Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

സമദൂരത്തെ അനുകൂലമാക്കാൻ കടകംപള്ളി നേരിട്ടെത്തും; താന്ത്രിക നിയമനങ്ങൾക്ക് മാത്രമായി ബോർഡെന്ന ബദൽ ഫോർമുലയുമായി ദേവസം മന്ത്രി; റിക്രൂട്ട്മെന്റ് ബോർഡ് നിലനിർത്തി എൻഎസ്എസിനെ അനുനയിപ്പിക്കാൻ ഉറച്ച് സർക്കാർ

സമദൂരത്തെ അനുകൂലമാക്കാൻ കടകംപള്ളി നേരിട്ടെത്തും; താന്ത്രിക നിയമനങ്ങൾക്ക് മാത്രമായി ബോർഡെന്ന ബദൽ ഫോർമുലയുമായി ദേവസം മന്ത്രി; റിക്രൂട്ട്മെന്റ് ബോർഡ് നിലനിർത്തി എൻഎസ്എസിനെ അനുനയിപ്പിക്കാൻ ഉറച്ച് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദേവസ്വം നിയമനങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പ്രമേയം പാസാക്കിയ എൻഎസ്എസിനോട് അനുനയ നീക്കവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരിട്ട് രംഗത്ത്. ദേവസ്വം നിയമന വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ദ്ദേഹത്തിന്റെ തെറ്റിദ്ധാരണ നീക്കുന്നതിനായി ഉടൻ തന്നെ കാണാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടില്ലെന്നും ഉറപ്പായി. സർക്കാരിന് ഖജനാവ് നഷ്ടമുണ്ടാക്കുന്ന വെള്ളാനയായ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടുമെന്ന് കടകംപള്ളി സുരേന്ദ്രൻ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എതിർപ്പുമായി എൻഎസ്എസ് എത്തിയതോടെ ഇടത് സർക്കാർ നിലപാട് മാറ്റുകയായിരുന്നു.

സാമുദായിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയാണ് ഇടത് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കേരളത്തിൽ ഉണ്ടാകാനിടയുള്ള ഭൂരിപക്ഷ വോട്ട് കേന്ദ്രീകരണം എതിരാവാതിക്കാൻ എൻഎസ്എസിനെ തൽക്കാലം പിണക്കേണ്ടതില്ലെന്ന നിലപാടിൽ സിപിഐ(എം) എത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശനുമായി തെറ്റിയതിനാൽ ഈഴവ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. ഇത് എൻഎസ്എസിനെ ഒപ്പം നിർത്തി പരിഹരിക്കാനാണ് നീക്കം. അഞ്ചു കൊല്ലവും എൻഎസ്എസിന്റെ ഭാഗത്ത് നിന്ന് സർക്കാരിനെതിരെ വിമർശനം ഉയരുന്നില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറാകുന്നത്.

ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വെള്ളാനയാണെന്ന് ആദ്യം പറഞ്ഞത് കടകംപള്ളിയായിരുന്നു. ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനും ശ്രമിച്ചു. എന്നാൽ ഇപ്പോൾ ഇതെല്ലാം മാറ്റി പറയുകയാണ് മന്ത്രി. ദേവസ്വം നിയമം അനുസരിച്ച് പിഎസ്‌സിക്ക് വിടാവുന്ന നിയമനങ്ങൾ മാത്രമെ വിട്ടിട്ടുള്ളു. താന്ത്രികവിധി പ്രകാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു നിയമനവും പിഎസ്‌സിക്ക് വിട്ടിട്ടില്ല. അവരതിൽ ഇടപെടുകയും ചെയ്യില്ല. അഹിന്ദുക്കളെ നിയമിക്കുമെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണ പടർത്തുകയാണ്.പിന്നോക്ക ജാതിക്കാർക്കും പട്ടികവിഭാഗക്കാർക്കും ഹിന്ദുക്കളിൽ കൊടുക്കുന്ന സംവരണം ബാക്കി നിയമനങ്ങളിൽ കൊടുക്കുക തന്നെ ചെയ്യുമെന്നും കടകംപള്ളി പറയുന്നു. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് നിലനിർത്തി അംഗ സംഖ്യ കുറച്ച് പുനഃസംഘടിപ്പിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിലൂടെ എൻഎസ്എസിനെ അനുനയിപ്പിക്കാമെന്നും കരുതുന്നു.

നിലവിൽ ചെയർമാനുൾപ്പെടെ ആറുപേരാണ് റിക്രൂട്ട്‌മെന്റ് ബോർഡിനുള്ളത്. ഇത് മൂന്നായി ചുരുക്കും. എൻഎസ്എസിന്റെ അഭിപ്രായം പരിഗണിച്ച് അംഗങ്ങളെ നിയമിക്കാമെന്ന ഉറപ്പാകും കടകംപള്ളി നൽകുക. ഇതോടെ എൻഎസ്എസ് എതിർപ്പുപേക്ഷിക്കുമെന്നാണ് സിപിഐ(എം) പ്രതീക്ഷ. എന്നാൽ സമുദായ സംഘനകൾക്ക് കീഴ്‌പ്പെടുന്നത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന അഭിപ്രായവും സജീവമാണ്. എന്നാൽ തൽക്കാലം എൻഎസ്എസിനെ പിണക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായിയും നിലപാട് എടുത്തു. ഇതോടെയാണ് പ്രശ്‌നം പരിഹിക്കാൻ ദൂതുമായി പോകാൻ കടകംപള്ളിക്ക് നിർദ്ദേശമെത്തിയത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പല പ്രശ്‌നങ്ങളിലും കടുത്ത നിലപാടുകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എടുത്തിരുന്നു. ഇത് വലിയ ചർച്ചയാവുകയും ചെയ്തു. ന്യൂനപക്ഷ പ്രീണനമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റേതെന്ന പൊതു ധാരണയും ഉണ്ടായി.

ഇത് കോൺഗ്രസിന്റെ വോട്ട് ബാങ്കുകളെ ബാധിച്ചു. ബിജെപി നേട്ടമുണ്ടാക്കുകയും ചെയ്തു. ബിജെപിയുടെ ശക്തി കൂടുന്ന സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കുന്നത് ഗുണകരമല്ലെന്നാണ് സിപിഐ(എം) വിലയിരുത്തൽ. അതുകൊണ്ട് മാത്രമാണ് ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വിഷയത്തിൽ എൻഎസ്എസിന് സർക്കാർ വഴങ്ങുന്നത്. ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് ഉയർത്തിയതിലും മറ്റും സർക്കാരിനെതിരെ വ്യാജ പ്രചരണങ്ങൾ ശക്തമായിരുന്നു. ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് വിഷയത്തിലും ഇതിനുള്ള സാഹചര്യം സർക്കാർ മുൻകൂട്ടി കാണുന്നു. അതും ബദൽ മാർഗ്ഗത്തെ കുറിച്ച് ആലോചിക്കാൻ കാരണമായി. ഇതിനായി ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കും.

വിവിധ തസ്തികകളിലേക്ക് ആളെ തിരഞ്ഞെടുക്കുന്നതിന്റെ നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് സെക്രട്ടറിക്കു സർക്കാർ നോട്ടിസ് നൽകിയിരുന്നു. ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലാണ് ഇതുസംബന്ധിച്ച നോട്ടിസ് കൈമാറിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടക്കംമുതൽ ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിനെതിരെ നിലപാടു സ്വീകരിച്ചിരുന്നെങ്കിലും നടപടികളിലേക്കു കടന്നിരുന്നില്ല. സുകുമാരൻ നായരെ പിണക്കാതിരിക്കാൻ ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ചു നിർത്തി പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കുന്നതിനാണു സർക്കാരിന്റെ ആലോചനയെന്നറിയുന്നു. അംഗങ്ങളെ കുറച്ചു ബോർഡിന്റെ പ്രവർത്തനച്ചെലവു കുറയ്ക്കാനാണ് ആലോചന.

പിഎസ്‌സിയുടെ എല്ലാ രഹസ്യസ്വഭാവത്തിലുമാണു ദേവസ്വം റിക്രൂട്‌മെന്റ് ബോർഡ് സംഘടിപ്പിച്ചിരിക്കുന്നതെന്നു ബോധ്യപ്പെട്ടതിനാലാണിതെന്ന് വിശദീകരിച്ചാകും തിരുമാനം. റിക്രൂട്‌മെന്റ് ബോർഡിന്റെ ഘടന മാറ്റുന്നതിലും അംഗങ്ങളെ കുറയ്ക്കുന്നതിലും പുതിയ അംഗങ്ങളെ വയ്ക്കുന്നതിലുമൊക്കെ എൻഎസ്എസിന് എതിർപ്പുണ്ട്. ഇത് പരിഗണിക്കാൻ തന്നെയാണ് ഇടത് മുന്നണിയുടെ നീക്കം. പിഎസ്‌സി ഏറ്റെടുക്കുന്നതിലെ പ്രായോഗിക നിയമതടസ്സങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതുസംബന്ധിച്ചും റിക്രൂട്‌മെന്റ് ബോർഡിന്റെ കാര്യത്തിൽ എന്തു നടപടികളെടുക്കുമെന്ന കാര്യത്തിലും സർക്കാർ നിയമവകുപ്പിൽനിന്ന് ഉപദേശം തേടിയിട്ടുണ്ട്. ഇത് റിക്രൂട്ട്‌മെന്റ് ബോർഡിന് അനുകൂലമാക്കും. അതിന് ശേഷം ബോർഡ് പുനഃസംഘടിപ്പിക്കും. പുതിയ ബോർഡിൽ ചെയർമാൻ അടക്കം മൂന്ന് അംഗങ്ങളേ ഉണ്ടാവുകയുള്ളൂവെന്നാണ് സൂചന.

ദേവസം നിയമനങ്ങൾ പിഎസ്എസിക്ക വിടുന്നതിലൂടെ പ്രതിമാസം ഇരുപത്തിയഞ്ച് ലക്ഷം രൂപയെങ്കിലും സർക്കാരിന് കുറഞ്ഞത് ലാഭിക്കാമെന്നതാണ് യാഥാർത്ഥ്യം. അംഗങ്ങളുടെ മൊത്തം ചെലവ് ഒരുവർഷം ഒന്നരക്കോടിയും വരും. നാമമാത്രമായ ജീവനക്കാരെ നിയമിക്കാനാണ് ഇതെന്നതാണ് വസ്തുത. ഈ നിയമനങ്ങൾ പിഎസ് സിക്ക് വിട്ടാൽ നയാപൈസ പോലും ഖജനാവിൽ നിന്ന് ചെലവാക്കാതെ നിയമനങ്ങൾ നടത്തമെന്നതാണ് യാഥാർത്ഥ്യം. ചെയർമാൻ സ്ഥാനത്തെത്തിയ ഫയർഫോഴ്‌സ് മുൻ മേധാവി മുതൽ കൊല്ലം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഭാര്യ ഉൾപ്പടെ ആറുപേർക്ക് ബോർഡ് അംഗത്വം ലഭിച്ചു. പി.എസ്.സിയിൽ നിന്ന് വിരമിച്ച നാലുപേർക്ക് ഉൾപ്പടെ രണ്ട് ഡസനോളം യു.ഡി.എഫുകാർക്ക് ബോർഡിൽ നിയമനവും നൽകി. തിരുവിതാംകൂർ, കൊച്ചി, മലബാർ, കൂടൽമാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാർ, ശംഖുവിളി, സംബന്ധി തുടങ്ങിയ ആറ് തസ്തികകളിലേയ്ക്കും ഗുരുവായൂർ ദേവസ്വത്തിലെ ഏതാനം സമാന തസ്തികയിലേക്കുമുള്ള നിയമനമാണ് സർക്കാർ ഈ ബോർഡിന് കൈമാറിയത്. ഇതെല്ലാം കൂടി പ്രതിവർഷം നൂറുപേരിൽ കൂടുതൽ നിയമിക്കേണ്ടി വരില്ല. ഇതിനായി ഇത്രയും തുക ചെലവഴിക്കേണ്ടതില്ലെന്നായിരുന്നു പിണറായി സർക്കാരിന്റെ തീരുമാനം.

ഇങ്ങനെ നിയമിതരാവുന്നവർക്ക് ഒരു വർഷം നൽകേണ്ടതിനേക്കാൾ തുക ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കും വേണ്ടി ഒരു മാസം ചെലവഴിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. ആറ് ഇന്നോവ കാറുകൾ അംഗങ്ങൾക്കായി ബോർഡ് ആവശ്യപ്പെട്ടതിൽ ചെയർമാന് അത് ലഭിച്ചു. ബാക്കിയുള്ളവർക്ക് വാങ്ങി നൽകുമെന്ന ഉറപ്പും യുഡിഎഫ് സർക്കാർ നൽകിയിരുന്നു. അതു വരെ മാസംതോറും അയ്യായിരം രൂപ അധികമായി നൽകുന്നു. ഇവർക്കെല്ലാം ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ട്. ബോർഡ് ഓഫീസിനുവേണ്ടി 6000 ചതുരശ്ര അടിയുള്ള സ്ഥലം വാടകയ്‌ക്കെടുത്തത് ഒന്നര ലക്ഷം രൂപയ്ക്കാണ്. തേ സ്ഥലത്ത് ഇതിനുമുൻപ് ഗ്രാമവികസന കമ്മീഷണറേറ്റ് പ്രവർത്തിച്ചിരുന്നപ്പോഴത്തെ പ്രതിമാസ വാടക ഇതിന്റെ പകുതിയായിരുന്നു. ഇവിടെ നവീകരണത്തിന് ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് 75 ലക്ഷം രൂപയാണ്. ആദ്യമായി കഴിഞ്ഞ സർക്കാർ 20 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകുകയും ചെയ്തു. ഈ തുക ഇനി സർക്കാർ അനുവദിക്കാൻ ഇടയില്ലെന്നും സൂചന പുറത്തുവന്നു. ഇതിനിടെയാണ് ശക്തമായ നിലപാടുമായി എൻഎസ്എസ് രംഗത്ത് വന്നത്.

ഒന്നര വർഷം മുമ്പാണ് ചന്ദ്രശേഖരനെ ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാനാക്കിയത്. പ്രത്യേക ഓർഡിനൻസിലൂടെയായിരുന്നു ഇത്. പിന്നീട് നിയമസഭ ബിൽ അംഗീകരിച്ചു. പക്ഷേ നിയമനത്തിന് വേണ്ട സ്‌പെഷ്യൽ റൂൾ ഉണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ ചെയ്തതുമില്ല. അതുകൊണ്ട് തന്നെ വിവിധ ദേവസങ്ങൾ ഒഴിവുകൾ അറിയിച്ചെങ്കിൽ ഒരിഞ്ചു മുന്നോട്ട് പോകാൻ റിക്രൂട്ട്‌മെന്റ് ബോർഡിന് കഴിഞ്ഞില്ല. നാളിതുവരെ ഒരു നിയമനവും റിക്രൂട്ട്‌മെന്റ് ബോർഡിലൂടെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ നടന്നിട്ടില്ല. എന്നാൽ സർക്കാർ നിയോഗിച്ച ചെയർമാനും ബോർഡ് അംഗങ്ങൾക്കും അവരുടെ ജീവനക്കാർ ഖജനാവിൽ നിന്ന് കാശ് ഒഴുകുകയും ചെയ്യുന്നു. എല്ലാ അർത്ഥത്തിലും ഖജനാവിനെ സംബന്ധിച്ചിടത്തോളം വെള്ളാനയായിരുന്നു ദേവസം റിക്രൂട്ട്‌മെന്റ് ബോർഡ്. ഇതു മനസ്സിലാക്കിയാണ് മാറ്റത്തിന് പിണറായി സർക്കാർ തയ്യാറെടുക്കുന്നത്. വെറുമൊരു സർക്കാർ വിജ്ഞാപനത്തിലൂടെ ദേവസം നിയമനങ്ങൾ പിഎസ് സിക്ക് വിടാം. സ്‌പെഷ്യൽ റൂൾ പി എസ് സി രൂപീകരിച്ചതിനാൽ നിയമന നടപടികളും ഉടൻ തുടങ്ങാം. ഇതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ സുതാര്യതയും വരും.

പൊലീസ് സേനയിലെ സൗമ്യ പ്രകൃതക്കാരനായിരുന്നു ഐപിഎസുകാരനായ ചന്ദ്രശേഖരൻ. ഡിജിപി റാങ്ക് അനുവദിച്ച് സർക്കാർ ഫയർഫോഴ്‌സിന്റെ തലപ്പത്ത് നിയോഗിച്ചെങ്കിൽ അക്കൗണ്ട് ജനറലിന്റെ ഇടപെടൽ മൂലം ശമ്പളം മുടങ്ങുകയാണ് ഉണ്ടായത്. ഡിജിപി റാങ്കിലെ ശമ്പളം നൽകുന്നതിൽ നൂലാമാലകളും ഉണ്ടായി. എന്നാൽ സർക്കാരിനെതിരെ തിരിയാൻ ചന്ദ്രശേഖരൻ തയ്യാറായില്ല. സർക്കാരിനെ വെട്ടിലാക്കാതെ വിരമിക്കാനും തയ്യാറായി. ഇതിനുള്ള അംഗീകാരമെന്നോണമാണ് ചന്ദ്രശേഖരനെ ബോർഡിന്റെ തലപ്പത്ത് നിയോഗിച്ചത്. ബാക്കി നിയമനങ്ങളെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലായിരുന്നു. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ, ഗുരുവായൂർ ദേവസ്വം ബോർഡംഗം അനിൽ തറനിലം, എൽ. ഗണേശ്, സി.ജി. ആശ, രുഗ്മിണി ഭാസ്‌കരൻ എന്നിവരാണു മറ്റംഗങ്ങൾ. ആഭ്യന്തരവകുപ്പ് മുൻ അഡീഷണൽ സെക്രട്ടറി എൻ. പരമേശ്വരകുമാർ ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു. ഈ സാഹചര്യങ്ങളും ബോർഡിനെ പിരിച്ചുവിടുന്നതിന് കാരണമായി പിണറായി സർക്കാർ കണ്ടു. എന്നാൽ എൻഎസ്എസിന്റെ എതിർപ്പ് ഗൗരവത്തോടെ എടുക്കാനാണ് പുതിയ നീക്കം. ബോർഡ് അംഗങ്ങളുടെ എണ്ണം കുറച്ച് എല്ലാവരുടേയും കണ്ണിൽ പൊടിയിട്ട് വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP