Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർജും ബിജു രമേശും അരുവിക്കരയിൽ ഒന്നിക്കും! വിഎസ്ഡിപിയും ശ്രീനാരായണ ധർമ്മ വേദിയും കൈകോർക്കുമ്പോൾ തെളിയുന്നത് ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന; ബാറുടമാ നേതാവ് പറയുന്നതെല്ലാം മുൻ ചീഫ് വിപ്പിന് വേണ്ടിയോ? ഇനി ചെന്നിത്തലയേയും വെറുതെ വിടില്ല

ജോർജും ബിജു രമേശും അരുവിക്കരയിൽ ഒന്നിക്കും! വിഎസ്ഡിപിയും ശ്രീനാരായണ ധർമ്മ വേദിയും കൈകോർക്കുമ്പോൾ തെളിയുന്നത് ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന; ബാറുടമാ നേതാവ് പറയുന്നതെല്ലാം മുൻ ചീഫ് വിപ്പിന് വേണ്ടിയോ? ഇനി ചെന്നിത്തലയേയും വെറുതെ വിടില്ല

ബി രഘുരാജ്‌

തിരുവനന്തപുരം: ബാർ കോഴയിലെ ഗൂഢാലോചന തിയറി വ്യക്തമാകുന്നു. പി സി ജോർജിനെ പിന്തുണയ്ക്കുന്ന വിഎസ്ഡിപിയും ബിജു രമേശ് നേതൃത്വം നൽകുന്ന ശ്രീനാരായണ ധർമ്മ വേദിയും ഒരുമിക്കുന്നു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ ധനമന്ത്രി കെ എം മാണി പുറത്താക്കി ആഴ്ചകൾക്കുള്ളിലാണ് ഈ കൈകോർക്കൽ. ഇതോടെ ബാർ കോഴയിൽ മന്ത്രി മാണിക്കെതിരെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങൾ പി സി ജോർജിന്റെ അറിവോടെയാണെന്ന തിയറിയാണ് ഇവിടെ പരോക്ഷമായി തെളിയുന്നത്. അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെ വിഎസ്ഡിപിയുമായി കൈകോർക്കുമെന്ന് ബിജു രമേശ് അറിയിച്ചതോടെയാണ് ഇത്.

ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജിനെ പുറത്താക്കിയപ്പോൾ അദ്ദേഹത്തിന് പൗരസ്വീകരണം ഒരുക്കിയ സംഘടനയാണ് വിഎസ്ഡിപി. നാടാർ വിഭാഗത്തിൽ സ്വാധീനമുള്ള വിഎസ്ഡിപിയാണ് ജോർജിന് പിന്നിൽ അണിനിരക്കുന്ന പ്രധാന നേതാവ്. വിഎസ്ഡിപിയുടെ ചന്ദ്രശേഖരനും ജോർജും തമ്മിലെ അടുപ്പവും വ്യക്തമാണ്. അരുവിക്കരയിൽ സ്വന്തം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ജോർജ് പരിഗണിക്കുന്നുണ്ട്. ഈ മേഖലയിലുള്ള നാടാർ വിഭാഗങ്ങളിൽ വിഎസ്ഡിപിക്കുള്ള പിന്തുണ തിരിച്ചറിഞ്ഞാണ് ഇത്. യുഡിഎഫ് രാഷ്ട്രീയത്തിന് തിരിച്ചടി നൽകാനാണ് ഈ നീക്കം. ഇതുമായാണ് ബിജു രമേശിന്റെ ശ്രീ നാരായണ ധർമ്മ വേദിയും സഹകരിക്കാൻ ഒരുങ്ങുന്നത്. അരുവിക്കരയിലെ സ്ഥാനാർത്ഥിയേയും മറ്റും നോക്കി തീരുമാനമെന്നും ബിജു രമേശ് വ്യക്തമാക്കി. പി സി ജോർജും ബിജു രമേശും തമ്മിലെ യോജിപ്പ് തന്നെയാണ് പുതിയ സഹകരണ മുന്നണിക്ക് പിന്നിലെന്നാണ് സൂചന.

കോൺഗ്രസിലെ ഐ വിഭാഗത്തിന്റെ പിന്തുണയോടെ ജോർജ്ജും ബിജു രമേശും ചേർന്ന നടത്തിയ ഗൂഢാലോചനയാണ് ബാർ കോഴയെന്ന് മറുനാടൻ മലയാളി ആദ്യമേ റിപ്പോർട്ട് ചെയ്തിരുന്നു. അതുകൊണ്ടാണ് കോഴ വാങ്ങിയ ഐ ഗ്രൂപ്പ് മന്ത്രിമാരെ കുറിച്ച് ബിജു രമേശ് ഒന്നും പറയാതിരുന്നത്. ഒടുവിൽ ചാനൽ ചർച്ചയ്ക്കിടെ പരോക്ഷമായി രമേശ് ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും പേര് പറയേണ്ടിയും വന്നു. എ ഗ്രൂപ്പിനേയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾക്കിടെയായിരുന്നു അത്. ഇതോടെ ബാർ കോഴ വിവാദമയുർത്തിയ ഐ ഗ്രൂപ്പും ബിജു രമേശിന് എതിരായി. എല്ലാം മനസ്സിലാക്കി ജോർജ്ജിനെ ചീഫ് വിപ്പ് പദവിയിൽ നിന്ന് മാണി പുറത്താക്കുകയും ചെയ്തു. ജോർജിനെ രക്ഷിക്കാൻ രമേശ് ചെന്നിത്തല ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഇതോടെ ജോർജ് ആ ഗ്രൂപ്പിനേയും ശത്രു പക്ഷത്താക്കി.

ജോർജിനെ മാണി കൈവിട്ടാലും യുഡിഎഫിൽ കേരളാ കോൺഗ്രസ് സെക്യുലറിന് സ്ഥാനം ഉറപ്പാക്കുമെന്ന് ചെന്നിത്തല വാക്ക് നൽകിയിരുന്നു. ചെറിയ ഭൂരിപക്ഷത്തിൽ നീങ്ങുന്ന മുന്നണിയെ വെട്ടിലാക്കാതിരിക്കാൻ ജോർജിനെ തുടരാൻ അനുവദിക്കണമെന്ന് ചെന്നിത്തല മാണിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജോർജിനെ സഹകരിപ്പിച്ചാൽ തങ്ങൾ വിട്ടുപോകുമെന്ന് മാണി നിലപാട് എടുത്തു. ഇതോടെ ചെന്നിത്തല വെട്ടിലായി. പരസ്യ പ്രസ്താവനകൾ അതിര് വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി ബാർ കോഴയിലെ ഗൂഢാലോചന തിയറി അറിയാമായിരുന്നു മുഖ്യമന്ത്രിയും ജോർജിനെ കൈവിട്ടു. ഈ സാഹചര്യത്തിലാണ് വിഎസ്ഡിപിയെ മുൻനിർത്തി അരുവിക്കരയിൽ യുഡിഎഫിന് പണികൊടുക്കാൻ ജോർജ്ജ് എത്തുന്നത്. എങ്ങനേയും കേരളാ കോൺഗ്രസിൽ നിന്നും പുറത്തായി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിക്ക് പുറത്ത് വരാനാണ് ഇത്.

ഇവിടെയാണ് ജോർജിനെ പിന്തുണയ്ക്കാൻ ബിജു രമേശിന്റെ ശ്രീ നാരായണ ധർമ്മ വേദിയുമെത്തുന്നത്. അരുവിക്കരയിലെ ഈഴവ വോട്ടുകളിലെ വിലപേശലിന് ഇതിലൂടെ അവസരമൊരുക്കാനാണ് നീക്കം. പിന്തുണ അറിയിക്കാനായി നടത്തിയ വാർത്താ സമ്മേളനത്തിൽ എ ഗ്രൂപ്പിലെ പ്രമുഖനായ കെ ബാബുവിനെയാണ് ബിജു രമേശ് കടന്നാക്രമിച്ചത്. മാണിയേയും വെറുതെ വിട്ടില്ല. ഒപ്പം ബാർ കോഴയിലെ ആഭ്യന്തര വകുപ്പിന്റെ ഇടപെടലുകളിൽ സംശയവും ഉന്നയിച്ചു. ബാർ കോഴയിൽ വിജിലൻസ് അന്വേഷണം മതിയെന്ന വാദിച്ച ബിജു രമേശാണ് ഇപ്പോൾ വാക്ക് മാറുന്നത്. ജോർജ്ജുമായുള്ള അടുപ്പമാണ് ഇതിനും കാരണമെന്നാണ് സൂചന. ചെന്നിത്തലയുമായി അകന്നതോടെ പൊലീസ് വകുപ്പിനേയും പ്രതിക്കൂട്ടിലാക്കി തന്നെയാകും ജോർജിന്റെ രാഷ്ട്രീയ യാത്രയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

എക്‌സൈസ് മന്ത്രി കെ ബാബു പണം വാങ്ങിയെന്ന ആരോപണം ആവർത്തിച്ച് ബാർ ഉടമ ബിജു രമേശ് രംഗത്ത് വന്നത്. മന്ത്രി ബാബു പണം വാങ്ങിയിട്ടുണ്ട്. മൂന്നുപേർ ചേർന്നാണു ബാബുവിനു പണം നൽകിയത്. തന്റെ വീട്ടില്ല ഹോട്ടലിലാണു ബാബു വന്നതെന്നും ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ജോസ് കെ.മാണിക്ക് കോടികളോടുള്ള ആർത്തി തീർന്നിട്ടില്ലെന്നും അതിനാലാണ് ഒരു കോടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചതെന്നും പറഞ്ഞ ബിജു രമേശ് അഴിമതിക്കെതിരെ വി എസ്.ഡി.പിയും ശ്രീനാരായണ ധർവേദിയും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അറിയിച്ചു. ബാർ കോഴയിലെ കേസ് അന്വേഷണം അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

അതിനിടെ അഴിമതി വിരുദ്ധ മുന്നണിയുടെ ഭാഗമായി ബിജു രമേശിനെ അരുവിക്കരയിൽ സ്ഥാനാർത്ഥിയാക്കാനും നീക്കമുണ്ട്. ഇടതു പക്ഷ സഹയാത്രകരായ ആർഎസ്‌പിയിലെ വിമത വിഭാഗമാണ് ഇതിന് പിന്നിൽ. ഈ സാധ്യതകൾ കൂടി മനസ്സിലാക്കിയാണ് വിഎസ്ഡിപിയുമായുള്ള രാഷ്ട്രീയ സഖ്യത്തിന് ബിജു രമേശ് തയ്യാറെടുക്കുന്നത്. ബിജു രമേശ് അരുവിക്കരയിൽ സ്ഥാനാർത്ഥിയാവുകയും പി സി ജോർജ്ജ് അദ്ദേഹത്തിനായി പ്രചരണത്തിനെത്തുകയും കൂടി ചെയ്താൽ ബാർ കോഴയിലെ ഗൂഢാലോചന ഇനിയും മറനീക്കി പുറത്തുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP