Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പകൽ എട്ടുതവണ വിളിച്ചിട്ടും ഫോൺ എടുക്കാത്ത ഡിസിപി രാത്രിവിളിച്ച മാധ്യമ പ്രവർത്തകനോട് കയർത്തു; കാര്യങ്ങളെല്ലാം അഞ്ച് മണിക്ക് മുമ്പ് പറയണമെന്ന് നിർദ്ദേശം; നഗരത്തിലൂടെ രാത്രിയാത്ര നടത്തി സ്ത്രീസുരക്ഷ ഉറപ്പാക്കിയതൊക്കെ വെറും ജാടയോ? ഡിസിപി മെറിൻ ജോസഫിനെതിരെ പരാതിയുമായി മാധ്യമം പത്രം; കോഴിക്കോട് കമീഷണറേയും ഔദ്യോഗിക ഫോണിൽ ലഭ്യമല്ല; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ഡിജിപിക്ക് പരാതി

പകൽ എട്ടുതവണ  വിളിച്ചിട്ടും ഫോൺ എടുക്കാത്ത ഡിസിപി രാത്രിവിളിച്ച മാധ്യമ പ്രവർത്തകനോട് കയർത്തു; കാര്യങ്ങളെല്ലാം അഞ്ച് മണിക്ക് മുമ്പ് പറയണമെന്ന് നിർദ്ദേശം; നഗരത്തിലൂടെ രാത്രിയാത്ര നടത്തി സ്ത്രീസുരക്ഷ ഉറപ്പാക്കിയതൊക്കെ വെറും ജാടയോ? ഡിസിപി മെറിൻ ജോസഫിനെതിരെ പരാതിയുമായി മാധ്യമം പത്രം; കോഴിക്കോട് കമീഷണറേയും ഔദ്യോഗിക ഫോണിൽ ലഭ്യമല്ല; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ഡിജിപിക്ക് പരാതി

കെ വി നിരഞ്ജൻ

കോഴിക്കോട്: ഉയർന്ന പൊലീസുകാരെ ഏതുസമയവും ആർക്കും നേരിട്ട് വിളിച്ച് പരാതി പറയാമെന്നും വിവരങ്ങൾ കൈമാറമെന്നുമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹറയും മുഖ്യമന്ത്രി പിണറായി വിജയനും പറയുന്നത്. പുതിയ സർക്കാർ വന്നപ്പോഴുള്ള ആദ്യ പരിഷ്‌ക്കാരവും ഇതായിരുന്നു. ഇക്കാര്യനം പരമാർശിച്ചുകൊണ്ട് ഡി.ജി.പിയുടെ സർക്കുലറും ഉണ്ട്.

എസ്.ഐ, സി.ഐ, എ.സി, ഡി.സി.പി, കമീഷണർ തുടങ്ങിയവർക്കെല്ലാം ഔദ്യോഗിക മൊബൈൽ നമ്പർ ആഭ്യന്തരവകുപ്പ് അനുവദിച്ചതും ഇതേ ആവശ്യത്തിനായാണ്.പൊലീസിന്റെ സേവനത്തിന് 24 മണിക്കൂറും ഫോണിൽ ബന്ധപ്പെടാമെന്ന് സ്‌കൂളുകളിലേയും റെസിഡന്റ്‌സ് അസോസിയേഷനുകളിലെയും യോഗങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയാറുണ്ട്. എന്നാൽ ഇത് വിശ്വസിച്ച് എന്തെങ്കിലുംകാര്യത്തിന് പൊലീസിൽ വിളിച്ചാൽ ആരും എടുക്കില്ലെന്ന് മാത്രമല്ല അപമാനവും മാത്രമായിരക്കും ഫലം.

കോഴിക്കോട് നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാറും, ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫും നിരവധി തവണ വിളിച്ചാലും ഫോൺ എടുക്കാറില്ലെന്ന് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ഇതേതുടർന്ന് കോഴിക്കോട്ടെ മാധ്യമപ്രവർത്തകരും പൊതുജനങ്ങളും ഡി.ജി.പിക്ക് പരാതിയും നൽകിയിട്ടുണ്ട്. ഇങ്ങനെ പകൽ വിളിച്ചിട്ട് കിട്ടാതിരുന്ന ഡി.സി.പി മെറിൻജോസഫിനോട് രാത്രി വിളിച്ച ലേഖകനോട് ഡി.സി.പി അപമര്യാദയായി പൊരുമാറിയെന്ന് മാധ്യമം പത്രം റിപ്പോർട്ട് ചെയ്തു.

പത്രവാർത്ത ഇങ്ങനെയാണ്-കഴിഞ്ഞ ദിവസം ഔദ്യോഗികാവശ്യാർഥം ഡി.സി.പിയുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് (9497990109) മാധ്യമപ്രവർത്തകൻ പകൽ എട്ടുതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഉദ്യോഗസ്ഥ യോഗത്തിലോ മറ്റോ ആയിരിക്കുമെന്ന് കരുതി രാത്രി 10.20 ന് വീണ്ടും വിളിച്ചപ്പോൾ കാര്യങ്ങളെല്ലാം അഞ്ചുമണിക്ക് മുമ്പ് സംസാരിക്കണമെന്നു പറഞ്ഞ് കയർക്കുകയായിരുന്നു. നേരത്തേ എട്ടുതവണ ശ്രമിച്ചിട്ടും ഫോൺ എടുക്കാത്തതിനാലാണ് വിളിച്ചതെന്ന് അറിയിച്ചപ്പോൾ അവർ തർക്കിച്ചു. പൊലീസുകാരുടെ നമ്പറിലേക്ക് സഹായംതേടി എപ്പോൾ വേണമെങ്കിലും വിളിക്കാമെന്ന് പറയാറുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ ഫോൺ കട്ടാക്കുകയും ചെയ്തു. ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാനോട് ഇതുസംബന്ധിച്ച് പരാതി പറഞ്ഞെങ്കിലും സ്വഭാവത്തിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഡി.ജി.പി ലോക്‌നാഥ് ബഹ്‌റക്കും ചിലർ പരാതി അയച്ചിട്ടുണ്ട്.

നഗരത്തിലെ സ്ത്രീസുരക്ഷ പരിശോധിക്കാൻ ഔദ്യോഗിക സംവിധാനങ്ങൾ പൂർണമായും ഒഴിവാക്കി രാത്രി ഒറ്റക്ക് സഞ്ചരിക്കുകവരെ ചെയ്ത ഡി.സി.പി സഹായംതേടാനും രഹസ്യവിവരങ്ങൾ നൽകാനും വിളിക്കുമ്പോൾ ഫോൺ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. പൊലീസിന്റെ സേവനത്തിന് 24 മണിക്കൂറും ഫോണിൽ ബന്ധപ്പെടാമെന്ന് സ്‌കൂളുകളിലേയും റെസിഡന്റ്‌സ് അസോസിയേഷന്റെയും പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഡി.സി.പി പറയാറുമുണ്ട്.

നേരത്തേ ഡി.സി.പി ആയിരുന്ന ഡി. സാലി, പി.ബി. രാജീവ് അടക്കമുള്ളവർ ഫോൺ അറ്റൻഡ് ചെയ്യുകയും യോഗത്തിലോ മറ്റോ ആണെങ്കിൽ തിരിച്ചുവിളിക്കുകയും ചെയ്യാറുണ്ടായിരുന്നു. കമീഷണർ എസ്. കാളിരാജ് മഹേഷ്‌കുമാറിന്റെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് (9497996989) വിളിച്ചാലും അപൂർവമായി മാത്രമേ എടുക്കൂ. ചിലപ്പോൾ പി.എയെ ഫോൺ ഏൽപിക്കാനുള്ള മാന്യത അദ്ദേഹം പുലർത്താറുണ്ട്. പൊലീസുകാരെ ഏതുസമയവും ആർക്കും നേരിട്ട് വിളിക്കാൻ വേണ്ടിയാണ് എസ്.ഐ, സി.ഐ, എ.സി, ഡി.സി.പി, കമീഷണർ തുടങ്ങിയവർക്കെല്ലാം ഔദ്യോഗിക മൊബൈൽ നമ്പർ ആഭ്യന്തരവകുപ്പ് അനുവദിച്ചത്.

നിലവിൽ ഡി.ജി.പി, എ.ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഋഷിരാജ് സിങ്, കെ. വിനോദ്കുമാർ, സജീവ് പട്‌ജോഷി, പി. വിജയൻ, എൻ. ശങ്കർ റെഡ്ഡി, എസ്. ശ്രീജിത്ത് അടക്കമുള്ളവർ നേരത്തേ കോഴിക്കോട് കമീഷണറായിരുന്നു. ഇവരെല്ലാം എപ്പോൾ വിളിച്ചാലും ഫോണെടുക്കുന്നവരായിരുന്നുവെന്നും കാളിരാജ് മഹേഷ്‌കുമാറും മെറിൻ ജോസഫും എത്തിയതോടെയാണ് സാഹചര്യം മാറിയതെന്നുമാണ് പരാതി. അസി. കമീഷണർമാർ, സി.ഐമാർ, എസ്.ഐമാർ തുടങ്ങിയവർ ഫോണെടുക്കാത്തതിനെതിരെ വ്യാപക പരാതി ഉയരുകയും ചില റെഡിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തതോടെയാണ് അൽപമെങ്കിലും പരിഹാരമുണ്ടായത്.

റെസിഡന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സ്ത്രീസുരക്ഷ ക്ലാസെടുത്ത എസ്.ഐ എപ്പോൾ വേണമെങ്കിലും തന്നെ വിളിക്കാമെന്ന് പറഞ്ഞ് മൊബൈൽ നമ്പർ നൽകിയിരുന്നു. വീടിനടുത്തെ മദ്യപരുടെ ശല്യം പറയാൻ ഒരു യുവതി അഞ്ചുതവണ വിളിച്ചിട്ടും ഈ നമ്പർ അറ്റൻഡ് ചെയ്യാതിരുന്നതും പരാതിക്കിടയാക്കിയിരുന്നു. ഇനി ആവർത്തിക്കില്ലെന്ന് പിന്നീട് എസ്.ഐ ഉറപ്പുനൽകുകയായിരുന്നു. നഗരത്തിൽ എവിടെ ലഹരി ഉൽപന്നങ്ങൾ പിടിച്ചാലും കമീഷണർക്കും ഡി.സി.പിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ലഭിച്ചത് എന്നാണ് ഔദ്യോഗികഭാഷ്യം. ഫോൺപോലും എടുക്കാത്ത ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം കിട്ടി എന്ന് പറയുന്നത് സംശയകരമാണെന്നും ആക്ഷേപക്കാർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP