Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാസർഗോഡും ചടയമംഗലത്തും നേർച്ചകോഴിയായി; ഭർത്താവ് മരിച്ച് ദുരിതത്തിലായിട്ടും പാർട്ടി കണ്ടില്ലെന്ന് നടിച്ചു; താങ്ങും തണലുമായത് സിപിഎമ്മുകാർ; ഇടത് ചേരിയിലേക്കുള്ള ചുവടുമാറ്റം അവഗണനയിൽ മനംനൊന്ത്; എല്ലാം പിന്നീട് തുറന്ന് പറയുമെന്ന് ഷാഹിദാ കമാൽ

കാസർഗോഡും ചടയമംഗലത്തും നേർച്ചകോഴിയായി; ഭർത്താവ് മരിച്ച് ദുരിതത്തിലായിട്ടും പാർട്ടി കണ്ടില്ലെന്ന് നടിച്ചു; താങ്ങും തണലുമായത് സിപിഎമ്മുകാർ; ഇടത് ചേരിയിലേക്കുള്ള ചുവടുമാറ്റം അവഗണനയിൽ മനംനൊന്ത്; എല്ലാം പിന്നീട് തുറന്ന് പറയുമെന്ന് ഷാഹിദാ കമാൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ എഐസിസി അംഗമായിരുന്ന ഷാഹിദാ കമാൽ ഇനി സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കും. എന്നാൽ പാർട്ടി വിട്ടതിനേയും സിപിഎമ്മിലേക്ക് പോയതിനേയും കുറിച്ച് തൽക്കാലം പ്രതികരിക്കാനില്ലെന്നും അവർ വ്യക്തമാക്കി. താൻ മാദ്ധ്യമങ്ങളിൽ നിന്നും എങ്ങോട്ടും ഒളിച്ചോടില്ലെന്നും രണ്ട് ദിവസത്തിനുള്ളിൽ എല്ലാം തുറന്നു പറയുമെന്നും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ ചവറയിൽ നടന്ന ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം അവർ പുറത്ത് പറഞ്ഞത്. പതിനാലു ജില്ലകളിലും ഐക്യജനാധിപത്യമുന്നണിയുടെ അന്ത്യം കുറിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും താനുമുണ്ട് ഇടതുപക്ഷത്തിനൊപ്പമെന്ന അവരുടെ പ്രസ്താവന വലിയ ആവേശത്തോടെയാണ് ഇടതുപക്ഷ പ്രവർത്തകർ സ്വീകരിച്ചത്.

വളരെ അധികം ആലോചനകൾക്ക് ശേഷമാണ് അവർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് സൂചന.കുറച്ച് കാലമായി കോൺഗ്രസുമായി അത്ര രസത്തിലായിരുന്നില്ല ഷാഹിദ കമാൽ. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസ്സിന്റേയും മുൻനിര പോരാളിയായിട്ടാണ് ഷാഹിദാ കമാൽ രാഷ്ട്രീയത്തിലെത്തിയത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ കെഎസ്‌യുവിൽ ചേർന്ന് ആരംഭിച്ചതാണ് കോൺഗ്രസ്സ് പാർട്ടിയുമായുള്ള ബന്ധം. മൂന്നു പതിറ്റാണ്ടോളമായി പ്രവർത്തിച്ചിരുന്ന പ്രസ്ഥാനത്തിൽ നിന്നും യാതൊരു നീതിയും ലഭിക്കാത്തതും സ്വന്തം ഭർത്താവിന്റെ മരണത്തെതുടർന്ന് കുടുംബത്തിന്റെ ചുമതലകൾ മുഴുവൻ തോളിലേറ്റേണ്ടി വന്നിട്ടും കോൺഗ്രസ് നേതൃത്വം അവരെ തിരിഞ്ഞു നോക്കുകയൊ കഷ്ടപ്പാടിൽ സഹായിക്കുകയോ ചെയ്തിട്ടില്ല എന്നും നേരത്തെ തന്നെ മാദ്ധ്യമങ്ങളോട് അവർ തുറന്ന് പറഞ്ഞിട്ടുണ്ട്.

പാർട്ടി പറഞ്ഞപ്പോഴോക്കെ ജയസാധ്യത തീരെ കുറഞ്ഞ മണ്ഡലങ്ങളിൽപ്പോലും ഷാഹിദാ കമാൽ മത്സരത്തിനിറങ്ങിയിട്ടുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐ(എം) ശക്തികേന്ദ്രമായ കാസർഗോഡും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചടയമംഗലത്തും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്.2013ൽ ഭർത്താവ് കമാലിന്റെ മരണത്തോടെയാണ് ഷാഹിദയുടെ ജീവിതത്തിലെ ദുരന്തങ്ങൾക്ക് തുടക്കമായത്. ഭർത്താവിന്റെ മൂന്നു സഹോദരികളുടേയും പ്രായമായ മാതാപിതാക്കളേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവർക്ക് ഏറ്റെടുക്കേണ്ടിവന്നു. മകന്റെ വിദ്യഭ്യാസം പോലും വഴിമുട്ടിയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പരാതി നൽകിയെങ്കിലും ഒരു മറുപടിയും ഉണ്ടായില്ല, നിരാശ മാത്രമായിരുന്നു ഫലം. പാർട്ടിക്കായി ആത്മാർത്ഥതയോടെ പ്രവർത്തിച്ചിട്ടും നേതൃത്വവും നേതാക്കളും ദുരവസ്ഥയിൽ തന്നെ കൈവിട്ടതിന്റെ നിരാശയും അവർ മുൻപ് തുറന്ന് പറഞ്ഞിട്ടുണ്ട്.

മൂന്നു പതിറ്റാണ്ടോളം പാർട്ടിക്കായി അഹോരാത്രം പ്രവർത്തിച്ചിട്ടും കെപിസിസി പുനഃസംഘടകളിലുൾപ്പെടെ താൻ തഴയപ്പെട്ടത് നേതാക്കൾക്ക് പാദസേവചെയ്യാത്തതിനാലാണെന്നും അവർ വിശ്വസിക്കുന്നു. ഷാഹിദാ കമാലിന്റെ ദുരസവസ്ഥ കണ്ട് പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും സഹായ വാഗ്ദാനവും സഹകരണവും തേടിയെത്തിയെങ്കിലും ഉറച്ച് വിസ്വസിച്ചിരുന്ന പ്രസ്ഥാനത്തെ കൈവിടാൻ അവർ മുൻപൊന്നും തയ്യാറായിരുന്നില്ല. കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് പാനൽ അംഗം, യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി, മഹിളാ കോൺഗ്രസ്സിന്റെ ദേശീയ ജനറൽ സെക്രട്ടറി, എഐസിസി അംഗം എന്നീ പദവികൾ കോൺഗ്രസിൽ അവർ വഹിച്ചിട്ടുണ്ട്. സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അംഗം, പൊലീസിന്റെ വനിതാസെല്ലിന്റെ ഉപദേശക സമിതിയിലും റെയിൽവേ കൺസൽട്ടേടീവ് കമ്മറ്റിയിലും അംഗമായിരുന്നു.

ഭർത്താവിന്റെ മരണത്തോടെയാണ് ഷാഹിദയുടെ ദുരിതം തുടങ്ങിയത്. ഇതിനെ കുറിച്ച് ഷാഹിദ നേരത്തെ മറുനാടനോട് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു-ഞാനെന്റൈ ജീവിതത്തിൽ ഓർമ്മിക്കാൻ പോലും ആഗ്രഹിക്കാത്ത വർഷമാണ് 2013. അത്രയേറെ ദുരിതങ്ങൾ ഞാനും എന്റെ മകനും മാതാപിതാക്കളും അനുഭവിച്ചു. ആരും ഞങ്ങളെ സഹായിച്ചില്ല. പ്രത്യേകിച്ചും കഴിഞ്ഞ മുപ്പത് വർഷമായി ഞാൻ ചോരയും നീരും കൊടുത്ത് പ്രവർത്തിക്കുന്ന എന്റെ പാർട്ടി പോലും. ടിഎൻ സീമ എംപി പറഞ്ഞതു തന്നെയാണ് സത്യം. കോൺഗ്രസിൽ പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്നവർക്ക് യാതൊരു വിലയുമില്ല. നേതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് വില. എന്റെ ഭർത്താവ് മരിക്കുമ്പോൾ എന്റെ മകന് 16 വയസ്സാണ് പ്രായം. ജനുവരി 10ന് അവന് 17 വയസ്സ് തികയും. എന്റെ ഭർത്താവ് മരിച്ചപ്പോൾ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ അടക്കം എല്ലാവരും എന്റെ വീട്ടിൽ വന്നിരുന്നു. എന്റെ യഥാർത്ഥമായ ജീവിതപശ്ചാത്തലം അവർക്കെല്ലാം അറിയാമായിരുന്നുവെന്നും ഷാഹിദ പറഞ്ഞിരുന്നു.

മൂന്നു മാസം കഴിഞ്ഞപ്പോൾ ഞാൻ സഹായം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും സോണിയാഗാന്ധിക്കും കത്തുകൾ എഴുതി. കത്തയക്കാനുള്ള കാരണം ഭർത്താവ് മരിച്ച് നാല് മാസം മുസ്ലിം സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്തകാലമായതുകൊണ്ടാണ്. എന്റെ ആവശ്യങ്ങൾക്കോ നിവേദനങ്ങൾക്കോ യാതൊരു പ്രതികരണവും ഉണ്ടായില്ല. ഉമ്മൻ ചാണ്ടിയെ പലപ്രാവശ്യം ഫോണിൽ വിളിച്ച് ഞാനീ കാര്യങ്ങൾ ഓർമ്മിപ്പിച്ചു. അപ്പോഴൊക്കെ വരട്ടെ, നോക്കട്ടെ എന്നീ രണ്ടുവാക്കുകളല്ലാതെ ഒരക്ഷരം പോലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ എന്റെ ദുരിതം നേരിട്ടു കണ്ട നാട്ടിലെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവർത്തകർ എനിക്ക് ധനസഹായം വാഗ്ദാനം ചെയ്തു. എങ്കിലും അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകയായ എനിക്ക് അത് സ്വീകരിക്കാൻ പോലും കഴിഞ്ഞില്ല. കടുത്ത ദാരിദ്ര്യവും പട്ടിണിയുമാണെങ്കിലും ഞാനതെങ്ങനെ വാങ്ങും? പിന്നെ എന്റെ കഴിഞ്ഞ മുപ്പതുകൊല്ലത്തെ രാഷ്ട്രീയപ്രവർത്തനത്തിന് എന്തുവില?-ഷാഹിദ മുമ്പ് മറുനാടൻ അനുദിച്ച അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.

കോൺഗ്രസിൽ സ്ത്രീകൾ കടുത്ത അവഗണനയാണ് അനുഭവിക്കുന്നത്. ഒരു ഗോഡ്ഫാദർ ഇല്ലെങ്കിൽ ഒരു സ്ത്രീക്കും കോൺഗ്രസിൽ അർഹമായ യാതൊരു സ്ഥാനമോ നീതിയോ ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നതെന്ന പരാതിയും ഷാഹിദയ്ക്കുണ്ടായിരുന്നു. 13ാം വയസ്സിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കെഎസ്‌യുവിൽ പ്രവർത്തിക്കാൻ ഷാഹിദ ആരംഭിക്കുന്നത്. പിന്നീട് കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായി. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായ ആദ്യത്തെ വനിതയാണ് . കേരളാ സർവ്വകലാശാല ഇലക്ഷന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാമായി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ തോൽക്കുമെന്നുറപ്പുള്ള കാസർകോഡ് മണ്ഡലത്തിൽ മത്സരിക്കാൻ ഷാനിമോൾ വിസമ്മതിച്ചു. അന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഷിബു ബേബി ജോണും അടക്കം ഷാഹിദ മത്സരിച്ചേ പറ്റൂ, പാർട്ടിയുടെ മാനം കാക്കണമെന്ന് നിർബന്ധിച്ചപ്പോൾ തോൽവിയുറപ്പാക്കി ഷാഹിദ മത്സരിച്ചു. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും എനിക്ക് തോൽക്കുമെന്ന് ഉറപ്പുള്ള ചടയമംഗലം സീറ്റാണ് നൽകിയത്.

അതിന് ശേഷമാണ് ഭർത്താവിന്റെ മരണം. ഇതോടെയാണ് കോൺഗ്രസിൽ നിന്നുള്ള അവഗണന ശക്തമായത്. ഇതുമായി ബന്ധപ്പെട്ട വേദനകളാണ് ഷാഹിദ കമാൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP