Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട്ടെ തീപിടിത്തം നികുതിവെട്ടിപ്പിനും നഷ്ടപരിഹാരം നേടാനുമായി കൃത്രിമമായി സൃഷ്ടിച്ചതോ? ആ അഞ്ച് ഗ്യാസ് സിലിണ്ടറുകൾ മാറ്റാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ മിഠായിത്തെരുവ് കുരുതിക്കളമായേനെ; പഴയ കെട്ടിടങ്ങളുള്ള തെരുവിൽ തീപ്പിടിത്തം തുടർക്കഥയാകുന്നത് അന്വേഷിക്കണമെന്നും ആവശ്യം

കോഴിക്കോട്ടെ തീപിടിത്തം നികുതിവെട്ടിപ്പിനും നഷ്ടപരിഹാരം നേടാനുമായി കൃത്രിമമായി സൃഷ്ടിച്ചതോ? ആ അഞ്ച് ഗ്യാസ് സിലിണ്ടറുകൾ മാറ്റാൻ കഴിഞ്ഞില്ലായിരുന്നു എങ്കിൽ മിഠായിത്തെരുവ് കുരുതിക്കളമായേനെ; പഴയ കെട്ടിടങ്ങളുള്ള തെരുവിൽ തീപ്പിടിത്തം തുടർക്കഥയാകുന്നത് അന്വേഷിക്കണമെന്നും ആവശ്യം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിൽ തീപിടിത്തം തുടർക്കഥയാകുമ്പോൾ അത് ഇൻഷ്വറൻസ് തട്ടിപ്പിനും നികുതിവെട്ടിപ്പിനുമായി മനപ്പൂർവം സൃഷ്ടിക്കപ്പെടുന്നതാണെന്ന ആക്ഷേപം വീണ്ടും ഉയരുന്നു. ജീവാപായംവരെ ഉണ്ടാകാവുന്ന തരത്തിൽ അത്യന്തം അപകടകരമായ തീപിടിത്തമാണ് ഇന്ന് മിഠായിത്തെരുവിൽ ഉണ്ടായത്.

കോഴിക്കോട്ടെ പരമ്പരാഗത കച്ചവട കേന്ദ്രമായ മിഠായിത്തെരുവിൽ രാവിലെ പതിനൊന്നേ കാലോടെ രാധാ തിയേറ്ററിന് സമീപത്തെ മോഡേൺ ഹാന്റ്‌ലൂം ആൻഡ് ടെക്‌സ്‌റ്റൈൽസ് പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടം പൂർണമായി കത്തി നശിച്ചു. അടുത്തുള്ള പതിനഞ്ചോളം കടകളിലേക്ക് കൂടി തീ പടർന്നു. 14 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രിച്ചത്.

സമീപത്തെ കടകളിലെ വ്യാപാരികളുടേയും ജീവനക്കാരുടേയും ജനങ്ങളുടേയുംമെല്ലാം സഹകരണത്തോടെ കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്‌സ് തീയണച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ തീ പൂർണമായും അണയ്ക്കാനായി. എന്നാൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ അഞ്ച് പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു.

ജനറേറ്റർ പ്രവർത്തിപ്പിക്കാൻ എത്തിച്ചവയാണിതെന്നാണ് കടയുടമകൾ പറയുന്നത്. ഇവ സാഹസികമായി നീക്കംചെയ്യാൻ അഗ്നിശമന പ്രവർത്തകർക്ക് കഴിഞ്ഞില്ലായിരുന്നെങ്കിൽ ഇതിലും വലിയൊരു ദുരന്തത്തിന് തന്നെ കേരളം സാക്ഷ്യംവഹിക്കുമായിരുന്നു.

അത്രയ്ക്കും ഗുരുതരമായിരുന്നു അന്തരീക്ഷം. ഷോർട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചത്. പഴയതരം വയറിംഗാണ് കടകളിലേത്. ടെക്‌സ്‌റ്റൈൽസിന് സമീപത്തെ മറ്റു ചെരിപ്പുകടകളും തുണിക്കടകളും കത്തിനശിച്ചു. വിഷയം ചർച്ചചെയ്യാൻ കളക്ടർ ഈമാസം 25ന് മിഠായിത്തെരുവിലെ വ്യാപാരികളുടെ യോഗം വിളിച്ചിരിക്കുകയാണ്. കരിപ്പൂർ വിമാനത്താവളത്തിലേതുൾപ്പെടെ ഫയർഫോഴ്‌സ് യൂണിറ്റുകളും നഗരസഭയുടെ കുടിവെള്ള ടാങ്കറുകളും എത്തിച്ചായിരുന്നു രക്ഷാപ്രവർത്തനം.

രാഹുൽ എന്ന അഗ്നിശമന സേനാംഗത്തിന് നിസ്സാര പരിക്കേറ്റതൊഴിച്ചാൽ മറ്റ് ആളപായമില്ലെങ്കിലും വളരെ ഗുരുതരമാണ് തുടർച്ചയായി വൻ തീപിടിത്തങ്ങൾ ഉണ്ടാവുന്ന മിഠായിത്തെരുവിലെ സ്ഥിതിയെന്നാണ് വിലയിരുത്തൽ. വളരെ ഇടുങ്ങിയ വഴികളുള്ള മിഠായിത്തെരുവിൽ തൊട്ടുതൊട്ട് നൂറുകണക്കിന് കടകളാണ് പ്രവർത്തിക്കുന്നത്.

രണ്ടുവർഷം മുമ്പ് 2015 മെയ് 13ന് ഉണ്ടായ തീപിടിത്തത്തിൽ പത്തുകടകളാണ് കത്തിനശിച്ചത്. പത്തുകോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയത്. അതിന് മുമ്പ് 2007 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിൽ അമ്പതോളം കടകൾ അഗ്നിക്കിരയാവുകയും എട്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2010 ഫെബ്രുവരിയിലും ഡിസംബറിലും മിഠായിത്തെരുവിൽ തീപിടിത്തങ്ങളുണ്ടായി.

പഴകി ദ്രവിച്ച കെട്ടിടങ്ങളും അശാസ്ത്രീയ വയറിംഗുമെല്ലാം കാരണം എപ്പോഴും തീപിടിക്കാമെന്ന നിലയിലാണ് മിഠായിത്തെരുവിലെ കടകൾ പ്രവർത്തിക്കുന്നത്. ചെറിയ ഷോർട്ട് സർക്യൂട്ട്, ഒരു തീപ്പൊരി മതി തീ ആളിപ്പടരാൻ. രക്ഷാ പ്രവർത്തനത്തിനുപോലും സാധിക്കാത്ത വിധം ഇടുങ്ങിയ വഴികളും നൂറുകണക്കിന് കടകളും ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്നു. പല തീപിടുത്തങ്ങൾക്കു പിന്നിലും ദുരൂഹതകൾ ഏറെയാണ്. തെരുവിന് പിറകിലെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് വഴിയുണ്ടാക്കാൻ, ഇൻഷുറൻസ് തട്ടിക്കാൻ തുടങ്ങി പല ആരോപണങ്ങളും അട്ടിമറി സാധ്യതകളും ഓരോ തീപിടുത്തമുണ്ടാകുമ്പോഴും ഉയരാറുണ്ട്.

പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്താൻ മാനാഞ്ചിറക്ക് അൻസാരി പാർക്കിന് സമീപത്തു നിന്ന് ഒന്നിലധികം ഫയർ എഞ്ചിനുകൾക്ക് വെള്ളം നിറക്കാനുള്ള സൗകര്യം നൽകണമെന്ന ഫയർഫോഴ്‌സിെന്റ പദ്ധതി ഇപ്പോഴും നടപ്പാക്കിയിട്ടില്ല. മിഠായിത്തെരുവിെന്റ മുഖഛായ തന്നെ മാറ്റി 'പൈതൃകത്തെരുവ്' നടപ്പാക്കുമെന്ന പ്രഖ്യാപനവും ഇപ്പോൾ കേൾക്കാനില്ല. ഓരോ തീപിടുത്ത സമയത്തും അധികൃതർ വ്യാപാരികളുമായി ചർച്ച നടത്തി പ്രമേയം പാസാക്കുന്നതിലപ്പുറം ഒന്നും ഉണ്ടാകാറില്ല.

2015 മെയിൽ ഉണ്ടായ തീപിടിത്തം ആസൂത്രിതമായിരുന്നുവെന്ന ആക്ഷേപം ഉയർന്നതോടെ വിഷയത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ രണ്ട് അന്വേഷണങ്ങൾ പ്രഖ്യാപിച്ചിരുന്നു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ റവന്യൂ സംഘവും അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണവുമാണ് പ്രഖ്യാപിച്ചത്.

ഇതോടൊപ്പം ഇത്തരത്തിൽ മേലിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ കടയുടമകൾ കർശന നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ തീപിടിത്തത്തിനു പിന്നിലെ അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് അന്നേ ആവശ്യമുയർന്നെങ്കിലും ഈ രീതിയിലുള്ള അന്വേഷണം വേണ്ടത്ര ഉണ്ടായില്ല. തീപിടിത്തത്തിനു കാരണം ഷോർട് സർക്യൂട്ടല്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് കലക്ടർക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ അന്ന് പറഞ്ഞത്.

ഇതുൾപ്പെടുന്ന മജിസ്‌ട്രേട്ട് തല അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിച്ചെങ്കിലും പല കാര്യങ്ങളിലും വ്യക്തതയില്ലാത്തതിനാൽ പുതുക്കി വീണ്ടും സമർപ്പിക്കാൻ കളക്ടർ ആവശ്യപ്പെട്ടിരുന്നു. വസ്ത്രവ്യാപാരസ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്‌സിലാണ് അന്ന് ആദ്യം തീപിടിത്തമുണ്ടായത്. അന്ന് പരസ്പരവിരുദ്ധമായ മൊഴികളാണ് തീപിടിത്തകാരണത്തെക്കുറിച്ച് പൊലീസിന് ലഭിച്ചത്. ഇതോടെ കത്തിയ കടകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനെ ചൊല്ലി ഉദ്യോഗസ്ഥരും ഭിന്നാഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഓരോ തവണയും തീപിടിത്തമുണ്ടാകുമ്പോൾ കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്താനും പഴയ രീതിയിലുള്ള വയറിങ് ഉൾപ്പെടെ മാറ്റി അഗ്നിയെ പ്രതിരോധിക്കുംവിധത്തിലുള്ള നടപടികൾ എടുക്കാനും നിർദ്ദേശം നൽകാറുണ്ട്. ഇതൊന്നും പക്ഷേ, പിന്നീട് പാലിക്കപ്പെടാറില്ല. ഇതാണ് തീപിടിത്തങ്ങൾ ആവർത്തിക്കാൻ കാരണമാകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

നവീകരണ പ്രവൃത്തികളോ സുരക്ഷാസജ്ജീകരണങ്ങളോ നടത്താത്ത കടകൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് കോർപ്പറേഷനിലെ ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥർ കഴിഞ്ഞതവണ തീപിടിത്തം ഉണ്ടായപ്പോൾ സ്വീകരിച്ചത്. സർക്കാർ നിർദ്ദേശിച്ച നവീകരണങ്ങൾ നടത്തിയെന്നും സുരക്ഷസംവിധാനങ്ങൾ ഒരുക്കിയെന്നും കോർപ്പറേഷനെ തെറ്റിദ്ധരിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥർ. സംഭവസ്ഥലം സന്ദർശിച്ച അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിനോട് ഇവർ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. മുൻപ് ഓരോ തവണയും തീപിടുത്തമുണ്ടായപ്പോൾ അടിയന്തരസുരക്ഷാ സംവിധാനം എല്ലാ കടകളിലും ഏർപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതു നടപ്പാക്കാൻ കടയുടമകൾ തയ്യാറായില്ല. മനഃപൂർവ്വം അപകടം വരുത്താനുള്ള സാഹചര്യമുണ്ടാക്കിയ ശേഷം നഷ്ടപരിഹാരത്തിനായി ശ്രമിക്കുന്ന പ്രവണതയാണ് ഉള്ളതെന്നാണ് ഉദ്യോഗസ്ഥർ അന്ന് ആരോപിച്ചത്.

സമാനമായ സ്ഥിതിയിലാണ് ഇപ്പോഴും മിഠായിത്തെരുവിൽ തീപിടിത്തമുണ്ടായതെന്ന വാദം ഇപ്പോഴേ ഉയർന്നുകഴിഞ്ഞു. വൻതോതിൽ സ്‌റ്റോക്ക് കത്തിനശിച്ചുവെന്ന് കാട്ടി നഷ്ടപരിഹാരം നേടാനും ഇൻഷ്വറൻസ് തുക കൈക്കലാക്കാനും ആസൂത്രിത ശ്രമുണ്ടായോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. മാത്രമല്ല, വിൽപന നടത്തിയത് കുറച്ചുകാട്ടി നികുതിയിൽ വെട്ടിപ്പ് നടത്താനും കഴിയുമെന്ന സ്ഥിതിയുണ്ട്. ഇക്കാര്യങ്ങൾ പരിശോധിക്കണമെന്നും മുൻകാലങ്ങളിലേപ്പോലെ ഇക്കുറിയും ഇത്തരം കാര്യങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP