ്നങ്ങളില്ലാത്ത അന്തരീക്ഷമാണ് പ്രധാനമെന്നും ബിനീഷിന്റെ വീട്ടിലുള്ളവർ പറയുന്നു. കണ്ണൂർ എംഎൽഎയും തുറമുഖ വകുപ്പ് മന്ത്രിയുമായ കടന്നപള്ളി രാമചന്ദ്രൻ ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബിനീഷിന്റെ വീട് സന്ദർശിച്ചു.

എംജി കോളേജിൽ എസ്എഫ്ഐ യൂണിറ്റ് രൂപീകരിച്ചതു മുതലാണ് നഗരത്തിൽ പല സ്ഥലങ്ങളിലായി ബിജെപി സി.പി.എം പ്രവർത്തകർ തമ്മിൽ അടിപിടിയുണ്ടായത്. പ്രവർത്തകരുടേയും നേതാക്കളുടേയും വീടുകൾ അക്രമിക്കുവന്നതിലേക്ക് കാര്യങ്ങൾ എത്തുകയും പിന്നീട് അത് ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ വീട്ടിലേക്കും നീളുകയായിരുന്നു.

നഗരത്തിലെ എംജി കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും യൂണിറ്റ് രൂപീകരിക്കാൻ ഇരു വിഭാഗവും തീരുമാനിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം. എസ്എഫ്‌ഐ ശക്തി കേന്ദ്രമായ യൂണിവേഴ്‌സിറ്റിയിൽ എബിവിപി യൂണിറ്റ് തുടങ്ങുന്നുവെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്. ഇതിന് പിന്നാലെ എസ്എഫ്‌ഐ എംജി കോളേജിലേക്ക് മാർച്ച് നടത്തി അവിടെ യൂണിറ്റ് രൂപീകരിക്കുകയും നവാഗതർക്ക് സ്വാഗതം നൽകുകയും ചെയ്തു. പിന്നീട് എബിവിപി യീണിവേഴ്‌സിറ്റിയിൽ യൂണിറ്റ രൂപീകരിക്കാൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് പ്രവർത്തകരെത്താത്തിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

ചാലയിൽ സിപിഐ എം പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.കാട്ടാക്കട ശശിയുടെ വീടിനു നേരെയുണ്ടായ ആകമണത്തിൽ മുൻഭാഗത്തെ ജനൽ ചില്ലുകൾ മുഴുവൻ തകർന്നു. ശശിയും കുടുംബാംഗങ്ങളും സമീപ വീട്ടുകാരും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോൾ മൂന്നുപേരും ബൈക്കിൽ ആനാകോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു.സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് എ സുന്ദറിന്റെ മണക്കാട് യമുന നഗറിലുള്ള വീട് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമിച്ചത്. മാരകായുധങ്ങളുമായി ബൈക്കുകളിലായെത്തിയ മുപ്പതംഗ സംഘമാണ് ആക്രമണം നടത്തിയത്. വാൾ ഉപയോഗിച്ച് ഗേറ്റ് വെട്ടിപ്പൊളിച്ച് അകത്തുകയറിയ ഒരു സംഘം കാർ, സ്‌കൂട്ടർ എന്നിവ ആദ്യം തകർത്തു. ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ വീടിന്റെ മുൻവാതിൽ കമ്പിപ്പാര, വാൾ എന്നിവ ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചു. അകത്തുള്ള സ്ത്രീകളുടെ കൂട്ടക്കരച്ചിൽ കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു.

സുന്ദറിന്റെ വീട് ആക്രമിക്കുന്നതിന് തൊട്ടുമുമ്പ് ഡിവൈഎഫ്‌ഐ ചാല ബ്‌ളോക്ക് പ്രസിഡന്റ് ആർ ഉണ്ണിയുടെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തെ വീടിനു നേരെയും ആക്രമണുണ്ടായി. വീടിനകത്തു കടന്ന സംഘം ടിവിയും മറ്റു ഗൃഹോപകരണങ്ങളും അടിച്ചുതകർത്തു. മുൻ വശത്തുണ്ടായിരുന്ന മിനി ലോറിയും ബൈക്കും അടിച്ചുതകർത്തു. വിവരമറിഞ്ഞ് പാർട്ടി ചാല ഏരിയ സെക്രട്ടറി സുന്ദർ ഇവിടെയെത്തിയ സമയത്തായിരുന്നു സുന്ദറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്.ആക്രമണവിവരം അറിഞ്ഞ് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും മറ്റു നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും നേതാക്കളുടെ വീടുകളിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP