Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമദൂരത്തിലുള്ള സുകുമാരൻ നായരെ വെറുപ്പിക്കണോ എന്ന് ആശങ്കപ്പെട്ട് സർക്കാർ; ഖജനാവ് കൊള്ളയിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡെന്ന വെള്ളാനയെ കൊല്ലുന്ന കാര്യം പ്രഖ്യാപനത്തിൽ ഒതുങ്ങും; ചെലവ് കുറച്ച് മാനംകാക്കാൻ ആലോചന

സമദൂരത്തിലുള്ള സുകുമാരൻ നായരെ വെറുപ്പിക്കണോ എന്ന് ആശങ്കപ്പെട്ട് സർക്കാർ; ഖജനാവ് കൊള്ളയിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡെന്ന വെള്ളാനയെ കൊല്ലുന്ന കാര്യം പ്രഖ്യാപനത്തിൽ ഒതുങ്ങും; ചെലവ് കുറച്ച് മാനംകാക്കാൻ ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമദൂരത്തിലാണ് എൻഎസ്എസ്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഇടതുപക്ഷത്തിനെതിരെ ഒന്നും മിണ്ടിയില്ല. തെരഞ്ഞെടുപ്പ് ഫലത്തെ ഇതും സ്വാധീനിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ പോലും സിപിഐ(എം) വിജയിക്കുകയും ചെയ്തു. നായർ വോട്ട് ബാങ്ക് തന്നെയാണ് ആലപ്പുഴയിലും കൊല്ലത്തും ഇടതുപക്ഷ വിജയത്തിന്റെ നിർണ്ണായക ഘടകങ്ങളിൽ ഒന്ന്. ചവറയിലെ വിജയം പോലും എൻഎസ്എസ് പിന്തുണയോടെയായിരുന്നു. ഈ സാഹചര്യത്തിൽ എൻഎസ്എസിനെ അകറ്റാൻ സിപിഐ(എം) ആഗ്രഹിക്കുന്നില്ല. ഭൂരിപക്ഷ വർഗ്ഗീയത ഉയർത്തിയുള്ള ബിജെപിയുടെ മുന്നണി നീക്കത്തിന് ഇത് കരുത്ത് പകരുമെന്ന് സിപിഐ(എം) വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് പിരിച്ചുവിട്ട് നിയമനങ്ങൾ പിഎസ്‌സിക്ക് വിടാനുള്ള നീക്കം ഉപക്ഷേക്കണമെന്ന് എൻഎസ്എസ് പറയുമ്പോൾ അത് തള്ളിക്കളയാൻ സിപിഎമ്മിന് കഴിയുകയുമില്ല.

വർഗീയതയുടെ കാര്യത്തിൽ വലതുപക്ഷം സ്വീകരിച്ച മൃദു സമീപനം അവർക്ക് തന്നെ വിനയായി എന്നാണ് എൻഎസ്എസ് വിലയിരുത്തൽ. മതേതരത്വം സംരക്ഷിച്ചുകൊണ്ടുള്ള ജനാധിപത്യ ഭരണമാണ് ജനങ്ങൾ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നത്. അഴിമതി രഹിതവും അക്രമരഹിതവും എല്ലാ വിഭാഗങ്ങൾക്കും തുല്ല്യ നീതി ലഭിക്കുന്നതുമായ ഒരു ഭരണം കാഴ്ചവെക്കാൻ സർക്കാരിന് കഴിയണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥന്മാരുടെ കടുംപിടുത്തമാണ് പല പ്രശ്‌നങ്ങളും പരിഹരിക്കാതെ പോയത്. പുതിയ സർക്കാരിന്റെ സമീപനങ്ങൾ അറിഞ്ഞതിന് ശേഷം ഭാവി പരിപാടികൾ തീരുമാനിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഈ സമദൂരം ഇടതിന് അനുകൂലമാണെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതിനാൽ സുകുമാരൻ നായരെ തൽകാലം സിപിഐ(എം) പിണക്കില്ല.

ഇതിനായി ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുമെന്നാണ് സൂചന. വിവിധ തസ്തികകളിലേക്ക് ആളെ തിരഞ്ഞെടുക്കുന്നതിന്റെ നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് സെക്രട്ടറിക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ഇതുസംബന്ധിച്ച നോട്ടിസ് ഇന്നലെ കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കംമുതൽ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിനെതിരെ നിലപാടു സ്വീകരിച്ചിരുന്നെങ്കിലും നടപടികളിലേക്കു കടന്നിരുന്നില്ല. സുകുമാരൻ നായരെ പിണക്കാതിരിക്കാൻ ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ചു നിർത്തി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുന്നതിനാണു സർക്കാരിന്റെ ആലോചനയെന്നറിയുന്നു. അംഗങ്ങളെ കുറച്ചു ബോർഡിന്റെ പ്രവർത്തനച്ചെലവു കുറയ്ക്കാനാണ് ആലോചന.

പിഎസ്‌സിയുടെ എല്ലാ രഹസ്യസ്വഭാവത്തിലുമാണു ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് സംഘടിപ്പിച്ചിരിക്കുന്നതെന്നു ബോധ്യപ്പെട്ടതിനാലാണിതെന്ന് വിശദീകരിച്ചാകും തിരുമാനം. റിക്രൂട്‌മെന്റ് ബോർഡിന്റെ ഘടന മാറ്റുന്നതിലും അംഗങ്ങളെ കുറയ്ക്കുന്നതിലും പുതിയ അംഗങ്ങളെ വയ്ക്കുന്നതിലുമൊക്കെ എൻഎസ്എസിന് എതിർപ്പുണ്ട്. ഇത് പരിഗണിക്കാൻ തന്നെയാണ് ഇടത് മുന്നണിയുടെ നീക്കം. പിഎസ്‌സി ഏറ്റെടുക്കുന്നതിലെ പ്രായോഗിക നിയമതടസ്സങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചും റിക്രൂട്‌മെന്റ് ബോർഡിന്റെ കാര്യത്തിൽ എന്തു നടപടികളെടുക്കുമെന്ന കാര്യത്തിലും സർക്കാർ നിയമവകുപ്പിൽനിന്ന് ഉപദേശം തേടിയിട്ടുണ്ട്. ഇത് റിക്രൂട്ട്‌മെന്റ് ബോർഡിന് അനുകൂലമാക്കും. അതിന് ശേഷം ബോർഡ് പുനഃസംഘടിപ്പിക്കും. പുതിയ ബോർഡിൽ ചെയർമാൻ അടക്കം മൂന്ന് അംഗങ്ങളേ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന.

ദേവസം നിയമനങ്ങൾ പിഎസ്എസിക്ക വിടുന്നതിലൂടെ പ്രതിമാസം ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും സർക്കാരിന് കുറഞ്ഞത് ലാഭിക്കാമെന്നതാണ് യാഥാർത്ഥ്യം. അംഗങ്ങളുടെ മൊത്തം ചെലവ് ഒരുവർഷം ഒന്നരക്കോടിയും വരും. നാമമാത്രമായ ജീവനക്കാരെ നിയമിക്കാനാണ് ഇതെന്നതാണ് വസ്തുത. ഈ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടാൽ നയാപൈസ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നിയമനങ്ങൾ നടത്തമെന്നതാണ് യാഥാർത്ഥ്യം. ചെയർമാൻ സ്ഥാനത്തെത്തിയ ഫയർഫോഴ്‌സ് മുൻ മേധാവി മുതൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യ ഉൾപ്പടെ ആറുപേർക്ക് ബോർഡ് അംഗത്വം ലഭിച്ചു. പി.എസ്.സിയിൽ നിന്ന് വിരമിച്ച നാലുപേർക്ക് ഉൾപ്പടെ രണ്ട് ഡസനോളം യു.ഡി.എഫുകാർക്ക് ബോർഡിൽ നിയമനവും നൽകി. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാർ, ശംഖുവിളി, സംബന്ധി തുടങ്ങിയ ആറ് തസ്തികകളിലേയ്ക്കും ഗുരുവായൂർ ദേവസ്വത്തിലെ ഏതാനം സമാന തസ്തികയിലേക്കുമുള്ള നിയമനമാണ് സർക്കാർ ഈ ബോർഡിന് കൈമാറിയത്. ഇതെല്ലാം കൂടി പ്രതിവർഷം നൂറുപേരിൽ കൂടുതൽ നിയമിക്കേണ്ടി വരില്ല. ഇതിനായി ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം.

ഇങ്ങനെ നിയമിതരാവുന്നവർക്ക് ഒരു വർഷം നൽകേണ്ടതിനേക്കാൾ തുക ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി ഒരു മാസം ചെലവഴിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ആറ് ഇന്നോവ കാറുകൾ അംഗങ്ങൾക്കായി ബോർഡ് ആവശ്യപ്പെട്ടതിൽ ചെയർമാന് അത് ലഭിച്ചു. ബാക്കിയുള്ളവർക്ക് വാങ്ങി നൽകുമെന്ന ഉറപ്പും യുഡിഎഫ് സർക്കാർ നൽകിയിരുന്നു. അതു വരെ മാസംതോറും അയ്യായിരം രൂപ അധികമായി നൽകുന്നു. ഇവർക്കെല്ലാം ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്. ബോർഡ് ഓഫീസിനുവേണ്ടി 6000 ചതുരശ്ര അടിയുള്ള സ്ഥലം വാടകയ്‌ക്കെടുത്തത് ഒന്നര ലക്ഷം രൂപയ്ക്കാണ്. തേ സ്ഥലത്ത് ഇതിനുമുൻപ് ഗ്രാമവികസന കമ്മീഷണറേറ്റ് പ്രവർത്തിച്ചിരുന്നപ്പോഴത്തെ പ്രതിമാസ വാടക ഇതിന്റെ പകുതിയായിരുന്നു. ഇവിടെ നവീകരണത്തിന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ആദ്യമായി കഴിഞ്ഞ സർക്കാർ 20 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു. ഈ തുക ഇനി സർക്കാർ അനുവദിക്കാൻ ഇടയില്ലെന്നും സൂചന പുറത്തുവന്നു. ഇതിനിടെയാണ് ശക്തമായ നിലപാടുമായി എൻഎസ്എസ് രംഗത്ത് വന്നത്.

ഒന്നര വർഷം മുമ്പാണ് ചന്ദ്രശേഖരനെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനാക്കിയത്. പ്രത്യേക ഓർഡിനൻസിലൂടെയായിരുന്നു ഇത്. പിന്നീട് നിയമസഭ ബിൽ അംഗീകരിച്ചു. പക്ഷേ നിയമനത്തിന് വേണ്ട സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്തതുമില്ല. അതുകൊണ്ട് തന്നെ വിവിധ ദേവസങ്ങൾ ഒഴിവുകൾ അറിയിച്ചെങ്കിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് കഴിഞ്ഞില്ല. നാളിതുവരെ ഒരു നിയമനവും റിക്രൂട്ട്‌മെന്റ് ബോർഡിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടന്നിട്ടില്ല. എന്നാൽ സർക്കാർ നിയോഗിച്ച ചെയർമാനും ബോർഡ് അംഗങ്ങൾക്കും അവരുടെ ജീവനക്കാർ ഖജനാവിൽ നിന്ന് കാശ് ഒഴുകുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും ഖജനാവിനെ സംബന്ധിച്ചിടത്തോളം വെള്ളാനയായിരുന്നു ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഇതു മനസ്സിലാക്കിയാണ് മാറ്റത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. വെറുമൊരു സർക്കാർ വിജ്ഞാപനത്തിലൂടെ ദേവസം നിയമനങ്ങൾ പിഎസ് സിക്ക് വിടാം. സ്‌പെഷ്യൽ റൂൾ പി എസ് സി രൂപീകരിച്ചതിനാൽ നിയമന നടപടികളും ഉടൻ തുടങ്ങാം. ഇതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ സുതാര്യതയും വരും.

പൊലീസ് സേനയിലെ സൗമ്യ പ്രകൃതക്കാരനായിരുന്നു ഐപിഎസുകാരനായ ചന്ദ്രശേഖരൻ. ഡിജിപി റാങ്ക് അനുവദിച്ച് സർക്കാർ ഫയർഫോഴ്‌സിന്റെ തലപ്പത്ത് നിയോഗിച്ചെങ്കിൽ അക്കൗണ്ട് ജനറലിന്റെ ഇടപെടൽ മൂലം ശമ്പളം മുടങ്ങുകയാണ് ഉണ്ടായത്. ഡിജിപി റാങ്കിലെ ശമ്പളം നൽകുന്നതിൽ നൂലാമാലകളും ഉണ്ടായി. എന്നാൽ സർക്കാരിനെതിരെ തിരിയാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. സർക്കാരിനെ വെട്ടിലാക്കാതെ വിരമിക്കാനും തയ്യാറായി. ഇതിനുള്ള അംഗീകാരമെന്നോണമാണ് ചന്ദ്രശേഖരനെ ബോർഡിന്റെ തലപ്പത്ത് നിയോഗിച്ചത്. ബാക്കി നിയമനങ്ങളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡംഗം അനിൽ തറനിലം, എൽ. ഗണേശ്, സി.ജി. ആശ, രുഗ്മിണി ഭാസ്‌കരൻ എന്നിവരാണു മറ്റംഗങ്ങൾ.

ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു. ഈ സാഹചര്യങ്ങളും ബോർഡിനെ പിരിച്ചുവിടുന്നതിന് കാരണമായി പിണറായി സർക്കാർ കണ്ടു. എന്നാൽ എൻഎസ്എസിന്റെ എതിർപ്പ് ഗൗരവത്തോടെ എടുക്കാനാണ് പുതിയ നീക്കം. ബോർഡ് അംഗങ്ങളുടെ എണ്ണം കുറച്ച് എല്ലാവരുടേയും കണ്ണിൽ പൊടിയിട്ട് വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP