Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈക്കോടതി രണ്ട് തവണ തള്ളിയ കേസുമായി സുപ്രീംകോടതിയിൽ ചെന്നിട്ടും കാര്യമില്ലെന്ന് നിയമോപദേശം; കുറ്റപത്രം സമർപ്പിക്കും വരെ ഇനി ദിലീപ് ജാമ്യം തേടില്ല; മൂന്നാഴ്ചയ്ക്കകം കുറ്റപത്രം നൽകിയാൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നടൻ; ദിലീപിന്റെ ഇത്തവണത്തെ തിരുവോണം ജയിലിൽ തന്നെ; താരത്തെ വിചാരണ തടവുകാരനാക്കാൻ ഉറച്ച് അന്വേഷണ സംഘവും

ഹൈക്കോടതി രണ്ട് തവണ തള്ളിയ കേസുമായി സുപ്രീംകോടതിയിൽ ചെന്നിട്ടും കാര്യമില്ലെന്ന് നിയമോപദേശം; കുറ്റപത്രം സമർപ്പിക്കും വരെ ഇനി ദിലീപ് ജാമ്യം തേടില്ല; മൂന്നാഴ്ചയ്ക്കകം കുറ്റപത്രം നൽകിയാൽ ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നടൻ; ദിലീപിന്റെ ഇത്തവണത്തെ തിരുവോണം ജയിലിൽ തന്നെ; താരത്തെ വിചാരണ തടവുകാരനാക്കാൻ ഉറച്ച് അന്വേഷണ സംഘവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജാമ്യത്തിനായി ദിലീപ് സുപ്രീം കോടതിയെ സമീപിക്കില്ല. രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിരസിച്ച സാഹചര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്ന ശേഷം സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ്, സുഹൃത്ത് എന്നിവർ ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് തീരുമാനം എടുത്തത്. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനാ കേസിൽ അമ്പത് ദിവസമായി ദിലീപ് ജയിലിൽ കഴിയുകയാണ്. കേസിൽ കുറ്റപത്രം നൽകും വരെ ദിലീപ് ഇനി ജാമ്യത്തിനായി കോടതിയെ സമീപിക്കില്ല. അതിന് ശേഷം മാത്രമാകും സുപ്രീംകോടതിയെ സമീപിക്കുക. അതിനിടെ ദിലീപിനെ വിചാരണ തടവുകാരനാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കേരള ഹൈക്കോടതി ഇത് രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ആദ്യം അഡ്വ. രാംകുമാർ വഴി കോടതിയെ സമീപിച്ച ദിലീപ് അഭിഭാഷകനെ മാറ്റിയ ശേഷമാണ് രണ്ടാമത് കോടതിയെ സമീപിച്ചത്. അതും പാളി. പുതിയ സാഹചര്യത്തിൽ മൂന്നാഴ്ചയ്ക്കകം കുറ്റപത്രം നൽകാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിന് ശേഷം വിചാരണ തടവുകാരനായി ദിലീപിനെ മാറ്റും. വിചാരണയ്ക്കിടയിൽ ജാമ്യം അനുവദിച്ചാലും കേസിനെ സ്വാധീനിക്കാൻ നടൻ ശ്രമിക്കുമെന്ന വാദം പൊലീസ് ഉയർത്തും. അതായത് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചാൽ മാത്രമേ താരരാജാവിന് ഇനി പുറംലോകത്ത് എത്താൻ കഴിയൂ. കോടതിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ ദിലീപിനെ പങ്കെടുപ്പിക്കുന്നത്. അതുകൊണ്ട് റിമാൻഡ് തീരുമ്പോൾ പോലും ജയിലിലെ മതിൽക്കെട്ടിന് പുറത്ത് താരത്തിനെത്താൻ കഴിയുന്നില്ല.

ഹൈക്കോടതിയിൽ ജാമ്യാപേക്ഷ വീണ്ടും നൽകാം. എന്നാൽ അതിന് കേസിൽ വഴിത്തിരിവുകൾ ഉണ്ടാകണം. അങ്ങനെ ഹർജി കൊടുക്കുമ്പോഴും അത് പുനപരിശോധനാ ഹർജി തന്നെയാകും. അതുകൊണ്ട് കേസ് രണ്ട് തവണ കേട്ട ജസ്റ്റീസ് സുനിൽ തോമസ് തന്നെയാകും ഇത് പരിഗണിക്കുക. കേസ് ഡയറി വിശദമായി രണ്ട് തവണ പരിശോധിച്ച ജസ്റ്റീസ് ഇനിയും ജാമ്യം നൽകാൻ സാധ്യത കുറവാണ്. സുപ്രീംകോടതിയാകട്ടേ സ്ത്രീ പീഡന കേസുകളിൽ കർശന നിലപാടാണ് എടുക്കുന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയും ദിലീപിന് ജാമ്യം അനുവദിക്കാൻ സാധ്യത കുറവാണ്. അതിനാൽ കുറ്റപത്രം നൽകുന്നതിന് മുമ്പ് സുപ്രീംകോടതിയിൽ പോകുന്നതുകൊണ്ട് ഫലമില്ല. കുറ്റപത്രം സമർപ്പിച്ച ശേഷം അന്വേഷണം പൂർത്തിയായെന്ന ന്യായം പറഞ്ഞ് കോടതിയെ സമീപിക്കാനാണ് നീക്കം.

തൃശൂരിലെ കോയിൻ ബൂത്തിൽ നിന്നും പൊലീസുകാരൻ ലക്ഷ്യയിലേയ്ക്ക് വിളിച്ചതിന്റെ തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് പൾസർ സുനിക്ക് വേണ്ടിയായിരുന്നു. അതിനു ശേഷം അന്വേഷണം ഉണ്ടാകാതിരിക്കാൻ പൊലീസുകാരൻ തന്നെ സിം കാർഡ് നശിപ്പിച്ചു കളഞ്ഞു. പിന്നീട് അന്വേഷണം കൂടുതൽ മുന്നോട്ടു പോയ സമയത്തു തനിക്കു തെറ്റു പറ്റിയെന്ന തരത്തിൽ മാപ്പ് അപേക്ഷ നടത്തി കാര്യങ്ങൾ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. മാപ്പപേക്ഷയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ടെലിഫോൺ രേഖകൾ അടക്കം അന്വേഷണ സംഘം നിർണ്ണായക രേഖകളായി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഇതു കൂടാതെ ദിലീപും പൾസർ സുനിയും തമ്മിൽ സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇരുവരുടെയും സംഭാഷണത്തിന്റെ ഓഡിയോ കൊച്ചിയിലെ ഹോട്ടലിൽ നടിയുമായി കൊമ്പു കോർക്കുന്നതിന്റെ ദൃശ്യങ്ങൾ എന്നിവയും ഈ കവറിൽ ഉണ്ട്. ഇതാണു ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നതിനു കാരണമായ പ്രധാന തെളിവുകൾ. കാവ്യയുമായി ബന്ധപ്പെട്ട തെളിവുകൾ ഉള്ളതും ദിലീപിനെ ആശങ്കപ്പെടുത്തുന്നു. കേസിൽ കാവ്യയും പ്രതിയാകുമെന്നാണ് സൂചന. എന്നാൽ കാവ്യയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കില്ല.

അതിനിടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ പറഞ്ഞു. തെളിവ് ശേഖരണം പൂർണമായിട്ടില്ല. എങ്കിലും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലുള്ള കോടതിയുടെ പരാമർശം അന്വേഷണം ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയെ ചോദ്യംചെയ്തു. അയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നതാണ് ദിലീപിന് ജാമ്യം നിഷേധിക്കാൻ പൊലീസ് പറയുന്ന പ്രധാന ന്യായം. ദൃശ്യം പകർത്താനുപയോഗിച്ച മൊബൈൽ ഫോണും യഥാർഥ മെമ്മറി കാർഡും നശിപ്പിച്ചെന്ന് മൊഴിയുണ്ടെങ്കിലും വിശ്വസനീയമല്ല. ഫോണും കാർഡും കണ്ടെടുക്കാൻ ശ്രമം തുടരുന്നു. ഒമ്പതാം പ്രതി വിഷ്ണുവും ഒന്നാം പ്രതി സുനിയും കേസിൽ സംശയത്തിന്റെ നിഴലിലുള്ള ചിലരുമായും ദിലീപിന്റെ അടുപ്പക്കാരുമായും ഫോണിൽ സംസാരിച്ചതിന്റെ വിവരമുണ്ട്. സുനിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവിവരം തെളിവായുണ്ട്. 2013 ഏപ്രിൽമുതൽ 2016 നവംബർവരെ നാലിടത്ത് ഗൂഢാലോചന നടന്നു. അപ്പോഴെല്ലാം സുനിയും ദിലീപും ഒരേ ടവർ ലൊക്കേഷനിലാണ്. ഇരുവരെയും ഒരിടത്ത് കണ്ടതായി സാക്ഷിമൊഴികളുണ്ടെന്നും പൊലീസ് പറയുന്നു.

2013-ൽ തുടങ്ങിയ ഗൂഢാലോചന 2017-ൽ നടപ്പാക്കിയെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നാണ് ദിലീപിന്റെ വാദം. അറിയപ്പെടുന്ന കുറ്റവാളിയായ സുനിയുടെ മൊഴിയെ മാത്രം ആധാരമാക്കിയുള്ള തെളിവ് വിശ്വസനീയമല്ലെന്നും പറയുന്നു. എന്നാൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ജാമ്യം അനുവദിച്ചാൽ കേസിനെ ബാധിച്ചേക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ദിലീപിന്റെ പങ്കാളിത്തം സംശയിക്കത്തക്ക തെളിവുകൾ പ്രഥമദൃഷ്ട്യാ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂലൈ 24 ന് ദിലീപിന്റെ ജാമ്യാപേക്ഷ ആദ്യം തള്ളിയത്. ഈ സാഹചര്യത്തിൽ മാറ്റം വന്നിട്ടില്ലാത്തതിനാൽ ജാമ്യാപേക്ഷ നിരസിക്കുകയാണെന്ന് സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.

സിനിമാ മേഖലയിലെ തന്നെയുള്ള ചില ശത്രുക്കളിൽ ചിലർ നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. ദിലീപിന്റെ ഡ്രൈവർ അപ്പുണ്ണിയെ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്നും പ്രധാന തൊണ്ടി മുതലായ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വാദം കണക്കിലെടുത്താണ് മുമ്പു ജാമ്യം നിഷേധിച്ചത്. എന്നാൽ അപ്പുണ്ണിയെ പൊലീസ് ചോദ്യം ചെയ്തു. മൊബൈൽ ഫോൺ നശിപ്പിച്ചതിന് അഭിഭാഷകരായ പ്രദീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ പ്രതികളാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ദിലീപ് ജയിലിൽ തുടരേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

മുൻ വിവാഹം തകർന്നതിനു പിന്നിൽ ഉപദ്രവിക്കപ്പെട്ട നടിയാണെന്ന സംശയത്തിൽ ദിലീപ് ഒന്നരക്കോടി രൂപയ്ക്കു സുനിക്കു ക്വട്ടേഷൻ നൽകിയെന്നും 10,000 രൂപ അഡ്വാൻസ് നൽകിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. ഗുഢാലോചനയെത്തുടർന്ന് 2017 ഫെബ്രുവരി 17നു കൃത്യം നടത്തിയപ്പോൾ സുനി നടിയെ ക്രൂരമായി ഉപദ്രവിച്ചുവെന്നും കേസുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏഴു പ്രതികളെ അറസ്റ്റ് ചെയ്ത് അന്തിമ റിപ്പോർട്ട് നൽകി. ആറു പ്രതികൾ ഇപ്പോഴും കസ്റ്റഡിയിൽ. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിന്റെ ആദ്യ ജാമ്യഹർജി ഹൈക്കോടതി ജൂലൈ 24നു തള്ളി. ഗൂഢാലോചനയിൽ ദിലീപിന്റെ പങ്ക് സംശയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുള്ളതും ആരോപണത്തിന്റെ ഗുരുതര സ്വഭാവവും കേസിന്റെ നിർണായകഘട്ടവും കൂടുതൽ പേർ പ്രതികളാകാനുള്ള സാധ്യതയും വിലയിരുത്തി മുൻപു ജാമ്യം നിഷേധിച്ച കാര്യം കോടതി ഈ വിധിയിലും ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP