Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹതടവുകാർ എഴുന്നേറ്റിട്ടും ഒരാൾ മാത്രം ഇരുന്നു; സെല്ലിൽ അവശനായി കണ്ട അക്ഷയിന്റെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് ഡിജിപി ശ്രീലേഖ ഞെട്ടി; കൈകാലുകൾ തല്ലിത്തതച്ച ശേഷം ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ഗരുഡൻ തൂക്കവും കേസിനേയും ദുർബ്ബലമാക്കും; അമ്മയെ കൊലപ്പെടുത്തിയ കേസിൽ അക്ഷയിന് രക്ഷപ്പെടാൻ പഴുതൊരുക്കി കസ്റ്റഡി മർദ്ദനം; സിഐയ്ക്കും ഷാഡോ പൊലീസുകാർക്കും എതിരെ വകുപ്പുതല നടപടി

സഹതടവുകാർ എഴുന്നേറ്റിട്ടും ഒരാൾ മാത്രം ഇരുന്നു; സെല്ലിൽ അവശനായി കണ്ട അക്ഷയിന്റെ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത് കേട്ട് ഡിജിപി ശ്രീലേഖ ഞെട്ടി; കൈകാലുകൾ തല്ലിത്തതച്ച ശേഷം ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗവും ഗരുഡൻ തൂക്കവും കേസിനേയും ദുർബ്ബലമാക്കും; അമ്മയെ കൊലപ്പെടുത്തിയ കേസിൽ അക്ഷയിന് രക്ഷപ്പെടാൻ പഴുതൊരുക്കി കസ്റ്റഡി മർദ്ദനം; സിഐയ്ക്കും ഷാഡോ പൊലീസുകാർക്കും എതിരെ വകുപ്പുതല നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മകൻ അക്ഷയിനു പൊലീസ് കസ്റ്റഡിയിൽ 16 മണിക്കൂർ ക്രൂരപീഡനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ പേരൂർക്കട സി.ഐ: സ്റ്റുവർട്ട് കീലർ, എസ്.ഐ, ഷാഡോ പൊലീസ് ടീമംഗങ്ങൾ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ വകുപ്പുതല നടപടി എടുക്കും. ജയിൽ മേധാവി ഡിജിപി ആർ. ശ്രീലേഖയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടേക്കും.

ക്രൂരമർദ്ദനമാണ് അക്ഷയിന് പൊലീസ് കസ്റ്റഡിയിൽ ഏൽക്കേണ്ടി വന്നത്. കൈകാലുകൾ തല്ലിത്തതച്ച ശേഷം ജനനേന്ദ്രിയത്തിൽ ഈർക്കിൽ പ്രയോഗം നടത്തി. മുറിവിൽ സ്പ്രേയടിച്ചതായും തെളിഞ്ഞിട്ടുണ്ട്. ഗരുഡൻ തൂക്കവും നടത്തി. അതിക്രൂരമായ പീഡനമാണ് നടന്നത്. ജയിൽ ഡിജിപിയുടെ റിപ്പോർട്ട് മറുനാടൻ മലയാളിയാണ് വാർത്തയാക്കിയത്. ഇതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് ശുപാർശ എത്തിയത്.
കഴിഞ്ഞമാസം ഏഴിനു ജില്ലാ ജയിലിൽ തടവുകാരുടെ പരാതികൾ കേൾക്കാൻ നേരിട്ടെത്തിയ ശ്രീലേഖ, സെല്ലിൽ അവശനായി കിടന്ന അക്ഷയിനെ കണ്ടു വിവരം തിരക്കിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്.

ജയിൽ സൂപ്രണ്ട് സത്യരാജ് അക്ഷയിന്റെ മൊഴി രേഖപ്പെടുത്തി. തെളിവെടുപ്പിനായി പേരൂർക്കട സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് ക്രൂരമർദനം നടന്നതെന്ന് പ്രതി മൊഴി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജയിൽ ഡോക്ടറെക്കൊണ്ട് പരിശോധന നടത്തിയപ്പോൾ മർദനത്തിന്റെ പാടുകൾ കണ്ടെത്തി. തുടർന്നാണു സി.ഐ ഉൾപ്പെടെയുള്ളവർക്കെതിരേ നടപടിയാവശ്യപ്പെട്ട് ആഭ്യന്ത്രമന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചത്. ഇവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ പൊലീസിലെ ചിലർ കേസ് ഒതുക്കി തീർക്കാനും ശ്രമിക്കും. അതിനിടെ ലോക്കപ്പ് മർദ്ദനത്തിലൂടെ അമ്പലമുക്കിലെ കൊലയിൽ പ്രതിക്ക് രക്ഷപ്പെടാനും സാധ്യത ഏറുകയാണ്.

അമ്മയെ അക്ഷയ് കൊന്നതിന് സാക്ഷികളോ ശാസ്ത്രീയ തെളിവുകളോ പൊലീസിന് കിട്ടിയിട്ടില്ല. പ്രതിയുടെ മൊഴി മാത്രമാണ് പൊലീസിനുള്ള ഏക തെളിവ്. ലോക്കപ്പ് മർദ്ദനത്തിൽ റിപ്പോർട്ട് വന്നതോടെ തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് കോടതിയിൽ പറയാൻ അക്ഷയിന് കഴിയും. ഇത് കേസിനേയും ദുർബ്ബലമാക്കും. കസ്റ്റഡിയിൽ പ്രതികളെ മർദ്ദിക്കരുതെന്ന കർശന നിർദ്ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നൽകിയിരുന്നു. ഇക്കാര്യം പൊലീസ് മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നതിന് തെളിവാണ് അക്ഷയിന്റെ സംഭവവും. ആരെങ്കിലും നിയമ നടപടിക്ക് ഇറങ്ങിയാൽ പൊലീസിന് വലിയ പ്രശ്‌നമായി ഇത് മാറും.

പതിനാറു മണിക്കൂറുകളോളം തന്നെ തലകീഴായി കെട്ടിത്തൂക്കിയെന്ന് അക്ഷയ് മൊഴിയിൽ പറയുന്നു. ക്രൂരമായി മുറിവേൽപ്പിച്ച ശേഷം സപ്രേ ഉപയോഗിച്ച് മറച്ചാണ് തന്നെ തെളിവെടുപ്പിനു കൊണ്ടുപോയതെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ ഒന്നാം തീയതി മുതൽ ആറു വരെയാണു തെളിവെടുപ്പിനായി പേരൂർക്കട സ്റ്റേഷനിൽ കൊണ്ടുവന്നത്. ആറാം തീയതി ഉച്ചയോടെ ജയിലിലെത്തിച്ചു. പിറ്റേദിവസമായിരുന്നു ജയിൽ ഡി.ജി.പിയുടെ സന്ദർശനം. മേധാവിയെ കണ്ടു സഹതടവുകാർ എഴുന്നേറ്റു നിന്നു. എന്നാൽ, ഇയാൾ ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട ഡി.ജി.പി. കാര്യം തിരക്കി. ജയിൽ ഉദ്യോഗസ്ഥർ മർദിച്ചോയെന്ന് ആരാഞ്ഞപ്പോഴാണ് പൊലീസിന്റെ മൂന്നാംമുറയെക്കുറിച്ചു വെളിപ്പെടുത്തിയത്.

മർദനത്തിന്റെ തെളിവായി ഡി.ജി.പി. ചിത്രങ്ങൾ ശേഖരിച്ചു. ഈ ചിത്രങ്ങളും മെഡിക്കൽ റിപ്പോർട്ടും സഹിതമാണ് ആഭ്യന്ത്രമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. അതേസമയം, തനിക്ക് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് തിരുവനന്തപുരം കമ്മിഷണർ പി. പ്രകാശ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP