Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോബി ചെമ്മണൂർ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ചെയ്തത് മൂന്നുവർഷംവരെ തടവും 600 കോടി പിഴയും കിട്ടുന്ന കുറ്റകൃത്യം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാസാക്കിയ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ നഗ്നമായ ലംഘനം: ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന റഗുലേറ്ററി അഥോറിറ്റി പത്രങ്ങളുടെ ഒന്നാംപേജിലെ പരസ്യം കണ്ടിട്ടേയില്ല!

ബോബി ചെമ്മണൂർ മാദ്ധ്യമങ്ങളുടെ സഹായത്തോടെ ചെയ്തത് മൂന്നുവർഷംവരെ തടവും 600 കോടി പിഴയും കിട്ടുന്ന കുറ്റകൃത്യം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാസാക്കിയ റിയൽ എസ്റ്റേറ്റ് നിയമങ്ങളുടെ നഗ്നമായ ലംഘനം: ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന റഗുലേറ്ററി അഥോറിറ്റി പത്രങ്ങളുടെ ഒന്നാംപേജിലെ പരസ്യം കണ്ടിട്ടേയില്ല!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനായി വ്യാജ അവകാശവാദങ്ങളുമായി എത്തിയ ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി എന്ന റിയൽ എസ്‌റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് എന്ന് രേഖകൾ വ്യക്തമാക്കുന്നു. റിയൽ എസ്റ്റേറ്റ് മേഖയിൽ നടക്കുന്ന വമ്പൻ ചൂഷണങ്ങൾക്കു പരിഹാരമായി കേരള സർക്കാരും കേന്ദ്ര സർക്കാരും പാസ്സാക്കിയ നിയമങ്ങളിൽ ഒന്നുപോലും പാലിച്ചല്ല ബോബി ചെമ്മണ്ണൂർ പരസ്യം നൽകിയിരിക്കുന്നത്.

600 കോടിവരെ പിഴ ലഭിക്കാവുന്നതും, മൂന്ന് വർഷംവരെ ശിക്ഷ ലഭിക്കാവുന്നതുമായ ചട്ടലംഘനങ്ങളാണ് ഓക്‌സിജൻസിറ്റിക്കായി നിബന്ധനകൾ മറികടന്ന് നൽകിയ പരസ്യങ്ങൾ. കേന്ദ്ര സർക്കാർ നിയമം സംസ്ഥാനങ്ങൾ നടപ്പിലാക്കാനുള്ള തീയതിക്ക് മുമ്പ് തന്നെ കേരളം നിയമം പാസാക്കിയതുകൊണ്ട് കേരളത്തിൽ ഈ നിയമം ഇപ്പോൾ ബാധകമാണ്. എന്നാൽ നിയമം നടപ്പിലാക്കേണ്ട കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ഒന്നാം പേജിൽ പരസ്യം കണ്ടതായി പോലും നടിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഈ വർഷം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള റിയൽ എസ്റ്റേറ്റ് റഗുലേററ്ററി അഥോറിറ്റിയുടെ ചട്ടങ്ങളിൽ ഒരു റിയൽ എസ്‌റ്റേറ്റ് പ്രൊമോട്ടർ പാലിക്കേണ്ടതായി പറയുന്ന നിബന്ധനകൾ ഒന്നടങ്കം ലംഘിച്ചാണ് ബോബി ചെമ്മണ്ണൂർ ഓക്‌സിജൻ സിറ്റിക്കായുള്ള പരസ്യങ്ങൾ നൽകിയിട്ടുള്ളത്. കേരളത്തിലെമ്പാടും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ സ്വീകരിച്ച് ഫ്ളാറ്റുകളും വില്ലകളും യഥാസമയം നിർമ്മിച്ചു നൽകാതെ ഉപഭോക്താക്കളെ പറ്റിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരമൊരു അഥോറിറ്റി സർക്കാർ കൊണ്ടുവന്നത്.

2015ലെ കേരള റിയൽ എസ്‌റ്റേറ്റ് (നിയന്ത്രണവും വികസനവും) ആക്റ്റ് പ്രകാരം അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പദ്ധതികൾക്കേ പരസ്യം നൽകാനും ഉപഭോക്താക്കളിൽ നിന്നും അഡ്വാൻസ് സ്വീകരിക്കുന്നതിനും അനുവാദമുള്ളൂ. അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ്ത്തന്നെ ബിൽഡിങ് പെർമിറ്റ് ലഭിക്കണം. അതുപോലും നടത്താതെയാണ് ഇപ്പോൾ സകലമാന പത്രങ്ങളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും വൻ പരസ്യങ്ങൾ നൽകി റിയൽ എസ്റ്റേറ്റ് തട്ടിപ്പിന് കളമൊരുക്കുന്നത്.

നിയമം നിലവിൽവന്നതിനുശേഷം ബിൽഡിങ് പെർമിറ്റ് ലഭിച്ച പുതിയ പാർപ്പിട, വാണിജ്യ പദ്ധതികളൊക്കെ അഥോറിറ്റിയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. പ്ലോട്ടുകൾ, അപ്പാർട്ട്‌മെന്റുകൾ, വില്ലകൾ, വാണിജ്യ പദ്ധതികൾ എന്നിങ്ങനെ വിൽപ്പനക്കായുള്ള പദ്ധതികളാണ് രജിസ്റ്റർ ചെയ്യേണ്ടത്. പുതിയ നിയമപ്രകാരം ഒരു പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളെ അറിയിക്കുന്നതിനും ബിൽഡർമാർ ബാധ്യസ്ഥരാണ്. ലേ ഔട്ട് പ്ലാൻ, ലഭ്യമായിട്ടുള്ള അനുമതികൾ, കോൺട്രാക്ടർമാർ, ആർക്കിടെക്റ്റുകൾ തുടങ്ങിയ വിവരങ്ങളൊക്കെ പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. ഇക്കാര്യങ്ങൾ അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ നൽകിയ ശേഷമേ പരസ്യങ്ങളും നൽകാവൂ.

പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിക്കഴിഞ്ഞാൽ മൂന്നിൽ രണ്ട് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ പ്ലോട്ടിന്റെയോ അപ്പാർട്ട്‌മെന്റിന്റെയോ അളവുകളിൽ ബിൽഡർക്ക് മാറ്റം വരുത്താനാകില്ല. ഇതിനെല്ലാം പുറമെ ഒരു പദ്ധതിക്കായി ഉപഭോക്താക്കളിൽ നിന്നും ബിൽഡർമാർ സമാഹരിക്കുന്ന പണത്തിന്റെ 70 ശതമാനവും നിർമ്മാണ ചെലവിലേക്കായി ബാങ്കിലെ ഒരു പ്രത്യേക അക്കൗണ്ടിൽ നിർബന്ധമായും നിക്ഷേപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

നാടൊട്ടുക്കും ഫളക്‌സ് ബോർഡുകൾ സ്ഥാപിച്ചോ, പത്രങ്ങൾ ഉൾപ്പെടെയുള്ള വൻ പരസ്യങ്ങൾ ചെയ്‌തോ പണം തട്ടുന്ന വ്യാജ ഫളാറ്റ് നിർമ്മാതാക്കളെ കയ്യോടെ പിടികൂടുന്നതിനാണ് അഥോറിറ്റി രൂപീകരിച്ചത്. പക്ഷേ പദ്ധതിക്കായി അപേക്ഷയോ, അപ്രൂവലിനായി ലേഔട്ട് പ്‌ളാനോ സമർപ്പിക്കുകപോലും ചെയ്യാതെ ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റി മിക്കവാറും പത്രങ്ങളിലും ഓൺലൈനിലും നൽകിയ പരസ്യം അഥോറിറ്റി അറിഞ്ഞമട്ടില്ല. നിയമത്തിന്റെ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ ഉദ്ഘാടനവേളയിൽ പ്രഖ്യാപിച്ചതുപ്രകാരം ഒരു പദ്ധതിയുടേയും പ്രൊജക്റ്റ് ലിസ്റ്റ് അഥോറിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമല്ല.

ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ ചുമതലയിലുള്ള അഥോറിറ്റി വെബ്‌സൈറ്റിൽ ഉപഭോക്താക്കൾക്ക് യഥാർത്ഥ ബിൽഡർമാരെ തിരിച്ചറിയാനാകുമെന്നും ഓരോ പ്രൊജക്റ്റിന്റെയും വിശദമായ പഌനും രേഖകളും പരിശോധിക്കാനാകുമെന്നുമെല്ലാമായിരുന്നു മുൻ സർക്കാരിന്റെ കാലത്ത് ഉണ്ടായ വാഗ്ദാനങ്ങൾ. പക്ഷേ, അഥോറിറ്റി പ്രവർത്തനം തുടങ്ങിയെന്നതൊഴിച്ചാൽ മറ്റൊന്നും നടപ്പായിട്ടില്ല.

ുതുതായി നിർമ്മാണം നടത്തുമ്പോൾ റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്ത ശേഷം കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഇതോടൊപ്പം കെട്ടിടനിർമ്മാണ പെർമിറ്റ്, ഭൂമിയുടെ അവകാശരേഖ തുടങ്ങിയ രേഖകളും സമർപ്പിക്കണം. സുതാര്യമായ നടപടിക്രമങ്ങൾ എല്ലാം പാലിച്ചേ ഇനി സംസ്ഥാനത്ത്് ഫ്ളാറ്റ്, വില്ലാ നിർമ്മാണവും കച്ചവടവും നടക്കൂ. ഗാർഹിക, വാണിജ്യ, വ്യാവസായിക, ഐ.ടി തുടങ്ങി ഏതാവശ്യത്തിനുള്ള കെട്ടിടങ്ങൾക്കും അഥോറിറ്റിയെ മറികടക്കാനാകില്ല എന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ വിൽപന വാഗ്ദാനം ചെയ്തുകൊണ്ട്, വാങ്ങുന്നതിന് ആളുകളെ ക്ഷണിച്ചുകൊണ്ട്, അത്തരം ആവശ്യങ്ങൾക്കായി മുൻകൂർ നിക്ഷേപം നടത്തുന്നതിന് ക്ഷണിച്ചുകൊണ്ട് പരസ്യം നൽകുന്നതിന് മുമ്പ് പ്രൊമോട്ടർ പാലിക്കേണ്ട നിബന്ധനകൾ അക്കമിട്ട് റിയൽ എസ്റ്റേറ്റ് ആക്ടിൽ വ്യക്തമാക്കുന്നുണ്ട്. അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യാതെ, ഏതെങ്കിലും റിയൽ എസ്‌റ്റേറ്റ് പ്രൊജക്ടിലെ പ്‌ളോട്ടോ, കെട്ടിടമോ വിൽപനയ്ക്കായി വാഗ്ദാനംചെയ്യരുതെന്നാണ് നിയമത്തിലെ ആദ്യവ്യവസ്ഥതന്നെ. അതുതന്നെ ബോബിയുടെ പുതിയ പദ്ധതിയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നു.

നിയമത്തിന്റെ രണ്ടാം അധ്യായത്തിൽ പറയുന്നതു പ്രകാരം റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റിന് അധികാരസ്ഥാനത്തുനിന്ന് ലഭിച്ച കെട്ടിട നിർമ്മാണ പെർമിറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് തീർച്ചയായും ഹാജരാക്കണം. അനുമതി ലഭിച്ച നിർദിഷ്ട പദ്ധതിയുടേയോ അതിന്റെ ഒരു ഘട്ടത്തിന്റെയെങ്കിലുമോ ലേ ഔട്ട് പ്ലാനും ഒപ്പം മുഴുവൻ പ്രൊജക്റ്റിന്റെയോ ലേഔട്ട് പ്ലാനും  ഹാജരാക്കണം. ഇവിടെ ഇതൊന്നും നടന്നില്ല. പകരം നിക്ഷേപകരെ ആകർഷിക്കാൻ തട്ടിപ്പിന് കളമൊരുക്കി നേരെ പരസ്യം നൽകുകയാണുണ്ടായത്. മേൽപ്പറഞ്ഞതിനുപുറമെ നിരവധി വ്യവസ്ഥകൾ അഥോറിറ്റിയുടെ ചട്ടത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. എന്നാൽ പ്രാഥമികമായ കാര്യങ്ങൾക്കുപോലും അനുമതി വാങ്ങാതെയും ചട്ടങ്ങളിൽ ഒന്നുപോലും പാലിക്കാതെയും പരസ്യങ്ങൾ നൽകിയതിന്റെ പേരിൽ മാത്രം റിയൽ എസ്റ്റേറ്റ് അഥോറിറ്റിക്ക് ബോബി ചെമ്മണ്ണൂരിനെതിരെ നടപടിയെടുക്കാനാകും.

അഥോറിറ്റിയുടെ ചട്ടങ്ങൾ ലംഘിക്കുന്ന പ്രൊമോട്ടർക്ക് ചുരുങ്ങിയത് കെ പ്രൊജക്റ്റിന് കണക്കാക്കപ്പെട്ട ചെലവിന്റെ പത്തുശതമാനം പിഴ ചുമത്താനും മൂന്നുവർഷം തടവുശിക്ഷ നൽകാനും നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. ഇത് തുടക്കത്തിൽ മാത്രമാണ്. തട്ടിപ്പ് തുടരുന്നപക്ഷം പിഴയുടെ തുകയും ശിക്ഷാകാലാവധിയും കൂടും. എന്നാൽ, ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ രൂപീകരിക്കപ്പെട്ട അഥോറിറ്റി ഓക്‌സിജൻ സിറ്റി നൽകിയ പരസ്യത്തിനെതിരെ തുടക്കത്തിലേ എന്തു നിലപാട് സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യങ്ങളെന്നു മാത്രം. കേന്ദ്ര, സംസ്ഥാന നിയമനങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നതിനാൽ സംസ്ഥാന സർക്കാരിനും ഇക്കാര്യത്തിൽ ശക്തമായ നിലപാട് തുടക്കത്തിലേ സ്വീകരിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP