Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പൾസറും ജനപ്രിയ നായകനും മുഖാമുഖമെത്തി; കോടതിക്കുള്ളിൽ ദിലീപിന് തൊട്ടടുത്ത് നിന്നത് പൾസറിന്റെ സ്വന്തം ചാർളിയും; അതിവേഗ രഹസ്യ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയുടെ അഭിഭാഷകനും കോടതിയിൽ; ദൃശ്യങ്ങൾ ഒഴികെ എല്ലാ തെളിവും പ്രതികൾക്ക് നൽകാനും നിർദ്ദേശം; മെഡിക്കൽ റിപ്പോർട്ടും വേണമെന്ന് ദിലീപ്; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

പൾസറും ജനപ്രിയ നായകനും മുഖാമുഖമെത്തി; കോടതിക്കുള്ളിൽ ദിലീപിന് തൊട്ടടുത്ത് നിന്നത് പൾസറിന്റെ സ്വന്തം ചാർളിയും; അതിവേഗ രഹസ്യ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയുടെ അഭിഭാഷകനും കോടതിയിൽ; ദൃശ്യങ്ങൾ ഒഴികെ എല്ലാ തെളിവും പ്രതികൾക്ക് നൽകാനും നിർദ്ദേശം; മെഡിക്കൽ റിപ്പോർട്ടും വേണമെന്ന് ദിലീപ്; നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾക്ക് തുടക്കം

ആർ പിയൂഷ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണയുടെ നടപടിക്രമങ്ങൾ തുടങ്ങി. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കമുള്ളവർ കോടതിയിൽ ഹാജരായി. ദിലീപ് അടക്കം എല്ലാ പ്രതികളും ഒരു കൂട്ടിലാണ് നിന്നത്. പ്രതികളെ രക്ഷപെടാൻ സഹായിച്ച ചാർളിയാണ് ദിലീപിന് സമീപം കോടതിയിൽ നിന്നത്. നടി ആക്രമിക്കപ്പെട്ട ശേഷം പൾസർ സുനിയും ദിലീപും മുഖാമുഖം എത്തിയതും ഇന്ന് കോടതി മുറിയിലാണ്. ഇന്ന് ദിലീപ് ഹാജരാകില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ കോടതി നടപടിയുമായി സഹകരിക്കുന്നുണ്ടെന്ന സന്ദേശം നൽകാൻ ദിലീപ് ഹാജരാകാൻ തീരുമാനിക്കുകയായിരുന്നു. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നീ പ്രതികൾ കോടതിയിൽ ഹാജരായില്ല

അതിനിടെ കേസിൽ രഹസ്യ വിചാരണ വേണമെന്നും വനിതാ ജഡ്ജി വേണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. അതിവേഗം വിചാരണ പൂർത്തിയാക്കണമെന്നും ആവശ്യപ്പെടുന്നു. കേസിലെ സാക്ഷികൾക്ക് കാര്യങ്ങൾ തുറന്നു പറയാൻ വനിതാ ജഡ്ജി വേണമെന്നാണ് ആവശ്യം. അതിവേഗ കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു, ഇതോടെ സ്പഷ്യൽ പ്രോസിക്യൂട്ടർ ഉണ്ടെങ്കിൽ നടിക്ക് എങ്ങനെ അഭിഭാഷകനെ വയ്ക്കാനാകുമെന്ന് കോടതി ചോദിച്ചു. ആവശ്യ മെങ്കിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ അസിസ്റ്റ് ചെയ്യാമെന്ന് കോടതി അറിയിച്ചു.

പ്രതികൾക്ക് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഒഴികെയുള്ള രേഖകൾ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും വ്യക്തമാക്കി. നടിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു കേസ് ഇനി ഈ മാസം 28ന് വീണ്ടും പരിഗണിക്കും. കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരായി. എത്താത്ത പ്രതീഷ് ചാക്കോ പതിനൊന്നാം പ്രതിയും രാജു ജോസഫ് പന്ത്രണ്ടാം പ്രതിയുമാണ്. അഭിഭാഷകരായ ഇരുവരും തെളിവ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ തുടങ്ങിയ കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടി ആക്രമിക്കപ്പെട്ടത്. നിയമാനുസൃതമായ രേഖകളൊന്നും ഇതുവരെ കിട്ടാത്ത സാഹചര്യത്തിൽ വിചാരണ നടപടികൾ തുടങ്ങുന്നത് വൈകിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി അടക്കമുള്ളവരും കോടതിയിൽ ഹാജരായി. രണ്ടു കുറ്റപത്രങ്ങളാണ് കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളടക്കം 413 രേഖകളും പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സിനിമാ രംഗത്തു നിന്നുമാത്രം അമ്പതിലേറെപ്പേർ സാക്ഷികളായ കുറ്റപത്രത്തിൽ 33 പേരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ നടിയോടുള്ള വ്യക്തിവൈരാഗ്യമാണ് കാരണമെന്നാണ് പൊലീസ് നൽകിയ കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. മൊബൈൽ ഫോൺ രേഖകളടക്കം ഒട്ടേറെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ കുറ്റപത്രത്തിൽ ദിലീപും പൾസർ സുനിയും മാത്രമാണ് ഗൂഢാലോചനയിൽ പങ്കെടുത്തതെന്നാണ് പറയുന്നത്.

രണ്ടാമത്തെ കുറ്റപത്രത്തിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കിയിരിക്കുന്നത്. ദിലീപിനെതിരേ കൂട്ട ബലാത്സംഗവും ഗൂഢാലോചനയും ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവൻ, സുഹൃത്തും സംവിധായകനുമായ നാദിർഷ, മുൻ ഭാര്യയും നടിയുമായ മഞ്ജു വാരിയർ എന്നിവരുൾപ്പെടെ 355 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. പൊലീസുകാരനടക്കം രണ്ടുപേരെ കുറ്റപത്രത്തിൽ മാപ്പുസാക്ഷികളാക്കിയിട്ടുണ്ട്.

വിചാരണയുടെ നടപടിക്രമങ്ങൾ തുടങ്ങുമെങ്കിലും വിസ്താരം വൈകാൻ സാധ്യത. ഇപ്പോഴത്തെ സാഹചര്യത്തിൽ മധ്യവേനൽ അവധിക്കു ശേഷമാകും വിസ്താരം തുടങ്ങുന്നത്. നടപടിക്രമങ്ങൾ തുടങ്ങുന്ന ഇന്ന് മറ്റു നടപടികളൊന്നും ഉണ്ടാകില്ല. കക്ഷികളുടെ പ്രാരംഭ വാദത്തിനും കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനും വേണ്ടി കേസ് അടുത്ത ദിവസത്തേക്ക് മാറ്റും. അതിനു ശേഷമാകും വിസ്താരം തുടങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP