Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവര ചോർച്ച വിവാദം ലോകം മുഴുവൻ പടരുമ്പോഴും സംസ്ഥാനത്തിന്റെ 'തലച്ചോർ' സ്വകാര്യ കമ്പനിക്ക് പണയം വെച്ചു! കേരളത്തിലെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ടു ഡേറ്റാ സെന്ററുകളുടെയും നടത്തിപ്പു ചുമതല സിഫി ടെക്‌നോളജീസിന്; കെൽട്രോണിനെ ഒഴിവാക്കി അഞ്ചു വർഷത്തേക്കുള്ള കരാർ നൽകിയത് 64.61 കോടി രൂപക്ക്; സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ

വിവര ചോർച്ച വിവാദം ലോകം മുഴുവൻ പടരുമ്പോഴും സംസ്ഥാനത്തിന്റെ 'തലച്ചോർ' സ്വകാര്യ കമ്പനിക്ക് പണയം വെച്ചു! കേരളത്തിലെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ടു ഡേറ്റാ സെന്ററുകളുടെയും നടത്തിപ്പു ചുമതല സിഫി ടെക്‌നോളജീസിന്; കെൽട്രോണിനെ ഒഴിവാക്കി അഞ്ചു വർഷത്തേക്കുള്ള കരാർ നൽകിയത് 64.61 കോടി രൂപക്ക്; സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക വ്യാപകമായി വിവര ചോർച്ച വിവാദം കത്തിപ്പടരുകയാണ്. ഫേസ്‌ബുക്കിന്റെ നിലനിൽപ്പിനെ പോലും ബാധിച്ച വിഷയത്തിന്റെ അലയൊലികൾ ഇന്ത്യയിലുമുണ്ടായി. നരേന്ദ്ര മോദിയുടെ പേരിലുള്ള ആപ്പ് പോലും വിവരങ്ങൾ ചോർത്തുന്നു എന്ന ആരോപണം വന്നു. ഇതിനിടെ സംസ്ഥാന സർക്കാർ തങ്ങളുടെ 'തലച്ചോർ' എന്നു വിശേഷിപ്പിക്കാവുന്ന ഡാറ്റാസെന്ററിന്റെ നടത്തിപ്പു ചുമതല സ്വകാര്യ കമ്പനിക്ക് നൽകി കൊണ്ട് ഉത്തവിട്ടു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ തഴഞ്ഞാണ് സർക്കാരിന്റെ വിവരങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്ന രണ്ടു ഡേറ്റാ സെന്ററുകളുടെയും നടത്തിപ്പു ചുമതല സ്വകാര്യ കമ്പനിക്ക് നൽകിയത്. അഞ്ചു വർഷത്തേക്കുള്ള ചുമതല 64.61 കോടി രൂപയ്ക്കാണ് സിഫി ടെക്‌നോളജീസ് എന്ന സ്ഥാപനത്തിനു നൽകി സർക്കാർ ഉത്തരവിറക്കിയത്.

ടെക്‌നോപാർക്ക് തേജസ്വിനി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ന്യൂ ഡേറ്റ സെന്ററിന്റെ (ഡേറ്റ സെന്റർ2) ചുമതല വഹിച്ചിരുന്നതും സിഫിയായിരുന്നു. സംസ്ഥാന സഹകരണ ബാങ്ക് ആസ്ഥാന മന്ദിരത്തിലെ കോബാങ്ക് ടവറിൽ കെൽട്രോണിനു കീഴിലുണ്ടായിരുന്ന ഓൾഡ് ഡേറ്റാ സെന്ററിന്റെ നിയന്ത്രണവും ഇനി സിഫിക്കായിരിക്കും. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി എം.സുധീരനും മുഖ്യമന്ത്രിക്കു പ്രത്യേകം കത്തുകൾ നൽകിയിരുന്നു. രണ്ടു ഡേറ്റ സെന്ററുകളുടെയും നടത്തിപ്പു ചുമതലയുമായി ബന്ധപ്പെട്ടുള്ള കരാർ കാലാവധി കഴിഞ്ഞതിനെത്തുടർന്നാണു കഴിഞ്ഞ സെപ്റ്റംബറിൽ പുതിയ ടെൻഡർ ക്ഷണിച്ചത്.

ക്ലൗഡ് സേവനത്തിൽ കെൽട്രോണിനു വൈദഗ്ധ്യം ഇല്ലെന്നു ചൂണ്ടിക്കാട്ടി അപേക്ഷ പരിഗണിച്ചില്ല. തുടർന്നാണു കുറഞ്ഞ തുക രേഖപ്പെടുത്തിയ സിഫിക്കു കരാർ ലഭിച്ചത്. അതേസമയം സിഫിയും രേഖകൾ സൂക്ഷിക്കുക കെൽട്രോണിന്റെ പങ്കാളിയുടെ സർവ്വറിൽ തന്നെയാണെന്ന വിചിത്രമായ കാര്യവുമുണ്ട്. അതുകൊണ്ട് തന്നെ ഈപ്പോഴത്തെ ഇടപാടിന് പിന്നിൽ അഴിമതി ആരോപണം തന്നെ ഉയർന്നിട്ടുണ്ട്. നേരത്തെ കെൽട്രോണിനെ ഒഴിവാക്കാൻ നടക്കുന്ന കള്ളക്കളികളെ കുറിച്ച് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു.

ഡാറ്റാ ബാങ്ക് കൈകാര്യം ചെയ്ത് വരുന്നത് പൊതു മേഖലാ സ്ഥാപനമായ കെൽട്രോണും സ്വകാര്യ സ്ഥാപനമായ സിഫിയുമായിരുന്നു. കാലാവധി പൂർത്തിയാക്കിയ കെൽട്രോൺ കൈകാര്യം ചെയ്യുന്ന ഡാറ്റാ ബാങ്ക് കെൽട്രോൺ തന്നെ കൈകാര്യം ചെയ്യാമെന്ന സന്നദ്ധത സർക്കാരിനെ അവർ അറിയിക്കുകയും ചെയ്തു. അത് അംഗീകരിക്കാതെ ടെണ്ടർ നടപടി പൂർത്തിയാക്കി വീണ്ടും സിഫിയെ ഏല്പിക്കുകയുമായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,24 സർട്ടിഫിക്കറ്റുകൾ ,ജനന മരണ രജിസ്ട്രേഷൻ അക്കെമുള്ള മുഴുവൻ വിവരങ്ങളുമടങ്ങുന്ന ഡാറ്റ സൂക്ഷിക്കുന്നതിനാണ് കെൽട്രോണിനെ പിൻതള്ളി സ്വകാര്യ കമ്പനിയെ ഏല്പിക്കുന്നത്.ു.

കെൽട്രോണിനെ നിസാര കാര്യത്തിന് പിൻതള്ളി സിഫിക്ക് കരാർ നൽകാനുള്ള ടെണ്ടർ നടപടിക്രമം സംസ്ഥാന ഐടി മിഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട വാർത്ത മറുനാടൻ 2017 നവംബർ 9 ന് നൽകിയിരുന്നു. ഈ എക്സ്‌ക്ലൂസീവ് വാർത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. അപ്പോഴും ക്ലൗഡ് സർവ്വീസില്ലെന്ന ന്യായമാണ് അധികൃതർ പങ്കുവച്ചത്. എന്നാൽ വ്യക്തമായ കള്ളക്കളികൾ നടന്നുവെന്ന സൂചനയാണ് ഇപ്പോൾ മറുനാടൻ പുറത്തുവിടുന്ന വിവരാവകാശ രേഖകളും നൽകുന്നത്. കെൽട്രോണിനെ കരാറിൽ നിന്നും ഒഴിവാക്കാൻ കണ്ട് പിടിച്ച തൊടുന്യായമാണ് സ്വന്തമായി ക്ലൗഡ് സർവീസ് ഉണ്ടായിരിക്കണമെന്ന കരാർ വ്യവസ്ഥ എന്ന് മറുനാടൻ വിശദീകരിച്ചിരുന്നു.

അതിനെ അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ വിവരാവകാശ രേഖ. സ്വന്തമായി ക്ലൗഡ്‌സർവ്വീസ് ഉള്ളതായി കാണിച്ച് കരാർ നേടിയ സ്വകാര്യ കമ്പനി കരാറിന് ശേഷം പുറത്ത് നിന്നും ക്ലൗഡ് സർവീസ് സ്വീകരിക്കുന്നുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവ്വീസില്ല എന്ന കാരണത്താൽ കരാറിൽ നിന്നും പുറത്താകുന്ന പൊതു മേഖലാ കമ്പനിയായയ കെൽട്രോണും ക്ലൗഡ് സർവീസിനായി ആശ്രയിച്ചിരുന്ന കമ്പനിയിൽ നിന്നാണ് സിഫിയും സേവനം ഉറപ്പാക്കുന്നത്. സർവീസിന്റെ കാര്യത്തിൽ ക്ലീൻ ചിറ്റുള്ള പൊതുമേഖലാ സ്ഥാപനമാണ് കെൽട്രോൺ.

ഡാറ്റകൾ കമ്പ്യൂട്ടറിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായി വരുന്ന മാൻപവറും സ്ഥലസൗകര്യവും ഒഴിവാക്കുന്നതിനായി വൃച്വൽ സംവിധാനം ആശ്രയിക്കുന്ന ടെക്നോളജിയെയാണ് ക്ലൗഡ് സർവ്വീസ് എന്ന് പറയുന്നത്. നിലവിൽ കെൽട്രോണിന് സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല .വി എം വെയർ എന്ന കമ്പനിയെയാണ് ക്ലൗഡ് സർവ്വീസിനായി കെൽട്രോൺ ആശ്രയിയിക്കുന്നത്. സ്വന്തമായി ക്ലൗഡ് സർവീസ് ഇല്ല എന്ന കാരണത്താലാണ് കെൽട്രോൺ ഡാറ്റാ സെന്റർ കരാറിൽ നിന്നും പുറത്താവുന്നത്. എന്നാൽ സ്വന്തമായി ക്ലൗഡ് സർവ്വീസുള്ള സിഫിയും ഡാറ്റാ സുക്ഷിക്കുന്നതിനായി ആശ്രയിക്കുന്നത് കെൽട്രോൺ ആശ്രയിച്ചിരുന്ന വി എം വെയറിനെയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ഡാറ്റാ സെന്റർ ഇടപാടിൽ അഴിമതിയുടെ സംശയം ശക്തമാകുന്നത്.

സംസ്ഥാന ഭരണനിർവഹണം സംബന്ധിച്ച അതീവ രഹസ്യ സ്വഭാവമുള്ളതടക്കം എല്ലാ വിവരങ്ങളും ഐടി വകുപ്പിന്റെ സഹായത്തോടെ ശേഖരിച്ചു വയ്ക്കുന്ന സംവിധാനമാണു ഡേറ്റാ സെന്ററുകൾ. 2005 ൽ കോബാങ്ക് ടവറിൽ ആരംഭിച്ച സെന്റർ പൊതുമേഖലാ ഉടമസ്ഥതയിൽ തുടങ്ങിയ രാജ്യത്തെ ആദ്യത്തെ ഡേറ്റാ സെന്ററാണ്. സെന്ററിന്റെ നടത്തിപ്പു ചുമതല ആദ്യ മൂന്നു വർഷം കേന്ദ്ര സർക്കാർ സ്ഥാപനമായ സിഡാക്കിനായിരുന്നു. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തു റിലയൻസിനു കരാർ നൽകിയതു വിവാദമായി. പിന്നീട് 2012ൽ റിലയൻസിനെ മാറ്റി കെൽട്രോണിനു ചുമതല നൽകി.

കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്തെ ഡാറ്റാ ബാങ്ക് ഇടപാട് റിലയൻസിനെ ഏല്പിക്കുന്നതുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാറിന്റെ ഇടപെടൽ ചർച്ചയാവുകയും സിബിഐ അന്വേഷണത്തിൽ എത്തുകയും ചെയ്തിരുന്നു.വി എസ് ന് ഇടപാടിൽ പങ്കില്ലന്ന് സിബിഐ കണ്ടെത്തിയെങ്കിലും ഇടനിലക്കാരന്റെ ഇടപെടൽ സിബിഐ കണ്ടെത്തിയിരുന്നു.2012 ഡിസംബർ ഒന്നിന് റിലയൻസിന്റെ കരാർ തീരുന്നതിന് മുന്ന് ദിവസം മുൻപായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ ഗവ: ഉത്തരവിലൂടെ കെൽട്രോണിനെ ഡാറ്റാ ബാങ്കിന്റെ ചുമതല ഏല്പിച്ചത്.രണ്ടാം ഘട്ടം സിഫിക്കും നൽകിയിരുന്നു.ഈ മേഖലയിൽ മുൻ പ്രവർത്തിപരിചയമില്ലാതിരുന്ന കെൽട്രോൺ മികച്ച സേവനം നൽകുകയും ചെയ്തു. പക്ഷേ ഇതൊന്നും ഇത്തവണ സർക്കാർ കാര്യമായെടുത്തില്ല. വിവരാവകാശ രേഖകളിലൂടെ ക്ലൗഡ് സർവ്വീസിനായി സിഫിയും കെൽട്രോണും ആശ്രയിക്കുന്നത് വി എം വെയറിനെയാണ്. അതുകൊണ്ട് തന്നെ നടത്തിപ്പ് ആരും നടത്തിയാലും അതിൽ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയുമില്ല.

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ , എൻട്രൻസ് എക്സാമിനേഷൻ കമ്മീഷൻ ,കുടുംബശ്രീ ,കേരളാ നിയമസഭാ സെക്രട്ടറിയേറ്റ് ഫോറസ്റ്റ് ,സംസ്ഥാന സഹകരണ ബാങ്ക് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും ലഭിച്ച പ്രശംസപത്രം ഇതിന് തെളിവാണ്. തിരുവനന്തപുരത്തെ കോ ബാങ്ക്്് ടവറിൽ സ്ഥി ചെയ്യുന്ന ഡാറ്റാ ബാങ്കിന്റെ നടത്തിപ്പ്് സംബന്ധിച്ച്്് ഒക്ടോബറിലാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഐടി മിഷൻ ടെൻഡർ വിളിച്ചത്. കെൽട്രോണിനെ ഒഴിവാക്കാൻ ടെൻഡർ നിബന്ധനകളിൽ അത്യാവശ്യമല്ലാത്ത പ്രത്യേക പ്രവൃത്തി പരിചയം കൊണ്ടു വരികയും ചെയ്തു. നിലവിൽ കെൽട്രോൺ കൈകാര്യം ചെയ്തിരുന്ന ഡാറ്റ സെന്റർ പ്രവർത്തിപ്പിക്കുന്നവർക്ക് ഇനി മുതൽ ക്ലൗഡ് ഡാറ്റ സെന്റർ കൈകാര്യം ചെയ്തു പരിചയം വേണമെന്നായിരുന്നു പുതിയ വ്യവസ്ഥ. ഉദാഹരണത്തിന് സർക്കാർ സ്ഥാപനത്തിലെ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ ഡ്രൈവർക്ക് ഒ ഡി , ബെൻസ് കാറുകൾ ഓടിച്ചു പരിചയം വേണമെന്ന നിബന്ധന വെയ്ക്കും പോലെയായിരുന്നു ഡാറ്റ സെന്റർ ടെൻഡറിലെ വ്യവസ്ഥ. ഐ ടി വകുപ്പിലെ ചിലർ ഇച്ഛിച്ചതു പോലെ തന്നെ കെൽട്രോണിന് ടെൻഡർ നടപടിയിലെ പങ്കെടുക്കാനായില്ല. അങ്ങനെയാണ് സിഫി ടെക്്്നോളജീസിന് കരാർ ഉറപ്പിച്ചത്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഡാറ്റാ സെന്റർ റിലയൻസിനെ ഏൽപ്പിക്കുന്നത് വിവാദമായതോടെ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും പ്രത്യേക താൽപര്യമെടുത്തായിരുന്നു കെൽട്രോണിനെ ഡാറ്റ സെൻന്റർ ഏൽപ്പിച്ചത്. രണ്ടായിരത്തി പന്ത്രണ്ടിൽ ആരംഭിച്ച സർക്കാരിന്റെ രണ്ടാമത്തെ ഡാറ്റാ സെന്റർ പ്രവർത്തന ചുമതല അഞ്ച് വർഷത്തേക്ക് സിഫിക്ക് കൈമാറിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് രണ്ടാമത്തേയും സിഫിക്ക് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP