Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷ് സർക്കാർ ഒരു കോടി നൽകാമെന്ന് പറഞ്ഞിട്ടും പാലക്കാട്ടുകാരൻ അർജുൻ വന്നില്ല; കാലാവസ്ഥ പഠനത്തിന് അർജുൻ പറന്നത് ദക്ഷിണ കൊറിയയിലേക്ക്, ബിനേഷ് ബാലൻ വാർത്തകളിൽ നിറയുമ്പോഴും ആരും അറിയാതെ പോയ ഒരു വാദ്ഗാന കഥ

ബ്രിട്ടീഷ് സർക്കാർ ഒരു കോടി നൽകാമെന്ന് പറഞ്ഞിട്ടും പാലക്കാട്ടുകാരൻ അർജുൻ വന്നില്ല; കാലാവസ്ഥ പഠനത്തിന് അർജുൻ പറന്നത് ദക്ഷിണ കൊറിയയിലേക്ക്, ബിനേഷ് ബാലൻ വാർത്തകളിൽ നിറയുമ്പോഴും ആരും അറിയാതെ പോയ ഒരു വാദ്ഗാന കഥ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിന്റെ കോമ്മൺവെൽത്ത് സ്‌കോളർഷിപ് നേടി ലണ്ടനിലെ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലും സസ്‌കസ് യൂണിവേഴ്‌സിറ്റിയിലും പഠിക്കാൻ എത്തിയ ബിനീഷ് ബാലന്റെ യാത്ര മൂന്നു വർഷം തടസ്സപ്പെട്ടതിനെ തുടർന്നുണ്ടായ കോലാഹലം കെട്ടടങ്ങുന്നതേ ഉള്ളൂ.

കാസർഗോട്ടെ ആദിവാസി ഊരിൽ നിന്നും സ്വപ്രയത്‌നത്താൽ എത്തിയ യുവാവ് കേരളത്തിലെ ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ബലിയാടായി മാറുക ആയിരുന്നു എന്നതിനാൽ അതിവേഗം വാർത്തകളിൽ നിറഞ്ഞു. ഒടുവിൽ ഗതിയില്ലതെ യുവാവിനെ സഹായിക്കാൻ സർക്കാർ എല്ലാ ശ്രമവും നടത്തുക ആണെന്ന് ആദിവാസി ക്ഷേമ മന്ത്രി എ കെ ബാലൻ ഫേസ്‌ബുക്കിൽ എത്തി പൊതുജന സമക്ഷം കുറ്റം ഏറ്റുപറഞ്ഞെങ്കിലും സർക്കാർ വാദങ്ങൾ അതി നിശിതമായി വിമർശിക്കപ്പെട്ടു. ഒടുവിൽ ബിനീഷ് ബാലൻ തന്നെ സോഷ്യൽ മീഡിയയിൽ എത്തി തന്റെ കാര്യത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നും രണ്ടു സെക്രട്ടറിയേറ്റ് ജീവനക്കാരാണ് പ്രശ്ങ്ങൾ ഉണ്ടാക്കിയതെന്നും വ്യക്തമാക്കിയതോടെ ആ അധ്യായം അടഞ്ഞിരിക്കുകയാണ്.

എന്നാൽ ഇക്കാര്യം മറുനാടൻ മലയാളിയിൽ വാർത്ത ആയപ്പോൾ ബിനീഷ് ചൂണ്ടിക്കാട്ടിയ കാര്യങ്ങളിൽ പലതും തങ്ങളുടെയും കൂടി അനുഭവം ആണെന്നാണ് ഇപ്പോൾ യുകെയിൽ കോമൺവെൽത്ത് സ്‌കോളർഷിപ്പ് നേടി ഗവേഷണം നടത്തുന്ന മിടുക്കരിൽ മിടുക്കരായ വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കൂട്ടത്തിൽ കേംബ്രിഡ്ജിൽ എത്തിയ നികിത ഹരി, എഡിൻബറയിലെ ഹെറിയത് വാൾട് യൂണിവേഴ്‌സിറ്റിയിലെ ശ്യാം മോഹൻ, അയർലന്റിലെ പിഎച്ച്ഡി വിദ്യാർത്ഥികളായ വിഷ്ണു, ഹരി എന്നിവരൊക്കെ കോമ്മൺവെൽത്ത് സ്‌കോളർഷിപ്പ് കടമ്പകൾ നേടിയെടുക്കാൻ പ്രയാസപ്പെട്ടവരുടെ ഗണത്തിലുള്ളതാണ്. ഒരു പക്ഷെ കേരള സർക്കാരിന് തീർത്തും അജ്ഞാതമായ ഒരു മേഖലയിൽ നിന്നും സ്വന്തം നാടിന്റെ യശസ് ഉയർത്തുന്ന ഒരു ഡസനിലധികം മിടുക്കരാണ് യുകെയിലെ വിവിധ സർവ്വകലാശാലകളിൽ മലയാളി തലച്ചോറുമായി ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

അതേ സമയം ആരും കൊതിക്കുന്ന കോമ്മൺവെൽത്ത് സ്‌കോളർഷിപ്പ് കയ്യിൽ എത്തിയിട്ടും അത് വേണ്ടെന്നു വച്ച് ബ്രിട്ടനിലേക്കുള്ള വരവ് നിരസിച്ച പാലക്കാട്ടുകാരൻ അരുൺ ബാബുവിന്റെ കഥയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി പുറത്തു വരുന്നത്. ബിനേഷ് ബാലന്റെ സ്‌കോളർഷിപ്പ് നേട്ടവും യുകെ യിലേക്കുള്ള വരവും ശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം ബ്രിട്ടീഷ് സർക്കാരിന്റെ ഒരു കോടി രൂപയെന്ന വാഗ്ദാനം അർജുൻ ബാബുവിന് നിരസിക്കേണ്ടി വന്നത്. യുകെയിൽ എത്തി തന്റെ ഇഷ്ട വിഷയമായ കാലാവസ്ഥ പഠനം നടത്തുവാൻ ആണ് അർജുൻ ബാബു ആഗ്രഹിച്ചിരുന്നതെങ്കിലും കോമൺവെൽത്ത് റിസൽറ്റ് പുറത്തു വരുമ്പോഴേക്കും ദക്ഷിണ കൊറിയൻ സർവകലാശാലയുടെ ക്ഷണം ലഭിച്ചു അദ്ദേഹം അവിടെയെത്തി പഠനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

തൊട്ടു തലേ വർഷം കോമ്മൺ വെൽത്ത് സ്‌കോളർഷിപ്പിന് അപേക്ഷ നൽകി അവസാന വട്ടം പിന്തള്ളപ്പെട്ടപ്പോൾ പ്രതീക്ഷ നഷ്ടമായതാണ് അർജുൻ ബാബുവിനെ ദക്ഷിണ കൊറിയയിലെ പുസാൻ സർവകലാശാലയിൽ എത്തിച്ചത്. ഇന്ത്യയിൽ നിന്നും ഓരോ വർഷവും ഒട്ടേറെ പേർക്ക് ബ്രിട്ടീഷ് സർക്കാർ കോമൺവെൽത്ത് പഠന സഹായം നൽകുന്നതിനാൽ ഇത്തരത്തിൽ പഠിക്കാൻ മിടുക്കരായവർക്കു എപ്പോഴും മികച്ച സാധ്യതകളാണ് മുന്നിൽ ഉള്ളത്. പുസാനിലെ ഐബിഎസ് സെന്റർ ഫോർ ക്ലൈമറ്റ് ഫിസിക്‌സിലാണ് അർജുൻ ഇപ്പോൾ ഗവേഷണം നടത്തുന്നത്. ആരും കൊതിക്കുന്ന നേട്ടമാണ് സ്‌കോളർഷിപ്പ് നേടിയതിലൂടെ അർജുനും സ്വന്തമാക്കിയത്. സാധാരണ സ്‌കൂളിൽ നിന്നും പഠിച്ചു വരുന്ന മിടുമിടുക്കരുടെ പേരുകളിൽ എഴുതി വയ്ക്കാൻ ഉള്ളതാണ് അർജുൻ ബാബുവിന്റേതും.

കഴിഞ്ഞ വർഷം ബ്രിട്ടീഷ് സർക്കാർ തിരഞ്ഞെടുത്ത 19 പേരിൽ ആറാമൻ ആയിരുന്നു അർജുൻ ബാബു. പട്ടികയിൽ കാലാവസ്ഥ പഠനത്തിന് അർഹത നേടിയവരിൽ രണ്ടാമനും. ഇന്ത്യയിലെ മിടുക്കരെ തേടിയെത്തുന്ന അത്യാകർഷക പഠന സഹായമായിട്ടാണ് ബ്രിട്ടീഷ് സ്‌കോളർഷിപ്പ് കരുതപ്പെടുന്നത്. പഠന സഹായ തുകയുടെ വലിപ്പവും ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളിൽ നടത്താൻ കഴിയുന്ന ഗവേഷണവും തന്നെയാണ് ഈ സ്‌കോളർഷിപ്പിന്റെ ഹൈ ലൈറ്റ്. പാലക്കാട് വടക്കാഞ്ചേരി നെല്ലിക്കാട്ട് കുടുംബാംഗമായ അർജുൻ ബാബു കണ്ണാടി ഹയർ സെക്കണ്ടറി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് ബിരുദ പഠനത്തിനായി ഡൽഹിക്കു വണ്ടി കയറിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ബിഎസ്‌സി ഫിസിക്‌സ് ഓണേഴ്‌സ് നേടിയ അർജുൻ ഹൈദറാബ്ബാദ് കേന്ദ്ര സർവകലാശാലയിൽ നിന്നും ഓഷ്യൻ ആൻഡ് അറ്റ്‌മോസ്ഫിയറിക് സയൻസിൽ ബിരുദാനന്തര ബിരുദവും ടോപ് സ്‌കോറിൽ സ്വന്തമാക്കി. തുടർന്നാണ് ബ്രിട്ടീഷ് സ്‌കോളർഷിപ്പിനായി 2015 ൽ ശ്രമം നടത്തുന്നത്. പക്ഷെ അവസാന കടമ്പ കടക്കാനായില്ല. വീണ്ടും തൊട്ടടുത്ത വർഷം ശ്രമിച്ചപ്പോൾ വിജയം അർജുനൊപ്പമായി. എന്നാൽ ക്ഷമയോടെ കാത്തിരിക്കാൻ വയ്യെന്നായപ്പോൾ ദക്ഷിണ കൊറിയയുടെ വിളി സ്വീകരിക്കുക ആയിരുന്നു. അങ്ങനെ ബ്രിട്ടന്റെ നഷ്ടം കൊറിയ നേട്ടമാക്കി മാറ്റുകയാണ് അർജുനനിലൂടെ. ബ്രിട്ടൻ ഏറെ ശ്രദ്ധ നൽകുന്ന മേഖലകളിൽ ഒന്ന് കൂടിയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP