Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി എംജി കോളേജ് അധികൃതർ; പണപ്പിരിവ് നടത്തി കേക്കു വാങ്ങി ആഘോഷത്തിന് തയ്യാറെടുത്ത വിദ്യാർത്ഥികളെ നിരാശരാക്കിയത് വിദ്യാർത്ഥി സംഘടനകളുടെ മൂപ്പിളമ പോര്; ക്യാമ്പസിൽ പോലും വർഗ്ഗീയത കണ്ട് പ്രവർത്തിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ; എതിർത്തത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ആളെ ഇറക്കിയതു കൊണ്ടെന്ന് എബിവിപി

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി എംജി കോളേജ് അധികൃതർ; പണപ്പിരിവ് നടത്തി കേക്കു വാങ്ങി ആഘോഷത്തിന് തയ്യാറെടുത്ത വിദ്യാർത്ഥികളെ നിരാശരാക്കിയത് വിദ്യാർത്ഥി സംഘടനകളുടെ മൂപ്പിളമ പോര്; ക്യാമ്പസിൽ പോലും വർഗ്ഗീയത കണ്ട് പ്രവർത്തിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ; എതിർത്തത് യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ആളെ ഇറക്കിയതു കൊണ്ടെന്ന് എബിവിപി

അരുൺ ജയകുമാർ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരുവനന്തപുരത്തും വിലക്ക്. മധ്യപ്രദേശിലും യുപിയിലും ക്രിസ്മസ് ആഘോഷങ്ങളുടെ പേരിൽ വിലക്ക് വന്നതിന് പിന്നാലെയാണ് ഇപ്പോൾ തിരുവനന്തപുരം മഹാത്മഗാന്ധി കോളേജിലും ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. തലസ്ഥാനത്തെ എബിവിപി കോട്ടയായ എംജി കോളേജിലാണ് ക്രിസ്തുമസ് ആഘോഷങ്ങൾ മാനേജ്‌മെന്റ് പിൻവലിച്ചത്. എബിവിപി എസ്എഫ്‌ഐ തർക്കവും കോളേജിൽ ഇത്തരം ആഘോഷങ്ങൾ രാഷ്ട്രീയ പാർട്ടികളുടേയും വിദ്യാർത്ഥി സംഘടനകളുടേയും മേൽവിലാസത്തിൽ നടത്തേണ്ടെന്ന എബിവിപി നിലപാടിനെ തുടർന്നാണ് ആഘോഷ പരിപാടികൾ വേണ്ടെന്ന് വെച്ചത്. പിന്നീട് കോളേജിന് പുറത്ത് എസ്എഫ്‌ഐ പ്രവർത്തകർ കേക്ക് മുറിച്ച് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കുകയായിരുന്നു.

രണ്ട് വിദ്യാർത്ഥി പ്രസ്ഥാനങ്ങളും തമ്മിലൊരു തർക്കം ഉടലെടുത്ത് പ്രശ്‌നം വഷളാക്കേണ്ട എന്ന് കരുതിയാണ് പൊലീസുമായി ആലോചിച്ച് പരിപാടി റദ്ദാക്കിയതെന്ന് കോളേജ് പ്രിൻസിപ്പാൾ സുദർശനകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എംജി കോളേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും എസ്എഫ്‌ഐ പ്രവർത്തകർ എത്തിയതുകൊണ്ടാണ് എതിർപ്പുമായി രംഗത്ത് വന്നതെന്നാണ് എബിവിപി സംസ്ഥാന നേതൃത്വം നൽകുന്ന വിശദീകരണം. ഈ മാസം 22ന് കോളേജിൽ ക്രിസ്മസ് ആഘോഷങ്ങൾ ഓരോ ക്ലാസിലും കേക്ക് മുറിച്ച് നടത്താനാണ് മാനേജ്‌മെന്റ് വിദ്യാർത്ഥകൾക്ക് നൽകിയ അനുമതി. ഇതിനായി കുട്ടികൾ തന്നെ പണം പിരിച്ച് ആഘോഷ പരിപാടികൾക്ക് തയ്യാറെടുക്കുകയും ചെയ്തു.

ഇതിനിടയിലാണ് എസ്എഫ്‌ഐ അവരുടേയതായ ആഘോഷമെന്ന രീതിയിൽ കോളേജിലെ 15 എസ്എഫ്‌ഐ പ്രവർത്തകരും പുറത്ത് നിന്നുള്ളവരും ശ്രമിക്കുകയായിരുന്നു. കോളേജിന് പുറത്ത് നിന്ന് വിദ്യാർത്ഥികൾ എത്തി ആഘോഷം നടത്തേണ്ടെന്ന തീരുമാനം എടുത്ത് അറിയിക്കുകയായിരുന്നുവെന്നും എബിവിപി പറയുന്നു. എം ജി കോളേജിൽ എല്ലാത്തവണയും ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട്. എന്നാൽ, ഇത്തവണ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ആളെ ഇറക്കി ആഘോഷിക്കാൻ എസ്എഫ്‌ഐ തുനിഞ്ഞതു കൊണ്ടാണ് മാനേജ്‌മെന്റ് ആഘോഷം തടയുന്ന വിധത്തിൽ കാര്യങ്ങളെത്തിയതെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിജിൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഒരു ക്രിസ്മസ് ആഘോഷത്തെപോലും മതത്തിന്റേയും ജാതിയുടേയും പേരിൽ കാണുന്ന എബിവിപിയോട് എന്ത് പറയാനാണെന്നാണ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി പ്രഥിൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ക്യാമ്പസിൽ പോലും വർഗ്ഗീയത കാണുന്ന അപകടകരമായ അവസ്ഥയിൽ പ്രതിഷേധിച്ചാണ് തങ്ങൾ പരിപാടി നടത്തിയതെന്നാണ് എസ്എഫ്‌ഐ പറയുന്നത്. ഇവിടെ ക്രിസ്മസും റംസാനും ഒന്നും ആഘോഷിക്കണ്ട എന്ന് എബിവിപി പ്രസ്ഥാവന നടത്തിയതായും എസ്എഫ്‌ഐ ആരോപിക്കുന്നു.

മറ്റ് മതത്തിൽ പെട്ടവരോട് ഉത്തരേന്ത്യയിൽ കാണിക്കുന്ന അതേ മനോഭാവമാണ് ഈ വിഷയത്തിൽ പ്രകടമായത് എന്നും ആരോപണമുണ്ട്. ഉത്തർ പ്രദേശിൽ സ്‌കൂളശുകളിൽ ക്രിസ്മസ് ആഘോഷിക്കുന്നതിനെ നേരത്തെ ബിജെപി സംസ്ഥാന സർക്കാർ അവിടെ വിലക്കിയിരുന്നു. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിൽ കരോൾ സംഘത്തിന് നേരെ അക്രമമുണ്ടാവുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് ആറ്റുകാലിന് സമീപം കരോൾ കഴിഞ്ഞ് മടങ്ങിയ സംഘത്തേയും മർദ്ദിച്ചത് ആർഎസ്എസ് പ്രവർത്തകരാണെന്നും ആരോപണമുണ്ടായിരുന്നു.

നേരത്തെ തലസ്ഥാനത്ത് നടന്ന ബിജെപി സിപിഎം അക്രമ പരമ്പരകൾക്ക് തുടക്കം തന്നെ എംജി കോളേജിൽ യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള എസ്എഫ്‌ഐ ശ്രമങ്ങളിൽ പ്രതിഷേധിച്ച് നടന്ന സംഘർഷങ്ങളാണ്. ഇത് കൂടി പരിഗണിച്ചാണ് പൊലീസുമായി സംസാരിച്ച ശേഷം സംഘർഷ സാധ്യത കൂടി പരിഗണിച്ച് ക്രിസ്മസ് ആഘോഷങ്ങൾ കോളേജ് മാനേജ്‌മെന്റ് തന്നെ ഒഴിവാക്കിയത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ സത്നയിൽ കഴിഞ്ഞ ആഴ്ചയാണ് 30 ഓളം വരുന്ന വൈദികരേയും സെമിനാരി വിദ്യാർത്ഥികളെയും ബജ്രംഗ് ദൾ പ്രവർത്തകർ ക്രിസ്തുമസ് കരോൾ നടത്തിയതിന്റെ പേരിൽ തടഞ്ഞുവെച്ച് മർദ്ദിച്ചത്.

കരോൾ പരിപാടി മതപരിവർത്തനമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.വൈദികരെയും വിദ്യാർത്ഥികളെും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ ഇവരെ സന്ദർശിക്കാനെത്തിയ വൈദികരുടെ കാർ കത്തിക്കുകയും ചെയ്തിരുന്നു. മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഒരു വൈദികനെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ കേരളത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക് വന്നിരിക്കുന്നത്. എന്തായാലും ഈ വിഷയത്തോടെ കേരളത്തിലും സംഘപരിവാർ പ്രസ്ഥാനങ്ങൾ പ്രതിരോധത്തിലാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP