Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൻസർ മരുന്നുവില 8500 ആയിരുന്നത് ഒരു ലക്ഷത്തിലേറെയാക്കി; പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ... കടുത്തരോഗങ്ങൾ വന്നാൽ മരിക്കുന്നതാണു ഭേദം; പെട്രോൾ വിലനിയന്ത്രണം മാറ്റിയപ്പോൾ ഹർത്താൽ നടത്തിയ നാട്ടിൽ അമേരിക്കൻ കമ്പനികളുടെ കുത്തിക്കൊലയെ എതിർക്കാൻ ആരുമില്ല; നാം ഓരോരുത്തർക്കും ഈ ഗതി വരുമെന്നോർക്കുക

കാൻസർ മരുന്നുവില 8500 ആയിരുന്നത് ഒരു ലക്ഷത്തിലേറെയാക്കി; പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ... കടുത്തരോഗങ്ങൾ വന്നാൽ മരിക്കുന്നതാണു ഭേദം; പെട്രോൾ വിലനിയന്ത്രണം മാറ്റിയപ്പോൾ ഹർത്താൽ നടത്തിയ നാട്ടിൽ അമേരിക്കൻ കമ്പനികളുടെ കുത്തിക്കൊലയെ എതിർക്കാൻ ആരുമില്ല; നാം ഓരോരുത്തർക്കും ഈ ഗതി വരുമെന്നോർക്കുക

കൊച്ചി: കാൻസർ പ്രതിരോധത്തിനുള്ള മരുന്ന് 8500 രൂപയിൽനിന്ന് 1,08,000 രൂപയായി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചത് അടുത്തിടെയാണ്. അതായത് ഒരു മരുന്നിന് ഒരു ലക്ഷം രുപ വരെ വില വർദ്ധന. രോഗികളല്ലാതെ ഇതാരും അറിഞ്ഞതുമില്ല. പ്രതികരിച്ചതുമില്ല.

രോഗം വന്നാൽ മരുന്നു വാങ്ങാൻ ഗതിയില്ലാതെ ഇനി ഇന്ത്യയിൽ മരിക്കുകയേ നിർവ്വാഹമുള്ളു. ഗുരുതരരോഗങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ ആവശ്യമില്ലാത്തവ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അഥോറിറ്റി(എൻ.പി.പി.എ)യിൽനിന്നും കേന്ദ്ര സർക്കാർ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ നിത്യേനയെന്നോണം അവശ്യമരുന്നുകൾക്ക് വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

ഹൃദ്രോഗം, കാൻസർ, പ്രമേഹം, ആസ്ത്മ, എയ്ഡ്‌സ്, ക്ഷയം, മലേറിയ, ആസ്തമ, അമിതരക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളുടെ വിലയാണ് കുതിച്ചുയരുന്നത്. 110 മരുന്നുകളാണ് കേന്ദ്രസർക്കാർ, ആവശ്യമില്ലാത്തത് എന്ന പട്ടികയിൽ ഉൾപ്പെടുത്തി വില നിയന്ത്രണം എടുത്തു കളഞ്ഞത്. ആവശ്യമില്ലാത്തത് എന്നതിന്റെ മാനദണ്ഡമെന്താണെന്ന് സർക്കാർ വിശദീകരിച്ചിട്ടുമില്ല.

എൻ.പി.പി.എ 2015 ജൂലൈമാസം ഇറക്കിയ വിലനിലവാരപ്പട്ടിക റദ്ദാക്കിക്കൊണ്ടാണ് കമ്പനികൾക്ക് വില നിർണയിക്കാനുള്ള അധികാരം നൽകിയത്. മാത്രമല്ല മരുന്നുവിലയിൽ വർഷം തോറും 15 ശതമാനം വർദ്ധന വരുത്താനും കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഉയർന്ന വില കൊടുത്തുവാങ്ങുന്ന മരുന്നിന്റെ ഗുണനിലവാരം ഉറപ്പിക്കാൻ സംവിധാനങ്ങളൊന്നും നിർദേശിച്ചിട്ടുമില്ല.

മരുന്നുകളുടെ വില നിയന്ത്രണം കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞപ്പോൾ ചിലർ പ്രസ്താവനയിലൂടെയും എഴുത്തിലൂടെയും പ്രതികരിച്ചു എന്നല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും അതിനെതിരെ ശക്തമായി രംഗത്തുവന്നില്ല. മുമ്പ് പെട്രോൾ, ഡീസൽ വിലനിയന്ത്രണത്തിനുള്ള അധികാരം കേന്ദ്രസർക്കാർ എടുത്തുകളഞ്ഞ് ഇഷ്ടമുള്ള വിലയിടാൻ എണ്ണക്കമ്പനികൾക്ക് അനുമതി നൽകിയപ്പോൾ അതിനെതിരെ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളും പന്തം കൊളുത്തി പ്രകടനവും വാഹനപണിമുടക്കുമെല്ലാം രാജ്യം കണ്ടതാണ്. സമരം മൂലം വിലനിർണയിക്കാനുള്ള അധികാരം കമ്പനികളിൽ നിന്ന് എടുത്തു കളയാൻ സാധിച്ചില്ലെങ്കിലും എന്തുകൊണ്ട് എണ്ണവില ഇന്ത്യയിൽ കുറയാതെ നിൽക്കുന്നുവെന്ന സത്യം സാധാരണക്കാർക്കു പോലും അറിയുന്നതാണ്.

നിർഭാഗ്യവശാൽ ഇത്തരമൊരു നീക്കം രോഗികൾക്കുവേണ്ടി ഒരു രാഷ്ട്രീയ പാർട്ടിയിൽനിന്നും ഉണ്ടായിട്ടില്ല. ഇതിന്റെ തിക്തഫലം അനുഭവിക്കാൻ വിധിക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയിലെ രോഗികൾ. മാത്രമല്ല, ഓരോരുത്തരും രോഗാവസ്ഥയിൽ ഏതുനിമിഷവും എത്താവുന്നതാണെന്ന് ആരും ചിന്തിക്കുന്നില്ല. കാൻസർ രോഗത്തിനുള്ള മരുന്നിന് ഒരു ലക്ഷത്തോളം രൂപ വില വർദ്ധിച്ചപ്പോൾ സമാനമായ അവസ്ഥയിൽ മറ്റു മരുന്നുകൾക്കും വില വർദ്ധിച്ചിട്ടുണ്ട്. സർക്കാർ സൗജന്യമായി നൽകിയിരുന്ന ആന്റി റാബിസ് വാക്‌സിൻ ഇപ്പോൾ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ വരെ അപൂർവ്വമായാണ് ലഭിക്കുന്നത്. നേരത്തെ 2600 രൂപയോളം വിലയുണ്ടായിരുന്ന ഈ മരുന്നിന് 7500-നടുത്താണ് പുറത്തെ വില. ബി.പി, പ്രമേഹം തുടങ്ങി പല മരുന്നിനും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇവയെ ജീവിതശൈലീരോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ആഴ്‌ച്ചയിൽ ഒരു ദിവസം മരുന്നും ചികിത്സയും നൽകുന്ന പതിവാക്കി മാറ്റി. ബാക്കി ദിവസങ്ങളിൽ രോഗി പുറത്തുനിന്നു വാങ്ങേണ്ട അവസ്ഥ വരും. മരുന്നുനിർമ്മാണ കമ്പനികൾ ഭൂരിഭാഗവും അമേരിക്കയിൽനിന്നുള്ളവയാണ്. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി അമേരിക്ക സന്ദർശിച്ച ശേഷമാണ് കേന്ദ്രസർക്കാർ മരുന്നുകളുടെ വില നിയന്ത്രണം എടുത്തു കളയാൻ തീരുമാനിച്ചത്.
രാജ്യത്താകെ 35 ലക്ഷത്തിലേറെ വരുന്ന കാൻസർ രോഗികളെ ബാധിക്കുന്നതാണ് കാൻസർ രോഗത്തിന്റെ വില വർദ്ധന. ഓരോ വർഷവും നാൽപ്പതിനായിരത്തോളം പേർക്ക് പുതുതായി കാൻസർ രോഗം പിടിപെടുകയും ഓരോ ദിവസവും 1,300 ലേറെ പേർ ഇന്ത്യയിൽ മരിക്കുകയും ചെയ്യുന്നുണ്ട്. നാലു കാടി പ്രമേഹരോഗികളും 4.7 കോടി ഹ്യദ്രോഗികളും തുടങ്ങി ഒട്ടുമിക്ക രോഗങ്ങൾ അനുഭവിക്കുന്നവരുടേയും സ്ഥിതി വ്യത്യസ്തമല്ല. ആന്റി ബയോട്ടിക് മരുന്നുകൾക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്. ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ഒരു ഗുളികക്ക് 1000 രൂപയോളം നൽകേണ്ട അവസ്ഥയാണുള്ളത്. അനുകൂലസാഹചര്യം മുതലാക്കി മരുന്നു നിർമ്മാണ മേഖലയിൽ വൻ മുതൽമുടക്കിനാണ് കുത്തകകൾ ഒരുങ്ങുന്നത്. പക്ഷെ ഇതുകൊണ്ടുള്ള ഗുണം രോഗികൾക്ക് ഇല്ലെന്ന് മാത്രമല്ല ഇന്ത്യയെ കൊള്ളയടിച്ച് വിദേശത്തേക്ക് കടത്താനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP