Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീജിത്തിന് നീതി കിട്ടാൻ സൈബർ ലോകം രോഷം കൊള്ളുമ്പോൾ ശമിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിന് കത്തു നൽകും; കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശിക്ഷ നൽകാൻ നടപടി കൈക്കാള്ളുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്; സാധാരണക്കാരന്റെ സമരത്തിന് ലഭിക്കുന്ന പിന്തുണ സർക്കാറിനെതിരെ രോഷമായി മാറുമോ എന്ന ആശങ്കയും ശക്തം

ശ്രീജിത്തിന് നീതി കിട്ടാൻ സൈബർ ലോകം രോഷം കൊള്ളുമ്പോൾ ശമിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു; ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിന് കത്തു നൽകും; കുറ്റക്കാരായ പൊലീസുകാർക്കെതിരെ ശിക്ഷ നൽകാൻ നടപടി കൈക്കാള്ളുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്; സാധാരണക്കാരന്റെ സമരത്തിന് ലഭിക്കുന്ന പിന്തുണ സർക്കാറിനെതിരെ രോഷമായി മാറുമോ എന്ന ആശങ്കയും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ അകമഴിഞ്ഞ പിന്തുണയിൽ ശ്രീജിത്തിന്റെ സമരം സെക്രട്ടറിയേറ്റ് പടിക്കൽ തുടരുമ്പോൾ സംസ്ഥാന സർക്കാറിനും ആശങ്ക ശക്തം. രാഷ്ട്രീയക്കാരെ പടിക്കു പുറത്തു നിർത്തിക്കൊണ്ടുള്ള സമരം ഭരണവിരുദ്ധ വികാരത്തിന് വഴിവെക്കുമോ എന്ന ആശങ്കയാണ് സർക്കാറിനും. അതുകൊണ്ട് തന്നെ വിഷയത്തിൽ ഇടപെട്ടു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും ആവശ്യപ്പെടുമെന്ന് സർക്കാർ വ്യക്തമാക്കി.

ഇക്കര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്‌സനൽ മന്ത്രാലയത്തിന് കത്തയയ്ക്കും. ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ 764 ദിവസമായി തുടരുന്ന സമരം സൈബർ ലോകം ഏറ്റെടുക്കുകയും നാളെ സെക്രട്ടറിയേറ്റ് പടിക്കൽ സൈബർ ലോകത്തെ പ്രതിഷേധക്കാർ ഒരുമിച്ചെത്തുകുയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. സമരം വീണ്ടും ശക്തിപ്രാപിച്ചാൽ അത് പല വിധത്തിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇന്ന് ചെന്നിത്തലക്കെതിരെ ഉണ്ടായ പ്രതിഷേധം ഒറ്റപ്പെട്ടതല്ലെന്നും നാളെ മറ്റ് മന്ത്രിമാർ എത്തിയാൽ പോലും സമാന പ്രതിഷേധം ഉണ്ടാകുമെന്നും സർക്കാർ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടുന്നതും.

ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കത്തുനൽകാൻ തീരുമാനിച്ചു. ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാർ ശിക്ഷാ നടപടികൾക്കെതിരെ ഹൈക്കോടതിയിൽ നിന്ന് വാങ്ങിയ സ്റ്റേ നീക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദ്ദേശവും നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സിബിഐ അന്വേഷണമോ പൊലീസുകാർക്കെതിരായ നടപടിയോ ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയെ സമീപിച്ചാൽ നിയമസഹായം ഉൾപ്പെടെ നൽകാനും തയ്യാറാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിയിച്ചു.

ശ്രീജിത്തിന്റെ ആവശ്യം നേരത്തെ സിബിഐ തള്ളിയിരുന്നു. കേസ് സിബിഐക്ക് വിടാൻ കഴിഞ്ഞ ജൂണിൽ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എന്നാൽ കേസ് ഏറ്റെടുക്കാനാവില്ലെന്ന് സിബിഐ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിക്കുകയായിരുന്നു. ഡിസംബർ 12നാണ് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സംസ്ഥാന സർക്കാറിന് ഇക്കാര്യം വ്യക്തമാക്കി കത്തു നൽകിയത്. ശ്രീജിവിന്റെ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം 763 ദിവസം പിന്നിട്ടതിനിടെയാണ് കത്ത് പുറത്തുവന്നത്.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പിൽ മർദ്ദിച്ച് കൊന്നതിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെൺകുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാർ ലോക്കപ്പിൽ വച്ച് മർദിച്ചു കൊന്നത്. സംഭവത്തിൽ പൊലീസ് കംബ്ലൈന്റ് അഥോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാർക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

അതേസമയം രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് സംഘടനകൾ രംഗത്തുണ്ടെങ്കിലും അതൊന്നും വിലപ്പോകുന്ന ലക്ഷണമില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രീജിത്തിനെ ദുരുപയോഗം ചെയ്യരുതെന്നാണ് സുഹൃത്തുക്കളുടെ ആവശ്യം. തുടർച്ചയായ സമരവും നിരാഹാരവും മൂലം നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിന്റെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട്. 2014 മെയ് 21നായിരുന്നു ശ്രീജിവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേർന്ന് മർദിച്ചും വിഷംനൽകിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി കണ്ടെത്തിയിരുന്നു.

എന്നാൽ ഇവർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ശ്രീജിത്ത് സമരം തുടങ്ങിയത്. സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരിൽ പലർക്കും ഇന്ന് പ്രമോഷൻ ലഭിച്ച് സർവീസിൽ തുടരുന്നുണ്ട്. ഇവരെ ശിക്ഷിക്കണം എന്നതാണ് ശ്രീജിത്തിന്റെ ആവശ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP