Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവാകരന്റെ കൊലപാതകത്തിൽ എത്തിയത് ഒരു വീട്ടിൽ ഒരു കയറുൽപ്പന്നം പദ്ധതിയുടെ ഭാഗമായി വീട്ടിൽ എത്തിച്ച കയർത്തടുക്ക വാങ്ങാൻ വിസമ്മതിച്ചത്; ഗ്രാമസഭയിലെ തർക്കം വീടാക്രമണത്തിൽ എത്തിയപ്പോൾ ദിവാകരന് ജീവൻ പോയി; പാർട്ടിയുടെ ബലത്തിൽ എന്തുമാകാം എന്ന് അഹങ്കാരം സിപിഎം നേതാവിനെ എത്തിച്ചത് തൂക്കു കയറിൽ

ദിവാകരന്റെ കൊലപാതകത്തിൽ എത്തിയത് ഒരു വീട്ടിൽ ഒരു കയറുൽപ്പന്നം പദ്ധതിയുടെ ഭാഗമായി വീട്ടിൽ എത്തിച്ച കയർത്തടുക്ക വാങ്ങാൻ വിസമ്മതിച്ചത്; ഗ്രാമസഭയിലെ തർക്കം വീടാക്രമണത്തിൽ എത്തിയപ്പോൾ ദിവാകരന് ജീവൻ പോയി; പാർട്ടിയുടെ ബലത്തിൽ എന്തുമാകാം എന്ന് അഹങ്കാരം സിപിഎം നേതാവിനെ എത്തിച്ചത് തൂക്കു കയറിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങളുടെ പേരിൽ സംസ്ഥാനത്ത് സിപിഎം ഏറ്റവും കുറ്റപ്പെടുത്തൽ കേൾക്കുന്നതിനിടെയാണ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടു ഒരു കോടതി വിധി എത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ സാധാരണ നിലയിൽ ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിക്കുന്നതെങ്കിൽ ഇത്തവണ കോൺഗ്രസ് വാർഡ് പ്രസിഡന്റിനെ വീട്ടിൽ കയറി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവിന് വധശിക്ഷ വിധിച്ചത് പാർട്ടിക്ക് കനത്ത തിരിച്ചടിയായി.

ചേർത്തല നഗരസഭ 32ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്ന കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ (56) കൊലപ്പെടുത്തിയ കേസിലാണു സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന കാക്കപ്പറമ്പത്തുവെളി ആർ ബൈജുവിനെ (45) ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) മരണം വരെ തൂക്കിലേറ്റാൻ വിധിച്ചത്. ഒന്നു മുതൽ അഞ്ച് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും കോടതി വിധിക്കുകയുണ്ടായി.

നിസ്സാരമായ തർക്കവും പിടിവാശിയുമായി കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചത് ബൈജുവാണെന്നനും വ്യക്തമായിയിരുന്നു. 'ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം' എന്ന കയർ കോർപറേഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവാകരന്റെ വീട്ടിലെത്തിയ സംഘം കയർത്തടുക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായിത്. ഇതോടെ ദിവാകരനോട് വൈരാഗ്യം കാരണം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.

വീട്ടിൽ അതിക്രമിച്ചു കയറി ദിവാകരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണ് കേസ്. 2009 നവംബർ 29ന് ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ ഡിസംബർ എട്ടിനാണു ദിവാകരൻ മരിച്ചത്. ദിവാകരന്റെ ഭാര്യ സുലോചന, മകൻ ദിലീപ്, മരുമകൾ രശ്മി എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. വീസ തട്ടിപ്പും വീട്ടമ്മയെ പീഡിപ്പിച്ചതും ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണു ബൈജു.

ഒന്നു മുതൽ അഞ്ചുവരെ പ്രതികളായ ചേർത്തല 32ാം വാർഡ് ചേപ്പിലപ്പൊഴി വി.സുജിത് (മഞ്ജു38), കോനാട്ട് എസ്.സതീഷ്‌കുമാർ (കണ്ണൻ38), ചേപ്പിലപ്പൊഴി പി.പ്രവീൺ (31), 31ാം വാർഡ് വാവള്ളി എം.ബെന്നി (45), 32ാം വാർഡ് ചൂളയ്ക്കൽ എൻ.സേതുകുമാർ (45) എന്നിവർക്കാണു ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. ആറു പ്രതികളും ഒരു ലക്ഷം രൂപ വീതം പിഴ അടയ്ക്കണം. പിഴത്തുക ദിവാകരന്റെ കുടുംബത്തിനു നൽകണമെന്നു വിധിച്ചു.

സിപിഎം പ്രാദേശിക നേതാവെന്ന സ്വാധീനം ഉപയോഗിച്ച് ബൈജു ആദ്യം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. ദിവാകരന്റെ വീട്ടുകാരുടെ പരാതിയുടെയും കോൺഗ്രസ് നടത്തിയ സമരങ്ങളുടെയും ഫലമായി പിന്നീട് ആറാം പ്രതിയാക്കുകയായിരുന്നു. രാഷ്ട്രീയ സ്വാധീനത്തെത്തുടർന്നു കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നു വിലയിരുത്തിയ കോടതി പൊലീസിനെതിരെ രൂക്ഷവിമർശനം നടത്തി. കേസിലെ മുഖ്യസൂത്രധാരൻ ബൈജുവാണെന്ന് കോടതി കണ്ടെത്തി. തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന മലയാളി നടിയുടെ ഡ്രൈവർ സേതുകുമാറും കേസിൽ പ്രതിയായിരുന്നു. ഇയാൾ ഉൾപ്പെടെയുള്ളവർക്കാണ് ജീവപര്യന്തം വിധിച്ചത്.

ഇടതു സർക്കാാർ ഭരിക്കുന്ന വേളയിൽ തന്നെയാണ് ഇപ്പോൾ ഒരു സിപിഎം നേതാവിനെ വധശിക്ഷക്ക് വിധിച്ചതെന്ന പ്രത്യേകതയും നിലവിലുണ്ട്. കണ്ണൂർ രാഷ്ട്രീയ നേതാക്കളെ പോലെ ബൈജുവിനെ അകമഴിഞ്ഞ് പിന്തുണക്കാൻ ആലപ്പുഴയിലെ സിപിഎം തയ്യാറായിരുന്നില്ല. എന്നാൽ, നിയമസഹായം അടക്കം ചെയ്തു കൊടുക്കുകയും ചെയ്തു. എന്തായാലും രാഷ്ട്രീയത്തിന്റെ പേരിൽ കൊലപാതകം നടത്തുന്നവർക്കുള്ള താക്കീതാണ് വധശിക്ഷയിൽ എത്തിയ വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP