Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിക്ക് മകളുടെ സൗജന്യ ഉപദേശം, ലക്ഷങ്ങളുടെ ലാഭം കൊയ്ത് പിതാവും! ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അച്ഛന് ഹോർട്ടികോർപിന്റെ പച്ചക്കറി വിതരണ കരാർ; കർഷകർക്ക് ലക്ഷങ്ങൾ കുടിശ്ശിക നൽകാനുള്ളപ്പോൾ ഗോപിനാഥിന്റെ കമ്പനിക്ക് നൽകുന്നത് റൊക്കം പണം; ഉപദേശത്തിന്റെ മറവിൽ അഴിമതി കൃഷിയോ?

മുഖ്യമന്ത്രിക്ക് മകളുടെ സൗജന്യ ഉപദേശം, ലക്ഷങ്ങളുടെ ലാഭം കൊയ്ത് പിതാവും! ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ അച്ഛന് ഹോർട്ടികോർപിന്റെ പച്ചക്കറി വിതരണ കരാർ; കർഷകർക്ക് ലക്ഷങ്ങൾ കുടിശ്ശിക നൽകാനുള്ളപ്പോൾ ഗോപിനാഥിന്റെ കമ്പനിക്ക് നൽകുന്നത് റൊക്കം പണം; ഉപദേശത്തിന്റെ മറവിൽ അഴിമതി കൃഷിയോ?

അരുൺ ജയകുമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ ചർച്ചയായ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിന്റെ നിയമനം. സാമ്പത്തിക ഉപദേഷ്ടാവാക്കിയതുമായി ബന്ധപ്പെട്ട ചർച്ചകൾ അടങ്ങിയെങ്കിലും ഗീതാ ഗോപിനാഥ് വീണ്ടും വിവാദത്തിലെത്തുന്നു. ഇക്കുറി ഹോർട്ടികോർപിനു പച്ചക്കറി നൽകുന്ന കരാറുകാരനായി ഗീതാ ഗോപിനാഥിന്റെ പിതാവ് ഗോപിനാഥൻ എത്തിയതാണ് പുതിയ വിഷയം. ഉന്നതബന്ധങ്ങളുള്ളവർക്കു മുന്നിൽ മുട്ടുമടക്കാത്ത ചട്ടങ്ങളുണ്ടാകില്ലെന്നു തെളിയിച്ചാണ് ഗോപിനാഥനു ഹോർട്ടി കോർപ് കരാർ നൽകിയിരിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി സംഭരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട ഹോർട്ടികോർപ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കേരളത്തിൽ കിട്ടാത്ത പച്ചക്കറി മാത്രമാണ് അന്യസംസ്ഥാനത്ത് നിന്നും ഹോർട്ടികോർപ്പിന് വാങ്ങാൻ കഴിയുകയുള്ളൂ. ഇതിന് സുതാര്യത ഉറപ്പ് വരുത്തണം. കൃഷിയുമായി ബന്ധപ്പെട്ട് വെട്ടുകത്തി മുതലുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന അഗ്രോ സൂപ്പർമാർക്കറ്റുകൾ തിരുവനന്തപുരത്തെ ആനയറയിലും തൃശൂരിലും കോഴിക്കോടും ആരംഭിക്കുമെന്നും സുനിൽകുമാർ പറഞ്ഞിരുന്നു. അധികാരമേറ്റെടുത്ത ഉടനെ ആനയറ ഹോർട്ടികോർപ്പിൽ മന്ത്രി നടത്തിയ പരിശോധനക്കിടെ വൻ ക്രമക്കേട് നടക്കുന്നുവെന്നും കേരളത്തിലെ കർഷകരിൽ നിന്നും പച്ചക്കറി സംഭരിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഹോർട്ടികോർപ്പ് എം.ഡി ഡോ. എം.സുരേഷ്‌കുമാറിനെ പിരിച്ചുവിടുകയായിരുന്നു. ഇതിന് സമാനമായ കള്ളക്കളിയാണ് ഗീതാ ഗോപിനാതിന്റെ അച്ഛന് വേണ്ടി നടക്കുന്നത്.

സൗജന്യമായി ഉപദേശങ്ങൾ നൽകുന്നതിന്റെ മറവിൽ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ അച്ഛന് ലക്ഷങ്ങളുടെ ലാഭമുണ്ടാക്കാനുള്ള കൈസഹായമാണ് സംസ്ഥാന സർക്കാർ ചെയ്തുകൊടുത്തിരിക്കുന്നതെന്നാണ് പുതിയ ചർച്ച. സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പച്ചകറികൾ മാത്രമേ ഹോർട്ടികോർപ്പിലൂടെ വിൽപ്പന നടത്തുകയുള്ളുവെന്ന കൃഷി വകുപ്പിന്റെ ഉറപ്പാണ് ഇപ്പോൾ പാഴ്‌വാക്കായിരിക്കുന്നത്. സംസ്ഥാനത്തെ കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിച്ചു വിതരണം ചെയ്യണമെന്ന ചട്ടമാണ് ഗോപിനാഥനുവേണ്ടി ഹോർട്ടികോർപ് അട്ടിമറിച്ചിരിക്കുന്നത്. ഗോപിനാഥന്റെ ഉടമസ്ഥതയിലുള്ള മൈസൂരിലെ രയിതമിത്ര സംരംഭത്തിൽനിന്നാണ് ലക്ഷക്കണക്കിനു രൂപയുടെ പച്ചക്കറികൾ ഹോർട്ടികോർപ് സംഭരിക്കുന്നത്. 2016 ഡിസംബറിൽ മാത്രമാണ് രയിതമിത്ര എന്ന സംരംഭം രൂപീകൃതമായത്. ഡിസംബർ മുതൽ തന്നെ ഹോർട്ടികോർപ്പിന് ഇവർ പച്ചക്കറി വിതരണം ചെയ്ത് തുടങ്ങുകയും ചെയ്തു. സാധാരണ ഗതിയിൽ സംസ്ഥാന സർക്കാരുമായി നേരിട്ട് ഒരു വിപണന പങ്കാളിത്തത്തിലെത്തണമെങ്കിൽ നിരവധി നൂലാമാലകൾ കടക്കണമെന്നിരിക്കെയാണ് ഒരു കമ്പനി രൂപീകരിച്ച് അതേ മാസം തന്നെ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാനും തുടങ്ങിയത്.

കർഷകരിൽനിന്നും നേരിട്ട് പച്ചക്കറി വാങ്ങാൻ മാത്രമേ ഹോർട്ടികോർപ്പിന് അവകാശമുള്ളു. എന്നാൽ അതിന്റെ നഗ്‌നമായ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. ഒരു സംഘം കർഷകരുടെ പേരിലാണ് രയിതമിത്ര എന്ന സ്ഥാപനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർഷകന്റെ സുഹൃത്ത് എന്നാണ് രയിതമിത്ര എന്ന വാക്കിന്റെ അർഥം. ഒരു സംസ്ഥാനത്തെ കർഷകരെ രക്ഷിക്കുകയെന്ന ആത്യന്തികലക്ഷ്യത്തിൽനിന്നു വ്യതിചലിച്ചാണ് ഇപ്പോൾ ഇങ്ങനെയൊരു നീക്കം. ലക്ഷകണക്കിന് രൂപയുടെ കച്ചവടമാണ് ഒരു കുടിശ്ശികപോലും ബാക്കി വയ്ക്കാതെ ഹോർട്ടികോർപ്പ് രയിതമിത്രയുമായി നടത്തിയത്. ലക്ഷകണക്കിന് രൂപയാണ് പച്ചക്കറി ശേഖരിച്ച ഇനത്തിൽ സംസ്ഥാന സർക്കാർ കർഷകർക്ക് നൽകാനുള്ളത്. സ്വന്തം സംസ്ഥാനത്തെ കർഷകർക്ക് ബാധ്യതകൾ കൊടുത്ത് തീർക്കാനുള്ളപ്പോഴാണ് ഫീസില്ലാ ഉപദേശത്തിന് ലക്ഷങ്ങളുടെ വഴിവിട്ട സഹായം. ഈ വിഷയം കോൺഗ്രസ് നേതാവ് വി.ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നുവെന്ന കാര്യം ഗോപിനാഥ് തന്നെ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൃഷി മന്ത്രി വി എസ് സുനിൽകുമാർ ഇടപെട്ട് റിപ്പോർട് തേടിയങ്കിലും ഇതുവരെ മറുപടി ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.

അതേസമയം ഹോർട്ടികോർപ്പ് ചെയർമാനും സംവിധായകനുമായ വിനയൻ പറയുന്നത് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവിന്റെ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ്. ജൈവകൃഷി നടത്തിയ പച്ചക്കറികളാണ് സംഭരിക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടെന്നും വിനയൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അൻപത്തിയൊന്നോളം ഇനം പച്ചക്കറികൾ ആവശ്യമുള്ള സംസ്ഥാനത്ത് കൃഷി നടക്കുന്നത് 15ൽ താഴെ മാത്രം ഇനങ്ങളുടെ കൃഷി മാത്രമാണ്. സംസ്ഥാനത്തിന് പുറത്തുള്ള പച്ചക്കറികൾ സംഭരിക്കില്ലെന്ന കൃഷിമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും വിനയൻ പറയുന്നു. ഇക്കാര്യത്തിൽ ഇനി വ്യക്തത വരുത്തേണ്ടത് കൃഷി മന്ത്രിയാണ്. സർക്കാർ നയമെന്ന തരത്തിൽ ആനയറയിൽ മന്ത്രി പറഞ്ഞതൊക്കെയാണ് അട്ടിമറിക്കപ്പെടുന്നത്. അതുകൊണ്ട് ഹോർട്ടികോർപ്പിലെ ഉന്നതർക്കെതിരേയും നടപടി വേണമെന്നാണ് ആവശ്യം. ഇത് ഗീതാ ഗോപിനാഥിന്റെ അച്ഛനാണെന്നത് ആരോപണത്തിന്റെ വ്യാപ്തിയും കൂട്ടുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി ഹാർവാഡ് യൂണിവേഴ്‌സിറ്റി അദ്ധ്യാപികയായ ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഭാത് പട്‌നായിക് രംഗത്തെത്തിയിരുന്നു. അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്ബത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതിൽ എന്താണ് തെറ്റ്. സർക്കാർ നിലപാട് വ്യക്തമായതിനാൽ ഒരു തരത്തിലുള്ള ആശങ്കക്കും വകയില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹാർവാഡ് സർവകലാശാല സാമ്പത്തികശാസ്ത്ര വിഭാഗം വകുപ്പ് മേധാവിയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ കടുത്ത വിമർശനം ഇടതുപക്ഷത്ത് നിന്ന് തന്നെ ഉയർന്നിരുന്നു.

മന്മോഹൻ സിങിന്റെ നേതൃത്വത്തിൽ 1990കളിൽ രാജ്യത്ത് നടപ്പാക്കിയ ആഗോളവൽക്കരണ നയങ്ങളെയും, ബിജെപിയുടെ നരേന്ദ്ര മോദി സർക്കാരിന്റെ സാമ്ബത്തിക നയങ്ങളെയും പിന്തുണക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥ്. ഗീത ഗോപിനാഥിന്റെ പേരിൽ സി.പി.എം അണികൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് പുതിയ വിവാദവും സജീവമാകുന്നത്. 2010ൽ 38ാം വയസ്സിലാണ് ഹാർവാർഡിൽ ഗീത സ്ഥിരം പ്രൊഫസറായത്. നോബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഈ സർക്കാരിന്റെ കാലാവധിവരെ നിലനിൽക്കുന്ന സാമ്പത്തിക ഉപദേഷ്ടാവിന്റെ തസ്തിക സൃഷ്ടിച്ചാണ് നിയമനം. ഹാർവഡ് സർവകലാശാലയിൽ തുടർന്നുകൊണ്ടു തന്നെയാണ് ഗീതാ ഗോപിനാഥ് സാമ്പത്തിക ഉപദേഷ്ടാവിന്റെ ജോലി നിർവഹിക്കുന്നത്.

കണ്ണൂർ മയ്യിൽ സ്വദേശിയായ ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. ഡൽഹി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം നേടിയ ഗീത ഗോപിനാഥ് ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. ഡൽഹി ലേഡി ശ്രീറാം കോളേജിലായിരുന്നു ബിരുദ പഠനം. 1990-91 കാലഘട്ടത്തിൽ നവ ഉദാരവൽക്കരണ നയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചതിനെക്കുറിച്ച് ഗീത നടത്തിയ പഠനം ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യയയുടെ സാമ്പത്തിക വിഷയങ്ങളിലും ഗീതാ ഗോപിനാഥ് ജനപക്ഷത്ത് നിന്ന് അഭിപ്രായം പറഞ്ഞു. മൈസൂരിൽ ബിസിനസ്സുകാരനായിരുന്നു ഗീതയുടെ അച്ഛൻ ടിവി ഗോപിനാഥ്. മൈസൂരിലായിരുന്നു ഗീതയുടെ കുടുംബം. സഹപാഠിയായിരുന്ന ഇഖ്ബാൽ ദാലിവാൾ ആണ് ഭർത്താവ്.

മൈസൂരിൽ കച്ചവടം നടത്തുന്ന ഗീതയുടെ അച്ഛൻ സംസ്ഥാന സർക്കാരുമായി ഇതുവരെ ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഹോർട്ടികോർപ്പിലെ പുതിയ ഇടപാട് വിവാദം കൊഴുപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP