Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൽപര കക്ഷികളുടെ വേട്ടയിൽ നിന്ന് ഇനിയെങ്കിലും ഡിഐജി ശ്രീജിത്തിന് ശാപമോക്ഷം ലഭിക്കുമോ? സർക്കാർ കുറ്റവിമുക്തനാക്കിയത് ഒരിക്കലും നടക്കാത്ത കാര്യം ആരോപിച്ച് കേസെടുത്ത ശേഷം

തൽപര കക്ഷികളുടെ വേട്ടയിൽ നിന്ന് ഇനിയെങ്കിലും ഡിഐജി ശ്രീജിത്തിന് ശാപമോക്ഷം ലഭിക്കുമോ? സർക്കാർ കുറ്റവിമുക്തനാക്കിയത് ഒരിക്കലും നടക്കാത്ത കാര്യം ആരോപിച്ച് കേസെടുത്ത ശേഷം

ആവണി ഗോപാൽ

തിരുവനന്തപുരം: മാദ്ധ്യമങ്ങൾ വിചാരിച്ചാൽ ആരെയും ഏത് നിമിഷവും ഗുണ്ടയാക്കി മാറ്റാം. എത്ര നല്ലവനാണെങ്കിലും. ഇനി അതല്ല ഒരു ഗുണ്ടയെ പുണ്യാളനാക്കാനും നിമിഷ നേരം മതി. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസുകളിൽ ഒന്നിന്റെ പ്രധാന പ്രതിയായ സരിത എസ് നായരെ യുവാക്കളുടെ ആശയും ആവേശവുമാക്കി മാറ്റയത് ഈ മാദ്ധ്യമങ്ങൾ അല്ലേ? വിരലിൽ എണ്ണിയാൽ തീരാത്തത്ര എണ്ണം കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഒരു ബാർ മുതലാളി യാതൊരു തെളിവും ഇല്ലാതെ ഒരുമന്ത്രിക്കെതിരെ ഉയർത്തിയ ആരോപണത്തിന്റെ പേരിൽ അയാളെ സൂപ്പർ ഹീറോ ആക്കിമാറ്റുന്നതും ഇതേ മാദ്ധ്യമങ്ങൾ തന്നെ. ഇങ്ങനെ മാദ്ധ്യമ വേട്ടക്ക് ഇരയായി പല സാധാരണക്കാർക്കും ഗുണ്ട പൊലീസുകാരൻ എന്ന് പ്രചരിപ്പിക്കുന്ന ഒരു ഓഫീസർ ഒരിക്കൽ കൂടി വ്യാജ ആരോപണങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുകയാണ്.

ചിലരുടെ വിദ്വേഷത്തിന് ഇരയായി കെട്ടിച്ചമക്കപ്പെട്ട കേസുകൾ ഓരോന്നായി വ്യാജമാണെന്ന് തെളിയുമ്പോൾ ശ്രീജിത്ത് നന്ദി പറയുന്നത് മൂകാംബിക ദേവിയോടാണ്. മാസത്തിൽ ഒരിക്കലെങ്കിലും എത്ര തിരക്കാണെങ്കിലും ശ്രീജിത്ത് ദേവിയെ ഉപാസിക്കാൻ എത്താറുണ്ട്. മറ്റൊരു വ്യാജ ആരോപണം കൂടി തെളിയിക്കപ്പെട്ട വാർത്ത വെളിയിൽ വരുമ്പോഴും ശ്രീജിത് ദേവിയുടെ അടുത്താണ്. ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കാൻ സർക്കാർ തീരുമാനിച്ച വിവരം അറിഞ്ഞ് മറുനാടൻ മലയാളിയിൽ നിന്നും വിളിക്കുമ്പോൾ ശ്രീജിത്ത് ആഹ്ലാദവാനായിരുന്നു. ' ഏതൊരു പരാതി ഉണ്ടായാലും അതേക്കുറിച്ച് ഒരു പ്രാഥമിക അന്വേഷണം ഉണ്ടാകും. ആ പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയാൽ സമഗ്രമായ അന്വേഷണത്തിന് ശുപാർശ ചെയ്യും. ആരേക്കുറിച്ച് ആര് പരാതി കൊടുത്താലും അന്വേഷിക്കണം. ഇതൊക്കെ നാട്ടുനടപ്പായിരിക്കവെ ചിലർ പകതീർക്കാൻ കരുതിക്കൂട്ടി എനിക്കെതിരെ പരാതി നൽകുകയും ആ പരാതിയുടെ അടിസ്ഥാനത്തിൽ വാർത്തകൾ നൽകുകയും ചെയ്യുകയാണ്. ഇനിയെങ്കിലും ഇത്തരം അപമാനം അവസാനിക്കുമെന്ന്് പ്രതീക്ഷിക്കുന്നു' ശ്രീജിത്ത് മറുനാടന് മലയാളിയോട് പറഞ്ഞു.

2006ൽ കോട്ടയം എസ്‌പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്‌പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്. ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിവൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്.

ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന്് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു. അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്ന്‌പ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല.

കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്‌നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്‌പോർട്ട് പിടിച്ചുവയ്്ക്കുകയും ചെയ്തു. ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ സർക്കാർ ചുമതല ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു.

സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു. എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്‌പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ഡിഐജി ശ്രീജിത്തിനെ ഒഴിവാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്.

ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. സർക്കാർ അന്യായമായി ശ്രീജിത്തിനെ കുറ്റവിമുക്തനാക്കി എന്ന രീതിയിൽ പത്രങ്ങളിൽ വാർത്ത വരുത്താൻ ഇവർ നടത്തിയ ശ്രമങ്ങൾ ഇതുവരെ വിജയിച്ചിട്ടില്ല. തുടർന്നാണ് സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകൾ വഴി ശ്രമം ആരംഭിച്ചത്. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതിതള്ളപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP