Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയിലിൽ അടക്കപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉന്നത സ്വാധീനം മൂലം ഒഴിവാക്കി ശീലിച്ച ബോബി ചെമ്മണ്ണൂരിന് ജയിലിൽ കിടക്കുന്നത് എങ്ങനെയെന്ന് ഫീൽ ചെയ്യണമെന്ന മോഹം കലശലായി; തെലുങ്കാന സർക്കാറിന്റെ 'ഫീൽ ദ ജയിൽ' പദ്ധതിയിൽ ചേർന്ന് ഒരു ദിവസം ജയിലിൽ കിടന്നു രാജ്യവ്യാപകമായി പബ്ലിസിറ്റി നൽകി വിവാദ സ്വർണ്ണക്കട മുതലാളി

ജയിലിൽ അടക്കപ്പെടാനുള്ള എല്ലാ അവസരങ്ങളും ഉന്നത സ്വാധീനം മൂലം ഒഴിവാക്കി ശീലിച്ച ബോബി ചെമ്മണ്ണൂരിന് ജയിലിൽ കിടക്കുന്നത് എങ്ങനെയെന്ന് ഫീൽ ചെയ്യണമെന്ന മോഹം കലശലായി; തെലുങ്കാന സർക്കാറിന്റെ 'ഫീൽ ദ ജയിൽ' പദ്ധതിയിൽ ചേർന്ന് ഒരു ദിവസം ജയിലിൽ കിടന്നു രാജ്യവ്യാപകമായി പബ്ലിസിറ്റി നൽകി വിവാദ സ്വർണ്ണക്കട മുതലാളി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പബ്ലിസിറ്റിക്കായി ഓടിനടക്കുന്ന സ്വർണ്ണക്കട മുതലാളിമാരുടൈ കൂട്ടത്തിൽ മുമ്പനാണ് ബോബി ചെമ്മണ്ണൂർ. താനൊരു 'സംഭവമാണ്' എന്നു വരുത്തി തീർക്കാൻ വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ എല്ലാക്കാലത്തും സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം നേടിയിട്ടുണ്ട്. എന്നാൽ, ഈ വിമർശനങ്ങളെ വകവെക്കാതെ അടുത്ത പബ്ലിസിറ്റി സ്റ്റണ്ട് മാർഗ്ഗം തേടുകയാണ് വിവാദ സ്വർണക്കട മുതലാളി ചെയ്യുന്നത്. ഇത്തവണ വീണ്ടും അദ്ദേഹം അതിനുള്ള മാർഗ്ഗം കണ്ടെത്തി. ജയിലിൽ പോകുക എന്നതായിരുന്നു ഈ മാർഗ്ഗം. തെലുങ്കാനയിലെ ജയിലിലാണ് ജയിൽശിക്ഷ എങ്ങനെയാണെന്ന് അറിയാൻ ബോബി പോയത്.

ജയിലിൽ അടക്കപ്പെടാൻ പാകത്തിനുള്ള അവസരങ്ങൾ ഉന്നത സ്വാധീനം മൂലം ഒഴിവാക്കി ശീലിച്ച ബോബി ചെമ്മണ്ണൂർ ജയിലൽ കിടക്കാൻ മോഹം കലശലായതോടെയാണ് അതിനുള്ള മാർഗ്ഗങ്ങൾ തേടിയത്. എല്ലാ ജയിലിലും തടവു പുള്ളികൾക്ക് ജയിലിൽ ജോലി ചെയ്യുമ്പോൾ പണം കൊടുക്കുമെങ്കിൽ അങ്ങോട്ട് പണം നൽകിയാണ് ബോബി ജയിലിൽ എത്തിയത്. അഞ്ഞൂറ് രൂപയാണ് ബോബി ജയിൽ അധികൃതർക്ക് നൽകിയത്.

തെലങ്കാനയിലെ 'ഫീൽ ദ ജയിൽ' പദ്ധതി പ്രകാരമാണ് ബോബി ചെമ്മണ്ണൂർ ഒരു ദിവസം ജയിൽ 'ശിക്ഷ' അനുഭവിച്ചത്. ടൂറിസം പരിപാടിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയിൽ മ്യൂസിയത്തിൽ ആയിരുന്നു താമസം. ജയിൽ ജീവിതം എന്താണെന്ന് അറിയുക എന്നത് വർഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂർ തെലുങ്ക് മാധ്യമങ്ങളോട് പറഞ്ഞത്. എന്തായാലും സമാന പരിപാടിയിൽ എത്തിയ മറ്റുള്ളവരെ പോലെയല്ല ബോബി ചെയ്തത്. ക്യാമറമാന്മാരെയും ചാനലുകാരെയും വിവരം അറിയിച്ച് അത്യാവശ്യം പബ്ലിസിറ്റി സ്റ്റണ്ടും നടത്തി. കൂടാതെ ജയിലിൽ സഹായിക്കാൻ ഒപ്പം സഹായികളെയും കൂട്ടി.

കേരളത്തിൽ ജയിലിൽ കിടക്കാൻ ശ്രമിച്ച സാധിച്ചില്ലെന്നാണ് ബോബി അവകാശപ്പെട്ടത്. 15 വർഷം മുമ്പ് കേരളത്തിലെ ജയിൽ അധികൃതരെ സമീപിച്ചിരുന്നവെന്നുമാണ് ബോബി തെലുങ്കാന ടുഡേ ചാനലിനോട് തട്ടിവിട്ടത്. ആ ആഗ്രഹം സഫലമാക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താൽ മാത്രമേ കേരളത്തിൽ ജയിലിൽ പാർപ്പിക്കൂ എന്നാണത്രെ അന്ന് ജയിൽ അധികൃതർ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞത്. താൻ യാതൊരു തെറ്റുകളും ചെയ്യാത്ത വ്യക്തിയായതിനാൽ ജയിൽവാസം സാധ്യമായില്ലെന്നും ബോബി പറയുന്നു.

തെലങ്കാന ജയിൽ വകുപ്പിന്റെ പദ്ധതിയെ മുക്തകണ്ഠം പ്രശംസിക്കാനും ബോബി മറന്നില്ല. ജയിൽ ജീവിതം എങ്ങനെ ആയിരിക്കും എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം സൗകര്യം ആവശ്യമാണെന്നും അത്തരമൊരു അവസരത്തിലെ ടൂറിസം സാധ്യത നല്ലതാണെന്നും ബോബി പറഞ്ഞു. 24 മണിക്കൂറിലെ ജയിൽ വാസത്തിൽ ഫോൺ ഉപയോഗിക്കാൻ പറ്റില്ല. ബോബിയും ഉപയോഗിച്ചില്ല. ജയിലിലെ അന്തേവാസികൾക്ക് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയാണ് കഴിച്ചതെന്നും അവകാശപ്പെടുന്നു. അതേസമയം ബോബി വെള്ളം കോരുന്നതും ചെടിക്ക് വെള്ളമൊഴിക്കുന്നതിന്റെയും ചിത്രങ്ങൾ വന്നിട്ടുണ്ട് താനും.

തെലങ്കാനയിലെ 'ഫീൽ ദ ജയിൽ' മാതൃക രാജ്യം മുഴുവൻ വ്യാപിപ്പിക്കണം എന്നും ബോബി പറയാൻ മറന്നില്ല. ഇത് വലിയൊരു വിഭാഗം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുമെന്നാണ് ബോബി പറഞ്ഞത്. ജയിൽ മാന്വൽ പ്രകാരം തടവുപുള്ളികൾക്ക് നൽകുന്ന സൗകര്യങ്ങൾ മാത്രമാണ് ഇവിടെ താമസിക്കാനെത്തുന്നവർക്കും നൽകുക. തടവറ സ്വയം വൃത്തിയാക്കണം. വേണമെങ്കിൽ ജയിൽ പരിസരത്ത് വൃക്ഷത്തെകൾ നടാം. ഹൈദരാബാദിലെ നൈസാം ഭരണകാലമായ 1796ലാണ് ഈ ജയിൽ നിർമ്മിച്ചത്. മൂന്ന് ഏക്കർ ഭൂമിയിൽ ഒരേക്കറോളം വിസ്താരത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

2012 വരെ ഇവിടെ തടവുപുള്ളികളെ പാർപ്പിച്ചിരുന്നു.ദിവസവും സന്ദർശകരുണ്ടെങ്കിലും ആദ്യമൊക്കെ ആരും ഇവിടെ താമസിക്കാനുള്ള 'ധൈര്യം' കാട്ടിയിരുന്നില്ല.ജയിൽ ടൂറിസം എന്ന പുതിയൊരു ആശയം ആണ് ഈ തെലുങ്കാന ജയിൽ മ്യൂസിയം തരുന്നത്. തെലങ്കാനയിലെ ഈ ജയിലിൽ താമസിക്കാൻ 500 രൂപയാണ് ഫീസ്. കൊളോണിയൽ കാലത്ത് സ്ഥാപിച്ച മേദക്ക് ജില്ലാ ജയിലിലാണ് വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി ഇങ്ങനെയൊരു ആശയം നടപ്പിലാക്കിയത്. ജില്ലാ ആസ്ഥാനമായ സങ്കാറെഡ്ഡിയിൽ സ്ഥിതി ചെയ്യുന്ന, 220 വർഷം പഴക്കമുള്ള ഈ ജയിൽ ഇപ്പോൾ മ്യൂസിയമായാണ് പ്രവർത്തിക്കുന്നത്. 'ഫീൽ ദ ജയിൽ' എന്ന പേരിലാണ് പദ്ധതി. അഴിക്കുള്ളിലെ അനുഭവം അതേപടി സന്ദർശകർക്ക് പകരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 500 രൂപ നൽകിയാൽ 24 മണിക്കൂർ താമസിക്കാം.

അതേസമയം ബോബിയുടെ സ്ഥിരം പബ്ലിസിറ്റി സ്റ്റാണ്ടാണ് ഈ പരിപാടിയും. നേരത്തെ തെരുവു പട്ടികളുടെ ശല്യമുണ്ടായ വേളയിൽ പബ്ലിസിറ്റി ലഭിക്കാൻ വേണ്ടി ബോബി പട്ടിയെ പിടിക്കാനും രംഗത്തിറങ്ങിയിരുന്നു. ഇതു കൂടാതെ രക്തബാങ്കിന് വേണ്ടി കേരളം മുഴുവൻ ഓടിയിട്ടും ബ്ലഡ് ബാങ്കിൽ രക്തം ഉണ്ടായിരുന്നില്ലെന്നതും വാർത്തകളിൽ ഇടംപിടിച്ചു. അടുത്തിടെ ബോബി ചെമ്മണ്ണൂരിനെതിരെ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി എൻ. ബി. ഡബ്ല്യൂ (ജാമ്യമില്ല വാറണ്ട്) പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമൻസ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോടതി നടപടി സ്വീകരിച്ചത്. ബോബി ചെമ്മണ്ണൂരിന്റെ അനുജൻ സി.ഡി.ബോസിന്റെ ഉടമസ്ഥതയിൽ പാലക്കാട് ജിബി റോഡിലുള്ള സ്വർണ്ണക്കടയിലെ രണ്ടു ജീവനക്കാർ കമ്പ്യൂട്ടർ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു കേസിനാസ്പദമായ പരാതി. 2007 സെപ്റ്റംബറിൽ ബോബി പാലക്കാട് ടൗൺ പൊലീസ് മുൻപാകെ രജിസ്റ്റർ ചെയ്ത 244/07 നമ്പറായ പരാതിയിൽ 2013ൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ബോബിയുടെ അപേക്ഷയിൽ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പബ്ലിക്ക് പ്രോസിക്യൂട്ടറേയും നിയമിച്ചിരുന്നു. കേരളത്തിൽ ജയിലിൽ പോകാൻ ഉണ്ടായിരുന്ന അവസരം സ്വാധീനം കൊണ്ട് ബോബി ഒഴിവാക്കിയ ഒരു സംഭവാണ് ഈ കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP